Kerala
കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഡോ. എം.കെ. റാമിനെ കോടതി റിമാൻഡ് ചെയ്തു. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് റാമിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. തുടർന്ന് ഇയാളെ കണ്ണൂർ സബ് ജയിലിലേക്ക് മാറ്റി.
നടപടിക്രമങ്ങൾ പാലിക്കാതെ നടത്തിയ അറസ്റ്റായതിനാൽ നേരത്തെ ഡോ. റാമിനെ കോടതി വിട്ടയച്ചിരുന്നു. തുടർന്ന് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ അനുമതിയോടെ പുതിയ അന്വേഷണ സംഘം ഇന്ന് വൈകിട്ടോടെ ഇയാളെ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു. അന്വേഷണ സംഘത്തിന്റെ അറസ്റ്റ് അപേക്ഷയിൽ കോടതി തീരുമാനമെടുക്കുന്നതിന് മുൻപായി ഡോ. റാം കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരായിരുന്നു.
Sports
ഹരാരെ: അന്താരാഷ്ട്ര ടി20 ക്രിക്കറ്റ് ചരിത്രത്തില് പുതിയ ചരിത്രമെഴുതി ഇന്ത്യയുടെ യുവതാരം വൈഭവ് സൂര്യവംശി. സിംബാബ്വെക്കെതിരായ ആദ്യ ടി20 മത്സരത്തിലാണ് 15-കാരനായ വൈഭവ് ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്. അന്താരാഷ്ട്ര ടി20 ക്രിക്കറ്റില് അര്ധ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റിക്കാർഡാണ് താരം തന്റെ പേരിലാക്കിയത്.
സിംബാബ്വെക്കെതിരായ മത്സരത്തില് വെറും 18 പന്തില് നിന്നാണ് വൈഭവ് അര്ധ സെഞ്ചുറി പൂര്ത്തിയാക്കിയത്. നാല് വീതം സിക്സറുകളും ഫോറുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ വെടിക്കെട്ട് ഇന്നിംഗ്സ്. കൃത്യം 15 വര്ഷവും 118 ദിവസവുമാണ് ഈ റിക്കാർഡ് നേടുമ്പോള് വൈഭവിന്റെ പ്രായം.
Kerala
കൊച്ചി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് 'കോക്ക്രോച്ച് ജനതാ പാർട്ടി'യുടെ നേതൃത്വത്തിൽ നടക്കുന്ന രാജ്യവ്യാപക യുവജന പ്രതിഷേധത്തിന് പ്രമുഖ നടൻ മമ്മൂട്ടിയുടെ പിന്തുണ. യുവജനങ്ങളാണ് രാജ്യത്തിന്റെ യഥാർത്ഥ സമ്പത്തെന്നും, അവരുടെ ശബ്ദം കേൾക്കുകയും അവരെ സംരക്ഷിക്കുകയും ശാക്തീകരിക്കുകയും വേണമെന്നാണ് മമ്മൂട്ടി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കിയത്.
സിനിമ-സാംസ്കാരിക-കായിക രംഗത്തെ നിരവധി പ്രമുഖർ ഇതിനകം പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ചിലർ ജന്തർ മന്തറിലെ സമരവേദിയിൽ നേരിട്ടെത്തിയപ്പോൾ മറ്റുചിലർ സമൂഹമാധ്യമങ്ങളിലൂടെയാണ് ഐക്യദാർഢ്യം അറിയിച്ചത്. ഇതിനിടെ, പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ അതിക്രമത്തിൽ പരിക്കേറ്റവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സിജെപി നാളെ രാജ്യവ്യാപക സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രതിപക്ഷ പാർട്ടികളും സമരത്തിന് പരസ്യ പിന്തുണയുമായി എത്തിയതോടെ പ്രതിഷേധം കൂടുതൽ ശക്തമായിരിക്കുകയാണ്.
National
ന്യൂഡൽഹി: ഭരണഘടനയുടെ പകർപ്പ് കയ്യിലേന്തി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ ന്യൂഡൽഹി ബിർള ഹൗസിലെ ഗാന്ധി സ്മൃതിയിൽ എത്തി പ്രതിഷേധിച്ചു. നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് ജീവൻ നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടായിരുന്നു ഈ പ്രതിഷേധം.
എംപിമാരായ കെ.സി. വേണുഗോപാൽ, പ്രിയങ്ക ഗാന്ധി, എൻ.കെ. പ്രേമചന്ദ്രൻ, ജോൺ ബ്രിട്ടാസ്, എ.എ. റഹീം, ഹാരിസ് ബീരാൻ, പി. സന്തോഷ് കുമാർ, വി.കെ ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ തുടങ്ങിയവരും രാഹുൽ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. ഗാന്ധിജിയുടെ സ്മൃതി കുടീരത്തിന് മുൻപിൽ പ്രാർഥിച്ചും മെഴുകുതിരികൾ കത്തിച്ചുമാണ് നേതാക്കൾ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. കേരളത്തിൽ നിന്നുമുള്ള കോൺഗ്രസ് നേതാക്കളായ എം. ലിജു, അബിൻ വർക്കിഎന്നിവരും പ്രതിഷേധത്തിന്റെ ഭാഗമായി.
പരീക്ഷാ ക്രമക്കേടുകൾക്കും വിദ്യാർത്ഥികളുടെ ജീവഹാനിക്കും ഉത്തരവാദിയായ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ഉടൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പ്രതിപക്ഷ നേതാക്കൾ ബിർള ഹൗസിൽ പ്രതിഷേധവുമായെത്തിയത്.
National
ന്യൂഡൽഹി: ഡൽഹിയിൽ ജന്തർ മന്തറിന് ചുറ്റും എട്ട് മണിക്കൂർ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ താത്കാലികമായി നിർത്തിവെക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്. സമാധാനാന്തരീക്ഷം ഉറപ്പാക്കാനും ക്രമസമാധാനം നിലനിർത്താനുമാണ് നടപടി. പരീക്ഷാ ക്രമക്കേടുകൾക്കും പേപ്പർ ചോർച്ചയ്ക്കുമെതിരെ 'കോക്രോച്ച് ജനതാ പാർട്ടി'യുടെ നേതൃത്വത്തിൽ ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം. ജന്തർ മന്തറിന് ചുറ്റുമുള്ള 1.5 കിലോമീറ്റർ പരിധിയിലാണ് ഇന്റർനെറ്റ് സേവനങ്ങൾ താത്കാലികമായി റദ്ദാക്കിയിരിക്കുന്നത്.
National
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചാ വിവാദത്തിൽ കേന്ദ്ര സർക്കാരും വിദ്യാർത്ഥി സമരക്കാരും തമ്മിലുള്ള പോര് തുടരുന്നു. സമരം നടത്തുന്ന 'കോക്രോച്ച് ജനതാ പാർട്ടിക്ക്' ഒപ്പം വിദ്യാർത്ഥി പ്രതിനിധികളുമായി ചർച്ച നടത്താൻ ഏത് സമയത്തും തയ്യാറാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. എന്നാൽ, കേന്ദ്ര മന്ത്രിമാരുടെ ഔദ്യോഗിക വസതിയിലോ ഓഫീസിലോ ചർച്ചയ്ക്കില്ലെന്നും, ജന്തർ മന്തറിലോ മറ്റ് നിഷ്പക്ഷ വേദികളിലോ മാത്രമേ ചർച്ച നടത്തൂ എന്നും സമരക്കാർ നിലപാടെടുത്തു.
കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗും ആരോഗ്യ മന്ത്രി ജെ.പി. നദ്ദയും ചേർന്ന് ചർച്ചകൾക്ക് നേതൃത്വം നൽകുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മുതൽ നാല് തവണ ചർച്ചയ്ക്കുള്ള ഔദ്യോഗിക നിർദേശം നൽകിയിട്ടുണ്ടെന്നും, സർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ മുൻവിധികളുമില്ലെന്നും ജിതേന്ദ്ര സിംഗ് വ്യക്തമാക്കി. ജെ.പി. നദ്ദയുടെ വസതിയിലോ ഓഫീസിലോ ചർച്ചകൾ നടത്താമെന്നാണ് സർക്കാർ ക്ഷണിച്ചിരിക്കുന്നത്.
എന്നാൽ, സർക്കാരിന്റെ ഈ ക്ഷണം സിജെപി തള്ളി. മന്ത്രിമാരുടെ വീടുകളിലേക്കോ ഓഫീസുകളിലേക്കോ ചർച്ചയ്ക്ക് പോകില്ലെന്നും, ജനങ്ങളുടെ കോടതിയായ ജന്തർ മന്തറിലോ അല്ലെങ്കിൽ സുരക്ഷാ കാരണങ്ങളുണ്ടെങ്കിൽ സമരസ്ഥലത്തിന് സമീപമുള്ള ഏതെങ്കിലും നിഷ്പക്ഷ വേദിയിലോ മാത്രമേ ചർച്ചകൾ നടക്കൂ എന്ന് സിജെപി മുഖ്യ വക്താവ് സൗരവ് ദാസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സമാധാനപരമായി സമരം ചെയ്യുന്ന ആർക്കെങ്കിലും എതിരെ പുതിയ എഫ്ഐആറുകളോ മറ്റ് പ്രതികാര നടപടികളോ ഉണ്ടാകില്ലെന്ന് സർക്കാർ പരസ്യ ഉറപ്പ് നൽകണമെന്നും അവർ ആവശ്യപ്പെട്ടു.
National
ന്യൂഡൽഹി: പരീക്ഷാ ചോർച്ചാ കേസുകളിൽ വേഗത്തിലുള്ള ശിക്ഷ ഉറപ്പാക്കുന്നതിനായി പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ യുവജനങ്ങളുടെ ക്ഷേമവും ഭാവിയുമാണ് സർക്കാരിന്റെ മുൻഗണനയെന്നും, അതിന് തുരങ്കം വെക്കാൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ ശക്തമാകുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ ഈ പ്രഖ്യാപനം. എക്സ് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പരീക്ഷാ ചോർച്ചകളിൽ ഉൾപ്പെട്ടിട്ടുള്ള കുറ്റവാളികൾക്ക് ശക്തവും മാതൃകാപരവുമായ ശിക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും അധികാരികൾക്കും നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാർത്ഥികളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നും, രാജ്യത്തെ യുവജനങ്ങളുടെ ഭാവി നശിപ്പിക്കാൻ ശ്രമിക്കുന്ന ആരെയും വെറുതെ വിടില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. എംപി,എംഎൽഎ കോടതികളുടെ മാതൃകയിലായിരിക്കും ഈ ഫാസ്റ്റ് ട്രാക്ക് കോടതികൾ പ്രവർത്തിക്കുക. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷവും പ്രതിപക്ഷ പാർട്ടികളും വിവിധ സംഘടനകളും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധവുമായി മുന്നോട്ട് പോവുകയാണ്.
National
ന്യൂഡൽഹി: ഡൽഹി ജന്തർമന്തറിലെ പോലീസ് നടപടിയെത്തുടർന്നുള്ള പ്രതിഷേധങ്ങൾക്കിടയിൽ, സമാധാനപരമായ സംവാദത്തിനും പരസ്പര സഹകരണത്തിനും ആഹ്വാനം ചെയ്ത് ചലച്ചിത്ര താരങ്ങളായ ദുൽഖർ സൽമാൻ, അദിതി റാവു ഹൈദരി എന്നിവരുൾപ്പെടെയുള്ള പ്രമുഖർ.
വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കിടയിൽ സേനയുടെ ഇടപെടലുകളിൽ ഉണ്ടായ അക്രമങ്ങളിൽ ആശങ്ക രേഖപ്പെടുത്തിയ താരങ്ങൾ, വിദ്യാർത്ഥികളുടെ ഭാവിയും മാനസിക സംഘർഷങ്ങളും പരിഗണിച്ച് സമാധാനപരമായ ചർച്ചകളിലൂടെ പ്രശ്നപരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു.
വെറുപ്പും വിഭജനവുമല്ല, പരസ്പര ധാരണയും അനുകമ്പയുമാണ് നിലവിലെ സാഹചര്യത്തിൽ ആവശ്യമെന്ന് ദുൽഖർ സൽമാൻ ഉൾപ്പെടെയുള്ളവർ വ്യക്തമാക്കി.
National
ന്യൂഡൽഹി: നീതി ആയോഗിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി സീനിയർ ഐഎഎസ് ഉദ്യോഗസ്ഥൻ അനുരാഗ് ജെയ്നെ നിയമിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് പേഴ്സണൽ ആൻഡ് ട്രെയിനിംഗ് വകുപ്പ് പുറത്തിറക്കി.
മധ്യപ്രദേശ് കാഡറിലെ 1989-ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അനുരാഗ് ജെയിൻ, മൂന്ന് പതിറ്റാണ്ടിലേറെക്കാലത്തെ ഭരണപരിചയമുള്ള ഉദ്യോഗസ്ഥനാണ്. മധ്യപ്രദേശ് ചീഫ് സെക്രട്ടറി, കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം സെക്രട്ടറി, ഡിപിഐഐടി സെക്രട്ടറി, പ്രധാനമന്ത്രിയുടെ ഓഫീസിൽ ജോയിന്റ് സെക്രട്ടറി തുടങ്ങിയ നിരവധി നിർണായക പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. ഐഐടി ഖരഗ്പൂരിൽ നിന്ന് എൻജിനീയറിംഗ് ബിരുദം നേടിയിട്ടുള്ള അദ്ദേഹം 1988-ലെ യുപിഎസ്സി പരീക്ഷ വിജയിച്ചാണ് സിവിൽ സർവീസിലെത്തിയത്.
അദ്ദേഹം ചുമതലയേൽക്കുന്ന ദിവസം മുതൽ നിയമനം പ്രാബല്യത്തിൽ വരും. സേവന കാലാവധിയുടെ അടിസ്ഥാനത്തിൽ രണ്ട് വർഷത്തേക്കോ അല്ലെങ്കിൽ അടുത്ത ഉത്തരവ് ഉണ്ടാകുന്നത് വരെയോ അദ്ദേഹം ഈ പദവിയിൽ തുടരുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
National
ന്യൂഡൽഹി: ഡൽഹി ജന്തർമന്തറിലും പരിസര പ്രദേശങ്ങളിലും തുടരുന്ന കോക്രോച്ച് ജനതാ പാർട്ടി പ്രതിഷേധത്തിനിടെ പോലീസിന് നേരെ വൻ ആക്രമണം. കൊണാട്ട് പ്ലേസിനു സമീപമുണ്ടായ സംഘർഷത്തിൽ പ്രതിഷേധക്കാർ വാളുകളും ഖുക്രികളും വീശിയതായി ഡൽഹി പോലീസ് അറിയിച്ചു. ഇതുവരെ രണ്ട് അസിസ്റ്റന്റ് കമ്മീഷണർമാർ ഉൾപ്പെടെ അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്ക് സംഘർഷത്തിൽ പരിക്കേറ്റതായി പോലീസ് വ്യക്തമാക്കി.
സംഘർഷത്തിനിടയിൽ ചില പ്രക്ഷോഭകാരികൾ വാളുകളും ഖുക്രികളും ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് പോലീസിനെ നേരിടുകയായിരുന്നു. ജന്തർമന്തറിലെ പ്രതിഷേധ വേദിയും ടെന്റുകളും പോലീസ് രാത്രിയോടെ പൊളിച്ചുനീക്കിയതിനെ തുടർന്ന് ചൊവ്വാഴ്ച രാവിലെ പ്രവർത്തകർ വീണ്ടും സ്ഥലത്ത് പ്രവേശിക്കുകയായിരുന്നു. സ്ഥലത്ത് കനത്ത പോലീസ് സന്നാഹത്തെയും റാപ്പിഡ് ആക്ഷൻ ഫോഴ്സിനെയും വിന്യവിച്ചിട്ടുണ്ട്.
National
ചെന്നൈ: തമിഴ്നാട്ടിൽ മുൻ ഡി.എം.കെ സർക്കാരിന്റെ കാലത്ത് ആരംഭിച്ച മുഖ്യമന്ത്രിയുടെ പ്രഭാതഭക്ഷണ പദ്ധതിയുടെ പേര് മാറ്റി ടി.വി.കെ സർക്കാർ. ഇനി മുതൽ ഈ പദ്ധതി 'പെരുന്തലൈവർ കാമരാജ് പ്രഭാതഭക്ഷണ പദ്ധതി' എന്ന പേരിൽ അറിയപ്പെടും.
തമിഴ്നാട്ടിൽ അടുത്തിടെയായി ചില സർക്കാർ പദ്ധതികളുടെ പേരുകൾ മാറ്റുന്നതിന്റെ ഭാഗമായാണ് ഈ നടപടിയും. നേരത്തെ 'ഞാൻ മുതൽവൻ പദ്ധതി'യുടെ പേര് സ്കിൽ ഡെവലപ്മെന്റ് സ്കീം എന്നാക്കി മാറ്റിയിരുന്നു. കൂടാതെ സ്ത്രീകൾക്കായുള്ള സൗജന്യ ബസ് യാത്രാ പദ്ധതിയുടെ പേരും മാറ്റിയിരുന്നു.
