ശിശുക്കളെ ഇഷ്ടപ്പെടാത്ത രാജ്യം നാശത്തിലേക്ക്
Wednesday, July 14, 2021 12:27 AM IST
മാനവവിഭവശേഷി ഒരു അനുഗ്രഹമാണെന്നു തിരിച്ചറിഞ്ഞു പാശ്ചാത്യരാജ്യങ്ങൾ കൂടുതൽ മക്കളുള്ള ദന്പതികൾക്കും കുടുംബങ്ങൾക്കും കൂടുതൽ ആനുകൂല്യങ്ങൾ നൽകാൻ ആരംഭിച്ചപ്പോൾ ഭാരതം ഇക്കാര്യത്തിൽ തലതിരിഞ്ഞു ചിന്തിക്കാൻ ആരംഭിച്ചിരിക്കുന്നു.
നാം രണ്ട്, നമുക്ക് ഒന്ന് എന്ന തെറ്റായ പ്രചാരണം ഏതാണ്ട് അസ്തമിച്ചു. വിനാശകാലേ വിപരീത ബുദ്ധി എന്ന നിലയിൽ ഭാരതത്തിലെ ചില സംസ്ഥാനങ്ങൾ ആകർഷകമായ വാഗ്ദാനങ്ങൾ നിരത്തി ശിശുക്കളുടെ ജനനത്തിനു തടയിടാൻ ആരംഭിച്ചുകഴിഞ്ഞു. ആസാമിൽനിന്ന് ആരംഭിച്ച ഈ പകർച്ചവ്യാധി ഇപ്പോൾ പടർന്നിരിക്കുന്നതു ശിശുമരണത്തിനു കുപ്രസിദ്ധിയാർജിച്ച ഉത്തർപ്രദേശിലേക്കാണ്. കോവിഡ് മൂലം മരിച്ചവരുടെ പാതി സംസ്കരിച്ച മൃതദേഹങ്ങൾ ഗംഗാനദിയിൽ ഒഴുകിനടക്കുന്പോൾ ഭരണകൂടം ശിശുജനനനിരക്ക് നിയന്ത്രിക്കാൻ ഹീനമായ സൗജന്യങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
നാലഞ്ച് ദശാബ്ദങ്ങൾക്കുമുന്പ് ഒരു ബക്കറ്റും നൂറ്റന്പതു രൂപയും മറ്റും നൽകി വന്ധ്യംകരണ ക്യാന്പുകൾ നടത്തിയത് ആരും വിസ്മരിച്ചിട്ടില്ല. ആകെയുള്ള സന്താനത്തിന് ഏതെങ്കിലും കാരണവശാൽ മരണം സംഭവിച്ചാൽ മാതാപിതാക്കൾക്ക് അനുഭവിക്കേണ്ടിവന്ന മാനസിക സമ്മർദം ഇക്കാര്യത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. വേർപെടുത്തിയ ജൈവമാർഗങ്ങൾ പുനഃസ്ഥാപിക്കാൻ സാധിക്കുമെന്ന വാഗ്ദാനം യാഥാർഥ്യമാകാത്തതുകൊണ്ടു ജീവിതം മുഴുവൻ സങ്കടക്കടലാക്കിയവരും കുറവല്ല.
ഇപ്പോൾ മനുഷ്യനെ നടുക്കുന്ന മഹാമാരിയുടെ പശ്ചാത്തലത്തിൽ രാജ്യത്തിലെ മരണനിരക്ക് വ്യാപിച്ചു വരുന്നതും തള്ളിക്കളയാനാകില്ല. സന്താന നിയന്ത്രണം പുരോഗതിക്കു തടസമെന്നു കരുതിയിരുന്ന ചൈനപോലും അവരുടെ നയം തിരുത്തിയല്ലോ.
ഒരു സർക്കാർ ജോലി ഏതൊരു പൗരന്റെയും ആഗ്രഹവും അവകാശവുമാണ്. രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് അതു നിഷേധിക്കപ്പെടുന്പോൾ പൗരാവകാശത്തിലും വ്യക്തിസ്വാതന്ത്ര്യത്തിലും സർക്കാർ വിലങ്ങുതടിയാകുന്നു. വ്യക്തിസ്വാതന്ത്ര്യം എന്ന മൗലികാവകാശത്തെ നിഷേധിക്കുന്ന ഈ സംസ്ഥാനങ്ങളുടെ നയത്തിന് കോടതികളുടെ അന്തിമതീർപ്പ് അനുകൂലമാകാനും സാധ്യതയില്ല.
