ഇന്ന് ലോകപരിസ്ഥിതിദിനം : കല്ലൂപ്പാറയുടെ പച്ചപ്പ് തിരികെപ്പിടിച്ച് "കപ്പ'
1564876
Thursday, June 5, 2025 3:57 AM IST
ബിജു കുര്യൻ
കല്ലൂപ്പാറ: രാജകീയ പ്രൗഢിയുള്ള നാടാണ് കല്ലൂപ്പാറ. തന്പുരാക്കന്മാരുടെ കാലഘട്ടത്തിൽ കാർഷിക രംഗത്തും തനതായ പ്രാമുഖ്യം നേടിയ നാട്. സ്വന്തം പേരിൽ ബ്രാൻഡ് ചെയ്യപ്പെട്ട നിരവധി കാർഷികോത്പന്നങ്ങൾ വിളയിച്ചിരുന്ന കല്ലൂപ്പാറയെ പഴയകാല പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് കല്ലൂപ്പാറ അഗ്രികൾച്ചർ പ്രൊഡ്യൂസേഴ്സ് ആൻഡ് പ്രമോട്ടേഴ്സ് അസോസിയേഷൻ.
"കപ്പ' എന്ന ചുരുക്കപ്പേരിലറിയപ്പെടാനാണ് നാട്ടിലെ കർഷകരായ അസോസിയേഷൻ അംഗങ്ങളുടെ താത്പര്യം. അന്പതോളം കർഷകർ അസോസിയേഷനിൽ അംഗങ്ങളായുണ്ട്. കർഷക കൂട്ടായ്മ വാട്സ്ആപ് ഗ്രൂപ്പിൽ പ്രദേശവാസികളെ കൂടുതലായി ഉൾപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ഒരു വർഷത്തിനിടെ ശ്രദ്ധേയമായ പല പ്രവർത്തനങ്ങളും "കപ്പ' നടത്തി. കറുത്തവടശേരിക്കടവ് പാലത്തിനു സമീപത്ത് പച്ചത്തുരുത്ത് ഒരുക്കിക്കൊണ്ടായിരുന്നു തുടക്കം. മണിമലയാറിന്റെ തീരത്ത് വെള്ളപ്പൊക്കത്തെ അതിജീവിച്ചു വളരാൻ ശേഷിയുള്ള ഇനം മരങ്ങൾ നട്ടു സംരക്ഷണം ഉറപ്പാക്കിയാണ് പച്ചത്തുരുത്ത് നിർമിച്ചിട്ടുള്ളത്.
കല്ലൂപ്പാറ വിത്തുവേലി ചന്തയാണ് അസോസിയേഷൻ ഏറ്റെടുത്ത മറ്റൊരു ഉദ്യമം. ഏറെ ആകർഷണീയമായി മാറിയ വിത്തുവേലി ചന്ത കർഷകർക്ക് പുതിയ ഒരിടം ഒരുക്കൽ കൂടിയായി. കർഷകരിൽ നിന്നു നേരിട്ടു നാടൻ വിളവുകളും വിത്തുകളും വാങ്ങാൻ ഒരിടമെന്ന നിലയിലാണ് വിത്തുവേലി ചന്ത ഒരുങ്ങിയത്.
നാടൻ, സങ്കര ഇങ്ങളിൽപെട്ട പച്ചക്കറി വിത്തുകളും തൈകളും അപൂർവയിനം വൃക്ഷങ്ങളുടെ തൈകളും വില്പന നടത്തി. കൂൺ വിത്ത്, കൂൺ വിഭവങ്ങൾ, തേൻ, ചക്ക ഉത്പന്നങ്ങൾ, കറിപ്പൊടികൾ, ജൈവരീതിയിൽ കൃഷി ചെയ്ത് തവിടു കളയാതെ കുത്തിയെടുത്ത അരി തുടങ്ങിയവയും വില്പനയ്ക്കെത്തി.
