അങ്കമാലി - എരുമേലി - തിരുവനന്തപുരം സമാന്തര പാതയ്ക്കും സാധ്യത
1565244
Friday, June 6, 2025 3:49 AM IST
പത്തനംതിട്ട: ശബരി റെയിൽപ്പാത എരുമേലിയിൽ നിന്നു പത്തനംതിട്ട, പുനലൂർ വഴി തിരുവനന്തപുരം പാതയായി വികസിക്കാനും സാധ്യത. തലസ്ഥാന നഗരിയിലേക്ക് കേരളത്തിലൂടെയുള്ള മൂന്നാമത്തെ പാതയായി ഇതു മാറും. പാത കൂടുതൽ ലാഭകരമാകാനും പദ്ധതി ഉപകരിക്കും. നിലവിൽ എരുമേലി വരെയുള്ള പാത ശബരിമല തീർഥാടകരെ ലക്ഷ്യംവച്ചാണ് നിർമിക്കുന്നത്.
എരുമേലിയിൽനിന്നു റാന്നി, പത്തനംതിട്ട , കുമ്പഴ, കോന്നി, പത്തനാപുരം, പുനലൂർ, അഞ്ചൽ, കുളത്തൂപ്പുഴ, മടത്തറ, പാലോട്, നെടുമങ്ങാട്, നെയ്യാറ്റിൻകര, ബാലരാമപുരം വഴി വിഴിഞ്ഞം സീപോർട്ട് വരെയുള്ള ഒരു പാതയ്ക്കാണ് നിർദേശമുള്ളത്. 1990 കളിൽ ശബരി പാതയെ സംബന്ധിച്ച പഠനങ്ങൾ നടന്നപ്പോൾ അങ്കമാലിയിൽ നിന്ന് എരുമേലി വഴി പുനലൂരിലേക്കാണ് പരിഗണിച്ചിരുന്നത്.
എരുമേലി മുതൽ പുനലൂർ വരെയുള്ള ഭാഗത്തും ചില സർവേകൾ പൂർത്തിയാക്കിയിരുന്നു. പുനലൂരിലെത്തുന്ന പാതയ്ക്ക് കൊല്ലം - ചെങ്കോട്ട പാതയുമായി ബന്ധമുണ്ടാകും. ഇതോടെ തമിഴ്നാട്ടിലേക്ക് മറ്റൊരു പാത കൂടി യാഥാർഥ്യമാകും. ചെന്നൈ, ട്രിച്ചി, തെങ്കാശി, ചെങ്കോട്ട ഭാഗങ്ങളിൽ നിന്നുമുള്ള ശബരിമല തീർഥാടകർക്കും യാത്ര സുഗമമാകും.
പത്തനംതിട്ട , കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ മലയോര മേഖലകളിൽ താമസിക്കുന്നവർക്ക് തീവണ്ടി യാത്രാ സൗകര്യം ലഭിക്കാൻ നിർദിഷ്ട പാത സഹായകരമാകും. ശബരിമല കൂടാതെ വേളാങ്കണ്ണി ഉൾപ്പെടെയുള്ള ആരാധനാലയങ്ങൾ , ടൂറിസ്റ്റ് കേന്ദ്രങ്ങൾ , മറ്റു വിവിധ സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾ, തിരുവനന്തപുരം, നെടുമ്പാശേരി വിമാനത്താവളങ്ങൾ, നിർദിഷ്ട എരുമേലി വിമാനത്താവളം എന്നിവയുമായി ബന്ധപ്പെടുത്തിയാകും പാത നിർമിക്കാനാകുക.
വിഴിഞ്ഞം സീപോർട്ടിൽ നിന്നും കപ്പലിൽ വരുന്ന കണ്ടെയ്നറുകൾ റെയിൽവേ മുഖാന്തിരം വിവിധ പ്രദേശങ്ങളിലേക്കു കൊണ്ടു പോകുന്നതിനും പാത വഴി സാധ്യമാകും. 1997 - 1998 കാലഘട്ടത്തിൽ ഇതു സംബന്ധിച്ച പുതിയ അലൈൻമെന്റ് റെയിൽവേ അധികൃതർ നടത്തിയിരുന്നു.
പുതിയ റെയിൽവേ ലൈൻ മലയോര മേഖലകളെ ബന്ധിപ്പിച്ച് അധികൃതർ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ബന്ധപ്പെട്ട പ്രദേശങ്ങളിൽ വിവിധ സന്നദ്ധ സംഘടനകൾ ഇതു സംബന്ധിച്ച് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ, കേന്ദ്ര റെയിൽവേ മന്ത്രാലയം, നിർദിഷ്ട റെയിൽപ്പാത കടന്നു പോകുന്ന പ്രദേശത്തെ പ്രധാന ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർക്ക് നിവേദനങ്ങൾ നൽകുകയും വിവിധ പ്രക്ഷോഭ സമര പരിപാടികൾ നടത്തിയിരുന്നതുമാണ്.