പ്രധാന ക്ലാസുകളിലെ (1 മുതൽ 5 വരെ) വിദ്യാർത്ഥികൾക്കായി ആരംഭിച്ച ഈ പ്രഭാതഭക്ഷണ പദ്ധതി, അടുത്ത പെരിയാർ ജന്മദിനം (സെപ്റ്റംബർ 17) മുതൽ എട്ടാം ക്ലാസ് വരെ വ്യാപിപ്പിക്കുമെന്ന് ടി.വി.കെ മുഖ്യമന്ത്രി സി. ജോസഫ് വിജയ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പദ്ധതിയുടെ പേര് മുൻ മുഖ്യമന്ത്രി കെ. കാമരാജിന്റെ സ്മരണാർത്ഥം പുനർനാമകരണം ചെയ്തത്.
National
ന്യൂഡൽഹി: സർക്കാരുമായി ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലും തങ്ങളുടെ ആവശ്യങ്ങൾ പൂർണമായി അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്ന് കോക്രോച്ച് ജനതാ പാർട്ടി.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ഉടൻ രാജിവെക്കുക, പരീക്ഷാ വിവാദങ്ങളെത്തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകുക, സമാധാനപരമായ രീതിയിൽ പ്രതിഷേധങ്ങളിൽ പങ്കെടുത്ത് വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമെതിരെ യാതൊരുവിധ നിയമനടപടികളും ഉണ്ടാകരുത്,
പ്രതിഷേധക്കാർക്ക് നേരെ അതിക്രമങ്ങൾ അഴിച്ചുവിട്ട എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കുമെതിരെയും കർശന നിയമനടപടി സ്വീകരിക്കുക തുടങ്ങിയ നിർദേശങ്ങളാണ് കോക്രോച്ച് ജനതാ പാർട്ടി മുന്നോട്ടുവെയ്ക്കുന്ന ആവശ്യങ്ങൾ.
ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്കെതിരെ പ്രതികാര നടപടികളൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പുനൽകിയാൽ അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് സോനം വാംഗ്ചുക് അറിയിച്ചിരുന്നു.
National
ന്യൂഡൽഹി: നാല് വർഷത്തെ സേവന കാലാവധി പൂർത്തിയാക്കി പുറത്തിറങ്ങുന്ന മുൻ അഗ്നിവീറുമാർക്ക് കേന്ദ്രസായുധ പോലീസ് സേനയിൽ വലിയ ഇളവുകളും അവസരങ്ങളും പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
കേന്ദ്ര സായുധ സേനകളിൽ അഗ്നിവീറുമാർക്ക് 50 ശതമാനം സംവരണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. സിആർപിഎഫ്, ബിഎസ്എഫ്, സിഐഎസ്എഫ്, ഐടിബിപി, എസ്എസ്ബി, അസം റൈഫിൾസ് എന്നീ കേന്ദ്രസായുധ പോലീസ് സേനകളിലെ കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി), റൈഫിൾമാൻ ഒഴിവുകളിൽ 50 ശതമാനവും മുൻ അഗ്നിവീറുകൾക്കായി മാറ്റിവെച്ചിരിക്കുന്നു.
സാധാരണ ഉദ്യോഗാർത്ഥികളെപ്പോലെ കേന്ദ്ര സായുധ സേനകളിൽ പ്രവേശിക്കുന്നതിന് ഇവർ എഴുത്തുപരീക്ഷ എഴുതേണ്ടതില്ല. കൂടാതെ ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ്, ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ് എന്നിവയിൽ നിന്നും ഇവരെ ഒഴിവാക്കിയിട്ടുണ്ട്. നാല് വർഷത്തെ സൈനിക സേവനം തന്നെ ഇവരുടെ ശാരീരികക്ഷമതയ്ക്കും അച്ചടക്കത്തിനുമുള്ള തെളിവായി സർക്കാർ കണക്കാക്കുന്നു.
എല്ലാ മുൻ അഗ്നിവീറുമാർക്കും ഉയർന്ന പ്രായപരിധിയിൽ മൂന്ന് വർഷത്തെ ഇളവ് ലഭിക്കും. എന്നാൽ അഗ്നിപഥ് പദ്ധതിയുടെ ആദ്യ ബാച്ചിൽ ഉൾപ്പെട്ടിരുന്നവർക്ക് (പദ്ധതിയുടെ തുടക്കത്തിൽ ചേർന്നവർക്ക്) അഞ്ച് വർഷത്തെ അധിക ഇളവ് ഒറ്റത്തവണയായി നൽകും. മുൻ അഗ്നിവീറുകളുടെ നിയമനങ്ങളും തൊഴിൽ സാധ്യതകളും ഏകോപിപ്പിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ പ്രത്യേക വിഭാഗം രൂപീകരിച്ചിട്ടുണ്ട്.
അഗ്നിപഥ് പദ്ധതി വഴി സേവനമനുഷ്ഠിച്ച് പുറത്തിറങ്ങുന്ന മൂന്നിൽ രണ്ട് ഭാഗം വരുന്ന സൈനികരുടെ ഭാവിയെക്കുറിച്ച് ഉയർന്നുവന്ന ആശങ്കകൾക്ക് പരിഹാരമായാണ് കേന്ദ്ര സർക്കാർ ഈ നിർണായക നടപടി സ്വീകരിച്ചത്.
National
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോർച്ചയുമായി ബന്ധപ്പെട്ട് സമരം ചെയ്യുന്ന യുവപ്രക്ഷോഭകർക്കെതിരെ നിയമനടപടി ഉണ്ടാകില്ലെന്ന് സർക്കാർ ഉറപ്പുനൽകിയാൽ താൻ നിരാഹാര സമരം അവസാനിപ്പിക്കുമെന്ന് ആക്ടിവിസ്റ്റ് സോനം വാംഗ്ചുക്ക്. അത്തരമൊരു ഉറപ്പ് ലഭിച്ചില്ലെങ്കിൽ അനിശ്ചിതകാല നിരാഹാരം തുടരാൻ നിർബന്ധിതനാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
"സമരത്തിൽ പങ്കെടുത്ത ഒരു യുവപ്രക്ഷോഭകനും യാതൊരുവിധ പ്രതികാര നടപടികൾക്കും ശിക്ഷാ നടപടികൾക്കും ഇരയാകില്ലെന്ന് സർക്കാർ വ്യക്തമായ ഉറപ്പ് നൽകണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു," കേന്ദ്ര മന്ത്രിമാരായ ജെ.പി. നഡ്ഡയ്ക്കും ജിതേന്ദ്ര സിംഗിനും അയച്ച കത്തിൽ അദ്ദേഹം വ്യക്തമാക്കി. നീതിപൂർവമായ ഒരു വിദ്യാഭ്യാസ സമ്പ്രദായത്തിന് വേണ്ടിയാണ് സമരക്കാർ ശബ്ദമുയർത്തിയത് എന്നും 59-കാരനായ വാംഗ്ചുക്ക് കൂട്ടിച്ചേർത്തു.
വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെതിരെ 'കോക്ക്റോച്ച് ജനതാ പാർട്ടി'യുടെ നേതൃത്വത്തിൽ നടന്ന സമരത്തിന്റെ ഭാഗമായി, മൂന്ന് ആഴ്ചത്തെ നിരാഹാരത്തിന് ശേഷം കഴിഞ്ഞ ശനിയാഴ്ച ജന്തർമന്തർ സമര കേന്ദ്രത്തിൽ നിന്ന് ഡൽഹി പോലീസ് അദ്ദേഹത്തെ നീക്കം ചെയ്തിരുന്നു. എന്നാൽ അദ്ദേഹം സമരം അവസാനിപ്പിക്കാൻ തയ്യാറായില്ല. നിലവിൽ ഗുഡ്ഗാവിലെ മേദാന്ത സ്വകാര്യ ആശുപത്രിയിൽ 25-ാം ദിവസത്തെ നിരാഹാര സമരം തുടരുകയാണ് അദ്ദേഹം.
കഴിഞ്ഞ രാത്രി മേദാന്ത ആശുപത്രിയിൽ സന്ദർശനം നടത്തിയ ജെപി നഡ്ഡയ്ക്കും ജിതേന്ദ്ര സിംഗിനും വാംഗ്ചുക് നന്ദി രേഖപ്പെടുത്തി. പേപ്പർ ചോർച്ചയെത്തുടർന്ന് ആത്മഹത്യ ചെയ്ത നീറ്റ് ഉദ്യോഗാർത്ഥികളുടെ കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകുന്ന കാര്യം പരിഗണിക്കാമെന്നും, ഉത്തരവാദിത്തം ഉറപ്പാക്കാൻ പാർലമെന്റിൽ വിഷയം ചർച്ച ചെയ്യാമെന്നും മന്ത്രിമാർ ഉറപ്പ് നൽകിയതായി അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി പ്രധാന്റെ രാജി ആവശ്യപ്പെടുന്ന വിഷയം ചർച്ച ചെയ്യുമെന്നും മന്ത്രിമാർ സൂചിപ്പിച്ചിരുന്നു.
National
ന്യൂഡൽഹി: ലോക്സഭയിൽ വനിതാ അംഗങ്ങൾക്കെതിരെ 'അപകീർത്തികരമായ' ഭാഷ പ്രയോഗിച്ചുവെന്നാരോപിച്ച് തൃണമൂൽ കോൺഗ്രസ് എംപി കല്യാൺ ബാനർജിയെ വർഷകാല സമ്മേളനത്തിന്റെ ബാക്കി ദിവസങ്ങളിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഓഗസ്റ്റ് 13 വരെയാണ് വർഷകാല സമ്മേളനം.
ലോക്സഭയിൽ പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ പിരിഞ്ഞതിന് പിന്നാലെ, മമത ബാനർജിയുടെ വിശ്വസ്തനും 69-കാരനുമായ കല്യാൺ ബാനർജിയും മുൻ പാർട്ടി സഹപ്രവർത്തകരും നാഷണൽ സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യ എംപിമാരും തമ്മിൽ സഭാചേമ്പറിൽ കടുത്ത വാക്കുതർക്കമുണ്ടായി.
പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം 20-ഓളം തൃണമൂൽ എംപിമാർ പാർട്ടി നേതൃത്വവുമായി ഇടഞ്ഞ് എൻസിപിഐയിൽ ചേരുകയും ലോക്സഭയിൽ തൃണമൂൽ അംഗങ്ങളിൽ നിന്ന് മാറി ഇരിക്കാൻ തുടങ്ങുകയും ചെയ്തിരുന്നു. ഈ രാഷ്ട്രീയ ഭിന്നതയാണ് സഭയ്ക്കുള്ളിലെ സംഘർഷത്തിലേക്ക് നയിച്ചത്.
തർക്കത്തിൽ മിതാലി ബാഗ്, ശതാബ്ദി റോയ്, കകോലി ഘോസ് ദസ്തിദാർ തുടങ്ങിയ എൻസിപിഐ അംഗങ്ങളാണ് പങ്കെടുത്തത്. ഇരു വിഭാഗങ്ങളെയും അനുനയിപ്പിക്കാൻ ചില പ്രതിപക്ഷ എംപിമാർ ഇടപെടുകയും ചെയ്തു. എന്ത് സംഭവമാണ് ഉണ്ടായതെന്ന് പ്രതിപക്ഷ അംഗങ്ങൾ ചോദിച്ചതിന് പിന്നാലെ ബാനർജി സഭ വിട്ടുപോവുകയായിരുന്നു.
തുടർന്ന് മിതാലി ബാഗും കകോലി ഘോസ് ദസ്തിദാറും മറ്റ് എൻസിപിഐ അംഗങ്ങളും ലോക്സഭാ സ്പീക്കർ ഓം ബിർളയുടെ ഓഫീസിലെത്തി വിഷയത്തിൽ ഔദ്യോഗികമായി പരാതി നൽകി. ഉച്ചയ്ക്ക് 2 മണിക്ക് സഭ വീണ്ടും സമ്മേളിച്ചപ്പോൾ, അധ്യക്ഷത വഹിച്ച കൃഷ്ണ പ്രസാദ് തെന്നെട്ടി അംഗങ്ങളുടെ പരാതി സഭയുടെ ശ്രദ്ധയിൽപ്പെടുത്തി. ബാനർജിയുടെ പരാമർശങ്ങൾ സഭയുടെ അന്തസിനെ ബാധിച്ചതായി അദ്ദേഹം വ്യക്തമാക്കി.
തുടർന്ന് കേന്ദ്ര മന്ത്രി അർജുൻ റാം മേഘവാൾ സസ്പെൻഷൻ പ്രമേയം അവതരിപ്പിച്ചു. നീറ്റ് പരീക്ഷാ ചോർച്ച ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രതിപക്ഷത്തിന്റെ തുടർച്ചയായ ബഹളത്തിനിടയിൽ ശബ്ദവോട്ടോടെ പ്രമേയം പാസാക്കുകയായിരുന്നു.
National
ന്യൂഡൽഹി: പരീക്ഷാ ചോർച്ചാ വിവാദത്തിലും വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് നേരെ ഉണ്ടായ പോലീസ് അതിക്രമങ്ങളിലും പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തിയതിനെ തുടർന്ന് കസ്റ്റഡിയിലെടുത്ത കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും ഡൽഹി പോലീസ് വിട്ടയച്ചു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചത്.
National
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ നടന്ന പ്രതിഷേധത്തിനിടയിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി നടത്തിയ ചർച്ചയ്ക്കിടെയുണ്ടായ സംഭവവികാസങ്ങൾ പുറത്തുവിട്ട് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. സർക്കാരിന്റെ ആവശ്യങ്ങൾ അംഗീകരിച്ചതിന് പിന്നാലെ രാഹുൽ ഗാന്ധി പുതിയ നിബന്ധനകൾ മുന്നോട്ടുവെക്കുകയും വാക്കുമാറ്റുകയും ചെയ്തുവെന്ന് ജിതേന്ദ്ര സിംഗ് ആരോപിച്ചു. എക്സ് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സ്ഥലത്ത് പ്രധാനമന്ത്രിയുടെ ഓഫീസിലെ സഹമന്ത്രിയായ ജിതേന്ദ്ര സിംഗും ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹനും എത്തിയിരുന്നു. പാർലമെന്റിൽ നീറ്റ് പരീക്ഷാ ചോർച്ചയും അതുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണെന്ന് രാഹുൽ ഗാന്ധിയെ അറിയിച്ചതായി സിംഗ് പറഞ്ഞു. ഈ ആവശ്യം സർക്കാർ അംഗീകരിച്ചതായി ഉന്നത നേതൃത്വത്തിൽ നിന്നും അനുമതി വാങ്ങി രാഹുലിനെ അറിയിച്ചതായിരുന്നു.
എന്നാൽ ഈ ഉറപ്പ് ലഭിച്ചയുടൻ രാഹുൽ ഗാന്ധി തന്റെ ആവശ്യങ്ങളിൽ മാറ്റം വരുത്തിയെന്നും വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെക്കണമെന്ന പുതിയ നിബന്ധന കൂടി മുന്നോട്ട് വെച്ചതായും മന്ത്രി ആരോപിച്ചു. ആദ്യം ചർച്ച മാത്രം ആവശ്യപ്പെട്ട ശേഷം പെട്ടെന്ന് നിലപാട് മാറ്റിയത് മുതിർന്ന നേതാവിന് ചേർന്നതല്ലെന്ന് ചൂണ്ടിക്കാണിച്ചപ്പോൾ, അത് തന്റെ അവകാശമാണെന്നായിരുന്നു രാഹുലിന്റെ മറുപടിയെന്നും ജിതേന്ദ്ര സിംഗ് വ്യക്തമാക്കി.
പ്രതിഷേധ സ്ഥലം അനുയോജ്യമല്ലെന്ന് ആഭ്യന്തര സെക്രട്ടറി ചൂണ്ടിക്കാണിച്ചപ്പോഴും തനിക്ക് എവിടെയും ഇരിക്കാമെന്ന നിലപാടാണ് രാഹുൽ സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
ന്യൂഡൽഹി: പാർലമെന്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനിടയിൽ ബർഗർ കഴിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) വക്താവ് വിജേത ദഹിയയെ പാർട്ടി സ്ഥാനത്തുനിന്ന് നീക്കി. പാർട്ടി ഔദ്യോഗിക ചുമതലകളിൽ നിന്നെല്ലാം അദ്ദേഹത്തെ ഒഴിവാക്കിയതായി സിജെപി പ്രസ്താവനയിലൂടെ അറിയിച്ചു.
തിങ്കളാഴ്ച നടന്ന പാർലമെന്റ് മാർച്ചിനിടയിലാണ് വിജേത ദഹിയ ബർഗർ കഴിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. വിദ്യാർത്ഥികളായ പ്രതിഷേധക്കാർ പോലീസിന്റെ ലാത്തിച്ചാർജിനും കണ്ണീർവാതക പ്രയോഗത്തിനും ഇരയായി ആശുപത്രികളിൽ കഴിയുമ്പോഴുള്ള ഈ ദൃശ്യങ്ങൾ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. പാർട്ടി നിലവാരത്തിനും തത്വങ്ങൾക്കും നിരക്കാത്തതും തികഞ്ഞ സംവേദനക്ഷമതയില്ലായ്മയും കാണിക്കുന്നതാണ് ഈ നടപടിയെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കി.
എന്നാൽ ആരോപണങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയ വിജേത ദഹിയ താൻ ആരോടും കണക്ക് പറയേണ്ടതില്ലെന്ന് വ്യക്തമാക്കി. വിശക്കുമ്പോൾ ബർഗർ കഴിക്കുന്നതിൽ എന്താണ് തെറ്റെന്നും, താൻ സമരത്തിന് ഇറങ്ങിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും അദ്ദേഹം പറഞ്ഞു. തന്നെ ആരും ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തിട്ടില്ലെന്നും സർക്കാരിനെയാണ് ചോദ്യം ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരീക്ഷാ ചോർച്ചാ വിഷയത്തിൽ പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടയിൽ പാർട്ടിക്കുള്ളിലെ ഈ സംഭവവികാസങ്ങൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായിട്ടുണ്ട്.
