നിലന്പൂർ ഉപതെരഞ്ഞെടുപ്പ്: കോരിച്ചൊരിയുന്ന മഴയത്തും ആവേശം ചോരാതെ മുന്നണിപ്പോരാളികൾ
1568105
Tuesday, June 17, 2025 7:58 AM IST
എടക്കര: നിലന്പൂർ ഉപതെരഞ്ഞെടുപ്പിന് രണ്ടു ദിവസം മാത്രം ശേഷിക്കേ, കോരിച്ചൊരിയുന്ന മഴയത്തും ആവേശം ചോരാതെ മുന്നണിപ്പോരാളികൾ പ്രചാരണരംഗത്ത്. റോഡ് ഷോകളും വോട്ട് തേടി വീടുവീടാന്തരം കയറിയിറങ്ങിയും വാഹന പ്രചാരണവും കുടുംബസംഗമങ്ങളും കോർണർ യോഗങ്ങളും വാർത്താസമ്മേളനങ്ങളും വിശദീകരണ യോഗങ്ങളുമായി രാഷ്ട്രീയ കക്ഷികളും സ്ഥാനാർഥികളും രംഗത്തുണ്ട്.
കഴിഞ്ഞ രണ്ട് ദിവസമായി മേഖലയിൽ കനത്ത മഴ പെയ്തിറങ്ങുകയാണ്. നാളെ വരെ അതിശക്തമായ മഴ മുന്നറിയിപ്പിന്റെ ഭാഗമായി ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുമുണ്ട്. എന്നാൽ ഇതെല്ലാം അവഗണിച്ചാണ് സ്ഥാനാർഥികൾ മണ്ഡലത്തിന്റെ ഓരോ മുക്കിലും മൂലയിലും ശക്തമായ പ്രചാരണം നടത്തുന്നത്. പ്രവർത്തകരാകട്ടെ അതിലേറെ ആവേശത്തിലുമാണ്. ബാന്റ്, ശിങ്കാരിമേളങ്ങളും അവയ്ക്കെപ്പം താളത്തിൽ ചുവടുവയ്ക്കുന്ന നർത്തകരും പ്രചാരണത്തിന് കൊഴുപ്പേകുന്നു.
കഴിഞ്ഞ പത്ത് ദിവസത്തിലധികമായി വിവിധ രാഷ്ട്രീയ കക്ഷികളുടെ സംസ്ഥാന, ദേശീയ നേതാക്കൾ നിലന്പൂരിൽ തന്പടിച്ച് അതിശക്തമായ പ്രചാരണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയടക്കം സംസ്ഥാനത്തെ മുഴുവൻ മന്ത്രിമാരും എംഎൽഎമാരും പ്രതിപക്ഷ നേതാക്കളും എംപിമാരും നിലന്പൂരിൽ പ്രചാരണ രംഗത്ത് സജീവമാണ്.
ഇടത്പക്ഷത്തിനും വലതുപക്ഷത്തിനും നിർണായകമായ നിലന്പൂരിലെ ഉപതെരഞ്ഞെടുപ്പ് പോരാട്ടം അഭിമാന പ്രശ്നം കൂടിയാണ്. നാല്പത് വർഷത്തെ കോണ്ഗ്രസ് ആധിപത്യത്തിൽ നിന്ന് 2016 ലെ നിയമഭാ തെരഞ്ഞെടുപ്പിൽ ഇപ്പോൾ മണ്ഡലത്തിൽ സ്ഥാനാർഥിയായ പി.വി. അൻവറിലൂടെയാണ് ഇടത്പക്ഷം നിലന്പൂർ തിരിച്ച് പിടിക്കുന്നത്.
2021 ലെ തെരഞ്ഞെടുപ്പിലും ഈ വിജയം നിലനിർത്താൻ ഇടതുപക്ഷത്തിന് കഴിഞ്ഞു. എന്നാൽ ഭരണം അവസാനിക്കാൻ ഒരു വർഷം ബാക്കി നിൽക്കെ പി.വി. അൻവർ ഭരണനേതൃത്വത്തിനെതിരേ തിരിയുകയും എംഎൽഎ സ്ഥാനം രാജിവയ്ക്കുകയുമായിരുന്നു. ഇതോടെയാണ് നിലന്പൂരിൽ ഉപതെരഞ്ഞെടുപ്പ് അനിവാര്യമായി വന്നത്.
നിലന്പൂർ നഗരസഭയടക്കം ഏഴ് ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്ന മണ്ഡലത്തിൽ 2,32,000 ൽ പരം വോട്ടർമാരാണുള്ളത്. പുതുതായി അനുവദിച്ചതടക്കം 263 പോളിംഗ് സ്റ്റേഷനുകളാണ് നിലന്പൂർ മണ്ഡലത്തിലുള്ളത്. പത്ത് സ്ഥാനാർഥികളാണ് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഇടതുസ്ഥാനാർഥി എം. സ്വരാജ്, യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്, തൃണമൂൽ കോണ്ഗ്രസ് പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവർ, എൻഡിഎ സ്ഥാനാർഥി അഡ്വ. മോഹൻ ജോർജ് എന്നിവരാണ് പ്രമുഖ സ്ഥാനാർഥികൾ. കൂടാതെ എസ്ഡിപിഐ സ്ഥാനാർഥിയും അഞ്ച് സ്വതന്ത്രരും മത്സര രംഗത്തുണ്ട്.
മണ്ഡലത്തിലേതും സംസ്ഥാനത്തെയും കഴിഞ്ഞ ഒന്പത് വർഷത്തെ ഭരണ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് ഇടതുപക്ഷം വോട്ട് തേടുന്നത്. എന്നാൽ ഭരണപരാജയവും വികസന മുരടിപ്പുമടക്കമുള്ള വിഷയങ്ങളാണ് യുഡിഎഫും ബിജെപിയും പ്രചാരണ ആയുധമാക്കിയിട്ടുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള പാർട്ടി പ്രവർത്തകരും എൻജിഒ യൂണിയൻ, അസോസിയേഷൻ ഭാരവാഹികളും പ്രവർത്തകരും മണ്ഡലത്തിലെ പ്രവർത്തകർക്കൊപ്പം വീടുകൾ കയറിയിറങ്ങിയാണ് പ്രചാരണം നടത്തുന്നത്. വോട്ടെടുപ്പ് 19നും വോട്ടെണ്ണൽ 23 നും നടക്കും. ഇടതും വലതും തുല്യശക്തികളായി നിലകൊള്ളുന്ന നിലന്പൂരിൽ വിജയം പ്രവചനാതീതമാണെന്ന് വിലയിരുത്തപ്പെടുന്നു.