ക്ഷീരകര്‍ഷകരുടെ ഉന്നമനം സർക്കാർ ലക്ഷ്യം: മന്ത്രി ജെ. ചിഞ്ചുറാണി
1563981
Sunday, June 1, 2025 4:08 AM IST
മെഴുവേലി: ക്ഷീരകര്‍ഷകരുടെ പ്രശ്നങ്ങളോട് അനുഭാവപൂര്‍വമായ സമീപനം സർക്കാർ എക്കാലവും സ്വീകരിച്ചുവരുന്നതെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. മെഴുവേലി ഗ്രാമപഞ്ചായത്തില്‍ നിര്‍മിച്ച മൃഗാശുപത്രി ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ക്ഷീരമേഖലയില്‍ നിരവധി ക്ഷേമപദ്ധതി നടപ്പാക്കി. നിരവധി പ്രതിസന്ധി അതിജീവിച്ച് പാലുത്പാദനത്തില്‍ സ്വയംപര്യാപ്തതയില്‍ എത്താനുള്ള ശ്രമത്തിലാണ്.
ക്ഷീരകര്‍ഷകര്‍ക്ക് പാലിന് ഏറ്റവും കൂടുതല്‍ വില നല്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. രാജ്യത്ത് പാല് ഉത്പാദനത്തില്‍ രണ്ടാം സ്ഥാനത്താണ്. വളര്‍ത്തുന്ന 95 ശതമാനം പശുക്കളും സങ്കര ഇനങ്ങളാണ്. ക്ഷീരക്ഷേമ നിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം പ്രശംസനീയമാണെന്നും മന്ത്രി പറഞ്ഞു.
ക്ഷീരകര്‍ഷകരുടെ കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പടക്കം നല്കുന്നു. ചികത്സച്ചെലവിന് രണ്ടു ലക്ഷം രൂപ വരെയുള്ള ഇന്‍ഷ്വറന്‍സ് പദ്ധതിയുണ്ട്. പഞ്ചായത്ത് കേന്ദ്രീകരിച്ച് ക്ഷീരഗ്രാമം പദ്ധതി നടപ്പാക്കി.
വീട്ടുമുറ്റത്ത് സേവനം നല്കാന് എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും വെറ്ററിനറി ആംബുലന്‍സുകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. 1962 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെട്ടാല്‍ ഡോക്ടര്‍ ഉള്‍പ്പെടെ ആംബുലന്‍സ് വീട്ടിലെത്തും. ഡ്രൈവര്‍ കം അറ്റന്‍ഡറും മരുന്നും മൊബൈല്‍ യൂണിറ്റിലുണ്ടാകും.
കന്നുകാലികള്‍ക്കെല്ലാം സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും ചിഞ്ചുറാണി അറിയിച്ചു. മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിച്ചു.