തോരാമഴയും തൊഴിൽനഷ്ടവും; ജനജീവിതം പ്രതിസന്ധിയിൽ
1564476
Tuesday, June 3, 2025 5:34 AM IST
റാന്നി: വനം ഡിവിഷനു കീഴിൽ വടശേരിക്കര ഒളികല്ലിൽ കാട്ടാനയുടെ താണ്ഡവത്തിൽ കൃഷികളും കൃഷിയിടങ്ങളും നശിക്കുന്നു. വീടുകൾക്കുപോലും സുരക്ഷിതത്വമില്ല.
വനമേഖലയിൽ നിന്നും കല്ലാറു നീന്തി ജനവാസ മേഖലയിൽ എത്തുന്ന കാട്ടാന ദിവസങ്ങളായി ഒളികല്ലുകാരുടെ ഉറക്കം കെടുത്തുകയാണ്. കഴിഞ്ഞ രാത്രിയിലും എത്തിയ ആന പ്രദേശവാസികളുടെ തെങ്ങുകളും വാഴ കൃഷികളും അടക്കം നശിപ്പിച്ചു. പരാതികളും നിവേദനങ്ങളുമായി നാട്ടുകാർ കയറി ഇറങ്ങാത്ത ഇടമില്ല. ഫോറസ്റ്റ്, പഞ്ചായത്ത്, എംഎൽഎ എല്ലാവരെയും കണ്ടു.
പരാതികൾ നൽകിയെങ്കിലും ഇതേവരെ ഒരു നടപടികളും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ. നിത്യേനയെന്നോണം ആന എത്തുന്നതിനാൽ പകൽ ജോലിക്കു പോകേണ്ട പുരുഷൻമാർ രാത്രിയിൽ ഉറക്കം കളഞ്ഞു കാത്തിരിക്കുകയാണ്. ഇതിപ്പോൾ ഒരു മാസത്തിലേറെയായെന്ന് പ്രദേശവാസിയായ വിജയൻ പറഞ്ഞു.
ആനയെ സ്ഥിരമായി ഓടിച്ചു കാടുകയറ്റുകയോ വാരിക്കുഴിയിൽ പെടുത്തി കോന്നി ആനക്കൂട്ടിൽ എത്തിക്കുകയൊ ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. വനംവകുപ്പ് ഇക്കാര്യത്തിൽ നിസംഗത പുലർത്തുകയാണ്.
കാട്ടുമൃഗങ്ങളും വിഷപ്പാമ്പുകളും കാട്ടുപക്ഷികളും അടക്കം ഇപ്പോൾ ജനവാസ മേഖലയിലേക്ക് കടന്നുകയറുന്നത് നിത്യ സംഭവമായിട്ടുണ്ട്.
കാട്ടുപന്നി നശിപ്പിക്കാത്ത ഒരു കൃഷിയിടം പോലും ഇപ്പോൾ നാട്ടിൻപുറത്തില്ല എന്നതാണ് സ്ഥിതി. കുരങ്ങും മലയണ്ണാനും മയിലും വേഴാമ്പലുമെല്ലാം കാടുവിട്ടു നാട്ടിൻപുറങ്ങളിലേക്കെത്തുകയാണ് ഇവകളെല്ലാം കാർഷിക വിളയുടെ ശത്രുക്കളാണെന്ന് കർഷകർ പറയുന്നു.
ജനവാസമേഖലയോടു ചേർന്ന് വനാതിർത്തികളിൽ സൗരോജവേലികൾ സ്ഥാപിക്കുമെന്നു പറയുന്നുണ്ടെങ്കിലും നടപടികളില്ല.