കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഗഫൂറലിയുടെ വീട് മന്ത്രി സന്ദർശിച്ചു
1567751
Monday, June 16, 2025 5:36 AM IST
കാളികാവ്: ടാപ്പിംഗ് നടത്തുന്നതിനിടെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയ ഗഫൂർ അലിയുടെ വീട് വ്യവസായവകുപ്പ് മന്ത്രി പി. രാജീവും സിപിഎം നേതാവ് എം.വി. ജയരാജനും സന്ദർശിച്ചു. ഗഫൂർ അലിയുടെ മക്കളുമായും കുടുംബാംഗങ്ങളുമായും ഏറെനേരം അവർ സംസാരിച്ചു.
ഭാര്യയുടെ ജോലിയുടെ കാര്യവും നഷ്ടപരിഹാര തുക ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അടക്കാക്കുണ്ട് റാവുത്തൻകാട്ടിൽ വച്ച് ഗഫൂറലിയെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തിനുശേഷം ആദ്യമായാണ് ഒരു മന്ത്രി അദ്ദേഹത്തിന്റെ വീട്ടിലെത്തുന്നത്. നിലന്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണ പ്രവർത്തനങ്ങൾക്കിടെയാണ് മന്ത്രി പി. രാജീവ് ഗഫൂർ അലിയുടെ വീട്ടിലെത്തിയത്.
ഗഫൂർ അലിയോടൊപ്പം ടാപ്പിംഗ് ചെയ്തിരുന്ന സമദ് മന്ത്രിയോട് സംഭവങ്ങളെല്ലാം വിവരിച്ചു. സിപിഎം നേതാവ് എം.വി. ജയരാജൻ ഉൾപ്പെടെയുള്ള നേതാക്കളോടൊപ്പമാണ് മന്ത്രി വന്നത്. ഡിഎഫ്ഒ ധനിക്ലാൽ നേരത്തെ വീട്ടിലെത്തി നഷ്ടപരിഹാര തുകയുടെ ചെക്ക് കൈമാറിയിരുന്നു.
കോടതി മാനദണ്ഡപ്രകാരം രേഖകൾ ഹാജരാക്കിയാൽ ബാക്കി തുക കൂടി ഉടൻ അനുവദിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം ലോക്കൽ സെക്രട്ടറി കെ.ടി. മുജീബ്, അനന്തകൃഷ്ണൻ, കെ.എസ്. അൻവർ, എം. അൻവർ, പി. സിദ്ദീഖ്, പി. ഉമ്മർ തുടങ്ങിയവർ സംബന്ധിച്ചു.