പോലീസിലും മുറുമുറുപ്പ് : പോക്സോ കേസുകളിലെ അട്ടിമറി: സിഡബ്ല്യുസിയും പരാതി നൽകും
1564884
Thursday, June 5, 2025 3:57 AM IST
പത്തനംതിട്ട: പ്രമുഖരുള്‍പ്പെടുന്ന പോക്സോ കേസുകള്‍ വഴിതിരിച്ചുവിടാന്‍ ശ്രമിച്ച അന്വേഷണ ഉദ്യോഗസ്ഥർക്കെതിരേ നടപടികൾ.
കോന്നി ഡിവൈഎസ്പി ടി. രാജപ്പൻ റാവുത്തർ, എസ്എച്ച്ഒ പി. ശ്രീജിത്ത് എന്നിവരെയാണ് കഴിഞ്ഞദിവസം ആഭ്യന്തരവകുപ്പ് പോക്സോ കേസ് അട്ടിമറി ആരോപണവുമായി ബന്ധപ്പെട്ട് സസ്പെൻഡ് ചെയ്തത്.
പോലീസ് അന്വേഷണ റിപ്പോർട്ടിൽ ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കെതിരേയും ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ ഇതിനെതിരേ മുഖ്യമന്ത്രിയെ സമീപിക്കാനൊരുങ്ങുകയാണ് സിഡബ്ല്യുസി.
ഇരകളാക്കപ്പെടുന്നവര്‍ നേരിട്ടു പരാതി നല്കിയാലും കേസെടുക്കുന്നതു വൈകിപ്പിക്കുകയും എഫ്ഐആറില്‍ തിരിമറി നടത്തുകയും ചെയ്യുന്നതായ പരാതികൾ ജില്ലയിൽ ഏറുന്ന പശ്ചാത്തലത്തിലാണ് പോലീസും സിഡബ്ല്യുസിയും നേർക്കുനേർ ഏറ്റുമുട്ടലിന്റെ വക്കിലെത്തിയത്.
ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അറിവോടെ നടക്കുന്ന ഇത്തരം നീക്കങ്ങള്‍ സംബന്ധിച്ചു പരാതികളുണ്ടാകുമ്പോള്‍ ലോക്കല്‍ സ്റ്റേഷന്റെ ഉത്തരവാദിത്വം മാത്രമായി മാറുകയും ചെയ്യുന്നു. അഭിഭാഷകന് കുറ്റാരോപിതനായ പോക്സോ കേസില്‍ എഫ്ഐആര്‍ വൈകിപ്പിച്ച സംഭവത്തിലാണ് കഴിഞ്ഞ ദിവസം കോന്നി ഡിവൈഎസ്പി ടി. രാജപ്പൻ റാവുത്തറെയും എസ്എച്ച്ഒ പി.ശ്രീജിത്തിനെയും ആഭ്യന്തര വകുപ്പ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.
ഇരുവരുടെയും ഭാഗത്തു ഗുരുതരമായ കൃത്യവിലോപം ചൂണ്ടിക്കാട്ടി ഡിജിപി സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഡിവൈഎസ്പിയുടെയും എസ്എച്ച്ഒയുടെയും സസ്പെൻഷനു പിന്നാലെ പോലീസ് ഉദ്യോഗസ്ഥരിലും അതൃപ്തി പടരുകയാണ്. പോക്സോ കേസുകളിൽ നൽകിയ റിപ്പോർട്ടുകൾ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ പൂഴ്ത്തിവച്ചശേഷം സംഭവം വിവാദമായപ്പോൾ അന്വേഷണ ഉദ്യോഗസ്ഥരെ പഴിചാരുന്നതിലാണ് അതൃപ്തി.
ഹൈക്കോടതി അഭിഭാഷകന് കൂടിയായ നൗഷാദ് തോട്ടത്തിലിനെതിരേ പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാതെ വന്നപ്പോള്‍ ഡിഐജിയെ നേരില്‍കണ്ടപ്പോള്‍ ഇതേവിഷയം ഉന്നയിക്കപ്പെടുകയായിരുന്നു. ഡിഐജി ജില്ലാ പോലീസ് മേധാവിയിൽ നിന്നു റിപ്പോർട്ട് തേടിയതിനു പിന്നാലെയാണ് കോന്നിയിലെ ഉദ്യോഗസ്ഥർക്കെതിരേ കൃത്യവിലോപം ചുമത്തപ്പെട്ടത്.
നൗഷാദ് ഒളിവിൽ, ജാമ്യാപേക്ഷ സുപ്രീം കോടതിയിൽ
പതിനേഴ് വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അഭിഭാഷകനായ നൗഷാദ്, പെണ്‍കുട്ടിയുടെ ബന്ധുവായ സ്ത്രീ എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ വിവാഹമോചനക്കേസില്‍ പിതാവ് നിയോഗിച്ച അഭിഭാഷകനാണ് കുട്ടിയെ പീഡിപ്പിച്ചതായി പരാതി ഉണ്ടായത്.
കഴിഞ്ഞ ഓഗസ്റ്റ് 29ന് പെണ്‍കുട്ടിയുടെ പിതാവ് അഭിഭാഷകനെതിരേ പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ എസ്എച്ച്ഒ ശ്രീജിത്ത് തയാറായില്ലെന്നു പറയുന്നു. 2023 ജൂണ്‍ മുതല്‍ ഒരുവര്‍ഷത്തോളം പെണ്‍കുട്ടിയെ കോഴഞ്ചേരിയിലെയും കുമ്പഴയിലെയും ലോഡ്ജ് മുറികളിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് മൊഴി. അഭിഭാഷകനു വേണ്ട സഹായം ചെയ്തു നല്കിയ അതിജീവിതയുടെ പിതൃസഹോദരിയെ ആറന്മുള പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കുറ്റാരോപിതനായ നൗഷാദ് പെണ്‍കുട്ടിക്ക് മദ്യം നല്കി മയക്കി ക്രൂരമായ ലൈംഗിക പീഡനത്തിനു വിധേയനാക്കിയിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. കേസിനേ തുടര്‍ന്ന് ഒളിവില്‍ പോയ അഭിഭാഷകനെ അറസ്റ്റ് ചെയ്യാതിരിക്കാനും പോലീസ് ഒത്തുകളിയുണ്ടായെന്ന് ആരോപണം ഉയര്‍ന്നു.
