ജനറൽ ആശുപത്രിയിൽ വേണ്ടിവരുന്നത് താത്കാലിക ക്രമീകരണം മാത്രമെന്ന് മന്ത്രി
1564723
Wednesday, June 4, 2025 3:59 AM IST
പത്തനംതിട്ട: ജനറൽ ആശുപത്രിയുടെ ബി ആൻഡി സി ബ്ലോക്കിന്റെ അറ്റകുറ്റപ്പണി നടത്തുന്ന ഘട്ടത്തിലേക്ക് ബന്ധപ്പെട്ട കമ്മിറ്റികളുടെ നിർദേശപ്രകാരമുള്ള താത്കാലിക ക്രമീകരണങ്ങൾ മാത്രമാണ് നടത്തുന്നതെന്ന് മന്ത്രി വീണാ ജോർജ്.
കോന്നി മെഡിക്കൽ കോളജിലേക്ക് ശസ്ത്രക്രിയ വിഭാഗങ്ങൾ മാറ്റേണ്ടത് ഈ ഘട്ടത്തിൽ അനിവാര്യമാണ്. ബി ആൻഡ് സി ബ്ലോക്കിന്റെ ദുർബലാവസ്ഥ ആർക്കും ബോധ്യപ്പെടും. ഇത് അടിയന്തരമായി നവീകരിക്കേണ്ടതുണ്ട്. ശോച്യാവസ്ഥയിലായ കെട്ടിടം നവീകരിക്കേണ്ടതില്ലെന്നു പറയുന്ന യുഡിഎഫ് നിലപാട് വികസന വിരുദ്ധമാണ്.
19 വർഷം പഴമുള്ള കെട്ടിടമാണ് ദുർബലാവസ്ഥ നേരിടുന്നത്. കെട്ടിടത്തിന്റെ തൂണുകൾക്ക് ബലക്ഷയം ഉണ്ടായിരിക്കുകയാണ്. ഇത് സാങ്കേതിക വിദഗ്ധരടക്കമുള്ള സമിതി പരിശോധിച്ചു. തുടർന്നാണ് കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി നടത്തണമെന്ന് നിർദേശിച്ചത്. പില്ലറുകൾ ദ്രവിച്ച് കമ്പി തെളിഞ്ഞിരിക്കുകയാണ്. പലഭാഗങ്ങളിലും കോൺക്രീറ്റ് അടർന്ന് മാറിയിരിക്കുകയാണ്. ശൗചാലയങ്ങൾ ഉപയോഗശൂന്യമാണ്. പലയിടത്തും വെള്ളം ഒലിച്ചിറങ്ങുന്ന സ്ഥിതിയുണ്ട്.
ബി ആൻഡ് സി ബ്ലോക്കിന്റെ ഏറ്റവും മുകളിലത്തെ നിലയിലുള്ള ഓപ്പറേഷൻ തീയേറ്റർ ചോർന്നൊലിക്കുന്നു. അപടകരമായ നിലയിലാണ് കെട്ടിടഭാഗങ്ങളുള്ളത്. കെട്ടിട ഭാഗങ്ങളുടെ സാമ്പിൾ ശേഖരിച്ച് ശാസ്ത്രീയമായ പരിശോധന നടത്തി. തുടർന്നാണ് കെട്ടിടത്തിന് അറ്റകുറ്റപ്പണി അനിവാര്യമായി വന്നത്. ഓപ്പറേഷൻ തിയേറ്റർ ഉൾപ്പെടുന്ന ഏറ്റവും മുകളിലത്തെ നിലയും തൊട്ടുതാഴത്തെ നിലയിലെ വാർഡുമാണ് അറ്റകുറ്റപ്പണി നടത്തുന്നത്.
മൂന്ന് മാസത്തിനകം പണി പൂർത്തിയാക്കാനാണ് ആലോചിച്ചിരിക്കുന്നത്. ഒപി വിഭാഗം ജനറൽ ആശുപത്രിയിൽ തുടരും. ശസ്ത്രക്രിയ വേണ്ടിവരുന്നവരെ ജനറൽ ആശുപത്രിയിൽനിന്ന് കോന്നിയിലേക്ക് രോഗികളെ കൊണ്ടുപോകാനും സംവിധാനം ഏർപ്പെടുത്തും. അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങളിൽ എച്ച്എംസി യോഗം തീരുമാനമെടുക്കും.
യുഡിഎഫിന്റെത് വിചിത്രമായ വാദം
രോഗികളുടെയും കൂട്ടിരുപ്പുകാരുടെയും സുരക്ഷ കണക്കാക്കി നടത്താൻ പോകുന്ന അറ്റകുറ്റപ്പണികൾ വേണ്ടയെന്ന യുഡിഎഫിന്റെ വാദം വിചിത്രമെന്ന് മന്ത്രി പറഞ്ഞു. നിർമാണം നടക്കാത്തതിനെതിരേയാണ് സാധാരണ സമരം നടക്കുന്നത്.
ഇവിടെ നിർമാണം നടത്തരുതെന്ന് യുഡിഎഫ് പറയുന്നു. കെട്ടിടത്തിന്റെ ശോച്യാവസ്ഥ മനസിലാക്കി അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണമെന്ന നിർദേശത്തിനലാണ് പണികൾ ആരംഭിക്കുന്നത്. ഇതിനായി ഒരു കോടി രൂപയും അനുവദിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ. അജയകുമാർ, ആശുപത്രി സൂപ്രണ്ട് ഡോ. എം. ഷാനി, ആർഎംഒ ഡോ. ദിവ്യ ആർ. ജയൻ തുടങ്ങിയവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.