എട്ടാംതരം മലയാളം പാഠാവലിയിൽ സ്വാധീനമായും പത്തനംതിട്ട
1564722
Wednesday, June 4, 2025 3:59 AM IST
പത്തനംതിട്ട: മാതൃഭാഷയോടും സാംസ്കാരിക കാവ്യ സന്പത്തിനോടും അഭിനിവേശവും സ്നേഹവും പുലർത്തി സ്വന്തം നാടിനും പങ്കാളിത്തം നൽകിയാണ് എട്ടാംക്ലാസിലെ മലയാളം പാഠാവലി തയാറാക്കിയത്. പത്തനംതിട്ടയുമായി ബന്ധമുള്ള നാല് അധ്യാപകരാണ് എട്ടാംതരം മലയാളം പുസ്തകത്തിന്റെ രചന നിർവഹിക്കാനുള്ള സമിതിയിൽ അംഗങ്ങളായിരുന്നത്.
പത്തനംതിട്ട സെന്റ് മേരീസ് ഹൈസ്കൂളിലെ ഭാഷാധ്യാപകൻ ബിനു കെ. സാം, മാങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയും പെരുമൺ സ്വദേശിനിയുമായ എസ്. സൗമ്യ എന്നിവരാണ് സമിതിയിൽ ജില്ലയിലെ സ്കൂളുകളിൽ നിന്നുൾപ്പെട്ടത്. പത്തനംതിട്ട കോന്നി സ്വദേശി ഡോ.ആർ. പ്രിയ (എംഎസ്എം എച്ച്എസ്എസ്, കായംകുളം), പത്തനംതിട്ട കൊന്നമൂട് സ്വദേശി നെജീന നാസർ (ഗവ. എച്ച്എസ്എസ്, കാച്ചാണി) എന്നിവരും സമിതിയംഗങ്ങളായിരുന്നു.
എസ് സിഇആർടി റിസർച്ച് ഓഫീസർ ഡോ.എം.ടി. ശശിയുടെ മേൽനോട്ടത്തിൽ ഡോ.അനിൽ വള്ളത്തോൾ ഉപദേശകനായും ഡോ.പി. സത്യനേശൻ ചെയർമാനുമായാണ് പാഠപുസ്തക രചന നടത്തിയത്.
നിത്യജീവിതവുമായി കുട്ടികളെ ചേർത്തു നിർത്താൻ കഴിയുന്ന തരത്തിലുള്ള ആശയങ്ങൾ ചെറുഭാഗങ്ങളായി തയാറാക്കിയതാണ് പുസ്തകരചനയിലെ പുതുമയെന്ന് സമിതിയംഗം ബിനു കെ. സാം പറഞ്ഞു.
സങ്കീർണമായ പാഠങ്ങൾ കുട്ടികളെ ഭാഷാ പഠനത്തിൽ നിന്നകറ്റുമെന്നതും സമിതി പ്രത്യേകം നിരീക്ഷിച്ചിരുന്നു. വ്യാകരണം കഥകളിലൂടെ പറയുന്ന നിപ്രസം ഉപ്രസം ആ എന്ന വ്യാകരണ ഗ്രന്ഥത്തിന്റെ രചയിതാവ് കൂടിയായ ബിനു കെ.സാം ഭാഷാ പഠനത്തെ ലഘൂകരിക്കുകയെന്ന ആശയത്തിന്റെ ഉടമകൂടിയാണ്.
കൃഷിയും സംസ്കാരവും കലയും സ്ത്രീ ശക്തീകരണവും അടിസ്ഥാന വർഗ സംരക്ഷണവും എല്ലാം കോർത്തിണക്കിയാണ് പുസ്തകം പുറത്തിറക്കിയത്. വി. സാംബശിവന്റെ ആയിഷയുടെ കഥാപ്രസംഗഭാഗം പുസ്തകത്തിന്റെ ഭാഗമായത്, അന്യംനിന്നു പോകുന്ന ഒരു കലയെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ്.
ഒപ്പം വയലാറിന്റെ ആയിഷ എന്ന കഥാപാത്രത്തിനു കുട്ടികളുടെ മനസിൽ ഇടവും കണ്ടെത്താനാകും. കെ.ആർ. മീരയുടെ ആരാച്ചാരുടെ തുടക്കം, മസാല യൂസഫ് സായിയുടെ പ്രസംഗ ഭാഗം പി. പത്മരാജന്റെ തിങ്കളാഴ്ച നല്ലദിവസം തിരക്കഥ എന്നിവ അതത് മേഖലകളിൽ കുട്ടികളെ പ്രാപ്തരാക്കാൻ പ്രേരണ നൽകും. മലയാളത്തിന്റെ പ്രിയപ്പെട്ട ഉള്ളൂർ, അക്കിത്തം, ഒഎൻവി, എ.അയ്യപ്പൻ എന്നിവരുടെ കവിതകളും ഉൾപ്പെടുന്നുണ്ട്.
കടമ്മനിട്ടയുടെ കുറത്തി ഉൾപ്പെടുത്താനായത് പത്തനംതിട്ടക്കാരായ സമിതിയംഗങ്ങളുടെ നേട്ടമായി. ഇതിലൂടെ കീഴാള ജനതയുടെ അതിജീവനത്തിന്റെ അനിവാര്യത പുതുതലമുറയുടെ ഉള്ളിൽ നിറയ്ക്കുമെന്നും സമിതിയംഗങ്ങൾ വിലയിരുത്തി.