തെറ്റുപാറ നിവാസികളുടെ ദുരിതം കാണാന്‍ കളക്ടറെത്തി
1565246
Friday, June 6, 2025 3:49 AM IST
പുല്ലാട്: തെറ്റുപാറ നിവാസികളുടെ ദുരിതം നേരില്‍ കാണാന്‍ ജില്ലാ കളക്ടറെത്തി. കോയിപ്രം ഗ്രാമപഞ്ചായത്തിലെ ഏഴാംവാര്ഡില്പ്പെട്ട തെറ്റുപാറ നഗറിനു സമീപം പിഐപി വലതുകര കനാലിന്റെ സമീപം താമസിക്കുന്ന 25 കുടുംബങ്ങൾക്കാണ് മഴ കനക്കുന്നതോടെ വെള്ളം കയറുന്നതു കാരണം സ്ഥിരമായി ദുരിതാശ്വാസ ക്യാന്പുകളിലേക്കു മാറേണ്ടിവരുന്നത്.
പിഐപി കനാലിനു സമീപത്തുകൂടി കടന്നുപോകുന്ന തോട്ടില്‍ മാലിന്യങ്ങള്‍ ഓരോ മഴക്കാലത്തും കൂമ്പാരമാകുകയും തുടര്‍ന്ന് പ്രദേശവാസികളുടെ വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറുന്നതും പതിവാകുകയായിരുന്നു. അശാസ്ത്രീയമായ രീതിയില്‍ തോട് നവീകരിച്ചതുകൊണ്ടാണ് വെള്ളം കയറുന്നത്.
ഇവരുടെ ദുരിതാവസ്ഥ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനേ തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷന്‍ ജിജി മാത്യു കളക്ടര്‍ക്ക് നിവേദനം നല്‍കുകയും സ്ഥലം നേരില്‍ കാണുന്നതിന് അഭ്യർഥിക്കുകയും ചെയ്തതിനേ തുടര്‍ന്നാണ് ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ കഴിഞ്ഞദിവസം സ്ഥലം സന്ദർശിച്ചത്.
കളക്ടറോടൊപ്പം റവന്യൂ, പിഐപി, ഇറിഗേഷന്‍ ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. പ്രദേശവാസികളുടെയും ജനപ്രതിനിധികളുടെയും ദുരവസ്ഥ കളക്ടറുടെ ശ്രദ്ധയില്പെടുത്തിയതിനേതുടര്ന്ന് തന്റെ ചേംബറില്‍ അടിയന്തരമായി ഇറിഗേഷന്‍, പിഐപി, റവന്യൂ , ജനപ്രതിനിധികള്‍ എന്നിവരുടെ യോഗം ചേര്‍ന്ന് യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹാരം കണ്ടെത്താമെന്നും ഇതിന് ദുരന്ത നിവാരണ അഥോറിറ്റിയുടെ സഹായം തേടുമെന്നും കളക്ടര്‍ ഉറപ്പു നല്കി.
പിഐപി കനാലിന് മുകളിലൂടെ തോട് നിർമിക്കുകയും കുടിവെള്ളത്തിനായി കിണറുകള്‍ നിർമിക്കുകയും ചെയ്താല്‍ മാത്രമേ വെള്ളക്കെട്ടിനു ശാശ്വത പരിഹാരം ഉണ്ടാകുകയുള്ളൂവെന്ന പ്രദേശവാസികളുടെ ആവശ്യം അനുഭാവപൂർവം പരിഗണിക്കാമെന്നും കളക്ടർ പറഞ്ഞു. പദ്ധതിക്കായി വിശദമായ പ്രോജക്ട് റിപ്പോർട്ട് നൽകണമെന്ന് പിഐപി ഉദ്യോഗസ്ഥരോടു കളക്ടർ നിർദേശിച്ചു.
ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ ജിജി മാത്യു, ഗ്രാമപഞ്ചായത്തംഗം ലിജോ കുന്നപ്പുഴ, മുന്‍ മെംബര്‍ ഷിബു കുന്നപ്പുഴ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു.