കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിലെ മരുന്ന് ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാർഥി എം.കെ. രാഘവൻ എംപി മെഡിക്കൽ കോളജിനു മുന്നിൽ ഉപവാസ സമരം നടത്തി.
പാവപ്പെട്ടവന്റെ രോഗചികിത്സക്ക് പരിഹാരം കാണാൻ വേണ്ടി കെട്ടിപ്പൊക്കിയ മെഡിക്കൽ കോളജിന് മുന്നിൽ മരുന്ന് കിട്ടാൻവേണ്ടി സമരം നടത്തേണ്ടി വരികയെന്നത് കേരളം ലജ്ജിച്ച് തല താഴ്ത്തേണ്ട അവസ്ഥയാണെന്ന് ഉപവാസം ഉദ്ഘാടനം ചെയ്ത ഡോ.എം.കെ. മുനീർ എംഎൽഎ പറഞ്ഞു. അഡ്വ. കെ. പ്രവീണ് കുമാർ അധ്യക്ഷത വഹിച്ചു.
എം.സി.മായിൻഹാജി, പി.എം. നിയാസ്, എം.എ.റസാഖ്, യു.സി. രാമൻ, സി.എൻ.വിജയകൃഷ്ണൻ, കെ.സി. അബു, സത്യൻ കടിയങ്ങാട്, കെ. എം. അഭിജിത്ത്, യു.വി. ദിനേശ് മണി, സൂപ്പി നരിക്കാട്ടേരി, കെ.പി.ബാബു, ഗൗരി പുതിയോത്ത്, ഡോ. പി.എൻ. അജിത, പ്രദീപ്, ടി. മൊയ്തീൻ കോയ, ഒ. ഹുസൈൻ, ആഷിഖ് ചെലവൂർ, പി.എ.ഹംസ, വീരാൻ കുട്ടി, ഷെറിൻ ബാബു, ഷാജിർ അറഫാത്ത്, സഫറി വെള്ളയിൽ, അഹമ്മദ് പുനക്കൽ തുടങ്ങിയവർ സംസാരിച്ചു.
ഉപവാസ സമരം വിജയമെന്ന് എം.കെ. രാഘവൻ എംപി
കോഴിക്കോട്:മെഡിക്കൽ കോളജിലെ മരുന്ന് ക്ഷാമത്തിൽ പരിഹാരമാവശ്യപ്പെട്ട് നടത്തിയ ഏകദിന ഉപവാസ സമരം വിജയമായിരുന്നുവെന്ന് എം.കെ. രാഘവൻ എംപി. കോഴിക്കോട് മെഡിക്കൽ കോളജിൽ മരുന്ന് ക്ഷാമം രൂക്ഷമാവുകയും ഡയാലിസിസ് അടക്കം പ്രതിന്ധിയിൽ ആവുകയും ചെയ്തതോടെയാണ് എംപി ഉപവാസ സമരം നടത്തിയത്. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടേയും മെഡിക്കൽ കോളജ് സൂപ്രണ്ടിന്റെയും രേഖാമൂലമുള്ള ഉറപ്പിൽ മരുന്ന് വിതരണക്കാരുടെ കുടിശിക സമയബന്ധിതമായി വിതരണം ചെയ്യാൻ തീരുമാനമാനമെടുത്തതായി എംപി പറഞ്ഞു.
സമരം നടത്തിയില്ലെങ്കിൽ വിഷയത്തിൽ ഒരു ചർച്ചക്ക് പോലും സർക്കാർ രംഗത്ത് വരില്ലായിരുവെന്ന് എംപി വിമർശിച്ചു. സംസ്ഥാന സർക്കാരിന്റെ ഈ അവഗണനക്കെതിരേ തന്റെ പോരാട്ടം തുടരുമെന്നും എംപി കൂട്ടിച്ചേർത്തു.