National
ബംഗളൂരു: വിദേശത്തു ജോലി ചെയ്യുന്ന പല പ്രൊഫഷണലുകളും കരിയറും കുടുംബത്തോടുള്ള ഉത്തരവാദിത്തങ്ങളും തമ്മിൽ ഒരു ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടത്തേണ്ടി വരാറുണ്ട്. അത്തരത്തിൽ കാനഡയിലെ സുഖകരമായ ജീവിതം ഉപേക്ഷിച്ച്, പ്രായമായ മാതാപിതാക്കളുടെ അരികിലേക്ക് ആറുവർഷം മുമ്പ് മടങ്ങിയെത്തിയ ബെംഗളൂരുവിലെ ഐ.ടി പ്രൊഫഷണൽ പങ്കുവെച്ച അനുഭവങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
ഐ.ടി സ്ഥാപനമായ കോർസെന്റിലെ എൻജിനീയറിംഗ് ഡയറക്ടറായ എൻ.എൻ രമേഷ് ലിങ്ക്ഡിനിൽ പങ്കുവെച്ച കുറിപ്പിലാണ് വിദേശജീവിതം അവസാനിപ്പിച്ചുള്ള മടങ്ങിവരവിനെക്കുറിച്ചും ജീവിതപാഠങ്ങളെക്കുറിച്ചും വ്യക്തമാക്കിയത്. കുടുംബത്തോടൊപ്പമുള്ള സമയം എന്നെന്നേക്കുമായി നീട്ടിവെക്കാൻ കഴിയില്ലെന്ന് ഒരു ഘട്ടത്തിൽ തിരിച്ചറിഞ്ഞതായി അദ്ദേഹം കുറിച്ചു.
വിദേശത്തെ പ്രവചനാതീതമായ ജീവിതവും സുഖസൗകര്യങ്ങളും ഉപേക്ഷിക്കുന്നത് വലിയ വെല്ലുവിളിയായിരുന്നുവെന്ന് രമേഷ് പറയുന്നു. സൗകര്യങ്ങളും ബന്ധങ്ങളും, പ്രവചനാത്മകതയും ഉത്തരവാദിത്തങ്ങളും തമ്മിലുള്ള തെരഞ്ഞെടുപ്പായിരുന്നു അത്. മാതാപിതാക്കൾക്ക് ഒപ്പം ഉണ്ടാകാനും ദൈനംദിന നിമിഷങ്ങളുടെ ഭാഗമാകാനും സാധിച്ചതുവഴി തന്റെ കാഴ്ചപ്പാടുകൾ പൂർണമായി മാറിയെന്നും അദ്ദേഹം വ്യക്തമാക്കി.
National
ന്യൂഡൽഹി: രാമക്ഷേത്ര നിർമാണ ഫണ്ടിലേക്കും സംഭാവനകളിലേക്കുമുള്ള തുക മോഷ്ടിച്ചതുമായി ബന്ധപ്പെട്ട കേസിൽ നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണം ഉറപ്പാക്കാൻ പുതിയ എസ്ഐടി രൂപീകരിക്കാൻ ആവശ്യപ്പെട്ട് ഉത്തർപ്രദേശ് സർക്കാരിനോട് സുപ്രീംകോടതി. കേസിൽ രാഷ്ട്രീയം കലർത്തരുതെന്ന് ഹർജിക്കാർക്ക് കോടതി കർശന മുന്നറിയിപ്പും നൽകി.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ പോലീസ് അന്വേഷണത്തിന്റെ മുദ്രവെച്ച റിപ്പോർട്ട് സമർപ്പിച്ചു. എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് വിഷയം പരിശോധിച്ച എസ്ഐടിയെത്തന്നെ കേസിന്റെ അന്വേഷണം ഏൽപ്പിക്കാൻ കഴിയുമോ എന്ന് വ്യക്തമാക്കാൻ സോളിസിറ്റർ ജനറലിനോട് കോടതി നിർദേശിച്ചു.
സംഭവം ഗൗരവമുള്ളതാണെന്നും നിലവിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും തുഷാർ മേത്ത കോടതിയെ അറിയിച്ചു. കേസിൽ ഇതുവരെ എട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും അന്വേഷണം പക്ഷപാതപരമാണെന്നും ചൂണ്ടിക്കാണിച്ച് ഹർജിക്കാർ ആശങ്ക പ്രകടിപ്പിച്ചു.
ഇത്തരം സെൻസിറ്റീവ് ആയ വിഷയങ്ങളിൽ അനാവശ്യമായി രാഷ്ട്രീയം കലർത്തരുതെന്ന് കോടതി ഓർമിപ്പിച്ചു. അതേസമയം, കേസിൽ സമഗ്രവും നീതിയുക്തവുമായ അന്വേഷണം ഉറപ്പാക്കുന്നതിന് മുതിർന്ന ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പുതിയ എസ്ഐടി രൂപീകരിക്കുന്നത് പരിഗണിക്കണമെന്ന് കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.
National
ന്യൂഡൽഹി: പരീക്ഷാ ചോർച്ചാ വിവാദങ്ങളിലും വിദ്യാർത്ഥികൾക്ക് നേരെ നടന്ന പോലീസ് അതിക്രമങ്ങളിലും പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രക്ഷോഭത്തിനിടയിൽ അപ്രതീക്ഷിത രാഷ്ട്രീയ നീക്കം. പ്രതിഷേധ സ്ഥലത്തെത്തിയ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തി.
രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങൾക്ക് കാരണമായ നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷാ തട്ടിപ്പുകൾക്കെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ നേതൃത്വത്തിലാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് മാർച്ച് സംഘടിപ്പിച്ചത്. സമരത്തിനിടയിലേക്ക് എത്തിയ പ്രധാനമന്ത്രിയുടെ ഓഫീസിലെ സഹമന്ത്രിയായ ജിതേന്ദ്ര സിംഗ്, രാഹുൽ ഗാന്ധിയുമായി കുറേ നേരം സംസാരിച്ചു.
പാർലമെന്റ് വർഷകാല സമ്മേളനം പ്രക്ഷുബ്ധമായി തുടരുന്നതിനിടയിലാണ് നിർണായക സംഭവവികാസങ്ങൾ അരങ്ങേറിയത്. വിദ്യാർത്ഥി സമരത്തിന് നേരെ ഡൽഹി പോലീസ് നടത്തിയ ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് പ്രതിപക്ഷം പാർലമെന്റിലും പുറത്തും ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
National
ന്യൂഡൽഹി: പാർലമെന്റ് വർഷകാല സമ്മേളനം ചൂടുപിടിക്കുന്നതിനിടയിൽ ഡൽഹിയിൽ രാഷ്ട്രീയ പോരാട്ടം കനക്കുന്നു. പരീക്ഷാ ചോർച്ചാ വിവാദങ്ങളിലും വിദ്യാർത്ഥികൾക്ക് നേരെ നടന്ന പൊലീസ് അതിക്രമങ്ങളിലും പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക് മുൻപിൽ കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ വൻ പ്രതിഷേധ മാർച്ച് നടന്നു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവർക്കൊപ്പം മുഖ്യമന്ത്രി വി.ഡി. സതീശനും കേരളത്തിൽ നിന്നുള്ള പ്രമുഖ നേതാക്കളും എംപിമാരും സമരത്തിൽ പങ്കെടുത്തു.
പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുൻപിൽ നടന്ന മാർച്ചിൽ വി.ഡി. സതീശന് പുറമേ എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, കെ.സി. വേണുഗോപാൽ, ഡീൻ കുര്യാക്കോസ്, വി.കെ. ശ്രീകണ്ഠൻ തുടങ്ങിയവരും പ്രതിഷേധത്തിൽ പങ്കാളികളായി. രാജ്യവ്യാപകമായി വലിയ കോലാഹലങ്ങൾ സൃഷ്ടിച്ച വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷം പ്രതിഷേധം കൂടുതൽ കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ഡൽഹിയിൽ ഈ ശക്തമായ പ്രക്ഷോഭം അരങ്ങേറിയത്. ഈ വിഷയത്തിൽ പാർലമെന്റിന്റെ ഇരു സഭകളും പ്രതിപക്ഷ ബഹളത്തെ തുടർന്ന് സ്തംഭിച്ചിരുന്നു.
Kerala
ചേർത്തല: ആലപ്പുഴ ചേർത്തലയിൽ ഓട്ടിസം ബാധിതനായ ഇരുപത്തിയാറുകാരനെ സമീപവാസി പട്ടിക കൊണ്ട് മർദിച്ചതായി പരാതി. ശരീരമാസകലം പരിക്കേറ്റ യുവാവിനെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചേർത്തല നഗരസഭ 19-ാം വാർഡ് ആഞ്ഞലി പാലത്തിന് സമീപം പുത്തൻതോട്ടുകയിൽ പരേതനായ അജിയുടെയും മായയുടെയും മകൻ അഭിജിത്തിനാണ് മർദനമേറ്റത്.
ഞായറാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. മായ വീട്ടുജോലിക്ക് പോയ സമയത്ത് പിതാവിന്റെ സഹോദരിയുടെ വീട്ടിൽ പോയി ഭക്ഷണം കഴിച്ച് മടങ്ങിവരുമ്പോഴാണ് അഭിജിത്തിനെ വഴിയിൽ തടഞ്ഞുനിർത്തി ആക്രമിച്ചത്. സമീപവാസിയായ ജയേഷ് എന്ന വ്യക്തിക്കെതിരെയാണ് കുടുംബം പരാതി നൽകിയിരിക്കുന്നത്.
സംസാരിക്കാൻ ബുദ്ധിമുട്ടുള്ള ആളാണെന്നും ഓട്ടിസം ബാധിതനാണെന്നും വ്യക്തമായിട്ടും പ്രതി യാതൊരു ദയയും കാണിച്ചില്ലെന്ന് അഭിജിത്തിന്റെ അമ്മ മായ ആരോപിക്കുന്നു. 'ബംഗാളി' എന്ന് വിളിച്ചുകൊണ്ടായിരുന്നു ആക്രമണം. പട്ടിക കൊണ്ട് ഇടത് കൈമുട്ടിനും മുതുകിനും ക്രൂരമായി മർദിച്ചതിനെ തുടർന്ന് യുവാവിന് ശരീരമാസകലം പരിക്കേറ്റിട്ടുണ്ട്.
ആക്രമണത്തിന് ഇരയായ അഭിജിത്തിനെ ആദ്യം ചേർത്തല താലൂക്ക് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി വണ്ടാനം മെഡിക്കൽ കോളേജിലേക്കും മാറ്റുകയുമായിരുന്നു. സംഭവത്തിൽ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ചേർത്തല പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ ഞെട്ടിക്കാൻ വൻ നീക്കങ്ങളുമായി ഇന്ത്യ മുന്നണി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹാട്രിക് വിജയം തടയുക ലക്ഷ്യമിട്ട്, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും ഡൽഹിയിൽ രഹസ്യ ചർച്ച നടത്തി. പാർലമെന്റ് വർഷകാല സമ്മേളനത്തിനിടയിൽ ലോക്സഭാ പ്രതിപക്ഷ നേതാവിന്റെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച.
യുപിയിൽ യോഗി സർക്കാരിനെ താഴെയിറക്കാൻ എസ്പിയുമായുള്ള സീറ്റ് പങ്കിടൽ കോൺഗ്രസിന് അത്യന്താപേക്ഷിതമാണ്. ഈ സാഹചര്യത്തിൽ ഇരുപാർട്ടികളും തമ്മിലുള്ള സീറ്റ് വിഭജന ചർച്ചകളാണ് ഇപ്പോൾ സജീവമായിരിക്കുന്നത്. സഭയിൽ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് നടപടികൾ തടസപ്പെട്ട വേളയിലാണ് നേതാക്കൾ ഇതിനായി ഒത്തുകൂടിയത്. തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്കൊപ്പം അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാട് വസ്തുക്കൾ മോഷ്ടിക്കപ്പെട്ട വിവാദവിഷയവും നേതാക്കൾ ചർച്ച ചെയ്തതായാണ് സൂചന.
ഉത്തർപ്രദേശിൽ കോൺഗ്രസ് കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും, സ്ഥാനാർത്ഥികളുടെ വിജയസാധ്യതയും ബൂത്ത് തലത്തിലുള്ള സംഘടനാശേഷിയും മുൻനിർത്തി മാത്രമേ സീറ്റുകൾ നൽകാനാവൂ എന്ന നിലപാടിലാണ് അഖിലേഷ് യാദവ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും ചേർന്നുള്ള സഖ്യം വലിയ മുന്നേറ്റം നടത്തിയിരുന്നു.
National
ന്യൂഡൽഹി: പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി കേന്ദ്രസർക്കാർ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ നിന്ന് പ്രതിപക്ഷ കക്ഷികൾ ഇറങ്ങിപ്പോയി. തൃണമൂൽ കോൺഗ്രസിൽ നിന്ന് പുറത്തുപോയ വിമത എംപിമാർ രൂപീകരിച്ച പുതിയ പാർട്ടിക്ക് യോഗത്തിൽ പങ്കെടുക്കാൻ കേന്ദ്രം ക്ഷണം നൽകിയതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്.
തൃണമൂൽ കോൺഗ്രസിലെ വിമത എംപിമാരുടെ പുതിയ പാർട്ടിയായ 'നാഷണൽ സിറ്റിസൺ പാർട്ടി'യെ സർവകക്ഷി യോഗത്തിലേക്ക് ക്ഷണിച്ചതിൽ പ്രതിഷേധിച്ച് യോഗത്തിന്റെ തുടക്കത്തിൽ പ്രതിപക്ഷ അംഗങ്ങൾ ഇറങ്ങിപ്പോകുകയായിരുന്നു. തൃണമൂൽ കോൺഗ്രസിൽ പിളർപ്പുണ്ടാക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നുവെന്നും, വിമതരെ അംഗീകരിക്കുന്നതിലൂടെ പ്രതിപക്ഷത്തെ ദുർബലപ്പെടുത്താനാണ് നീക്കമെന്നും പ്രതിപക്ഷം ആരോപിച്ചു.
കുറച്ചു നേരത്തെ ബഹിഷ്കരണത്തിന് ശേഷം, പ്രതിപക്ഷ അംഗങ്ങൾ പിന്നീട് യോഗത്തിൽ തിരിച്ചെത്തി. എന്നാൽ, ഈ വിഷയം പാർലമെന്റിലും ചർച്ചയാകുമെന്നാണ് സൂചനകൾ. സമ്മേളനത്തിൽ നിർണായകമായ പല ബില്ലുകളും അവതരിപ്പിക്കാൻ സർക്കാർ ഒരുങ്ങുമ്പോൾ, അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള ഉൾപ്പെടെ ആയുധമാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.
Kerala
തിരുവനന്തപുരം: എൻഎസ്എസ് നേതൃത്വത്തിനെതിരെയും ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെയും കടുത്ത വിമർശനങ്ങളുമായി കെ.ബി. ഗണേഷ് കുമാർ രംഗത്ത്. എൻഎസ്എസിൽ ഏകാധിപത്യ പ്രവണതകൾ വളരുകയാണെന്നും, എവിടെയായാലും ഏകാധിപതികൾ തകരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
"സോഡാ കുപ്പിയിൽ ഗോലി ഇട്ടാൽ പിന്നെ കുപ്പി പൊട്ടിച്ചാലേ എടുക്കാൻ പറ്റൂ" എന്ന് പറയുന്നതുപോലെ, എൻഎസ്എസ് നേതൃത്വത്തിൽ മാറ്റങ്ങൾ താനേ വരുമെന്നും ഏകാധിപത്യം അവസാനിക്കുമെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.
എൻഎസ്എസിന്റെ ഭരണഘടന താൻ അന്വേഷിച്ചെങ്കിലും അത് ഒളിച്ചുവെച്ചിരിക്കുകയാണെന്നാണ് അറിയാൻ കഴിഞ്ഞതെന്ന് അദ്ദേഹം ആരോപിച്ചു. മന്നത്ത് പത്മനാഭന്റെ സമാധി മന്ദിരം ക്ഷേത്രമാണെന്നാണ് സുകുമാരൻ നായർ പറയുന്നത്, എന്നാൽ അത് എല്ലാവർക്കുമായി തുറന്നു നൽകണമെന്നാണ് താൻ ആവശ്യപ്പെടുന്നത്.
എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്ന് തന്നെ പുറത്താക്കിയതിലെ നീതി സമൂഹം പരിശോധിക്കട്ടെ എന്നും, മര്യാദയുള്ളവർ നീതി പുലർത്തുമെന്നും അദ്ദേഹം പറഞ്ഞു. തന്നെയും പിതാവ് ആർ. ബാലകൃഷ്ണപിള്ളയെയും തണലായി കരുതിയവരാണ് ഇപ്പോൾ തനിക്കെതിരെ രംഗത്തിറങ്ങിയിരിക്കുന്നതെന്നും, വിരട്ടലൊന്നും വേണ്ടെന്നും അദ്ദേഹം നേതൃത്വത്തിന് മുന്നറിയിപ്പ് നൽകി.