ഹൈക്കോടതിയില്‍ ഇയാള്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനേ തുടര്‍ന്നാണ് സുപ്രീംകോടതിയില്‍ ജാമ്യത്തിനായി ശ്രമിക്കുന്നത്. കേസ് ഇപ്പോഴും സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇതിനിടെ പെൺകുട്ടിയുടെ മാതാവിനെയും ഇതേ അഭിഭാഷകൻ പീഡിപ്പിച്ചെന്ന പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
സിഡബ്ല്യുസിയുമായി ആലോചിച്ചില്ല
കോന്നി ഡിവൈഎസ്പിയും സിഐയും നടപടി നേരിട്ട കേസില്‍ ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ഇടപെടൽ സംബന്ധിച്ച റിപ്പോർട്ടിലെ പരാമർശം തെറ്റിധാരണാജനകമാണെന്ന് കമ്മിറ്റിയംഗങ്ങൾ പറയുന്നു. അതിജീവിതയ്ക്കു കൗണ്‍സലിംഗ് നല്കുവാൻ നടപടിയെടുക്കണമെന്ന പോലീസ് റിപ്പോര്‍ട്ട് ലഭിച്ചതിനേ തുടർന്ന് ഇതിനുള്ള നടപടി ഉണ്ടായതാണ്.
ഡിസംബർ മൂന്നിന് സിഡബ്ല്യുസിയുടെ മുന്‍പാകെ നിർഭയയിൽ നിന്നു കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ പത്തിന് പെൺകുട്ടിയെ കൗൺസലിംഗിനു വിധേയയാക്കി. 12ന് സൈക്കോളജിസ്റ്റിനെ ബന്ധപ്പെടുത്തി.
13നു കോന്നി എസ്എച്ച്ഒയ്ക്കു റിപ്പോർട്ട് നൽകുകയും ചെയ്തുവെന്ന് രേഖകളിൽ പറയുന്നു. ഇക്കാര്യങ്ങൾ പരിശോധിക്കാതെയാണ് പോലീസ് റിപ്പോർട്ട് തയാറാക്കിയതെന്ന് സിഡബ്ല്യുസി വൃത്തങ്ങൾ വിശദീകരിച്ചു. മുഖ്യമന്ത്രിക്കും വകുപ്പുമന്ത്രിക്കും ഇതു സംബന്ധിച്ച് പരാതി നൽകും.
പോലീസ് റിപ്പോർട്ട് മൂന്നു മാസത്തോളം പൂഴ്ത്തിവയ്ക്കുകയായിരുന്നു. ഇക്കാര്യത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കടക്കം വീഴ്ചയുണ്ടായത് മറച്ചുപിടിക്കാനാണ് സിഡബ്ല്യുസിയെ പഴിചാരുന്നതെന്ന് ആക്ഷേപമുണ്ട്. പെണ്‍കുട്ടി ഹെല്പ് ലൈനില്‍ നേരിട്ട് വിളിച്ചതിനേ തുടര്ന്നാണ്കേസ് ഏറ്റെടുത്തതെന്നും ഇക്കാര്യം പോലീസിനെ അറിയിക്കുന്നതില്‍ സിഡബ്ല്യുസിയുടെ ഭാഗത്തും വീഴ്ചയുണ്ടായെന്നുമാണ് ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
വനിതാ എസ്ഐയ്ക്കെതിരേയും റിപ്പോർട്ട് നൽകി
ട്യൂഷന് ടീച്ചറുടെ പിതാവ് ഏഴുവയസുകാരിയെ പീഡിപ്പിച്ചെന്ന മറ്റൊരു കേസിൽ സിഡബ്ല്യുസി ഇടപെട്ടിട്ടും പോലീസ് ഉദ്യോഗസ്ഥയെ സംരക്ഷിച്ചതും വിവാദമായിട്ടുണ്ട്. പീഡന പരാതി എത്തിയിട്ടും കേസെടുക്കാതെ കുറ്റാരോപിതനെ രക്ഷിക്കാന്‍ വനിത എസ്ഐ ശ്രമിച്ചുവെന്ന് സിഡബ്ല്യുസിക്കും ബോധ്യപ്പെട്ടിട്ടും വകുപ്പുതല നടപടിക്ക് ശിപാർശ ചെയ്തില്ലെന്നാണ് ആക്ഷേപം.
എന്നാൽ വനിത എസ്ഐയുടെ വീഴ്ച പത്തനംതിട്ട ഡിവൈഎസ്പിയുടെ ശ്രദ്ധയില്പെടുത്തിയിരുന്നതാണെന്ന് സിഡബ്ല്യുസി പറയുന്നു. എസ്ഐയ്ക്കെതിരേ ഒരു നടപടി ഉണ്ടായില്ലെന്നു മാത്രമല്ല, അവരെ സംരക്ഷിക്കാനാണ് പോലീസ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചതെന്നാണ് ആക്ഷേപം. ഇതു സംബന്ധിച്ചു പെണ്‍കുട്ടിയുടെ പിതാവ് നല്കിയ പരാതി പൂഴ്ത്തിയതായും ആക്ഷേപമുണ്ട്.