കോഴിക്കോട്: തീരദേശത്തിന്റെ തുടിപ്പറഞ്ഞ് യുഡിഎഫ് കോഴിക്കോട് ലോക്സഭാ സ്ഥാനാർഥി എം.കെ. രാഘവന്റെ തെരഞ്ഞെടുപ്പ് പര്യടനം. എലത്തൂർ നിയമസഭാ മണ്ഡലത്തിൽ ഇന്നലെ നടന്ന കുടുംബയോഗങ്ങളിൽ എത്തിയ സ്ഥാനാർഥി വോട്ടർമാരുമായുള്ള ബന്ധം പുതുക്കി. എലത്തൂർ ബീച്ചിന് സമീപം മാട്ടുവയലിലായിരുന്നു ആദ്യ കുടംബയോഗം. തുടർന്ന് മാട്ടുവയലിലെ ദർശന റെസിഡന്റ്സ് അസോസിയേഷൻ വീടുകളിൽ കയറി വോട്ടഭ്യർത്ഥിച്ചു.
എന്നെ കാണാനോ സംസാരിക്കാനോ ആരുടെയും റെക്കമെന്റോ, കത്തോ വേണ്ടന്ന് എം.കെ. രാഘവൻ കുടുംബയോഗത്തിൽ പറഞ്ഞു. നിങ്ങൾക്ക് എന്നെ അറിയാം എന്നതിന്റെ തെളിവാണ് കഴിഞ്ഞ 15 വർഷക്കാലത്തെ തന്റെ ജീവതമെന്നും കോഴിക്കോടിന്റെ വികസനമാണ് ലക്ഷ്യമെന്നും എം.കെ. രാഘവൻ പറഞ്ഞു. തുടർന്ന് എലത്തൂർ മണ്ഡലത്തിലെ കന്പിവളവിൽ കുടുംബയോഗത്തിൽ പങ്കെടുത്തു.
കാലത്ത് കടലിൽനിന്നും മീൻ പിടിച്ചു വരുന്ന മത്സ്യത്തൊഴിലാളികളുമായി സ്ഥാനാർഥി സംവദിച്ചു. എലത്തൂർ ജട്ടി റോഡിലെ കുടുംബയോഗത്തിലും സ്ഥാനാർഥി പങ്കെടുത്തു. എലത്തൂരിലെ സിപിഎം പ്രവർത്തകനായ എൻ. രാഹുൽ കോണ്ഗ്രസിൽ ചേർന്നതിന്റെ സന്തോഷത്തിലായിരുന്നു കുടുംബയോഗം ചേർന്നത്. എം.കെ. രാഘവൻ രാഹുലിനെ ഹാരാർപ്പണം ചെയ്തു.
എരഞ്ഞിക്കൽ കണ്ടകുളം, പുത്തൂർ, മൊകവൂർ, പെരുന്തുരുത്തി എന്നീ കുടുംബയോഗങ്ങളിലും അദ്ദേഹം സംബന്ധിച്ചു. ഉച്ച കഴിഞ്ഞ് നന്മണ്ട പഞ്ചായത്തിലെ ചീക്കിലോട്, മാവരുകണ്ടി മുക്ക്, അന്പലപ്പൊയിൽ എന്നിവിടങ്ങളിലും കാക്കൂർ പഞ്ചായത്തിലെ കുട്ടന്പൂർ, രാമല്ലൂർ, പിസി പാലം എന്നിവിടങ്ങളിലും ചേളന്നൂർ പഞ്ചായത്തിലെ ചിറക്കുഴി, പള്ളിപൊയിൽ, ഗുഡ്ലക്ക് ലൈബ്രറി, നെല്ല്യാത്ത് താഴം, കക്കോടി പഞ്ചായത്തിലെ വളപ്പിൽ താഴം, കരോത്ത് താഴം, ബദിരൂർ താഴം, മോരിക്കരയിലും കുരുവട്ടൂർ പഞ്ചായത്തിലും യുഡിഎഫ് കുടുംബ സംഗമങ്ങൾ നടന്നു. യുഡിഎഫ് നേതാക്കളായ അഡ്വ പി.എം. നിയാസ്, യുസി രാമൻ, മുഹമ്മദ്, ടി.കെ. രാജേന്ദ്രൻ, യു.വി.ദിനേശ് മണി, നിജേഷ് അരവിന്ദ്, ഗൗരി പുതിയോത്ത്, കെ.ശ്രീജിത്ത്, കിഷോർ, സിറാജ് എരഞ്ഞിക്കൽ, ജയദേവൻ, രഞ്ജിത്ത് തുടങ്ങിയവർ സ്ഥാനാർഥിയോടൊപ്പമുണ്ടായിരുന്നു.