മട വീണും വിളഞ്ഞ നെല്ല് കൊയ്യാനാവാതെയും കൊയ്തതു നീക്കം ചെയ്യാനാവാതെ വെള്ളത്തിൽ മുങ്ങി നശിക്കുന്നതുംകണ്ട് കർഷകർ പകച്ചുനിൽക്കുന്നു.
ഇത്തവണയും പതിവുപോലെ കൃഷിനാശത്തോടെ വേനൽമഴയെത്തി. 308 കോടിയുടെ കൃഷിയാണ് ഒരുമാസത്തിനിടെ ഇല്ലാതായത്. വേനൽമഴ മൂലമുള്ള നഷ്ടക്കണക്കുകൾ പെരുകുന്നതിനിടെ കാലവർഷത്തിന്റെ ഇരന്പലും വിളിപ്പാടകലെയെത്തി. വിധിയെ പഴിച്ച് ശൂന്യതയിലേക്കു കണ്ണുനട്ടിരിക്കുന്ന പാവപ്പെട്ട കർഷകരുടെ അധ്വാനത്തിനും നശിച്ചുപോയ കൃഷിക്കും കിളിർത്ത നെല്ലിനുമൊക്കെ സർക്കാർ വിലയിടണം; എത്രയും വേഗം അതു വിതരണം ചെയ്യുകയും വേണം.
വിലക്കയറ്റത്തിന്റെ കെടുതിയിൽ നട്ടംതിരിയുന്നതിനിടെയാണ് പ്രതീക്ഷവച്ച ആകെയുള്ള കൃഷിയും നശിക്കുന്നത്. രാസവളത്തിന്റെയും കീടനാശിനിയുടെയും വില കുതിച്ചുയരുകയും കാർഷികോത്പന്നങ്ങളുടെ വില ഇടിഞ്ഞുതാഴുകയും ചെയ്തത് കർഷകർക്കു വെറും പത്രവാർത്തയല്ല; നെഞ്ചു പിളർക്കുന്ന യാഥാർഥ്യമാണ്. വില കൂടിയെന്നു കരുതി, തുടങ്ങിവച്ച കൃഷിക്കു വളമിടാതിരിക്കാനോ കീടനാശിനി തളിക്കാതിരിക്കാനോ ആവുമോ? കടം വാങ്ങിയും ഉള്ളതൊക്കെ പണയംവച്ചുമാണ് അത്തരം കാര്യങ്ങളൊക്കെ ചെയ്തത്. അതിനിടെയാണ് ന്യൂനമർദം വേനൽമഴയായെത്തിയത്. 308 കോടിയെന്നു പറയുന്നത് സർക്കാരുകളൊരുക്കുന്ന ‘പ്രത്യേക സഹായ’ങ്ങളിലൂടെ കോടാനുകോടികൾ നേടുന്ന അദാനിയെയും അംബാനിയെയും പോലുള്ളവർക്ക് വലിയ കാര്യം പോയിട്ടു ചെറിയ കാര്യം പോലുമല്ല. വികസനത്തിന്റെ അതിവേഗപാതയിൽ നിക്ഷേപിക്കാനിരിക്കുന്ന സിൽവർ കോടികൾക്കു മുന്നിലും ഒന്നുമല്ല. പക്ഷേ, എല്ലാം നഷ്ടപ്പെട്ട 63,000 കർഷകർക്ക് അതു വലിയ സംഖ്യയാണ്. പല കുടുംബങ്ങളും ചുവടിളകി നിൽക്കുകയാണ്. സർക്കാർ കാഴ്ചക്കാരായി നിൽക്കരുത്.
കൃഷിവകുപ്പിന്റെ കണക്കുപ്രകാരം 63,015 കർഷകരുടെ 33,499.26 ഹെക്ടറിലെ കൃഷി നശിച്ചു. 14 ജില്ലകളിലുമുണ്ട് നാശനഷ്ടങ്ങൾ. ഏറ്റവും കൂടുതൽ സ്ഥലത്ത് കൃഷിനാശമുണ്ടായതു മലപ്പുറത്താണ്, 13,191.99 ഹെക്ടർ. 9,438.42 ഹെക്ടറിലെ കൃഷി നശിച്ച ആലപ്പുഴയാണ് രണ്ടാമത്. കൃഷി നശിച്ച കർഷകർ കൂടുതലുള്ളതും ആലപ്പുഴയിലാണ്. 16,519 കർഷകർക്കാണ് ഇവിടെ തങ്ങളുടെ ഉപജീവനോപാധി നഷ്ടപ്പെട്ടത്. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിലെ മഴയിൽ 15 കോടിയിലധികം രൂപയുടെ നഷ്ടമാണുണ്ടായത്.