തീർഥാടകരുടെ എണ്ണത്തിലും വർധന
ശബരി റെയിൽപാത പൂർത്തിയായാൽ ശബരിമലയിൽ എത്തുന്ന തീർഥാടകരുടെ എണ്ണത്തിലും ഗണ്യമായ വർധന പ്രതീക്ഷിക്കുന്നുണ്ട്. നിലവിൽ ശബരിമലയിലെത്തുന്ന ഇതര സംസ്ഥാനക്കാരിൽ 70 ശതമാനവും തീവണ്ടി സർവീസുകളെയാണ് ആശ്രയിക്കുന്നത്.
ചെങ്ങന്നൂർ, കോട്ടയം റെയിൽവേ സ്റ്റേഷനുകളിലെത്തിയാണ് ഇവർ പന്പയിലേക്ക് യാത്ര ചെയ്യുന്നത്. എരുമേലി വരെ തീവണ്ടി എത്തിയാൽ തീർഥാടകരുടെ എണ്ണത്തിൽ 15 ശതമാനം വർധന പ്രതീക്ഷിക്കുന്നുണ്ട്. ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകരുടെ എണ്ണം ഓരോ വർഷവും കൂടിവരികയുമാണ്.
നിലവിൽ തെലങ്കാനയിൽ നിന്നുള്ള തീർഥാടകരാണ് കൂടുതലായി എത്തുന്നത്. റെയിൽവേ ശബരിമല സ്പെഷൽ ട്രെയിനുകൾ ഏറ്റവും കൂടുതൽ ഓടിക്കുന്നതും ആന്ധ്രപ്രദേശ്, തെലങ്കാന മേഖലകളിലേക്കാണ്.
കഴിഞ്ഞ തീർഥാടനകാലത്ത് റെയിൽവേ 415 സ്പെഷൽ സർവീസ് ശബരിമല തീർഥാടകർക്കായി നടത്തി. 2023 - 24 തീർഥാടനകാലത്തെ അപേക്ഷിച്ച് 37 ശതമാനം വർധനയുണ്ടായി. 301 സ്പെഷൽ ട്രെയിനുകളാണ് അക്കാലയളവിൽ ഓടിച്ചത്.
റോഡിലെ തിരക്ക് കുറയ്ക്കാം
റെയിൽപാത സജ്ജമായാൽ ശബരിമല തീർഥാടനകാലത്ത് റോഡിൽ ഉണ്ടാകുന്ന തിരക്കിന് ഒരുപരിധിവരെ പരിഹാരമാകും. ഇതര സംസ്ഥാനക്കാരായ തീർഥാടകർ നിലവിൽ പന്പ വരെ എത്താനുള്ള സൗകര്യത്തിനും മറ്റു തീർഥാടനകേന്ദ്രങ്ങളിലേക്കു കൂടി യാത്ര ചെയ്യാനുമായി ബസുകൾ വാടകയ്ക്കെടുത്താണ് എത്തുന്നത്.
എരുമേലിയിലെത്തി അവിടെനിന്നു നിലയ്ക്കൽ വരെ ഇവർ ബസുകളിലും മറ്റും വാഹനങ്ങളിലുമെത്തുകയാണ് പതിവ്. തീവണ്ടി യാത്രാ സൗകര്യം വർധിച്ചാൽ നിരത്തുകളിൽ വാഹനങ്ങളുടെ എണ്ണത്തിൽ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ. വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് തീവണ്ടി സർവീസ് ഉണ്ടായാൽ അവിടേക്കുള്ള യാത്രക്കാർക്കും പ്രയോജനപ്പെടും.
കേരളം ഒറ്റക്കെട്ടായി നിന്നു: ആന്റോ ആന്റണി
പത്തനംതിട്ട: ശബരി റെയിൽപ്പാത യാഥാർഥ്യമാക്കണമെന്ന ആവശ്യത്തിൽ കേരളം ഒറ്റക്കെട്ടായി നിന്നുവെന്ന് ആന്റോ ആന്റണി എംപി. താനുൾപ്പെടെ കേരളത്തിലെ എംപിമാർ ഇക്കാര്യ പാർലമെന്റിൽ നിരവധി തവണ ഉന്നയിച്ചു.
പദ്ധതിയോട് അനുകൂലമായ സമീപനമാണ് കേന്ദ്ര സർക്കാർ പുലർത്തിയിരുന്നത്. പദ്ധതിച്ചെലവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം കൂടി പരിഹരിച്ച് പദ്ധതി വേഗത്തിലാക്കുകയാണ് വേണ്ടതെന്ന് എംപി പറഞ്ഞു.
പാത എരുമേലിയിൽ അവസാനിപ്പിക്കാതെ റാന്നി, പത്തനംതിട്ട, പുനലൂർ വഴി നെടുമങ്ങാട്ടേക്കു നീട്ടുന്നത് ജനങ്ങൾക്ക് ഏറെ പ്രയോജനപ്പെടും. സംസ്ഥാനത്തിന്റെ വികസനത്തിനു തന്നെ ഉതകുന്ന അന്തർ സംസ്ഥാന പാതയായി ഇതു മാറുമെന്നും ഇക്കാര്യത്തിൽ പരിശ്രമം തുടരുമെന്നും ആന്റോ ആന്റണി പറഞ്ഞു.