താമരശേരി: കോഴിക്കോട് ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എളമരം കരീമിന്റെ ഔദ്യോഗിക തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് തുടക്കമായി. മടവൂർ പഞ്ചായത്തിലെ ചെറുവാലത്ത് താഴത്ത് അതിരാവിലെയായിരുന്നു ആദ്യ സ്വീകരണം.
രാവിലെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വർണക്കുടകളുമായി സ്ഥാനാർഥിയെ വരവേറ്റു. പൈന്പാലിശ്ശേരിയും ചെങ്ങോട്ടുപൊയിലും കടന്ന് പാലങ്ങാട് എത്തിയപ്പോൾ വെടിക്കെട്ടുമായിട്ടായിരുന്നു വരവേൽപ്പ്. ചളിക്കോടും മറിവീട്ടിൽതാഴത്തും പൊള്ളുന്ന ചൂടിനെ അവഗണിച്ച് വോട്ടർമാർ സ്ഥാനാർഥി എളമരം കരീമിനെ കാത്തുനിന്നു. കൊടുവള്ളി ഗവ. കോളജിൽ സ്ഥാനാർഥിയെ എസ്എഫ്ഐ വിദ്യാർഥികൾ മുദ്രാവാക്യം വിളികളോടെ എതിരേറ്റു.
വിദ്യാർഥികളെയും അധ്യാപകരെയും ജീവനക്കാരെയും നേരിൽകണ്ട് വോട്ടഭ്യർഥിച്ചു. താമരശേരി ഐഎച്ച്ആർഡി അപ്ലൈഡ് സയൻസിലും ആവേശ സ്വീകരണമായിരുന്നു. ഭക്ഷണശേഷം താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിലിനെ എളമരം കരീം സന്ദർശിച്ചു. കൊടുവള്ളി കെഎംഒ അധ്യാപക പരിശീലന കേന്ദ്രത്തിൽ വിദ്യാർഥികളുമായി സംവദിച്ചും വോട്ടഭ്യർഥിച്ചും മടങ്ങി.
പരപ്പൻപൊയിലിലെ ഘോഷയാത്രയ്ക്കു ശേഷം കരീറ്റിപറന്പ്, ഓമശേരി, ചുണ്ടക്കുന്ന്, വെഴുപ്പൂ, മൂന്നാംതോട്, കല്ലുള്ളതോട്, അന്പായത്തോട് എന്നിവിടങ്ങളിലും എളമരം കരീം വോട്ട് അഭ്യർത്ഥനയുമായി എത്തി. എൽഡിഎഫ് നേതാക്കളായ എം. മെഹബൂബ്, പി.ടി.എ. റഹീം എംഎൽഎ, കെ. ബാബു, ആർ.പി. ഭാസ്കരൻ, സലീം മടവൂർ, കെ.വി. സുരേന്ദ്രൻ, വായോളി മുഹമ്മദ്, ഒ.പി.ഐ. കോയ, കെ.കെ. അബ്ദുള്ള, സി.പി. നാസർകോയ തങ്ങൾ, സാലി കൂടത്തായി. മാത്തോലത്ത് അബ്ദുള്ള, കെ. അസ്സയിൻ, വേളാട്ട് മുഹമ്മദ്, ഒ.പി. അബ്ദുറഹ്മാൻ, ഒ.പി. റഷീദ് തുടങ്ങിയവർ സ്ഥാനാർഥിയോടൊപ്പം ഉണ്ടായിരുന്നു.