നെൽകൃഷിയാണ് വലിയ നഷ്ടം നേരിടുന്നത്; 218 കോടിയിൽപ്പരം രൂപ. വാഴയും തെങ്ങും പച്ചക്കറിയും ജാതിയും കപ്പയുമൊക്കെ കനത്ത നഷ്ടക്കഥകളാണു പറയുന്നത്. മട വീണും വിളഞ്ഞ നെല്ല് കൊയ്യാനാവാതെയും കൊയ്തതു നീക്കം ചെയ്യാനാവാതെ വെള്ളത്തിൽ മുങ്ങി നശിക്കുന്നതുംകണ്ട് കർഷകർ പകച്ചുനിൽക്കുന്നു. ആലപ്പുഴയിലും കോട്ടയത്തും പത്തനംതിട്ടയിലും പാലക്കാട്ടും തൃശൂരുമൊക്കെ പലയിടങ്ങളിലും കൊയ്ത്തു ബാക്കിയാണ്. ചിലയിടങ്ങളിൽ കൊയ്ത്തു നടന്നെങ്കിലും പാടത്തിന്റെ കരയ്ക്കു കിളിർത്ത നെൽക്കൂന്പാരങ്ങൾ കർഷകന്റെ നഷ്ടസ്വപ്നങ്ങളായി വളരുകയാണ്. കോട്ടയം ജില്ലയിലെ കടുത്തുരുത്തിയിലും മാഞ്ഞൂരിലും മില്ലുടമകളുടെ ആവശ്യപ്രകാരമുള്ള കിഴിവു നൽകിയാണെങ്കിലും നെല്ലുസംഭരണം കുറെയൊക്കെ നടക്കുന്നുണ്ട്. കൃഷിവകുപ്പ് അധികൃതരുടെ ഇടപെടൽ ചിലയിടങ്ങളിൽ ഉണ്ടാകുന്നുണ്ട്. പക്ഷേ, എല്ലായിടത്തുമില്ല. സന്മനസുള്ള കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ കരുണകൊണ്ടുമാത്രം നടക്കേണ്ട ദുരിതാശ്വാസമല്ല ഇത്. സർക്കാരിനു വ്യക്തമായ കർമപദ്ധതിയുണ്ടാകണം. ഉദ്യോഗസ്ഥരെ പാടങ്ങളിലേക്കും കൃഷിയിടങ്ങളിലേക്കും പറഞ്ഞയയ്ക്കണം. കാലാവസ്ഥാ നിരീക്ഷണ വകുപ്പുമായി ബന്ധപ്പെട്ടു മുൻകരുതലുകളെടുക്കണം. അല്ലാതെ, പെരുമഴയത്തു മുട്ടുശാന്തിക്ക് ഒരു കുടയുമെടുത്ത് ഇറങ്ങിയാൽ പോരാ. കൊയ്തു കൂട്ടിയിട്ടിരിക്കുന്ന നെല്ല് രണ്ടു ദിവസത്തിനുള്ളിൽ ശേഖരിക്കണമെന്നു കൃഷിമന്ത്രിയും ഭക്ഷ്യമന്ത്രിയുമൊക്കെ പറഞ്ഞതല്ലാതെ മില്ലുടമകൾ ചെയ്തില്ല. പലയിടങ്ങളിലും കൊയ്യാറായ നെല്ല് കർഷകർ ഉപേക്ഷിച്ചുകഴിഞ്ഞു. പ്രകൃതിക്ഷോഭത്തെയല്ല കെടുകാര്യസ്ഥതയെയാണു പ്രതിസ്ഥാനത്തു നിർത്തേണ്ടത്.
മഴക്കെടുതി മാത്രമല്ല കർഷകന്റെ ദുര്യോഗപ്പട്ടികയിലുള്ളത്. നാണ്യവിളകൾക്കും പച്ചക്കറികൾക്കും ഉത്പാദനത്തിന് ഉപയോഗിക്കുന്ന വളങ്ങളുടെയും കീടനാശിനികളുടെയും വില ഇരട്ടിയോളമാണു വർധിച്ചിരിക്കുന്നത്. 19:19:19 എന്ന ഫോളിയാർ വളം 25 കിലോയ്ക്ക് 2500 രൂപയായിരുന്നത് ഇക്കൊല്ലം 6200 രൂപയായി. 2750ന്റെ മൾട്ടി കെയുടെ വില 4500 ! എംഎപിയുടെ വില കഴിഞ്ഞ വർഷം 2800 ആയിരുന്നത് ഇപ്പോൾ 5400 ആയി. മറ്റു വളങ്ങൾക്കും കീടനാശിനിക്കുമൊക്കെ വൻ വിലക്കയറ്റമാണ്. കാർഷികോത്പന്നങ്ങൾക്കു ചില്ലറക്കടകളിൽ വിലവർധനയാണെങ്കിലും കർഷകർക്ക് പ്രയോജനമില്ല.
പൈനാപ്പിൾ കൃഷിയുടെ കേന്ദ്രമായ ഇടുക്കിയിലെ തൊടുപുഴ പോലുള്ള പ്രദേശങ്ങളിൽ ചരക്കെടുക്കാൻ ആളില്ല. കടകളിൽ നല്ല വിലയും കൊടുക്കണം. പൈനാപ്പിൾ കർഷകരുടെ അധ്വാനമെല്ലാം വെറുതെ. ഇതു കർഷകന്റെ മാത്രം ഗതികേടാണ്. ഇതിനൊക്കെ പുറമേയാണ് അപ്രതീക്ഷിത മഴ. എല്ലാ വർഷവും ഇതൊക്കെ ആവർത്തിക്കാറുണ്ടെങ്കിലും സർക്കാരിന്റെ പ്രഖ്യാപനങ്ങളിൽ എല്ലാം ഒതുങ്ങുകയാണ്. പാട്ടത്തിനെടുത്തു നടത്തിയ നെൽകൃഷി ഇക്കഴിഞ്ഞ ഏപ്രിലിൽ വേനൽമഴയിൽ നശിച്ചതിനെത്തുടർന്നു പത്തനംതിട്ടയിലെ നിരണത്ത് ജീവനൊടുക്കിയ രാജീവൻ എന്ന കർഷകന്റെ അവസ്ഥയിലേക്ക് ഒരു കർഷകനെയും സർക്കാർ ഇനിയെങ്കിലും തള്ളിവിടരുത്. എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ ഇപ്പോഴാണു സമയം. കർഷകരോടു പറയൂ, സഹായിക്കാമെന്ന്.