എം. ജോണ്സണ് റോച്ച്
മെഡിറ്ററേനിയൻ ഷിപ്പിംഗ് കന്പനിയുടെ എൽസ3 എന്ന (എംഎസ്സി എൽസ3) ലൈബീരിയന്‍ രജിസ്ട്രേഷനുള്ള ചരക്കുകപ്പൽ 643 കണ്ടെയ്നറുകളുമായി മുങ്ങിയത് തീരദേശങ്ങളിൽ ഭയവും മത്സ്യത്തൊഴിലാളികളിൽ ആശങ്കയും ഉയർത്തിയിരിക്കുകയാണ്. കപ്പലിൽ 84.44 ടണ്‍ ഡീസലും 367.1 ടണ്‍ ഫർണസ് ഓയിലുമുണ്ടായിരുന്നു. കപ്പൽ പ്രവർത്തിപ്പിച്ചശേഷം ഉണ്ടാകുന്ന ഉപോത്പന്നമാണ് ഫർണസ് ഓയിൽ. 13 കണ്ടെയ്നറുകളിൽ രാസവസ്തുക്കൾ അടങ്ങിയിട്ടുള്ളതായാണ് വിവരം. അതിൽ 12 എണ്ണത്തിൽ കാത്സ്യം കാർബൈഡ് ആണെന്നു പറയുന്നു. ഇത് കടൽവെള്ളവുമായി ചേർന്നാൽ അസെറ്റലിൻ എന്ന അപകടകരമായ വാതകമായി മാറും. ശേഷിക്കുന്ന മറ്റൊന്നിൽ എന്താണെന്ന് ഇതുവരെ വ്യക്തമാക്കപ്പെട്ടിട്ടില്ല. അതും അപകടകരമായ രാസവസ്തുവാണെങ്കിൽ പ്രശ്നം ഗുരുതരമായിരിക്കും.
കണ്ടെയ്നറുകളിലുള്ള വസ്തുക്കൾ മത്സ്യസന്പത്തിനു സൃഷ്ടിക്കാവുന്ന പരിസ്ഥിതി ആഘാതം വളരെ വലുതായിരിക്കും. ഇതു മണ്ണിൽ കലർന്നാൽ ഭൂഗർഭജലമുൾപ്പെടെ മലിനീകരിക്കപ്പെടും. സമുദ്രജീവികൾക്കും ജൈവവൈവിധ്യത്തിനും വലിയ ഭീഷണി ഉയർത്തും. ആവാസവ്യവസ്ഥയ്ക്കും പരിസ്ഥിതിക്കും കോട്ടം തട്ടാതെയും ജനങ്ങളുടെ ജീവിതത്തെ ബാധിക്കാതെയും ഈ പ്രശ്നം കൈകാര്യം ചെയ്യണം. ഡീസൽ പാളി കടൽവെള്ളത്തിനു മീതെ നിന്നാൽ സൂര്യപ്രകാശം കടലിലേക്കു കടക്കുന്നതിനും തടസമുണ്ടാകുന്നു. അങ്ങനെ വരുന്പോൾ പല സൂക്ഷ്മജീവികൾക്കും ജീവഹാനി സംഭവിക്കും. സമുദ്രം പുറത്തുവിടുന്ന ഓക്സിജനും തടസം സംഭവിക്കും. അത് കരയിലെ എല്ലാ ജീവികളെയും ബാധിക്കും.
കണ്ടെയ്നറുകളിലെ രാസവസ്തുക്കൾ കടലിൽ പരന്നാൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തൊടുങ്ങുമെന്നുള്ള ആശങ്ക നിലനിൽക്കുന്നു. കപ്പൽ കണ്ടെയ്നറുകളുമായാണ് താഴ്ന്നിരിക്കുകയാണ്. ഏതുവിധമെങ്കിലും ഹാനികരമായ വസ്തുക്കൾ അടങ്ങിയ കണ്ടെയ്നറുകൾ കണ്ടെത്തി എത്രയും പെട്ടെന്ന് നീക്കം ചെയ്യേണ്ടതുണ്ട്. അല്ലെങ്കിൽ കണ്ടെയ്നറുകളിൽനിന്നു പുറത്തേക്കു പരക്കുന്ന വസ്തുക്കൾ ജീവജാലങ്ങൾ ഭക്ഷിക്കും. അതു പല രീതിയിൽ നമ്മുടെ ശരീരത്തിൽ എത്തിച്ചേരും. ഇപ്പോൾ കടലൊഴുക്ക് തെക്കോട്ടായതിനാൽ ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം തീരമേഖലകളിൽ പുറത്തുചാടിയ കണ്ടെയ്നറുകൾ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. കടലിൽ ഒഴുകുന്ന കണ്ടെയ്നറുകൾ മറ്റു യാനങ്ങളിൽ ചെന്നിടിച്ച് അപകടമുണ്ടാകാനുള്ള സാധ്യത നിലനിൽക്കുന്നു.
