വെള്ളക്കെട്ട് ഒഴിയാതെ പെരിങ്ങരയിലെ ഗ്രാമീണ റോഡുകൾ
1565245
Friday, June 6, 2025 3:49 AM IST
തിരുവല്ല: കാവുംഭാഗം - ചാത്തങ്കരി റോഡ് ഉന്നത നിലവാരത്തിൽ നിർമിച്ചതിനു പിന്നാലെ ഉപ റോഡുകൾ വെള്ളത്തിലായി. കാവുംഭാഗം - ചാത്തങ്കരി റോഡ് രണ്ടടിയോളം ഉയർത്തിയതോടെയാണ് മറ്റ് റോഡുകൾ വെള്ളത്തിനടിയിലായത്.
പെരിങ്ങര - കാരയ്ക്കൽ, യമ്മർകുളങ്ങര ഗണപതിക്ഷേത്രം, കാനേകാട്ടുപടി -പുതുക്കുളങ്ങര, വായനശാല-സ്വാമിപാലം റോഡുകളാണ് ആഴ്ചകളായി വെള്ളക്കെട്ടിൽ വലയുന്നത്. കാലവർഷത്തെ തുടർന്ന് ഉണ്ടായ വെള്ളപ്പൊക്കത്തിൽ രൂപപ്പെട്ട വെളളം പ്രദേശത്തെ പലഭാഗങ്ങളിലും ഒഴുകി മാറാതെ കെട്ടിക്കിടക്കുകയാണ്.
പ്രദേശത്തിന്റെ പലഭാഗങ്ങളിലും വെള്ളം ഇറങ്ങിപ്പോകാൻ ഇനിയും ദിവസങ്ങൾ കാത്തിരിക്കണം. ഇതിനിടെ വീണ്ടും മഴ പെയ്താൽ കാത്തിരിപ്പ് പിന്നെയും നീളും. ചെളിവെള്ളത്തിലൂടെ നീന്തിയാണ് നാട്ടുകാരുടെ യാത്ര. മണ്ണിട്ടുയർത്തി നിർമിച്ച റോഡുകളും പാലങ്ങളും മറ്റു നിർമാണങ്ങളുമെല്ലാം വെള്ളത്തിന്റെ സുഗമമായ ഒഴുക്കിനെ തടസപ്പെടുത്തിയിരിക്കുകയാണ്. വാഹനങ്ങളും തകരാറിലാകും. പെരിങ്ങര പഞ്ചായത്ത് ഓഫീസിലും വെള്ളക്കെട്ടാണ്.
നേരത്തേ പെരിങ്ങര മാതകത്തിൽ തോട്ടിൽ നിന്നുള്ള വെള്ളം നിരവധി വാച്ചാലുകൾ കടന്നു കൂരച്ചാൽ മാണിക്കത്തകിടി പാടശേഖരത്തിൽ എത്തിച്ചേരുകയും അവിടെനിന്നും ഒഴുകി ചാത്തങ്കരി തോട്ടിലേക്ക് ഒഴുകിപ്പോയിരുന്നതുമാണ്. എന്നാൽ ഇന്നിപ്പോൾ തോട്ടിലെ നീരൊഴുക്ക് തടസപ്പെട്ടു. നിരവധി വീടുകളും അവിടേക്കെല്ലാം വഴികളും നിർമിച്ചതോടെ പ്രശ്നം സങ്കീർണമായി.
ഇതിനിടെയാണ് മറ്റു സ്ഥലങ്ങളിലെയും വെള്ളക്കെട്ട് പ്രശ്നം ഉയർന്നുവന്നത്. അഞ്ച് വർഷങ്ങൾക്ക് മുമ്പ് പ്രദേശവാസികളുടെ പരാതിയേതുടർന്ന് പെരിങ്ങര പഞ്ചായത്തിലെ 11,12 വാർഡുകളിലെ പ്രദേശങ്ങൾ മൈനർ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥ സംഘം സന്ദർശനം നടത്തി. വെള്ളക്കെട്ട് പരിഹരിക്കാനായി സംഘം പരിശോധന നടത്തിയെങ്കിലും തുടർനടപടികൾ ഉണ്ടായില്ല. വെള്ളക്കെട്ട് പതിവാകുന്ന പഞ്ചായത്ത് കാര്യാലയം, പണിക്കോട്ടിൽ ഭാഗം, മറിയപ്പള്ളിൽ ഭാഗം, പെരുഞ്ചാത്ര, മുണ്ടന്താനത്ത് പടി എന്നിവിടങ്ങളിൽ സംഘം സന്ദർശിച്ചു.
തോടിന്റെ സ്ഥലനിർണയവും സംഘം നടത്തി. ഇതിനു സമീപത്തെ ഭൂമിയുടെ സർവേ നമ്പരും കണ്ടെത്തി. ലഭ്യമായ വിവരങ്ങൾ സ്ഥലം എംഎൽഎയ്ക്കും ജില്ലാ കളക്ടർക്കും നൽകാനും തോടുകൾ വീണ്ടെടുത്ത് നീർച്ചാലുകൾ പുനരുജ്ജീവിപ്പിക്കാനുമെല്ലാം നടപടികളെടുക്കാനും തീരുമാനിച്ചതാണ്. തുടർ നടപടികൾ നടന്നില്ലെന്നു മാത്രം.