കനത്ത മഴയിൽ പൊന്നാനിയിൽ വീടുകളിൽ വെള്ളം കയറി
1567746
Monday, June 16, 2025 5:36 AM IST
പൊന്നാനി: കനത്ത മഴയിൽ പൊന്നാനി നഗരസഭ പരിധിയിൽ കുന്പളത്തുപടി-കുട്ടാട് പ്രദേശം വെള്ളത്തിലായി. പ്രദേശത്തെ നൂറോളം വീടുകളിൽ വെള്ളം കയറി. നിരവധി പേർ ബന്ധുവീടുകളിലേക്ക് താമസം മാറിയിട്ടുണ്ട്. മഴ തുടർന്നാൽ കൂടുതൽ കുടുംബങ്ങൾ വീടൊഴിയേണ്ട അവസ്ഥയിലാണ്. കുട്ടാട് പാടശേഖരത്തിലേക്ക് പുതുതായി നിർമിച്ച അഴുക്കുചാലുകൾ കാരണം കുട്ടാട് പാടത്ത് നിന്ന് മഴവെള്ളം ഒഴുകി പോകാത്തതാണ് രൂക്ഷമായ വെള്ളക്കെട്ടിന് കാരണമാകുന്നതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
റോഡിൽ വെള്ളം കയറിയതോടെ താമസം മാറിപോകുന്നവർക്ക് വാഹനങ്ങൾ ലഭിക്കുന്നില്ലെന്നും വീട്ടുസാധനങ്ങളുമായി നടന്നു പോകേണ്ട അവസ്ഥയിലാണ് പ്രദേശവാസികളെന്നും നാട്ടുകാർ പറയുന്നു.
മഴക്കാലമായാൽ പ്രദേശത്ത് ദുരിതമാണെന്നും വാഹനങ്ങൾ, മോട്ടോർ പന്പ് സെറ്റുകൾ, മറ്റ് ഇലക്ട്രിക് ഉപകരണങ്ങൾ, വീട്ടുസാധനങ്ങൾ തുടങ്ങിയവ എല്ലാ വർഷവും മറ്റു പ്രദേശങ്ങളിലേക്ക് മാറ്റേണ്ട സ്ഥിതിയാണെന്നും നാട്ടുകാർ പറയുന്നു. നഗരസഭ ജനപ്രതിനിധികളും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശനം നടത്തി പോകുന്നതല്ലാതെ പരിഹാര നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ നൽകിയ പരാതിയെ തുടർന്ന് നഗരസഭാ സെക്രട്ടറി ഒന്നര വർഷം മുന്പ് തന്നെ ഡ്രൈനേജ് നിർമാണം നടത്തുമെന്ന് രേഖമൂലം അറിയിപ്പ് നൽകിയിട്ടും പരിഹാര നടപടി നഗരസഭാ സ്വീകരിച്ചില്ലെന്ന് പൊന്നാനി ബ്ലോക്ക് കോണ്ഗ്രസ് വൈസ് പ്രസിഡന്റ് പവിത്രകുമാർ പറഞ്ഞു.
അടുത്ത മഴക്കാലത്തിനു മുന്പ് പൊന്നാനി നഗരസഭയിലെ ആറ്, ഏഴ്, എട്ട്, ഒന്പത് വാർഡുകളിൽ സംയുക്ത ഡ്രൈനേജ് നിർമാണം നടത്തി വെള്ളക്കെട്ട് പരിഹരിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.