മുഖ്യമന്ത്രി വി.ഡി. സതീശൻ എൻഎസ്എസിനെ ആക്ഷേപിച്ചിട്ടുണ്ടെന്ന് താൻ കരുതുന്നില്ലെന്നും, ഏതെങ്കിലും ഒരു സമുദായത്തെ മുഖ്യമന്ത്രി ആക്ഷേപിച്ചതായി അറിവില്ലെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം കാണുന്നതിൽ ആരാധകർക്ക് ആശങ്ക വേണ്ടെന്ന് കെഎസ്ഇബി. ഫൈനൽ മത്സരം തടസമില്ലാതെ ആസ്വദിക്കാൻ ആവശ്യമായ വൈദ്യുതി ഉറപ്പാക്കാൻ ഏത് വിലകൊടുത്തും വൈദ്യുതി വാങ്ങുമെന്ന് കെഎസ്ഇബി വ്യക്തമാക്കി. ലോകകപ്പ് ഫൈനലിൽ അർജന്റീനയും സ്പെയിനും തമ്മിലുള്ള പോരാട്ടം ആവേശം ചോരാതെ കാണാൻ, കൂടുതൽ പണം മുടക്കി വൈദ്യുതി വാങ്ങാനാണ് കെഎസ്ഇബിയുടെ തീരുമാനം.
രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതും, പവർ എക്സ്ചേഞ്ചുകളിൽ നിന്നുള്ള വൈദ്യുതി ലഭ്യത കുറഞ്ഞതും വൈദ്യുതി വകുപ്പിന് വെല്ലുവിളിയായിരുന്നു. ഇതേതുടർന്ന് സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് നേരത്തെ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് അറിയിച്ചിരുന്നു. എന്നാൽ, ഈ പ്രതിസന്ധികൾക്കിടയിലും ഉപഭോക്താക്കളുടെ താത്പര്യം മുൻനിർത്തി തടസമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കാൻ കെഎസ്ഇബി അടിയന്തര നടപടികൾ സ്വീകരിച്ചിരിക്കുകയാണ്.
Kerala
തിരുവനന്തപുരം: ലോകകപ്പ് ഫൈനൽ ആവേശം അണപൊട്ടുമ്പോൾ, നാളെ സ്കൂളുകൾക്ക് കോളേ ജുകൾക്കും അവധി പ്രഖ്യാപിച്ച് സർക്കാർ. ഫൈനൽ മത്സരം ആവേശം ചോരാതെ ആസ്വദിക്കാൻ സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ പൊതുവിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകി.
സ്കൂളുകൾക്കും കോളേജുകൾക്കും അവധി ബാധകമായിരിക്കും. മുഖ്യമന്ത്രി നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ വകുപ്പ് ഉടൻ തന്നെ ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവിറക്കും. അതേസമയം, മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല. ഫൈനൽ മത്സരം ആവേശം ചോരാതെ കാണാൻ കഴിയുന്ന രീതിയിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
Kerala
തിരുവനന്തപുരം: പാർട്ടിയുടെ അതികായനായ വി.എസ്. അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികം. പാർട്ടി മുഖപത്രമായ ദേശാഭിമാനി വിപുലമായ ആഘോഷങ്ങൾക്കും സ്മരണാഞ്ജലികൾക്കുമായി ഒരുങ്ങി. വി.എസിന്റെ മുൻ പ്രസ് സെക്രട്ടറിയും ജീവചരിത്രകാരനുമായ കെ.വി. സുധാകരൻ എഴുതിയ സ്മരണാഞ്ജലി വാരാന്തപ്പതിപ്പിൽ അച്ചടിക്കുകയും ചെയ്തു. എന്നാൽ, അവസാന നിമിഷം പത്രം കയ്യിലെടുത്ത വായനക്കാർക്ക് വാരാന്തപ്പതിപ്പ് കാണാനില്ല. പകരം കണ്ടത് 'സാങ്കേതിക പിഴവ്' എന്ന കുറ്റസമ്മതം മാത്രം!
സംഭവം ഇത്രയേയുള്ളൂ; വി.എസിനെ കുറിച്ചുള്ള ഓർമകൾക്കൊപ്പം അച്ചടിച്ചു വന്ന 'കള്ളൻ വിജയൻ' എന്ന പേരിലുള്ള ഒരു നാടക നിരൂപണമാണ് ദേശാഭിമാനി നേതൃത്വത്തെ വല്ലാതെ അലോസരപ്പെടുത്തിയത്. പേര് കേട്ടപ്പോൾ തന്നെ ഉള്ളിലെന്തോ പന്തികേട് തോന്നിയ നേതൃത്വം, പത്രം അച്ചടിച്ച് കഴിഞ്ഞിട്ടും വിതരണം വേണ്ടെന്ന് വെക്കുകയായിരുന്നു. ആ പേര് വിവാദങ്ങൾക്ക് വഴിവെക്കുമെന്ന തിരിച്ചറിവാകാം 'സാങ്കേതിക പിഴവി'ലേക്ക് കാര്യങ്ങൾ എത്തിച്ചത്.
വി.എസിന്റെ സ്മരണകൾക്ക് നടുവിൽ ഇത്തരമൊരു തലക്കെട്ട് വന്നത് ആകസ്മികമാണോ അതോ ആരെങ്കിലും ബോധപൂർവം വെച്ചതാണോ എന്നത് പാർട്ടി ഓഫീസുകളിൽ ഇപ്പോൾ ചൂടേറിയ ചർച്ചയാണ്. എന്തായാലും വി.എസിനെക്കുറിച്ചുള്ള ഓർമക്കുറിപ്പുകൾ വായിക്കാൻ കാത്തിരുന്ന വായനക്കാർക്ക് ഇത്തവണ ലഭിച്ചത് ഒരു 'കള്ളൻ' കഥയുടെ സസ്പെൻസ് മാത്രം!
National
ന്യൂഡൽഹി: സാമൂഹിക പ്രവർത്തകൻ സോനം വാംഗ്ചുക്കിന്റെ ചികിത്സയിൽ സുതാര്യതയില്ലെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ ഭാര്യ അംഗ്മോ ഡൽഹി ഹൈക്കോടതിയിൽ അടിയന്തര ഹർജി നൽകി. സഫ്ദർജംഗ് ആശുപത്രിയിലെ വാംഗ്ചുക്കിന്റെ താമസം 'അനധികൃത തടങ്കലാണെന്ന്' ആരോപിച്ച അംഗ്മോ അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ അനുവാദം നൽകണമെന്നും കോടതിയോട് അഭ്യർത്ഥിച്ചു.
21 ദിവസമായി നിരാഹാര സമരം നടത്തിവന്ന സോനം വാംഗ്ചുക്കിനെ കഴിഞ്ഞ ദിവസം ജന്തർ മന്തറിൽ നിന്ന് പോലീസ് ബലംപ്രയോഗിച്ച് നീക്കി സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനുശേഷവും വാംഗ്ചുക്ക് നിരാഹാര സമരം തുടരുകയാണെന്ന് ഭാര്യ അംഗ്മോ വ്യക്തമാക്കി. എന്നാൽ വാംഗ്ചുക്കിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും എന്നാൽ അദ്ദേഹം ചികിത്സയോട് സഹകരിക്കുന്നില്ലെന്നുമാണ് ആശുപത്രി അധികൃതരുടെ നിലപാട്.
ആശുപത്രി അധികൃതർ വിവരങ്ങൾ മറച്ചുവെക്കുന്നുവെന്നും മെഡിക്കൽ റിപ്പോർട്ടുകൾ പുറത്തുവിടുന്നില്ലെന്നും അംഗ്മോ ആരോപിച്ചു. രക്തത്തിലെ പൊട്ടാസ്യം നില താഴ്ന്നതായി ആശുപത്രി അധികൃതർ പറയുമ്പോൾ, സ്വതന്ത്ര ലാബ് പരിശോധനയിൽ ഇത് സാധാരണ നിലയിലാണെന്നാണ് കണ്ടെത്തിയത്.
Kerala
തിരുവനന്തപുരം: പാർട്ടിക്കുള്ളിലെ ചേരിപ്പോരും പരസ്യപ്രതികരണങ്ങളും രൂക്ഷമായതോടെ വക്താക്കൾക്ക് കർശന നിയന്ത്രണങ്ങളുമായി കെപിസിസി നേതൃത്വം. വ്യക്തിപരമായ അഭിപ്രായ പ്രകടനങ്ങൾ പാടില്ലെന്നും, അഭിപ്രായവ്യത്യാസങ്ങൾ പാർട്ടി വേദികളിൽ മാത്രം ചർച്ച ചെയ്യണമെന്നും കെപിസിസി ഔദ്യോഗിക കുറിപ്പിലൂടെ നിർദേശിച്ചു.
മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ ചില വക്താക്കൾ പരസ്യമായി വിമർശനം ഉന്നയിച്ചതാണ് നേതൃത്വത്തെ ചൊടിപ്പിച്ചത്. ഇതേത്തുടർന്നാണ് വക്താക്കൾക്ക് കൂച്ചുവിലങ്ങിട്ടുകൊണ്ടുള്ള തീരുമാനം. ആർഎസ്എസ് പ്രവർത്തകനായ ഡി.എസ്. ശരത്തിനെ സീനിയർ ഗവൺമെന്റ് പ്ലീഡറായി നിയമിച്ചതിനെതിരെ കെഎസ്യു രംഗത്തുവന്നിരുന്നു. എന്നാൽ കെഎസ്യുവിന്റെ നിലപാടിനെ മുഖ്യമന്ത്രി തള്ളിക്കളഞ്ഞത് വലിയ രാഷ്ട്രീയ വിവാദത്തിന് കാരണമായി.
മുഖ്യമന്ത്രിയെ പരോക്ഷമായി പരിഹസിച്ച് കെപിസിസി വക്താവ് ജിന്റോ ജോൺ ഫേസ്ബുക്കിൽ കുറിച്ചത് വലിയ വിവാദമായി. അധികാരത്തിലെത്തിയാൽ വാഗ്ദാനങ്ങൾ മറക്കുന്ന "രാജശീലം" മുഖ്യമന്ത്രിക്കുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയെ വിമർശിച്ച ജിന്റോ ജോണിനെയും അനൂപ് വി.ആറിനെയും പാർട്ടി മീഡിയ പാനലിൽ നിന്ന് പുറത്താക്കണമെന്ന് സതീശൻ അനുകൂല ഗ്രൂപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് എറണാകുളം ഡിസിസി ജനറൽ സെക്രട്ടറി രാജു പി. നായർ കെപിസിസിക്ക് പരാതി നൽകി.
വിവാദങ്ങൾക്കിടയിലും മുഖ്യമന്ത്രിയുമായി വീണ്ടും കൂടിക്കാഴ്ചയ്ക്ക് കെഎസ്യു പ്രസിഡന്റ് സമയം തേടും. അതേസമയം, കെഎസ്യു പ്രവർത്തകരോട് പരസ്യപ്രതികരണം വേണ്ടെന്ന് കെഎസ്യു പ്രസിഡന്റ് അലോഷ്യസ് സേവ്യറും നിർദേശിച്ചിട്ടുണ്ട്. പാർട്ടിയിലെ ഈ ചേരിതിരിവിനെതിരെ മുതിർന്ന നേതാക്കൾക്ക് അതൃപ്തിയുണ്ട്. കെപിസിസി രാഷ്ട്രീയ കാര്യ സമിതി അടിയന്തരമായി ചേരണമെന്ന ആവശ്യവും പാർട്ടിയിൽ ശക്തമായിരിക്കുകയാണ്.
International
ടെഹ്റാൻ: പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം അതിരൂക്ഷമായി തുടരുന്നു. ജോർദാനിലെ അൽ-അസ്റഖ് വ്യോമതാവളത്തിൽ അമേരിക്കൻ സൈന്യത്തിന്റെ പോർവിമാനങ്ങളെ ലക്ഷ്യമാക്കി നടത്തിയ മിസൈൽ ആക്രമണത്തിൽ വലിയ നാശനഷ്ടങ്ങൾ വരുത്തിയതായി ഇറാൻ റെവല്യൂഷണറി ഗാർഡ്സ് വ്യക്തമാക്കി.
അൽ-അസ്റഖ് വ്യോമതാവളത്തിൽ ഉണ്ടായിരുന്ന അമേരിക്കൻ എഫ്-18 ഫൈറ്റർ ജെറ്റുകൾ, ഡ്രോണുകൾ, ലോജിസ്റ്റിക്സ് സൗകര്യങ്ങൾ എന്നിവ തങ്ങളുടെ ആക്രമണത്തിൽ തകർന്നതായി ഇറാൻ അവകാശപ്പെട്ടു. ബുധനാഴ്ച ഇറാനിലെ ഒരു കാൻസർ ആശുപത്രിക്ക് സമീപം അമേരിക്ക നടത്തിയ ആക്രമണത്തിന് മറുപടിയായാണ് ഈ നടപടിയെന്നും ഇറാൻ വ്യക്തമാക്കി.
തുടർച്ചയായ ആറാം ദിവസവും ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി അമേരിക്ക വ്യോമാക്രമണം നടത്തി. ഇറാനിലെ വ്യോമപ്രതിരോധ സംവിധാനങ്ങൾ, തീരദേശ നിരീക്ഷണ കേന്ദ്രങ്ങൾ, പ്രധാന പാലങ്ങൾ, വിമാനത്താവളങ്ങൾ എന്നിവയാണ് യുഎസ് ആക്രമണത്തിൽ തകർന്നത്. ഇറാനിലെ ദക്ഷിണ ഭാഗത്തുള്ള പാലങ്ങളിൽ നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് ഏഴ് പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
National
ന്യൂഡൽഹി: നീറ്റ് യുജി 2026 പുനഃപരീക്ഷാ ഫലം പുറത്തുവന്നപ്പോൾ കേരളത്തിന് അഭിമാനമായി നീരജ് ബി. ദേശീയ തലത്തിൽ 89-ാം റാങ്ക് കരസ്ഥമാക്കിയാണ് നീരജ് കേരളത്തിൽ നിന്ന് ഒന്നാമതെത്തിയത്. പരീക്ഷയെഴുതിയ 11.21 ലക്ഷം വിദ്യാർഥികൾ യോഗ്യത നേടിയതിൽ മികച്ച നേട്ടമാണ് നീരജ് കൈവരിച്ചത്.
89-ാം റാങ്ക് നേടി നീരജ് ബി സംസ്ഥാനത്തെ ടോപ്പറായി മാറി. 720-ൽ 715 മാർക്ക് നേടി പഞ്ചാബിൽ നിന്നുള്ള ആര്യൻ ഗുപ്തയും ഹരിയാനയിൽ നിന്നുള്ള പാൻഷുൽ ബൻസാലും സംയുക്തമായി ഒന്നാം റാങ്ക് പങ്കിട്ടു. ജൂൺ 21-ന് നടന്ന പുനഃപരീക്ഷയിൽ 20 ലക്ഷത്തോളം വിദ്യാർഥികളാണ് പങ്കെടുത്തത്. ഇതിൽ 11.21 ലക്ഷം പേർ യോഗ്യത നേടി.
യോഗ്യത നേടിയവരിൽ 58 ശതമാനത്തിലധികവും പെൺകുട്ടികളാണ് എന്നതാണ് ഇത്തവണത്തെ പരീക്ഷാഫലത്തിന്റെ പ്രത്യേകത. 700-ൽ കൂടുതൽ മാർക്ക് നേടിയ 19 പേരിൽ ഒരാളാണ് നീരജ് ബി.
International
ടെൽ അവീവ്: ഇസ്രയേൽ പാർലമെന്റായ 'ക്നെസെറ്റ്' ഔദ്യോഗികമായി പിരിച്ചുവിട്ടു. ഒക്ടോബർ 27-ന് നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായാണ് നടപടി. ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഭരണസഖ്യം കാലാവധി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് പാർലമെന്റ് പിരിച്ചുവിടാൻ തീരുമാനിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ നിലവിലെ നെതന്യാഹു സർക്കാർ 'കെയർടേക്കർ' സർക്കാരായി തുടരും. ഒക്ടോബർ 27-നാണ് രാജ്യത്ത് വോട്ടെടുപ്പ്. 62-0 എന്ന വോട്ടിനാണ് പാർലമെന്റ് സ്വയം പിരിച്ചുവിടാൻ തീരുമാനിച്ചത്. 1988-ന് ശേഷം കാലാവധി പൂർത്തിയാക്കി ഒരു പാർലമെന്റ് പിരിച്ചുവിടുന്ന അപൂർവ സംഭവമാണിത്.
ദീർഘകാലം നീണ്ടുനിന്ന യുദ്ധസാഹചര്യത്തിന് ശേഷം ഇസ്രയേൽ നേരിടുന്ന ഏറ്റവും വലിയ തെരഞ്ഞെടുപ്പാണിത്. ലിക്കുഡ് പാർട്ടിയും സഖ്യകക്ഷികളും അധികാരത്തിൽ തുടരാൻ കടുത്ത പോരാട്ടമാണ് നേരിടുന്നത്. നഫ്താലി ബെന്നറ്റ്, ഗാഡി ഐസൻകോട്ട് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ കക്ഷികൾ സർക്കാരിനെതിരെ ശക്തമായ വെല്ലുവിളിയാണ് ഉയർത്തുന്നത്.
