നിർമാണ പ്രവൃത്തി പ്രളയത്തിൽ തകർന്നു; ഇൻഷ്വറസ് കന്പനി 23.31 ലക്ഷം നൽകണം
1568099
Tuesday, June 17, 2025 7:58 AM IST
മലപ്പുറം: വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് തകർന്നതുമായി ബന്ധപ്പെട്ട് ബജാജ് അലൈൻസ് ഇൻഷ്വറൻസ് കന്പനി ക്ലെയിം നിഷേധിച്ചതിനെതിരേ നിർമാണ പ്രവൃത്തികൾ ഏറ്റെടുത്തു നടത്തിയ വ്യക്തി ഉപഭോക്തൃ കമ്മീഷനിൽ നൽകിയ പരാതിയിൽ 23.31 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധിയായി. മലപ്പുറം മേൽമുറി താമരശേരി സ്വദേശി അബ്ദുൾ സമദ് നൽകിയ പരാതിയിലാണ് കമ്മീഷന്റെ വിധി.
കാക്കനാട് സ്മാർട്ട് സിറ്റിയുടെ ഭാഗമായി കടന്പ്രയാർ തീരത്ത് നിർമിക്കുന്ന വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിർമാണ പ്രവൃത്തികൾ പരാതിക്കാരൻ ഇൻഷ്വർ ചെയ്തിരുന്നു. 2019 ഒക്ടോബർ മാസത്തെ വെള്ളപൊക്കത്തിൽ നിർമാണ പ്രവൃത്തികൾ തകർന്നു. ഇൻഷ്വറൻസ് കന്പനിയെ നഷ്ടപരിഹാരത്തിനായി സമീപിച്ചെങ്കിലും അനുവദിച്ചില്ല. അപകട വിവരം അറിയിക്കുന്നതിൽ കാലതാമസമുണ്ടായി എന്നും കാലവർഷം നേരത്തേ ആരംഭിച്ചിട്ടും മതിയായ മുൻകരുതൽ എടുക്കാതെ വീഴ്ച വരുത്തി എന്നും ആരോപിച്ചാണ് കന്പനി ഇൻഷ്വറൻസ് നിഷേധിച്ചത്.
ഇതിനെതിരേയുള്ള പരാതിയിലാണ് കമ്മീഷന്റെ വിധി. അടിയന്തര സ്വഭാവമുള്ളതും സമയബന്ധിതമായി നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കേണ്ടിയിരുന്നതിനാലുമാണ് കാലതാമസമുണ്ടായതെന്നും ബോധപൂർവം വീഴ്ചവരുത്തിയതല്ലെന്നുമുള്ള പരാതിക്കാരന്റെ വാദം കമ്മീഷൻ അംഗീകരിച്ചു.
ഹൈദരാബാദിൽ നിന്ന് ഇൻഷ്വറൻസ് സർവേയർ സൗജയ് കുമാറിനെ കമ്മീഷൻ മുന്പാകെ വരുത്തി വിസ്തരിച്ചെങ്കിലും പരാതിക്കാരനെതിരേയുള്ള ആരോപണം തെളിയിക്കാനായില്ല.ഇതേ തുടർന്ന് ഇൻഷ്വറൻസ് തുകയായ 23,31,446 രൂപയും നഷ്ടപരിഹാരമായി 2,00,000 രൂപയും കോടതി ചെലവായി 15,000 രൂപയും ഒരു മാസത്തിനകം നൽകുന്നതിന് കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ കമ്മിഷൻ വിധിച്ചു.