ഉപവാസ സമരത്തിന്റെ സമാപന സമ്മളനത്തിൽ കെ. ബാലനാരായണൻ അധ്യക്ഷത വഹിച്ചു. എം.എ.അബ്ദു റസാഖ്, സി.എൻ. വിജയകൃഷ്ണൻ, അഡ്വ.പി.എം. നിയാസ്, കെ.സി.അബു, എൻ.കെ. അബ്ദു റഹിമാൻ, രാമചന്ദ്രൻ, ടി.പി.എം. ജിംഷാർ, ആഷിക്ക് ചെലവൂർ, കെ.എം. അഭിജിത്ത്, അഷ്റഫ് മണക്കടവ് തുടങ്ങിയവർ സംസാരിച്ചു.
എംപിയുടെ സമരം തെരഞ്ഞെടുപ്പ് സ്റ്റണ്ട്: എംഎൽഎ
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരുന്ന് വിതരണം മുടങ്ങിയെന്ന് ആരോപിച്ച് കോണ്ഗ്രസ് സ്ഥാനാർഥി എം.കെ.രാഘവൻ ആശുപത്രിക്കു മുന്പിൽ സത്യഗ്രഹം നടത്തിയത് പ്രശ്നം പരിഹരിച്ചുവെന്ന് മനസിലാക്കിയ ശേഷമാണെന്ന് തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
മരുന്ന് കന്പനികൾക്ക് പണം കുടിശിക വരുന്നത് പുതിയ കാര്യമല്ല. കോഴിക്കോട് മെഡിക്കൽ കോളജിലെ പ്രശ്നം അടിയന്തരമായി പരിഹരിക്കാൻ എംഎൽഎ എന്ന നിലയിൽ താനും എളമരം കരീം എംപിയും ആരോഗ്യ മന്ത്രിയുമായി നേരത്തെത്തന്നെ ബന്ധപ്പെട്ടിരുന്നു. അതനുസരിച്ച് 11 കോടി രൂപ ഉടനെ കൊടുക്കാൻ തീരുമാനമായി.
ഒരു കോടി രൂപ ഇന്നലെ കാലത്ത് നൽകുകയും ചെയ്തു. മരുന്ന് കന്പനി പ്രതിനിധികളുമായി സംസാരിച്ച് 16ന് തന്നെ ഇക്കാര്യത്തിൽ ധാരണയായിരുന്നു. ബാക്കി പത്തുകോടി രൂപ മൂന്ന് ദിവസം കൊണ്ട് നൽകും. മരുന്ന് വിതരണത്തിലെ തടസം ഒഴിവാകുകയും ചെയ്തു. ഇതു മനസിലാക്കിയ ശേഷമാണ് രാഘവൻ എംപി സമരം നടത്തിയതെന്ന് തോട്ടത്തിൽ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണമാണ് ഈ സമരത്തിന്റെ ലക്ഷ്യം. തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടാനാണ് എംപി ഇത്തരം പ്രചാരണം നടത്തുന്നത്.
ഗൗരവമായ ദേശീയ രാഷ്ട്രീയ പ്രശ്നങ്ങളിലെല്ലാം അദ്ദേഹം മൗനം അവലംബിക്കുകയാണ്. പതിനഞ്ചു വർഷം മണ്ഡലത്തെ പ്രതിനിധാനം ചെയ്ത അദ്ദേഹം മെഡിക്കൽ കോളജ് ആശുപത്രിക്ക് വേണ്ടി എന്തു ചെയ്തുവെന്ന് തോട്ടത്തിൽ രവീന്ദ്രൻ ചോദിച്ചു. വാർത്താ സമ്മേളനത്തിൽ എൽഡിഎഫ് പാർലമെന്റ് മണ്ഡലം കമ്മിറ്റി സെക്രട്ടറി എ. പ്രദീപ് കുമാർ, ജില്ലാ കണ്വീനർ മുക്കം മുഹമ്മദ് എന്നിവരും പങ്കെടുത്തു.