കല്ലൂപ്പാറ പാളത്തൈരിന്റെ പെരുമ പുതുതലമുറയിലേക്കെത്തിക്കാനും വിത്തുവേലി ചന്ത വഴിയൊരുക്കി. കല്ലൂപ്പാറ തനത് ഉത്പന്നങ്ങളിലൊന്നായ പാളത്തൈര് വില്പനയ്ക്കെത്തിയപ്പോൾ പുതുമയോടെ ആളുകൾ സ്വീകരിച്ചു. കുത്തിയെടുത്ത പാളയിൽ പശുവിൻപാൽ ഉറയൊഴിച്ച് പരന്പരാഗത രീതിയിൽ തയാറാക്കിയ തൈരിന്റെ രുചി പുതുതലമുറയും അനുഭവിച്ചു.
കമുകിൻ ചുവട്ടിൽ വീഴുന്ന പഴുത്ത പാള എടുത്ത് ഇത് തൈര് നിറയ്ക്കാൻ പാകത്തിൽ കുത്തിയെടുക്കാൻ അറിയാവുന്നവരും ഇന്ന് അപൂർവമാണ്. പാള കുത്തിയെടുത്ത് തൈര് നിറച്ച് മുകൾ ഭാഗം വാഴനാര് ഉപയോഗിച്ച് കെട്ടിയെടുത്താണ് വില്പനയ്ക്കെത്തുന്നത്. നാടൻ കന്നുകാലികളുടെ പ്രദർശനവും വിത്തുവേലി ചന്തയിൽ ഒരുക്കിയിരുന്നു.
കാട്ടുപന്നി ശല്യത്തിൽ നിന്നു കർഷകരെ രക്ഷിക്കാൻ ചെലവു കുറഞ്ഞ വൈദ്യുത വേലി നിർമാണത്തിനു ക്ലാസെടുത്തു. പഞ്ചായത്തിന്റെയും വനംവകുപ്പിന്റെയും സഹായത്തോടെ കല്ലൂപ്പാറയിൽ കാട്ടുപന്നി നിർമാർജനത്തിനു നടപടിയെടുത്തു. കാടു കയറിക്കിടന്ന പുരയിടങ്ങൾ തെളിക്കാനും അസോസിയേഷൻ മുൻകൈയെടുത്തു.
കൃഷി ഒരു പാഠം എന്ന പേരിൽ കുട്ടികൾക്കായി അവധിക്കാലത്ത് പ്രത്യേക ക്ലാസുകളും മത്സരങ്ങളും നടത്തി സമ്മാനങ്ങൾ നൽകി. പുതുതലമുറയെയും കൂട്ടിയോജിപ്പിച്ചുകൊണ്ടാണ് കല്ലൂപ്പാറയിൽ പച്ചപ്പ് തിരികെ പിടിക്കാൻ ശ്രമിക്കുന്നെതന്ന് കപ്പ ഭാരവാഹികൾ പറഞ്ഞു. നാട്ടിൽ നിന്നും നഷ്ടമായിക്കൊണ്ടിരിക്കുന്ന കിഴങ്ങുവർഗങ്ങളുടെ കൃഷിയാണ് നിലവിൽ കപ്പ ഏറ്റെടുത്തിരിക്കുന്ന മറ്റൊരു ദൗത്യം.
കല്ലൂപ്പാറയുടേതു മാത്രമെന്ന് അവകാശപ്പെടാവുന്ന പലതരം കിഴങ്ങുവർഗങ്ങളും നാമാവശേഷമാകുന്നതൊഴിവാക്കാൻ ഇവയുടെ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. കാലമറിഞ്ഞ് കൃഷിയിലേക്ക് എന്ന പദ്ധതിക്കും തുടക്കമിട്ടു. കാട്ടുപന്നിയുടെ നിരന്തരമായ ശല്യത്തെ മറികടന്നാണ് ഇത്തരം കൃഷികളുമായി കർഷകർ മുന്നോട്ടു പോകുന്നത്.
കല്ലൂപ്പാറയുടെ സ്വന്തം മരച്ചീനിയും കുരുമുളകും കിഴങ്ങുവർഗങ്ങളുമെല്ലാം പ്രതാപത്തോടെ നിലനിൽക്കണമെന്ന ആഗ്രഹത്തോടെയാണ് അസോസിയേഷൻ നീങ്ങുന്നതെന്ന കപ്പ പ്രസിഡന്റ് സി.കെ. മത്തായിയും ജനറൽ സെക്രട്ടറി ലെജു ഏബ്രഹാമും പറഞ്ഞു.