തെരഞ്ഞെടുപ്പ് കൊട്ടിക്കലാശം; ഗതാഗത നിയന്ത്രണമേർപ്പെടുത്തി
1568104
Tuesday, June 17, 2025 7:58 AM IST
എടക്കര: നിലന്പൂർ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇന്ന് എടക്കര, വഴിക്കടവ് മേഖലകളിൽ നടത്തേണ്ട വിവിധ പാർട്ടികളുടെ കൊട്ടിക്കലാശങ്ങളും റോഡ് ഗതാഗത നിയന്ത്രണങ്ങളും ക്രമീകരിച്ച് പോലീസ് അറിയിപ്പ് പുറപ്പെടുവിച്ചു.
സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവറിന്റെ കൊട്ടിക്കലാശ പരിപാടികൾ വഴിക്കടവിലും എസ്ഡിപിഐ സ്ഥാനാർഥിയുടെ കൊട്ടിക്കലാശം എടക്കര മുസ്ലിയാരങ്ങാടി മുതൽ ചെമ്മണ്ണൂർ ജുവലറി വരെയും ബിജെപി സ്ഥാനാർഥിയുടെ കൊട്ടിക്കലാശം ഏറനാട് ആശുപത്രി ജംഗ്ഷൻ മുതൽ പുതിയ സ്റ്റാൻഡ് വരെയും യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ കൊട്ടിക്കലാശം കുരിക്കൾ ടെക്സൈറ്റൽ മുതൽ ഇന്ദിരാ ഗാന്ധി ബസ് ടെർമിനലിന്റെ പകുതി വരെയും ഇടത് സ്ഥാനാർഥി എം. സ്വരാജിന്റെ കൊട്ടിക്കലാശം മത്സ്യമാർക്കറ്റ് മുതൽ ഇന്ദിരാഗാന്ധി ബസ് ടെർമിനലിന്റെ പകുതി വരെയുമായി നിശ്ചയിച്ചു.
വൈകുന്നേരം 4.30ന് ശേഷം മറ്റ് പാർട്ടികളുടെ കൊട്ടിക്കലാശം നടക്കുന്ന സ്ഥലത്തേക്ക് ഇതര പാർട്ടിക്കാരുടെ വാഹനവുമായി പ്രവേശിക്കാൻ പാടില്ല. ഇന്ന് വൈകുന്നേരം നാല് മണിക്ക് ശേഷം മാത്രമേ അതത് പാർട്ടികൾക്ക് നിശ്ചയിച്ച സ്ഥലത്ത് പ്രവർത്തകർ പ്രവേശിക്കാൻ പാടുള്ളൂ.
കൊട്ടിക്കലാശത്തിന് ശേഷം ആറ് മണിക്ക് തന്നെ പ്രവർത്തകരെ അതത് പാർട്ടി നേതാക്കൾ പറഞ്ഞ് വിടേണ്ടതും പോലീസിന്റെ നിയമപരമായ നിർദേശങ്ങൾ പാലിക്കേണ്ടതുമാണ്. ഈ തീരുമാന പ്രകാരമല്ലാതെ മറ്റ് യാതൊരു പരിപാടികളും വഴിക്കടവ്, പോത്തുകൽ, മൂത്തേടം, എടക്കര, ചുങ്കത്തറ എന്നീ പഞ്ചായത്തുകളിൽ ഒരു പാർട്ടിയും നടത്താൻ പാടില്ല.
ഇന്ന് വൈകുന്നേരം നാല്മുതൽ ആറര വരെ വഴിക്കടവ് ഭാഗത്ത് നിന്ന് നിലന്പൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ എടക്കര പാലത്തിങ്കൽ നിന്ന് മൂത്തേടം കരുളായി വഴി പോകേണ്ടതാണ്. നിലന്പൂർ ഭാഗത്ത് നിന്ന് വഴിക്കടവ് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ എടക്കര മുസ്ലിയാരങ്ങാടിയിൽ നിന്ന് തിരിഞ്ഞ് പാലേമാട് പാലാട് വഴി പോകേണ്ടതുമാണെന്ന് എടക്കര സ്റ്റേഷൻ ഹൗസ് ഓഫീസർ അറിയിച്ചു.
പുറത്തുനിന്നെത്തിയ രാഷ്ട്രീയ പ്രവർത്തകർ ആറിന് ശേഷം മണ്ഡലം വിട്ടുപോകണം
നിലന്പൂർ: നിലന്പൂർ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് വൈകുന്നേരം ആറിന് അവസാനിക്കും. പ്രചാരണ കാലയളവ് അവസാനിക്കുന്നതോടെ നിയമവിരുദ്ധമായ സംഘംചേരൽ, പൊതുയോഗങ്ങൾ സംഘടിപ്പിക്കൽ, മൈക്ക് അനൗണ്സ്മെന്റ്, ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പ് സംബന്ധിയായ കാര്യങ്ങളുടെ പ്രദർശനം, സംഗീത പരിപാടികളോ മറ്റു വിനോദ പരിപാടികളോ സംഘടിപ്പിച്ച് പ്രചാരണം നടത്തൽ എന്നിവയ്ക്ക് വിലക്കുണ്ട്.
1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 126(1) പ്രകാരം വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുന്പ് പരസ്യ പ്രചാരണം അവസാനിപ്പിക്കണം. ഈ സമയം അവസാനിച്ച ഉടൻ പ്രചാരണത്തിനായി പുറത്ത് നിന്നെത്തിയ മുഴുവൻ രാഷ്ട്രീയ പ്രവർത്തകരും നേതാക്കളും മണ്ഡലം വിട്ടുപോകണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ അറിയിച്ചു.