തെരഞ്ഞെടുപ്പിന് മുന്നോടിയായി സൈനിക സേവനത്തിൽ നിന്ന് അൾട്രാ-ഓർത്തഡോക്സ് വിഭാഗത്തെ ഒഴിവാക്കുന്നത് ഉൾപ്പെടെയുള്ള വിവാദ ബില്ലുകൾ ഭരണപക്ഷം വേഗത്തിൽ പാസാക്കിയിരുന്നു.
International
ന്യൂയോർക്ക്: 2026 ഫിഫ ലോകകപ്പ് ഫൈനലിൽ അർജന്റീനയും സ്പെയിനും നേർക്കുനേർവരുമ്പോൾ, മത്സരത്തിന്റെ നിയന്ത്രണം സ്ലൊവേനിയൻ റഫറി സ്ലാവ്കോ വിൻസിസിന്റെ കൈകളിൽ. ഫിഫയുടെ ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നതോടെ ഫുട്ബോൾ ലോകം ആവേശത്തിലാണ്. എന്നാൽ അർജന്റീന ആരാധകർ ഈ തീരുമാനത്തെ അല്പം ആശങ്കയോടെയാണ് നോക്കിക്കാണുന്നത്.
46-കാരനായ സ്ലാവ്കോ വിൻസിസ് അന്താരാഷ്ട്ര ഫുട്ബോളിലെ പരിചയസമ്പന്നനായ റഫറിയാണ്. 2022-ലെ യുവേഫ യൂറോപ്പ് ലീഗ് ഫൈനലും, 2024-ലെ ചാമ്പ്യൻസ് ലീഗ് ഫൈനലും നിയന്ത്രിച്ചത് വിൻസിസ് ആയിരുന്നു. ലോകകപ്പ് ഫൈനൽ നിയന്ത്രിക്കുന്ന ആദ്യ സ്ലൊവേനിയൻ റഫറിയെന്ന നേട്ടവും ഇതോടെ അദ്ദേഹം സ്വന്തമാക്കി.
നേരത്തെ അർജന്റീന പങ്കെടുത്ത മത്സരങ്ങളിൽ വിൻസിസിന്റെ ചില തീരുമാനങ്ങൾ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഫൈനൽ പോലൊരു നിർണായക മത്സരത്തിൽ അദ്ദേഹത്തിന്റെ സാന്നിധ്യം അർജന്റീന ടീമിനെ എങ്ങനെ ബാധിക്കുമെന്നതാണ് ആരാധകരുടെ ആശങ്ക.
ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾ ഉറ്റുനോക്കുന്ന അർജന്റീന-സ്പെയ്ൻ ഫൈനൽ മത്സരം ന്യൂയോർക്ക്-ന്യൂജേഴ്സി സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ഇരു ടീമുകളുടെയും കരുത്തുറ്റ പോരാട്ടത്തിൽ റഫറിയുടെ ഇടപെടലുകൾ നിർണായകമാകും.
Kerala
തിരുവനനന്തപുരം: വഖഫ് ബോർഡിലേക്ക് അമുസ്ലിം വിഭാഗത്തിൽ നിന്നുള്ള അംഗങ്ങളെ ഉൾപ്പെടുത്താനുള്ള നീക്കം മതപരമായ സ്വയംഭരണാവകാശത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മതപരമായ സ്വഭാവമുള്ള ഇത്തരം സ്ഥാപനങ്ങളിൽ മറ്റ് മതസ്ഥരെ നിർബന്ധപൂർവ്വം ഉൾപ്പെടുത്താനുള്ള ശ്രമം മതനിരപേക്ഷതയ്ക്ക് നിരക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
വഖഫ് സ്വത്തുക്കൾ മുസ്ലിം മതവിശ്വാസികളുടെ മതപരമായ എൻഡോവ്മെന്റുകളാണ്. അതിനാൽ, ആ സമുദായത്തിന് സ്വന്തം സ്ഥാപനങ്ങൾ നിയന്ത്രിക്കാനുള്ള അവകാശമുണ്ടെന്നും അതിലേക്ക് പുറത്തുനിന്നുള്ളവരെ നിയമിക്കുന്നത് ശരിയായ കീഴ്വഴക്കമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എല്ലാവരെയും ഉൾക്കൊള്ളുക എന്നത് മതനിരപേക്ഷതയാണെങ്കിലും, ഒരു മതപരമായ സ്ഥാപനത്തിന്റെ തനിമയും സ്വഭാവവും തകർക്കുന്ന രീതിയിലുള്ള ഇടപെടലുകൾ മതനിരപേക്ഷതയല്ല, മറിച്ച് വിശ്വാസ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Kerala
കോഴിക്കോട്: വഖഫ് ബോർഡ് വിഷയത്തിൽ കേരള സർക്കാർ ഹൈക്കോടതിയിൽ സ്വീകരിച്ച നിലപാടിനെതിരെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ രംഗത്ത്. വഖഫ് സംവിധാനവുമായി നേരിട്ട് ബന്ധമില്ലാത്ത ഹർജിക്കാർക്ക് അനുകൂലമായ നിലപാടാണ് സർക്കാർ അഭിഭാഷകൻ കോടതിയിൽ സ്വീകരിച്ചതെന്ന് സമസ്തയുടെ കോ-ഓർഡിനേഷൻ കമ്മിറ്റി അംഗം സത്താർ പന്തല്ലൂർ ആരോപിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്.
വഖഫ് സംവിധാനവുമായി യാതൊരു ബന്ധവുമില്ലാത്തവരും രാഷ്ട്രീയ ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്നവരുമായ ഹർജിക്കാരെ എന്തിനാണ് സർക്കാർ അഭിഭാഷകൻ പിന്തുണയ്ക്കുന്നതെന്ന് സത്താർ പന്തല്ലൂർ ചോദിച്ചു. ആരുടെ താത്പര്യങ്ങൾ സംരക്ഷിക്കാനാണ് സർക്കാർ ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹം ആരാഞ്ഞു.
വഖഫ് ബോർഡിൽ രണ്ട് അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി സമർപ്പിക്കപ്പെട്ട പൊതുതാത്പര്യ ഹർജികളെത്തുടർന്ന് വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങളിൽ ഹൈക്കോടതി താത്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ബിജെപി നേതാവ് ഷോൺ ജോർജ് അടക്കമുള്ളവരാണ് ഈ ഹർജികൾ നൽകിയത്.
ഹൈക്കോടതിയുടെ ഈ ഇടക്കാല ഉത്തരവിനെതിരെ സമസ്ത നേതാവ് ഉമർ ഫൈസി മുക്കം സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. വഖഫ് ബോർഡിന്റെ മേൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കണമെന്നാണ് ഹർജിയിലെ ആവശ്യം.
വഖഫ് ബോർഡിന്റെ ഘടനയെയും പ്രവർത്തനത്തെയും ചൊല്ലിയുള്ള ഹർജികൾ രാഷ്ട്രീയ പ്രേരിതമാണെന്നും, ഇതിൽ സർക്കാർ സ്വീകരിക്കുന്ന നിലപാട് നിഗൂഢമാണെന്നുമാണ് സമസ്തയുടെ നിലപാട്.
National
ജിന്ദ്: ഇന്ത്യയുടെ ഗതാഗത ചരിത്രത്തിൽ പുതിയ അധ്യായം രചിച്ച് രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. ഹരിയാനയിലെ ജിന്ദ് റെയിൽവേ സ്റ്റേഷനിലാണ് ഉദ്ഘാടനം നടന്നത്. പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനത്തിലേക്കുള്ള ഇന്ത്യയുടെ നിർണായക ചുവടുവെപ്പാണിത്.
പരമ്പരാഗത ഇലക്ട്രിക് ട്രെയിനുകളെപ്പോലെ ഓവർഹെഡ് ലൈനുകളിൽ നിന്ന് വൈദ്യുതി എടുക്കുന്നതിന് പകരം, ഹൈഡ്രജൻ ഫ്യൂവൽ സെൽ ഉപയോഗിച്ച് സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ചാണ് ഈ ട്രെയിൻ പ്രവർത്തിക്കുന്നത്. വൈദ്യുതി ലഭ്യത കുറവുള്ള വിദൂര പ്രദേശങ്ങളിലും പൈതൃക റൂട്ടുകളിലും ഡീസൽ ട്രെയിനുകൾക്ക് പകരം ഹരിത ഇന്ധനമായ ഹൈഡ്രജൻ ട്രെയിനുകൾ മികച്ചൊരു ബദലായി മാറും.
National
മുർഷിദാബാദ്: പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ ട്രെയിൻ സ്കൂൾ വാനിലിടിച്ച് മൂന്ന് വിദ്യാർത്ഥികളടക്കം നാല് പേർ മരിച്ചു. ഇന്ന് രാവിലെ ഏഴ് മണിയോടെ അസിംഗഞ്ച്-കട്വ റെയിൽവേ സെക്ഷനിലെ കർണസുബർണ സ്റ്റേഷനും ഗോബിന്ദപുർ റെയിൽ ഗേറ്റിനും ഇടയിലായിരുന്നു അപകടം. നിംതിത-കട്വ ലോക്കൽ ട്രെയിനാണ് സ്കൂൾ വാനിനെ ഇടിച്ചത്.
റെയിൽ ഗേറ്റ് തുറന്നിട്ടിരുന്നതിനെത്തുടർന്ന് വിദ്യാർത്ഥികളുമായി പോവുകയായിരുന്ന വാനും ഒരു സൈക്കിൾ യാത്രക്കാരനും പാളത്തിലൂടെ കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ട്രെയിൻ വാനിൽ ഇടിച്ചത്. തൊട്ടുമുമ്പ് മറ്റൊരു ട്രെയിൻ കടന്നുപോയതിന് ശേഷവും റെയിൽ ഗേറ്റ് തുറന്നുകിടക്കുകയായിരുന്നുവെന്നും ഗേറ്റ്മാന്റെ അനാസ്ഥയാണ് അപകടത്തിന് കാരണമായതെന്നും നാട്ടുകാർ ആരോപിക്കുന്നു.
അപകടത്തിൽ വാനിന് ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിച്ചു. നാട്ടുകാർ ചേർന്നാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ കർണസുബർണ ബ്ലോക്ക് ആശുപത്രിയിലും പിന്നീട് ഗുരുതരാവസ്ഥയിലുള്ളവരെ ബെർഹാംപൂരിലെ മുർഷിദാബാദ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.
സംഭവത്തിൽ പോലീസും റെയിൽവേ അധികൃതരും വെവ്വേറെ അന്വേഷണം ആരംഭിച്ചു. ഗേറ്റ്മാന്റെ വീഴ്ചയെക്കുറിച്ച് അന്വേഷിക്കാൻ ഈസ്റ്റേൺ റെയിൽവേ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. റെയിൽവേ ഗേറ്റ് തുറന്നുകിടന്നു; സ്കൂൾ വാനിൽ ട്രെയിനിടിച്ച് മൂന്ന് വിദ്യാർത്ഥികളുടെ മരണം.
Kerala
കോട്ടയം: മുഖ്യമന്ത്രിയും എൻഎസ്എസ് നേതൃത്വവും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നതിനിടെ, അനുനയ നീക്കവുമായി മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുമായി പി.ജെ. കുര്യൻ ഈ വിഷയത്തിൽ സംസാരിക്കാൻ ഒരുങ്ങുകയാണ്. പാർട്ടി നിർദേശപ്രകാരമല്ല, മറിച്ച് സ്വന്തം നിലയിലാണ് കുര്യൻ മധ്യസ്ഥശ്രമത്തിന് മുൻകൈ എടുക്കുന്നത്.
സുകുമാരൻ നായരുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവെന്ന നിലയിലാണ് പി.ജെ. കുര്യൻ മധ്യസ്ഥതയ്ക്ക് തയ്യാറെടുക്കുന്നത്. മുഖ്യമന്ത്രിയെ കാണാൻ എൻഎസ്എസ് നേതൃത്വം സമയം ചോദിച്ചിരുന്നെങ്കിലും അനുമതി ലഭിച്ചില്ലെന്ന ആരോപണവും, ഇത് മുഖ്യമന്ത്രി നിഷേധിച്ചതുമാണ് തർക്കത്തിന് കാരണമായത്.
മുഖ്യമന്ത്രിയുടെ വിശദീകരണം തൃപ്തികരമല്ലെന്നും താൻ ഇനി അദ്ദേഹത്തെ കാണാനില്ലെന്നും സുകുമാരൻ നായർ വ്യക്തമാക്കി. ബജറ്റ് തിരക്കുകൾ കാരണമാണ് കൂടിക്കാഴ്ച വൈകിയതെങ്കിൽ അത് അപ്പോൾ തന്നെ അറിയിക്കാമായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Kerala
പത്തനംതിട്ട: കോൺഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ചെന്ന കേസിൽ യൂട്യൂബർ രാജൻ ജോസഫ് വീണ്ടും അറസ്റ്റിൽ. നേരത്തെ ഇതേ പരാതിയിൽ അറസ്റ്റിലായി ജാമ്യം നേടി പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെ, വീണ്ടും അപകീർത്തികരമായ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനാണ് അടൂർ പോലീസ് ഇയാളെ എറണാകുളത്ത് നിന്ന് പിടികൂടിയത്. ഇന്നലെ രാത്രിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ജാമ്യം ലഭിച്ച അതേ ദിവസം തന്നെ ശ്രീനാദേവി കുഞ്ഞമ്മയെ മോശമായി ചിത്രീകരിക്കുന്ന വീഡിയോ ഇയാൾ തന്റെ ചാനലിലൂടെ പങ്കുവെക്കുകയായിരുന്നു. രാജൻ ജോസഫിന് പുറമെ 'സിബി' എന്നൊരാൾക്കെതിരെയും പരാതി ലഭിച്ചിട്ടുണ്ട്. നിലവിൽ അടൂർ പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലുള്ള പ്രതിയെ കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കും.
International
ന്യൂയോർക്ക്: അർജന്റീന-സ്പെയിൻ ലോകകപ്പ് ഫൈനൽ കാണാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്റ്റേഡിയത്തിലെത്തും. ഞായറാഴ്ച ന്യൂയോർക്ക്-ന്യൂജേഴ്സി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനൽ മത്സരത്തിൽ ട്രംപ് പങ്കെടുക്കുമെന്ന് വൈറ്റ് ഹൗസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
മത്സരശേഷം വിജയികൾക്ക് നൽകുന്ന ലോകകപ്പ് ട്രോഫി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയ്ക്കൊപ്പം ട്രംപും ചേർന്നാവും സമ്മാനിക്കുക.1966-ൽ എലിസബത്ത് രാജ്ഞിയും, 1982-ൽ സ്പെയിനിലെ കാർലോസ് രാജാവും ട്രോഫി കൈമാറിയതുപോലെ, രാഷ്ട്രത്തലവൻ ട്രോഫി സമ്മാനിക്കുന്ന പാരമ്പര്യം ഇത്തവണയും ആവർത്തിക്കുകയാണ്.
ഫൈനലിന് മുന്നോടിയായി വെള്ളിയാഴ്ച ന്യൂയോർക്കിലെ ട്രംപ് ടവറിൽ നടക്കുന്ന ഫിഫ റിസപ്ഷനിലും ട്രംപ് പങ്കെടുക്കും.
National
ന്യൂഡൽഹി: കർണാടകയിലെ മന്ത്രിസഭാ വികസനം സംബന്ധിച്ച ചർച്ചകൾ അനിശ്ചിതമായി നീളുന്നു. മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, കെപിസിസി അധ്യക്ഷൻ ബി.കെ. ഹരിപ്രസാദ് എന്നിവർ ഡൽഹിയിലെത്തി രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ അന്തിമ തീരുമാനമായില്ല. എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ അടിയന്തരമായി ബംഗളൂരുവിലേക്ക് മടങ്ങിയതും ചർച്ചകൾ പൂർത്തിയാക്കാൻ തടസമായി.
പഴയ മന്ത്രിമാരുടെ പേരുകൾ മാത്രം അടങ്ങിയ പട്ടികയിൽ രാഹുൽ ഗാന്ധി അതൃപ്തി പ്രകടിപ്പിച്ചതായാണ് റിപ്പോർട്ട്. 2028-ലെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് യുവനേതാക്കൾക്ക് മന്ത്രിസഭയിൽ കൂടുതൽ അവസരം നൽകണമെന്നാണ് രാഹുലിന്റെ നിർദേശം. രാഹുൽ ഗാന്ധിയും കെ.സി. വേണുഗോപാലും സംസ്ഥാന നേതാക്കളുടെ അഭിപ്രായങ്ങൾ കേട്ടതായും, ഖാർഗെ തിരിച്ചെത്തിയ ശേഷം മറ്റൊരു റൗണ്ട് ചർച്ച കൂടി നടത്തിയ ശേഷമേ അന്തിമ തീരുമാനമുണ്ടാകൂ എന്നും നേതാക്കൾ വ്യക്തമാക്കി.
ഓഗസ്റ്റ് ആദ്യവാരം തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിന് മുൻപായി മന്ത്രിസഭാ വികസനം പൂർത്തിയാക്കാനാണ് നേതൃത്വം ശ്രമിക്കുന്നത്. നിലവിൽ 20 മന്ത്രിസ്ഥാനങ്ങളും ഒരു സ്പീക്കർ സ്ഥാനവും ഒഴിഞ്ഞുകിടക്കുകയാണ്.