കുട്ടികളുടെ എണ്ണമല്ല, ഉദ്യോഗാർഥിയുടെ യോഗ്യതയല്ലേ സർക്കാർ ജോലികളുടെ അടിസ്ഥാനം? അതിനാണല്ലോ പബ്ലിക് സർവീസ് കമ്മീഷൻ രൂപീകരിച്ചിട്ടുള്ളത്. ഈ നയത്തിന്റെ കരടു രേഖ പരിശോധിക്കുന്പോൾ ഒരു ഭീഷണിയുടെ ശൈലിയും കാണാം. രണ്ടു കുട്ടികളിൽ കൂടുതലുള്ളവർക്ക് സബ്സിഡികൾ നിഷേധിക്കുക, പദ്ധതികളിൽ നിന്നുള്ള സഹായങ്ങൾ നൽകാതിരിക്കുക എന്നതെല്ലാം ഈ ദുരന്തകാലത്ത് ജനവിരുദ്ധ പരിപാടികളാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു തെരഞ്ഞെടുക്കപ്പെടാനുള്ള അർഹതയില്ല എന്നതു കാട്ടുനീതിയായേ കണക്കാക്കാൻ സാധിക്കൂ. ജോലിക്കയറ്റം തടയുക, റേഷൻ വെട്ടിച്ചുരുക്കുക എന്നൊക്കെയുള്ള നിർദേശങ്ങൾ അടിസ്ഥാനപരമായി പൗരസ്വാതന്ത്ര്യത്തിന്റെ നിഷേധമാണ്.
മാത്രമല്ല വന്ധ്യംകരണം നടത്തുന്നവർക്കു സ്പെഷൽ ആനുകൂല്യങ്ങളും കരട് നയത്തിലുണ്ട്. മനുഷ്യനെ പെട്ടെന്ന് ആകർഷിക്കുന്ന വൈദ്യുതി ഇളവുകൾ, ഒരു കുട്ടി മാത്രമാണെങ്കിൽ സൗജന്യ ആരോഗ്യ ഇൻഷ്വറൻസ്, ഐഐഎം, എയിംസ് തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവേശനം മനുഷ്യനെ കബളിപ്പിക്കുന്ന തന്ത്രങ്ങളുടെ സമുച്ചയം.
ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം കർശനമായ പരീക്ഷകൾ, അഭിമുഖം, പ്രായോഗിക പരിശീലനം, മുൻ പരീക്ഷകളിലെ മാർക്ക് എന്നിവ അടിസ്ഥാനപ്പെടുത്തിയാണെന്ന് അറിയാത്ത നിരക്ഷരരല്ല ഭാരതപൗരന്മാർ! കുട്ടികളുടെ തലയെണ്ണിയൊന്നും പ്രവേശന മാനദണ്ഡം നിശ്ചയിക്കാനാവില്ല. ഇക്കാര്യങ്ങൾ പുറംലോകം അറിയാനിടയായാൽ ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ നിലവാരത്തെക്കുറിച്ച് വിദ്യാസന്പന്നരുള്ള രാഷ്ട്രങ്ങൾ എങ്ങനെ വിലയിരുത്തും?
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളെ അപമാനിക്കുംവിധം കുട്ടികളുടെ തലയ്ക്ക് വിലയിട്ടിരിക്കുന്നു; ആൺകുട്ടി ഒന്നിന് 80,000 രൂപ. പെൺകുട്ടിക്ക് ഒരു ലക്ഷം. ശിശുക്കളുടെ യഥാർഥ മൂല്യം അറിയാത്ത ഒരു ഭരണകൂടത്തിനു മാത്രമേ ഇങ്ങനെ ചിന്തിക്കാൻ കഴിയൂ.
ഈ മാസം 19ന് മുന്പായി പോപ്പുലേഷൻ ബില്ലിനെക്കുറിച്ച് അഭിപ്രായം പറയാൻ സൗകര്യമുണ്ട്. ആസാമിലെയും ഉത്തർപ്രദേശിലെയും ജനങ്ങൾ മാത്രമല്ല, ഇന്ത്യാരാജ്യം മുഴുവൻ ഇതിനെ ശക്തമായി എതിർക്കണം. ഇതിന്റെ പിന്നിലെ വർഗീയ അജൻഡയും തിരിച്ചറിയേണ്ടതുണ്ട്. പല കാര്യങ്ങളിലും പൗരന്മാർ നിസംഗത തുടർന്നാൽ പൗരത്വം തന്നെ നഷ്ടപ്പെടാൻ ഇനി അധികം വൈകില്ല. ധാർമികത വിസ്മരിക്കുന്ന നേതാക്കന്മാരിൽ നിന്ന് ഇനിയും ഇത്തരം മനുഷ്യാവകാശ ലംഘന നടപടികൾ പ്രതീക്ഷിക്കാം.
ഫാ. ഡോ. ഫ്രാൻസിസ് ആലപ്പാട്ട്