വീട്ടമ്മയുടെ പരാതിയിൽ അടൂർ എസ്ഐക്കു സ്ഥലംമാറ്റം
1565250
Friday, June 6, 2025 3:49 AM IST
അടൂർ: ജാമ്യമില്ലാ കേസെടുത്ത ആളെ അന്വേഷിച്ച് രാത്രിയിൽ സ്ത്രീകൾ മാത്രമുള്ള വീട്ടിലെത്തി പരിശോധന നടത്തിയെന്ന പരാതിയിൽ എസ്ഐയ്ക്ക് സ്ഥലംമാറ്റം.
അടൂർ പോലീസ് സ്റ്റേഷനിലെ എസ്ഐ അനൂപ് ചന്ദ്രനെയാണ് ജില്ലാ പോലീസ് മേധാവി പത്തനംതിട്ട കൺട്രോൾ റൂമിലേക്ക് സ്ഥലം മാറ്റിയത്. അടൂർ കരുവാറ്റ മേരീഭവനിൽ ജോമോന്റെ ഭാര്യ ഐനസാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്.
വീട്ടിൽ താനും രണ്ട് പെൺമക്കളും മാത്രം ഉള്ളപ്പോൾ എസ്ഐയും മറ്റ് ഏഴ് പോലീസുകാരും എത്തിയെന്നും തങ്ങളെ ഭീഷണിപ്പെടുത്തിയതായും ഇതു മാനസിക വിഷമമുണ്ടാക്കിയതായും ഐനസ് പാരാതിയിൽ പറയുന്നു.
കഴിഞ്ഞ മേയ് ഒന്പതിന് കരുവാറ്റ ക്ഷേത്രത്തിലെ ഉത്സവത്തിന് സംഘർഷമുണ്ടാക്കി എന്നതിന് ജോമോനെതിരേ അടൂർ പോലീസ് ജാമ്യമില്ലാ കേസെടുത്തിരുന്നു. എന്നാൽ ഈ കേസിൽ പോലീസ് അകാരണമായി ജോമോനെ മർദിക്കുകയായിരുന്നുവെന്നും കള്ളക്കേസാണ് എടുത്തതെന്നുമാണ് ഐനസ് പറയുന്നത്.
കൂടാതെ ജോമോൻ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചതോടെയാണ് ചൊവ്വാഴ്ച രാത്രി ജോമോനെ കസ്റ്റഡിയിൽ എടുക്കാൻ പോലിസ് വീട്ടിലെത്തിയതെന്നും ഐനസ് ആരോപിക്കുന്നു.
എന്നാൽ ഉത്സവ സ്ഥലത്ത് തർക്കത്തിനിടയിൽ ജോമോൻ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിനെ മർദിച്ചതിനാണ് കേസെടുത്തതെന്നാണ് അടൂർ പോലീസ് പറയുന്നത്.