കണ്ടെയ്നറുകളും അതിനുള്ളിലെ വസ്തുക്കളും തിരുവനന്തപുരം ജില്ലയുടെ വർക്കല മുതൽ പൂന്തുറ വരെയുള്ള ഭാഗങ്ങളുടെ തീരത്ത് എത്തിയിട്ടുണ്ട്. കണ്ടെയ്നറുകൾ തീരത്തടിഞ്ഞതിനാൽ കരയെയും പൊതുജനങ്ങളെയും ബാധിക്കും. കണ്ടെയ്നറുകളിൽനിന്നു പുറത്തുവന്ന തെർമോകോൾ ശക്തിക്കുളങ്ങര തീരത്ത് വൻതോതിൽ അടിഞ്ഞിട്ടുണ്ട്. തീരമണഞ്ഞ വസ്തുക്കൾ തിരകളിൽ അടിക്കുന്പോൾ വീണ്ടും കടലിലേക്കുതന്നെ പൊയ്ക്കൊണ്ടിരിക്കുന്നു. ഇത് മത്സ്യം ആഹാരമാക്കാനാണു സാധ്യത. അങ്ങനെ മത്സ്യം ഭക്ഷിക്കുന്ന മനുഷ്യരെയും ഇത് ബാധിക്കും. പ്ലാസിക് പരലുകൾ ഈ തീരദേശത്തിൽ അടിഞ്ഞുകൂടുന്നു.
വെള്ളത്തിൽ കലരുന്ന രാസവസ്തുക്കൾ മത്സ്യസന്പത്ത് നശിപ്പിക്കാൻ കാരണമാകും. ഭക്ഷണത്തിൽ വിഷാംശം കലരുന്നതിനാൽ മത്സ്യങ്ങളുടെ കോശങ്ങളെ ബാധിക്കും. തുടർന്ന് മത്സ്യങ്ങളുടെ ഉത്പാദനക്ഷമതയെ ബാധിക്കും. കണ്ടെയ്നറുകളിൽനിന്നു പുറത്തേക്കു പരക്കുന്ന വസ്തുക്കളുടെ അംശങ്ങൾ, ഞണ്ടുകൾ, ചെമ്മീൻ ഉൾപ്പെടെയുള്ള പുറന്തോടുള്ള മത്സ്യങ്ങളിൽ പറ്റിപ്പിടിക്കും. ഈ വിഷാംശങ്ങൾ മത്സ്യങ്ങളെ നേരിട്ട് ബാധിക്കുന്നതിനൊപ്പം അവയുടെ ആവാസവ്യവസ്ഥയെയും ജീവിതചംക്രമണത്തെയും തകരാറിലാക്കുകയും ചെയ്യും.
കപ്പലോടെ മുങ്ങിയ കണ്ടെയ്നറുകളുടെ പുറംചട്ട നശിച്ചോ, പൊട്ടിയോ എപ്പോൾ വേണമെങ്കിലും അതിലെ ഉള്ളിലെ വസ്തുക്കൾ പുറന്തള്ളപ്പെടാം. അതിനാൽ കണ്ടെയ്നറുകളെ എന്തു വൈദഗ്ധ്യം ഉപയോഗിച്ചും നീക്കം ചെയ്യേണ്ടിയിരിക്കുന്നു. കപ്പൽ ഉയർത്തിയെടുക്കാമെന്ന വളരെ പ്രയാസകരമായ പദ്ധതിക്കായി കന്പനി മുതിരുമെന്ന് തോന്നുന്നില്ല. കപ്പലിനു സാങ്കേതികതകരാർ സംഭവിച്ചതാണെന്നാണ് കപ്പിത്താൻ പറയുന്നത്. കണ്ടെയ്നറുകൾ ലോഡ് ചെയ്തതിലുള്ള പിഴവും തള്ളിക്കളയാനാവില്ല. പ്രതികൂല സാഹചര്യത്തെ അതിജീവിക്കാനാവാതെ കണ്ടെയ്നറുകൾ കപ്പലിൽനിന്നു വെള്ളത്തിലേക്ക് പതിച്ചതിനാൽ കപ്പലിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെട്ട് അപകടത്തിൽപ്പെട്ടതുമാകാം. അത് എന്തുതന്നെയായാലും കപ്പൽ കണ്ടെയ്നറുകൾ സഹിതം കടലിന്റെ താഴെത്തട്ടിൽ കിടക്കുന്നത് അപകടങ്ങൾ സൃഷ്ടിക്കാനിടയുണ്ട്. കപ്പൽ ഉയർത്തുന്ന ഘട്ടത്തിൽ ഇന്ധനം ചോരാനിടയുണ്ട്. ഇത് കടലിലെ ജീവികളെ ബാധിക്കും. അതുകൊണ്ട് വിദഗ്ധരുടെ ഉപദേശമനുസരിച്ചേ ഈ ജോലി ചെയ്യാനാവൂ.
വളരെ ശ്രദ്ധയോടെയും ജാഗ്രതയോടെയും കൈകാര്യം ചെയ്യേണ്ട വിഷയമാണിത്. നിവർത്തിയെടുക്കുകയെന്നത് ഭീമമായ പണച്ചെലവും ദീർഘമായ നടപടിക്രമങ്ങളുമാണ്. മത്സ്യബന്ധനമേഖലയും തീരദേശവാസികളും എത്തിയിരിക്കുന്ന അപകടകരമായ ഈ സാഹചര്യത്തിൽനിന്ന് രക്ഷിക്കാനുള്ള പരിഹാര മാർഗങ്ങൾ അടിയന്തരമായി സർക്കാർ സ്വീകരിക്കണം.