International
ടെക്സാസ്: ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരെയും സോഷ്യൽ മീഡിയയെയും ഒരേപോലെ ചിരിപ്പിക്കുകയും അതിശയിപ്പിക്കുകയും ചെയ്ത ഒരു ചിത്രമായിരുന്നു കഴിഞ്ഞ ദിവസം നോർവീജിയൻ സൂപ്പർ താരം എർലിംഗ് ഹാളണ്ട് പങ്കുവെച്ചത്. ടീം വിമാനത്തിൽ നിന്നും കയ്യിലൊരു കുപ്പിയുമായി നിൽക്കുന്ന ഒരു ‘റാക്കൂൺ’ രൂപവുമായി ചിരിച്ചുനിൽക്കുന്ന ഹാളണ്ടിന്റെ ചിത്രം നിമിഷങ്ങൾക്കകമാണ് വൈറലായത്. "ഇത് എന്റെ കൂടെ പോന്നതാണ്" എന്ന ക്യാപ്ഷനോടെയായിരുന്നു താരം ചിത്രം പോസ്റ്റ് ചെയ്തത്.
എന്നാൽ വെറുമൊരു കളിപ്പാട്ടമല്ല, മറിച്ച് പ്രകൃതിദത്തമായി സ്റ്റഫ് ചെയ്തെടുത്ത ഒരു യഥാർത്ഥ റാക്കൂണിന്റെ രൂപമാണിത്. ‘വിസ്കി റാക്കൂൺ’ എന്നറിയപ്പെടുന്ന ഈ കൗതുക വസ്തുവിന്റെ വിലയറിഞ്ഞ് കണ്ണുതള്ളിയിരിക്കുകയാണ് ഇപ്പോൾ ആരാധകർ. അമേരിക്കയിലെ ടെക്സസിലുള്ള പ്രശസ്തമായ ‘വൈൽഡ് ബിൽസ് വെസ്റ്റേൺ സ്റ്റോറിൽ’ നിന്നാണ് ഹാളണ്ട് ഈ അപൂർവ രൂപം വാങ്ങിയത്. വില 750 യുഎസ് ഡോളർ, ഏകദേശം 72,000 ഇന്ത്യൻ രൂപ.
കയ്യിൽ ഒരു കുപ്പിയുമായി മദ്യപിച്ചിരിക്കുന്ന രീതിയിൽ സ്റ്റഫ് ചെയ്തെടുത്ത ഈ റാക്കൂൺ രൂപത്തിന് വിപണിയിൽ ഇപ്പോൾ വൻ ഡിമാൻഡാണ്. മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ സ്ട്രൈക്കറായ ഹാളണ്ടിന്റെ ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഈ ഉത്പന്നം വാങ്ങാൻ ആളുകളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. കടയിലും ഓൺലൈൻ സൈറ്റുകളിലും ഉണ്ടായിരുന്ന ‘വിസ്കി റാക്കൂൺ’ രൂപങ്ങൾ മണിക്കൂറുകൾക്കകം പൂർണമായും വിറ്റുതീർന്നു.
Kerala
മലപ്പുറം: പാർട്ടിയെ അവഗണിക്കുന്നുവെന്ന ആക്ഷേപത്തിൽ ലീഗ് മന്ത്രിമാർക്കെതിരെ നേതൃത്വത്തിന്റെ അതൃപ്തി. മന്ത്രിമാർ പാർട്ടിയെയോ യൂത്ത് ലീഗ്, എംഎസ്എഫ് തുടങ്ങിയ പോഷക സംഘടനകളെയോ കാര്യമായി പരിഗണിക്കുന്നില്ലെന്ന പരാതി ശക്തമായതോടെയാണ് മുസ്ലിം ലീഗ് നേതൃത്വം അടിയന്തര യോഗം വിളിച്ചുചേർത്തത്.
നാളെ രാവിലെ ഒൻപത് മണിക്ക് പാണക്കാട് വെച്ചാണ് യോഗം നടക്കുക. തങ്ങളുടെ ആവശ്യങ്ങൾക്കും പരാതികൾക്കും മന്ത്രിമാർ വേണ്ടത്ര പ്രാധാന്യം നൽകുന്നില്ലെന്നും, ജില്ലാ തലത്തിലെ കോൺഗ്രസ് എംഎൽഎമാർ കാണിക്കുന്ന പരിഗണന പോലും ലീഗ് മന്ത്രിമാരിൽ നിന്ന് ലഭിക്കുന്നില്ലെന്നുമുള്ള വികാരം പ്രവർത്തകർക്കിടയിൽ വ്യാപകമായിരുന്നു.
സ്റ്റാഫ് നിയമനങ്ങൾ, പി.എം. ശ്രീ പദ്ധതി, മദ്യനയത്തിലെ നികുതിയിളവ് തുടങ്ങിയ വിഷയങ്ങളിലെ മന്ത്രിമാരുടെ നിലപാടുകളും പ്രവർത്തനങ്ങളും യോഗത്തിൽ പ്രധാന ചർച്ചയാകും. പാർട്ടിക്ക് അതീതമായി മന്ത്രിമാർ തന്നിഷ്ടപ്രകാരം കാര്യങ്ങൾ ചെയ്യുന്നുവെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. വിവാദ വിഷയങ്ങളിൽ ചർച്ചകൾ നടത്താനും, വരുംനാളുകളിൽ ജനപ്രതിനിധികളുടെ പ്രകടനം വിലയിരുത്താനുമാണ് നേതൃത്വത്തിന്റെ തീരുമാനം.
'ചായസൽക്കാരം' എന്ന പേരിൽ വിളിച്ചുചേർത്തിരിക്കുന്ന ഈ യോഗം മന്ത്രിമാർക്കുള്ള ഒരു താക്കീത് കൂടിയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. പാർട്ടി അണികളുടെ വികാരം ഉൾക്കൊണ്ട് പ്രവർത്തിക്കണമെന്നും, സംഘടനാ സംവിധാനത്തെ അവഗണിക്കാൻ പാടില്ലെന്നും നേതൃത്വം മന്ത്രിമാരോട് കർശനമായി ആവശ്യപ്പെട്ടേക്കും.
International
ലണ്ടൻ: അഭൂതപൂർവ്വമായ രാഷ്ട്രീയ പ്രതിസന്ധിയിലൂടെയാണ് ബ്രിട്ടീഷ് രാഷ്ട്രീയം കഴിഞ്ഞകുറേ നാളുകളായി കടന്നു പോകുന്നത്. കെയർ സ്റ്റാർമറിന്റെ രാജിയിലൂടെ കഴിഞ്ഞ പത്ത് വർഷത്തിനിടെ അകാലത്തിൽ സ്ഥാനമൊഴിയുന്ന ആറാമത്തെ പ്രധാനമന്ത്രിയായി അദ്ദേഹം മാറിയിരിക്കുകയാണ്. ഡേവിഡ് കാമറൂണിൽ തുടങ്ങി കെയർ സ്റ്റാർമറിൽ എത്തിനിൽക്കുമ്പോൾ, ബ്രിട്ടീഷ് ഭരണകൂടം തുടർച്ചയായ അസ്ഥിരതയുടെ ചുഴിയിലാണെന്ന് വ്യക്തമാകുന്നു.
ബ്രിട്ടീഷ് പാർലമെന്റിലെ അധികാരകേന്ദ്രങ്ങളിൽ ഇപ്പോൾ പുകയുന്നത് കടുത്ത രാഷ്ട്രീയ അനിശ്ചിതത്വമാണ്. ഭരണപരമായ വീഴ്ചകൾ, സാമ്പത്തിക പ്രതിസന്ധി, ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടൽ എന്നിവയാണ് ഓരോ പ്രധാനമന്ത്രിയുടെയും പതനത്തിന് വഴിയൊരുക്കുന്നത്. ഡേവിഡ് കാമറൂൺ, തെരേസ മേ, ബോറിസ് ജോൺസൺ, ലിസ് ട്രസ്, ഋഷി സുനക് എന്നിവരാണ് ഇതിനിടെ സ്ഥാനമൊഴിഞ്ഞ മറ്റ് പ്രധാനമന്ത്രിമാർ. ലണ്ടനിലെ 10 ഡൗണിംഗ് സ്ട്രീറ്റിൽ നിന്ന് തുടർച്ചയായി വരുന്ന ഈ രാജി പ്രഖ്യാപനങ്ങൾ യുകെയുടെ ആഗോള പ്രതിച്ഛായയെയും സാമ്പത്തിക സുസ്ഥിരതയെയും വലിയ തോതിൽ ബാധിച്ചിട്ടുണ്ട്.
2016-ലെ ബ്രെക്സിറ്റ് ഹിതപരിശോധനയ്ക്ക് ശേഷം യുകെയിലെ രാഷ്ട്രീയം വലിയ തകർച്ചയിലാണ്. യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുവന്നത് (ബ്രെക്സിറ്റ് ) സാമ്പത്തികമായും നയപരമായും രാജ്യത്തെ വലിയ പ്രതിസന്ധിയിലാക്കി. ഡേവിഡ് കാമറൂൺ മുതൽ തെരേസ മേയും ബോറിസ് ജോൺസണും വരെ ഇതിന്റെ പേരിൽ അധികാരത്തിൽ നിന്ന് പുറത്തുപോകേണ്ടി വന്നു.
വഴിമുട്ടിയ ജനജീവിതം
തുടർച്ചയായ സാമ്പത്തിക പ്രതിസന്ധികൾ, വിലക്കയറ്റം, പണപ്പെരുപ്പം എന്നിവ സാധാരണക്കാരുടെ ജീവിതത്തെ ബാധിച്ചു. ഈ വിഷയങ്ങളിൽ കൃത്യമായ പരിഹാരം കാണാൻ സർക്കാരുകൾക്ക് സാധിക്കാതെ വന്നത് ഭരണകൂടങ്ങളുടെ വീഴ്ചയ്ക്ക് കാരണമായി. മഹാമാരിക്ക് ശേഷമുള്ള സാമ്പത്തിക ആഘാതങ്ങളെ നേരിടുന്നതിൽ സർക്കാരുകൾക്ക് ഉണ്ടായ പിഴവുകൾ പല പ്രധാനമന്ത്രിമാരുടെയും ഭരണത്തിന്റെ അന്ത്യം കുറിച്ചു.
പെട്ടെന്നുള്ള തീരുമാനങ്ങളും പിന്നീട് അവ തിരുത്തേണ്ടി വരുന്ന സാഹചര്യങ്ങളും ജനങ്ങളിൽ സർക്കാരിലുള്ള വിശ്വാസം നഷ്ടപ്പെടുത്തി. ലിസ് ട്രസിനെ പോലുള്ളവരുടെ ഹ്രസ്വകാല ഭരണങ്ങൾ യുകെയുടെ ആഗോള പ്രതിച്ഛായയെയും ബാധിച്ചിട്ടുണ്ട്.
ബ്രിട്ടനെ തകർത്ത ബ്രെക്സിറ്റ്
ബ്രിട്ടനിലെ വലിയൊരു വിഭാഗം ജനങ്ങൾ വിശ്വസിച്ചത്, തങ്ങളുടെ രാജ്യത്തെ നിയമങ്ങൾ നിർമിക്കുന്നതിൽ പൂർണമായ അധികാരം തങ്ങൾക്കുണ്ടായിരിക്കണമെന്നാണ്. യൂറോപ്യൻ യൂണിയന്റെ നിയമങ്ങളും ചട്ടങ്ങളും ലണ്ടൻ തീരുമാനിക്കുന്നതിനേക്കാൾ ഉപരി ബ്രസൽസിൽ നിന്ന് അടിച്ചേൽപ്പിക്കപ്പെടുന്നു എന്ന വികാരം ബ്രെക്സിറ്റ് അനുകൂലികൾക്കിടയിൽ ശക്തമായിരുന്നു.
യൂറോപ്യൻ യൂണിയനിൽ അംഗമായിരിക്കുമ്പോൾ, യൂണിയനിലെ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് യുകെയിലേക്ക് വരാനും ജോലി ചെയ്യാനും തടസമില്ലായിരുന്നു. ഈ കുടിയേറ്റം യുകെയിലെ തൊഴിൽ വിപണിയെയും പൊതുസേവനങ്ങളെയും സമ്മർദ്ദത്തിലാക്കുന്നു എന്ന് പ്രചാരണമുണ്ടായി. കുടിയേറ്റത്തെ പൂർണമായി നിയന്ത്രിക്കാൻ സ്വന്തം അതിർത്തികളുടെ അധികാരം തിരിച്ചുകിട്ടണമെന്ന് ജനങ്ങൾ ആഗ്രഹിച്ചു.
യൂറോപ്യൻ യൂണിയന്റെ പ്രവർത്തനങ്ങൾക്കായി യുകെ വലിയൊരു തുക അംഗത്വ ഫീസായി നൽകുന്നുണ്ടായിരുന്നു. ഈ പണം യുകെയുടെ സ്വന്തം ആരോഗ്യമേഖലയ്ക്കും വിദ്യാഭ്യാസത്തിനും വിനിയോഗിക്കാമെന്ന വാഗ്ദാനം ജനങ്ങളെ സ്വാധീനിച്ചു.
ബ്രിട്ടീഷ് സംസ്കാരവും ജീവിതരീതിയും യൂറോപ്യൻ സ്വാധീനത്താൽ നഷ്ടപ്പെടുന്നു എന്ന വികാരം ഒരു വിഭാഗം ജനങ്ങളിൽ ഉണ്ടായിരുന്നു. 'ടേക്ക് ബാക്ക് കൺട്രോൾ' എന്നതായിരുന്നു ബ്രെക്സിറ്റ് അനുകൂലികളുടെ പ്രധാന മുദ്രാവാക്യം.
ആഗോളവൽക്കരണവും യൂറോപ്യൻ ഏകീകരണവും കൊണ്ട് നേട്ടമുണ്ടാക്കിയത് വലിയ നഗരങ്ങളിലെ ബിസിനസ്സുകാർ മാത്രമാണെന്നും, വ്യവസായ മേഖലകളിലെ സാധാരണക്കാർക്ക് തിരിച്ചടിയാണ് ഉണ്ടായതെന്നും വിശ്വസിച്ച ഒരു വലിയ വിഭാഗം ജനങ്ങൾ ഭരണകൂടത്തോടുള്ള പ്രതിഷേധമായാണ് ബ്രെക്സിറ്റിനെ കണ്ടത്.
ബ്രെക്സിറ്റിന്റെ ഉറവിടം
ബ്രെക്സിറ്റ് എന്ന ആശയം ഒറ്റയടിക്ക് ഒരാൾ മുന്നോട്ടുവെച്ചതല്ല. പതിറ്റാണ്ടുകളായി ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ യൂറോപ്യൻ യൂണിയൻ വിരുദ്ധ വികാരം നിലനിന്നിരുന്നു. എന്നാൽ ഈ ആശയത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നതിലും അത് ഒരു ഹിതപരിശോധനയിലേക്ക് എത്തിച്ചതിലും പ്രധാന പങ്കുവഹിച്ച ഘടകങ്ങൾ ഏറെയാണ്.
1990-കളിൽ രൂപീകൃതമായ യുകെ ഇൻഡിപെൻഡൻസ് പാർട്ടി യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടൻ പുറത്തുപോകണം എന്ന് ആദ്യകാലം മുതലേ ശക്തമായി വാദിച്ചവരാണ്. നൈജൽ ഫാരേജ് ആയിരുന്നു ഈ പാർട്ടിയുടെ ഏറ്റവും പ്രമുഖനായ നേതാവ്. വർഷങ്ങളോളം അദ്ദേഹം നടത്തിയ ശക്തമായ പ്രചാരണങ്ങൾ പൊതുജനാഭിപ്രായത്തെ കാര്യമായി സ്വാധീനിച്ചു.
കൺസർവേറ്റീവ് പാർട്ടിയിലെ തന്നെ യൂറോപ്യൻ യൂണിയൻ വിരുദ്ധരായ ഒരു വലിയ വിഭാഗം നേതാക്കൾ ബ്രെക്സിറ്റിനായി കടുത്ത സമ്മർദം ചെലുത്തിയിരുന്നു. ബോറിസ് ജോൺസൺ, മൈക്കൽ ഗോവ് തുടങ്ങിയ പ്രമുഖ നേതാക്കൾ ഇതിന് നേതൃത്വം നൽകി.
2013-ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഡേവിഡ് കാമറൂൺ ആണ് ബ്രെക്സിറ്റ് ഹിതപരിശോധന നടത്തുമെന്ന് പ്രഖ്യാപിച്ചത്. കൺസർവേറ്റീവ് പാർട്ടിയിലെ ആഭ്യന്തര കലഹം അവസാനിപ്പിക്കാനും, യൂറോപ്യൻ യൂണിയൻ വിരുദ്ധ വികാരം തണുപ്പിക്കാനുമാണ് അദ്ദേഹം ഇത്തരമൊരു ഹിതപരിശോധന പ്രഖ്യാപിച്ചത്.
ഹിതപരിശോധനയിൽ 'യൂറോപ്യൻ യൂണിയനിൽ തുടരുക' എന്ന പക്ഷത്തായിരുന്നു ഡേവിഡ് കാമറൂൺ നിലയുറപ്പിച്ചിരുന്നത്. എന്നാൽ ഫലം വന്നപ്പോൾ 'പുറത്തുപോകുക' എന്ന പക്ഷം വിജയിച്ചു. ഇതിന് പിന്നാലെയാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്.
കുഴഞ്ഞുമറിയലുകളുടെ കാലം
2016-ൽ ബ്രെക്സിറ്റ് ഹിതപരിശോധനയ്ക്ക് ശേഷം ഡേവിഡ് കാമറൂൺ അധികാരമൊഴിഞ്ഞതോടെ യുകെ വലിയൊരു രാഷ്ട്രീയ അനിശ്ചിതത്വത്തിന്റെ ചുഴിയിലേക്കാണ് വീണത്. ആ കാലഘട്ടം ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ 'കുഴഞ്ഞു മറിയലുകളുടെ കാലം' എന്ന് വിശേഷിപ്പിക്കാം. പിൻഗാമിയായി വന്ന തെരേസ മേ ബ്രെക്സിറ്റ് ചർച്ചകളിലെ തടസങ്ങൾ കാരണം പതറിയപ്പോൾ, തുടർന്ന് വന്ന ബോറിസ് ജോൺസന്റെ കാലം വിവാദങ്ങൾ കൊണ്ട് നിറഞ്ഞു.
ഭരണകൂടങ്ങൾ മാറിമാറി വന്നെങ്കിലും, ബ്രെക്സിറ്റിന്റെ പ്രത്യാഘാതങ്ങളും സാമ്പത്തിക പ്രതിസന്ധികളും രാഷ്ട്രീയ സ്ഥിരതയെ നിരന്തരം തകർത്തു. ഒരു ദശാബ്ദത്തിനിടെ അഞ്ച് പ്രധാനമന്ത്രിമാരുടെ അകാലത്തിലുള്ള പടിയിറക്കവും, തുടർന്ന് കെയർ സ്റ്റാർമറിന്റെ രാജിയും എല്ലാം കൂടി ചേർന്നപ്പോൾ ബ്രിട്ടൻ ലോകത്തിന് മുന്നിൽ ഒരു രാഷ്ട്രീയ പരീക്ഷണശാലയായി മാറി.
ഋഷി സുനകിന്റെ കടന്നുവരവ്
തെരേസ മേയ്ക്കും ബോറിസ് ജോൺസനും ലിസ് ട്രസിനും ശേഷം, യുകെയുടെ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലേക്കാണ് ഋഷി സുനക് അധികാരമേറ്റെടുക്കുന്നത്. ബോറിസ് ജോൺസന്റെ ഭരണകാലത്തെ സാമ്പത്തിക നയങ്ങളിൽ പ്രധാന പങ്ക് വഹിച്ചിരുന്ന സുനക്, ലിസ് ട്രസിന്റെ ഹ്രസ്വകാല ഭരണത്തെത്തുടർന്നുണ്ടായ കടുത്ത സാമ്പത്തിക അസ്ഥിരതയ്ക്ക് പരിഹാരം കാണുമെന്ന വലിയ പ്രതീക്ഷയോടെയാണ് 2022 ഒക്ടോബറിൽ പ്രധാനമന്ത്രി സ്ഥാനത്ത് എത്തുന്നത്.
യുകെയുടെ ചരിത്രത്തിലെ ആദ്യത്തെ ഏഷ്യൻ വംശജനായ പ്രധാനമന്ത്രി എന്ന നിലയിൽ അദ്ദേഹം വലിയ ശ്രദ്ധ നേടിയിരുന്നെങ്കിലും, ജീവിതച്ചെലവ് വർധനവും സാമ്പത്തിക മാന്ദ്യവും അടക്കമുള്ള വലിയ വെല്ലുവിളികൾ അദ്ദേഹത്തിന്റെ ഭരണത്തെയും പ്രതിസന്ധിയിലാക്കി. തുടർച്ചയായ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടയിൽ യുകെയെ സ്ഥിരതയിലേക്ക് നയിക്കാൻ ശ്രമിച്ചെങ്കിലും, ഭരണവിരുദ്ധ വികാരങ്ങളും പാർട്ടിയിലെ അതൃപ്തികളും അദ്ദേഹത്തിന്റെ ഭരണത്തിനും തടസമായി മാറി.
ഭാവി ഇന്നും അനിശ്ചിതം
ചുരുക്കത്തിൽ, കഴിഞ്ഞ ഒരു ദശാബ്ദം ബ്രിട്ടീഷ് രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം അസ്ഥിരതയുടെയും അനിശ്ചിതത്വത്തിന്റെയും കാലഘട്ടമാണ്. ബ്രെക്സിറ്റ് ഹിതപരിശോധനയോടെ ആരംഭിച്ച ഈ രാഷ്ട്രീയ പ്രതിസന്ധി, തുടർച്ചയായുള്ള നേതൃമാറ്റങ്ങളിലൂടെ രാജ്യത്തിന്റെ ഭരണസ്ഥിരതയെ തന്നെ ചോദ്യം ചെയ്തിരിക്കുന്നു. വെറും പത്ത് വർഷത്തിനിടെ ആറ് പ്രധാനമന്ത്രിമാർ പടിയിറങ്ങേണ്ടി വന്നത് യുകെയുടെ സാമൂഹിക-സാമ്പത്തിക വ്യവസ്ഥയിലുണ്ടായ ആഴത്തിലുള്ള വിള്ളലുകളുടെ പ്രതിഫലനമാണ്.
കെയർ സ്റ്റാർമറിന്റെ രാജി ഈ പരമ്പരയിലെ ഏറ്റവും പുതിയ അദ്ധ്യായം മാത്രമാണ്. സ്ഥിരതയാർന്ന ഒരു നേതൃത്വത്തിനായി കാത്തിരിക്കുന്ന ബ്രിട്ടീഷ് ജനതയുടെ മുന്നിലേക്ക്, ഒരു പുതിയ നേതൃത്വം എത്തുമ്പോൾ പഴയ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അവർക്ക് സാധിക്കുമോ എന്നത് വരും നാളുകളിൽ കണ്ടറിയേണ്ട ഒന്നാണ്.
National
മുംബൈ: മുംബൈയിലെ പ്രശസ്തമായ 'ഒളിമ്പിയ കോഫി ഹൗസിൽ' ഹോളിവുഡ് താരനിരയുടെ അപ്രതീക്ഷിത സന്ദർശനം. പ്രശസ്ത സംവിധായകൻ ക്രിസ്റ്റഫർ നോളനും താരങ്ങളായ ടോം ഹോളണ്ടും മാറ്റ് ഡാമണും മുംബൈയിലെത്തിയപ്പോൾ തെരഞ്ഞെടുത്തത് 108 വർഷം പഴക്കമുള്ള ഈ കഫേയിലെ ചായയും ബൺ മസ്കയും.
പുതിയ ചിത്രമായ ഒഡിസ്സിയുടെ ഭാഗമായി ഇന്ത്യയിലെത്തിയതായിരുന്നു ഇവർ. കഫേയിൽ വളരെ സാധാരണക്കാരെപ്പോലെ വന്നിരുന്ന ഇവരെ ആദ്യം ജീവനക്കാർക്ക് തിരിച്ചറിയാനായില്ല. പിന്നീട് ഇന്റർനെറ്റിൽ തിരഞ്ഞപ്പോഴാണ് വന്നത് ഹോളിവുഡിലെ വമ്പൻ താരങ്ങളാണെന്ന് കഫേ മാനേജർ ഇനായത്ത് മരേദിയ തിരിച്ചറിഞ്ഞത്.
കഫേയ്ക്ക് പുറത്ത് ആരാധകർ തടിച്ചുകൂടിയതോടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് പിന്നീട് താരങ്ങൾ മടങ്ങിയത്. ലളിതമായ ഈ ഇന്ത്യൻ വിഭവങ്ങൾ ആസ്വദിക്കുന്ന ഹോളിവുഡ് താരങ്ങളുടെ ചിത്രങ്ങൾ ഇതിനകം സാമൂഹിക മാധ്യമങ്ങളിൽ തരംഗമായിക്കഴിഞ്ഞു.
National
ഭോപ്പാൽ: മധ്യപ്രദേശ് മന്ത്രിസഭയിൽ അപ്രതീക്ഷിത അഴിച്ചുപണി. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ലഖൻ പട്ടേലിനെ ആ വകുപ്പിൽ നിന്ന് നീക്കി 'ഹാപ്പിനസ്' (ആനന്ദ്) വകുപ്പിലേക്ക് മാറ്റി. ചൊവ്വാഴ്ച വൈകിട്ടാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. മൃഗസംരക്ഷണ വകുപ്പിന്റെ അധികച്ചുമതല മുഖ്യമന്ത്രി മോഹൻ യാദവ് നേരിട്ട് ഏറ്റെടുത്തു.
മന്ത്രിമാരുടെ പ്രവർത്തനക്ഷമത വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി നടത്തിയ അവലോകന യോഗങ്ങൾക്ക് തൊട്ടുപിന്നാലെയാണ് ഈ നടപടി. കന്നുകാലി സംരക്ഷണ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിലെ വീഴ്ചയാണ് മന്ത്രി ലഖൻ പട്ടേലിന് തിരിച്ചടിയായതെന്നാണ് സൂചന. ഈ നീക്കത്തോടെ സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കൂടുതൽ മന്ത്രിസഭാ പുനഃസംഘടന ഉണ്ടാകുമെന്ന അഭ്യൂഹവും ശക്തമായിട്ടുണ്ട്.
National
ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ബിജെപി ഉന്നതതല യോഗം ചേർന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ, ദേശീയ ജനറൽ സെക്രട്ടറി (ഓർഗനൈസേഷൻ) ബി.എൽ. സന്തോഷ് തുടങ്ങിയ പ്രമുഖ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.
ഈ മാസം 20-ന് ആരംഭിച്ച് ഓഗസ്റ്റ് 13 വരെ നീണ്ടുനിൽക്കുന്നതാണ് പാർലമെന്റ് വർഷകാല സമ്മേളനം. യോഗത്തിൽ ചർച്ച ചെയ്ത കാര്യങ്ങളെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും, വരാനിരിക്കുന്ന പാർലമെന്റ് സമ്മേളനത്തിലെ തന്ത്രങ്ങൾ, ബിജെപി ദേശീയ ഭാരവാഹികളുടെ മാറ്റം, കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന എന്നിവ യോഗത്തിൽ ചർച്ചയായതായാണ് സൂചനകൾ.
സമ്മേളനത്തിൽ സ്വീകരിക്കേണ്ട പൊതുവായ തന്ത്രങ്ങൾ രൂപീകരിക്കുന്നതിനായി ജൂലൈ 21-ന് എൻഡിഎ സഖ്യകക്ഷികളുടെ പ്രത്യേക യോഗവും ചേരുന്നുണ്ട്.
Kerala
കൊച്ചി: സോളാർ തട്ടിപ്പ് കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേഴ്സണൽ അസിസ്റ്റന്റായിരുന്ന ടെന്നി ജോപ്പന് നിയമനടപടികളിൽ നിന്ന് ആശ്വാസം. മല്ലേലിൽ ശ്രീധരൻ നായർ നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ മൂന്നാം പ്രതിയായിരുന്നു ടെന്നി ജോപ്പൻ. ഈ കേസിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കാൻ ഹൈക്കോടതി അനുമതി നൽകി.
കേസിൽ താൻ കരുവാക്കപ്പെടുകയായിരുന്നുവെന്നാണ് ടെന്നി ജോപ്പൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ക്രൂശിക്കാൻ വേണ്ടി തന്നെ കേസിൽ പെടുത്തുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. തനിക്ക് നീതി ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും, ഈ വിജയം താൻ ഉമ്മൻചാണ്ടിക്ക് സമർപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
സോളാർ കേസിൽ ഉമ്മൻചാണ്ടിയുടെ ഓഫീസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഏക വ്യക്തി ടെന്നി ജോപ്പനായിരുന്നു. സരിത നായർക്ക് പണം നൽകാൻ താൻ സമ്മർദ്ദം ചെലുത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു നേരത്തെ അദ്ദേഹത്തെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നത്. ഈ നിയമനടപടികൾ അവസാനിക്കുന്നത് കേസിലെ വലിയൊരു വഴിത്തിരിവായാണ് കണക്കാക്കപ്പെടുന്നത്.
Kerala
കോട്ടയം: മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിക്കപ്പെട്ടെന്ന ആരോപണത്തിൽ വിമർശനം കടുപ്പിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. മുഖ്യമന്ത്രി തന്നെ കാണുമെന്ന് ഇനി പറയുന്നത് ഫോട്ടോയിൽ മാത്രമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
താൻ കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് തിരിച്ചുവിളിച്ചിരുന്നെങ്കിലും, കാണാനുള്ള കൃത്യമായ സമയമോ തീയതിയോ അറിയിച്ചില്ലെന്നും സുകുമാരൻ നായർ ആരോപിച്ചു.
അതേസമയം, കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചിട്ടില്ലെന്നും, സുകുമാരൻ നായരുമായി സംസാരിച്ചിരുന്നെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബജറ്റ് തിരക്കുകൾക്കിടയിലാണ് അദ്ദേഹം പിഎയെ വിളിച്ചതെന്നും, പിന്നീട് താൻ തിരിച്ചുവിളിച്ച് സംസാരിച്ച് കൂടിക്കാഴ്ചയ്ക്ക് സമ്മതിച്ചതാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. നേതാക്കളെ കാണുന്നത് പരസ്യമായിട്ടാണെന്നും, അനുമതി നിഷേധിച്ചാൽ മാത്രമാണ് അത് വാർത്തയാകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എങ്കിലും, സുകുമാരൻ നായർ ഈ വിശദീകരണങ്ങൾ തള്ളിക്കളയുകയും, ഇനി ആരെയും കാണേണ്ടതില്ലെന്ന നിലപാട് സ്വീകരിക്കുകയുമായിരുന്നു. താൻ നേരിട്ട് പറയാൻ ഉദ്ദേശിച്ച കാര്യങ്ങൾ കഴിഞ്ഞുപോയെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
കൊച്ചി: ലഹരിവിരുദ്ധ പോരാട്ടത്തിൽ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കേരള സർക്കാരിനൊപ്പം കൈകോർക്കുന്നു. സംസ്ഥാന സർക്കാർ ആവിഷ്കരിച്ച 'ഓപ്പറേഷൻ തൂഫാൻ' എന്ന ലഹരിവിരുദ്ധ പദ്ധതിക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചാണ് അദ്ദേഹം കേരളത്തിലെത്തുന്നത്. കൊച്ചിയിൽ നടക്കുന്ന പ്രത്യേക പരിപാടിയിൽ കേരളത്തിന്റെ ലഹരിവിരുദ്ധ ബ്രാൻഡ് അംബാസഡറായ നടൻ മോഹൻലാലിനൊപ്പമാകും വിജയ് പങ്കെടുക്കുക.
ചെന്നൈയിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇക്കാര്യം അറിയിച്ചത്. തമിഴ്നാട് മുഖ്യമന്ത്രിയുമായി അരമണിക്കൂറിലേറെ നീണ്ട ചർച്ചകൾ നടത്തിയിരുന്നുവെന്നും, ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് അദ്ദേഹം പൂർണ പിന്തുണ ഉറപ്പുനൽകിയെന്നും മന്ത്രി വ്യക്തമാക്കി.
കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ കൂടി പങ്കെടുക്കുന്ന രീതിയിൽ എറണാകുളത്ത് വലിയൊരു പൊതുപരിപാടി സംഘടിപ്പിക്കാനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. ലഹരിക്കെതിരായ ഈ വലിയ പോരാട്ടത്തിൽ കേരളത്തോടൊപ്പം കൈകോർക്കാൻ സന്നദ്ധനായ തമിഴ്നാട് മുഖ്യമന്ത്രിക്ക് ആഭ്യന്തര മന്ത്രി പ്രത്യേകം നന്ദി രേഖപ്പെടുത്തി.
National
ഗുരുഗ്രാം: ഓൺലൈൻ ഡെലിവറി ആപ്പായ ബ്ലിങ്കിറ്റ് വഴി ഓർഡർ ചെയ്ത സാധനങ്ങൾക്കൊപ്പം വളരെ സ്വകാര്യമായ ചില ഫോട്ടോകൾ കൂടി എത്തിയതിനെത്തുടർന്ന് ഒരു യുവതിക്ക് നേരിടേണ്ടി വന്നത് കടുത്ത ആശങ്ക നിറഞ്ഞ നിമിഷങ്ങൾ. താൻ ഓർഡർ ചെയ്ത സാധനങ്ങളുടെ ബോക്സ് തുറന്നപ്പോൾ അതിനുള്ളിൽ ഉണ്ടായിരുന്ന ഫോട്ടോകൾ കണ്ട് താൻ ഞെട്ടിപ്പോയെന്നും, ആരോ തന്നെ ബ്ലാക്ക്മെയിൽ ചെയ്യാൻ മനഃപൂർവം ചെയ്തതാണോ എന്ന് ഭയന്നുപോയെന്നും യുവതി സോഷ്യൽ മീഡിയയിൽ കുറിച്ചു.
എന്നാൽ അന്വേഷണത്തിൽ ഇതിന്റെ പിന്നിലുള്ളത് വലിയൊരു ഗൂഢാലോചനയല്ല, മറിച്ച് പാക്കേജിംഗിലെ വീഴ്ചയാണെന്ന് വ്യക്തമായി. കമ്പനി പാക്കേജിംഗിനായി ഉപയോഗിച്ച ബോക്സ് പഴയതായിരുന്നു. ഇതിന് മുൻപ് ആ ബോക്സ് ഉപയോഗിച്ചിരുന്ന വ്യക്തിയുടെ സ്വകാര്യ ചിത്രങ്ങൾ അതിൽ തന്നെ അവശേഷിച്ചിരുന്നതാണ് ആശയക്കുഴപ്പത്തിന് കാരണമായത്. ബോക്സുകൾ റീസൈക്കിൾ ചെയ്തപ്പോൾ കമ്പനി അധികൃതർ അത് കൃത്യമായി പരിശോധിക്കാത്തതാണ് ഇത്തരമൊരു അബദ്ധത്തിലേക്ക് നയിച്ചത്.
National
ചെന്നൈ: സംസ്ഥാനത്തെ ലഹരിവിരുദ്ധ പോരാട്ടം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിയുമായി കൂടിക്കാഴ്ച നടത്തുന്നു. കേരള സർക്കാർ നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ: ദ നാർക്കോ ഹണ്ട്' എന്ന ലഹരിവിരുദ്ധ ദൗത്യത്തിന് തമിഴ്നാടിന്റെ പിന്തുണ തേടുകയാണ് കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യം.
ലഹരി മാഫിയകൾക്കെതിരെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഒറ്റക്കെട്ടായി നീങ്ങേണ്ടതുണ്ടെന്ന് മന്ത്രി രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. മയക്കുമരുന്ന് മാഫിയയുടെ ശൃംഖലകൾ കണ്ടെത്തുന്നതിനും ഇവരുടെ പ്രവർത്തനം തടയുന്നതിനും ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ഏകോപനം അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. ജൂൺ മാസം ആരംഭിച്ച ഓപ്പറേഷൻ തൂഫാനിലൂടെ കേരളത്തിൽ ആയിരക്കണക്കിന് ആളുകളെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
പുതിയ സർക്കാരിന്റെ പ്രവർത്തനങ്ങളെയും മുഖ്യമന്ത്രി വിജയിയുടെ നേതൃപാടവത്തെയും മന്ത്രി രമേശ് ചെന്നിത്തല പ്രശംസിച്ചു. അഴിമതിരഹിതവും സുതാര്യവുമായ ഭരണമാണ് തമിഴ്നാട്ടിൽ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായും രമേശ് ചെന്നിത്തല ഇതേ വിഷയത്തിൽ ചർച്ചകൾ നടത്തിയിരുന്നു. ലഹരി വിപത്തിനെ വേരോടെ പിഴുതെറിയാൻ സംസ്ഥാനങ്ങളുമായി ചേർന്ന് തുടർനടപടികൾ സ്വീകരിക്കാനാണ് കേരള സർക്കാരിന്റെ തീരുമാനം.
National
ചണ്ഡീഗഢ്: ചണ്ഡീഗഢിലെ സെക്ടർ 26-ൽ മെഴ്സിഡസ് കാർ മനഃപൂർവം ഓടിച്ചുകയറ്റി ആക്രമണം. സംഭവത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. കാർ ദേഹത്തു കയറിയിട്ടും നിസാര പരിക്കുകളോടെ ഒരാൾ എഴുന്നേറ്റ് നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.
സെക്ടർ 26 ബാബുധാം കോളനി സ്വദേശിയായ അമൻജത്, സെക്ടർ 44 സ്വദേശിയായ അലൻസ് പ്രീത് എന്നിവർക്കാണ് പരിക്കേറ്റത്. ക്ലബ്ബിൽ നിന്ന് പുറത്തിറങ്ങുമ്പോഴാണ് അതിവേഗതയിലെത്തിയ മെഴ്സിഡസ് ഇവരെ ഇടിച്ചുതെറിപ്പിച്ചത്. കാർ ഒരാളുടെ മുകളിലൂടെ കയറിയിറങ്ങിയെങ്കിലും സെക്കൻഡുകൾക്കുള്ളിൽ ഇയാൾ എഴുന്നേറ്റ് നടന്നുപോകുന്നതും ദൃശ്യങ്ങളിൽ കാണാം.
സംഭവം നടന്നയുടനെ സെക്ടർ 26 പോലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ സർക്കാർ ആശുപത്രിയായ ജിഎംസിഎച്ച്-32-ൽ പ്രവേശിപ്പിച്ചു. ഇവർ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും സാങ്കേതിക തെളിവുകളും ഉപയോഗിച്ച് കാർ ഡ്രൈവറെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പോലീസ് ഊർജിതമാക്കി. പ്രതിയെ ഉടൻ പിടികൂടുമെന്നും പോലീസ് അധികൃതർ വ്യക്തമാക്കി.
Sports
മയാമി: ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ നോർവേയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ഇംഗ്ലണ്ട് സെമി ഫൈനലിലേക്ക് മുന്നേറി. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം ജൂഡ് ബെല്ലിംഗ്ഹാമിന്റെ ഇരട്ട ഗോളുകളുടെ കരുത്തിലാണ് ഇംഗ്ലണ്ട് ആവേശകരമായ വിജയം നേടിയത്.
മത്സരത്തിന്റെ 40-ാം മിനിറ്റിൽ ആന്ദ്രിയാസ് ഷെൽഡെറൂപിലൂടെയാണ് നോർവേ മുന്നിലെത്തിയത്. ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്നിന് പന്ത് നഷ്ടപ്പെട്ടതിനെത്തുടർന്ന് ലഭിച്ച അവസരം മുതലെടുത്ത് ബോക്സിന്റെ അരികിൽ നിന്ന് ഷെൽഡെറൂപ്പ് തൊടുത്ത ശക്തമായ ഷോട്ട് ഇംഗ്ലണ്ട് ഗോൾകീപ്പർ ജോർദാൻ പിക്ഫോർഡിനെ മറികടന്ന് വലയിലെത്തി.
എന്നാൽ, ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ തന്നെ ഇംഗ്ലണ്ട് തിരിച്ചടിച്ചു. നോർവേയുടെ പ്രതിരോധം മറികടന്ന് ബോക്സിലേക്ക് ഇരച്ചുകയറിയ ജൂഡ് ബെല്ലിംഗ്ഹാം ഇടംകാലുകൊണ്ട് പന്ത് വലയിലാക്കി ഇംഗ്ലണ്ടിന് സമനില സമ്മാനിച്ചു. ഇതിനിടെ ഹാരി കെയ്ൻ ഒരു ഗോൾ നേടിയെങ്കിലും ഓഫ്സൈഡ് വിളിച്ചതിനെത്തുടർന്ന് അത് അനുവദിച്ചില്ല.
മത്സരം 90 മിനിറ്റ് പിന്നിട്ടിട്ടും ഇരുടീമുകളും 1-1 എന്ന നിലയിൽ സമനില പാലിച്ചതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. എക്സ്ട്രാ ടൈമിന്റെ 93-ാം മിനിറ്റിൽ ബെല്ലിംഗ്ഹാം വീണ്ടും ഇംഗ്ലണ്ടിന്റെ രക്ഷകനായി. നോർവേ ഗോൾകീപ്പറുടെ പിഴവ് മുതലെടുത്ത് ബെല്ലിംഗ്ഹാം നേടിയ തകർപ്പൻ ഗോൾ ഇംഗ്ലണ്ടിന് സെമി ഫൈനലിലേക്കുള്ള ടിക്കറ്റ് ഉറപ്പാക്കി.
National
അമൃത്സർ: അകാൽ തക്ത് സാഹിബിനെയും മറ്റ് സിഖ് മതസ്ഥാപനങ്ങളെയും ലക്ഷ്യമാക്കി സംഘടിതമായ സോഷ്യൽ മീഡിയ പ്രചാരണം നടത്തുന്നുവെന്ന ആരോപണവുമായി അകാൽ തക്ത് ജതേദാർ ഗ്യാനി കുൽദീപ് സിംഗ് ഗർഗജ് രംഗത്ത്. പഞ്ചാബ് സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന രണ്ട് ഐടി സെൽ ഓഫീസുകൾ പത്തു ദിവസത്തിനുള്ളിൽ അടച്ചുപൂട്ടണമെന്നാണ് ജതേദാർ നൽകിയിരിക്കുന്ന കർശന നിർദേശം.
അമൃത്സറിലെ സുവർണക്ഷേത്രത്തിൽ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി വിളിച്ചുചേർത്ത പന്തിക് യോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ മുന്നറിയിപ്പ് നൽകിയത്. മുഖ്യമന്ത്രി ഭഗവന്ത് മന്നുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും അകാൽ തക്ത് പാസാക്കിയ പ്രമേയങ്ങൾക്കും പിന്നാലെയാണ് ഇരുപക്ഷവും തമ്മിലുള്ള പോര് രൂക്ഷമായത്.
മൊഹാലിയിലും ചണ്ഡീഗഢിലുമായി പ്രവർത്തിക്കുന്ന രണ്ട് കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചാണ് സിഖ് മതസ്ഥാപനങ്ങളെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സംഘടിതമായ സോഷ്യൽ മീഡിയ പ്രചാരണം നടക്കുന്നതെന്ന് ജതേദാർ ആരോപിച്ചു. ഭരണത്തിലിരിക്കുന്ന ആം ആദ്മി പാർട്ടിയാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
പത്തു ദിവസത്തിനുള്ളിൽ ഈ കേന്ദ്രങ്ങൾ അടച്ചുപൂട്ടണമെന്നും, അല്ലാത്തപക്ഷം സിഖ് പന്ത് നേരിട്ട് നടപടി സ്വീകരിക്കുമെന്നും ഗർഗജ് മുന്നറിയിപ്പ് നൽകി. മതപരമായ സംഘടനകളുടെയും സിഖ് പ്രസ്ഥാനങ്ങളുടെയും പ്രതിനിധികൾ പങ്കെടുത്ത യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. മതനേതൃത്വവും സർക്കാർ സംവിധാനവും തമ്മിലുള്ള തർക്കം ഇതോടെ പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ്.
മുഖ്യമന്ത്രി ഭഗവന്ത് മന്നുമായുള്ള തർക്കങ്ങൾ നിലനിൽക്കെ, അകാൽ തക്ത് ജതേദാറിന്റെ ഈ പരസ്യമായ വെല്ലുവിളി പഞ്ചാബ് രാഷ്ട്രീയത്തിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പത്ത് ദിവസത്തെ കാലാവധിക്ക് ശേഷം സർക്കാർ എന്ത് നിലപാട് സ്വീകരിക്കുമെന്നത് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ.
National
പാറ്റ്ന: ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ, പ്രശാന്ത് കിഷോർ താൻ രൂപീകരിച്ച 'ജൻ സൂരജ് പാർട്ടി'യുടെ സ്ഥാനാർത്ഥിയായി മത്സരിക്കും. ബിഹാർ രാഷ്ട്രീയത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് നേരിട്ട് ഇറങ്ങാനുള്ള പ്രശാന്ത് കിഷോറിന്റെ തീരുമാനം.
ബിജെപിയുടെ ഉറച്ച കോട്ടയായി അറിയപ്പെടുന്ന മണ്ഡലമാണ് ബങ്കിപ്പൂർ. ഇവിടെ സിറ്റിംഗ് എംഎൽഎ ബിജെപിയുടെ നിതിൻ നബിനാണ്. 2025-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആർജെഡിയുടെ രേഖാ കുമാരിയെ 51,000-ത്തിലധികം വോട്ടുകൾക്കാണ് നിതിൻ നബിൻ പരാജയപ്പെടുത്തിയത്. അന്ന് ജൻ സൂരജ് പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ച വന്ദന കുമാരി 7,717 വോട്ടുകളുമായി മൂന്നാം സ്ഥാനത്തെത്തിയിരുന്നു.
പാർട്ടി വൃത്തങ്ങൾ നൽകുന്ന വിവരമനുസരിച്ച്, പ്രശാന്ത് കിഷോറിന്റെ രാഷ്ട്രീയ പരീക്ഷണങ്ങളുടെ ഔദ്യോഗിക തുടക്കമാകും ഈ മത്സരം. സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷ കക്ഷികൾക്ക് ബദലായി ജൻ സൂരജ് പാർട്ടിയെ ഉയർത്തിക്കാട്ടാനാണ് അദ്ദേഹം ശ്രമിക്കുന്നത്. യുവാക്കൾക്കും തൊഴിലില്ലായ്മയ്ക്കും മുൻഗണന നൽകുന്ന പ്രചാരണമായിരിക്കും തന്റേതെന്ന് അദ്ദേഹം മുൻപ് സൂചിപ്പിച്ചിരുന്നു.
മുൻപ് വിവിധ രാഷ്ട്രീയ പാർട്ടികളുടെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായി പ്രവർത്തിച്ച പ്രശാന്ത് കിഷോർ, ഇപ്പോൾ സ്വന്തം പാർട്ടിയിലൂടെ അധികാരം പിടിക്കാനുള്ള ശ്രമത്തിലാണ്. ബങ്കിപ്പൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വം പാർട്ടിയുടെ അടിത്തറ വിപുലീകരിക്കാനും, ബിഹാറിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിക്കാനും സഹായിക്കുമെന്നാണ് ജൻ സൂരജ് പാർട്ടിയുടെ കണക്കുകൂട്ടൽ.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം സ്ഥാനാർത്ഥിത്വം സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ പാർട്ടി പുറത്തുവിടും. ബിഹാറിലെ രാഷ്ട്രീയ മണ്ഡലങ്ങളിൽ ഈ പ്രഖ്യാപനം വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.
National
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ നിർബന്ധിത ഇ20 എഥനോൾ ബ്ലെൻഡഡ് പെട്രോൾ നയത്തിനെതിരെ രൂക്ഷമായ വിമർശനവുമായി സാമൂഹിക പ്രവർത്തകൻ തെഹ്സീൻ പൂനവാല രംഗത്ത്. കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഈ നയം സാധാരണക്കാരായ വാഹന ഉടമകളെ വഞ്ചിക്കുന്നതാണെന്നും, ഇത് സ്വന്തം കുടുംബാംഗങ്ങളുടെ നേട്ടം മാത്രം ലക്ഷ്യമിട്ടുള്ള 'ബേഠാ ബഢാവോ'ആന്ദോളനാണെന്നും പൂനവാല ആരോപിച്ചു.
ഡൽഹി ജന്തർ മന്ദറിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കിടെയാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്. വാഹന ഉപയോക്താക്കൾക്ക് തങ്ങളുടെ വാഹനങ്ങളിൽ ഏത് ഇന്ധനം ഉപയോഗിക്കണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണം. എന്നാൽ, യാതൊരു മുൻകരുതലോ സുതാര്യതയോ ഇല്ലാതെ ഇ20 പെട്രോൾ അടിച്ചേൽപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇത് വാഹനങ്ങളുടെ എൻജിനുകൾക്ക് വലിയ കേടുപാടുകൾ വരുത്തുകയും മൈലേജ് ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എഥനോൾ ഉത്പാദന മേഖലയിൽ വൻകിടക്കാർക്ക് ലാഭമുണ്ടാക്കാൻ വേണ്ടിയാണ് സർക്കാർ ഇത്തരമൊരു നയം തിരക്കിട്ട് നടപ്പിലാക്കുന്നതെന്നും, ഇതിന്റെ യഥാർത്ഥ ഗുണഭോക്താക്കൾ സാധാരണക്കാരല്ലെന്നും പൂനവാല പറഞ്ഞു. സർക്കാരിന്റെ ഈ നയത്തിനെതിരെ പോലീസ് നിയന്ത്രണങ്ങൾ വകവെക്കാതെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും, ആവശ്യമെങ്കിൽ മന്ത്രിയുടെ വസതിക്ക് മുന്നിലേക്ക് പ്രതിഷേധം മാറ്റുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. 'ഹമാരാ ഗാഢി, ഹമാര ഹഖ്' (നമ്മുടെ വാഹനം നമ്മുടെ അവകാശം) എന്ന പ്രതിഷേധ പ്ലക്കാർഡുകളും ഉയർത്തിയാണ് ഇവരുടെ സമരം.
National
അമൃത്സർ: പഞ്ചാബിലെ തരണ് തരണില് കുടുംബവഴക്കിനെത്തുടർന്ന് യുവാവിനെ സഹോദരൻ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി. ജൂൺ 13-നാണ് ദാരുണമായ സംഭവം. അമൃത്സറിലെ ലോപോക് ഗ്രാമവാസിയായ ലവ്പ്രീത് സിംഗാണ് മരിച്ചത്. ഭാര്യ സന്ദീപ് കൗറിനെ അനുനയിപ്പിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ ഭാര്യവീട്ടിലെത്തിയതായിരുന്നു ലവ്പ്രീത്.
സന്ദീപ് കൗറിന്റെ സഹോദരൻ സജൻ സിംഗുമായുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തർക്കത്തിനിടെ സജൻ സിംഗ് ലവ്പ്രീതിന്റെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ലവ്പ്രീതിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സജൻ സിംഗിന്റെ ഭാര്യ ഗുർജിത് കൗറിന്റെ ദേഹത്തും തീ പടർന്നു. ഗുരുതരമായി പൊള്ളലേറ്റ ലവ്പ്രീത് സംഭവസ്ഥലത്ത് വെച്ചും, ദിവസങ്ങൾക്ക് ശേഷം ചികിത്സയിലിരിക്കെ ഗുർജിത് കൗറും മരണത്തിന് കീഴടങ്ങി.
പ്രതിയായ സജൻ സിംഗിനും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്, ഇയാൾ ഇപ്പോൾ പോലീസ് കസ്റ്റഡിയിൽ ചികിത്സയിലാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ക്രൂരമായ കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തറിയുന്നത്. സംഭവത്തിൽ സജൻ സിംഗിനെതിരെയും സന്ദീപ് കൗറിനെതിരെയും പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.