മൈഗ്രേന്‍: കാരണങ്ങളും നൂതന ചികിത്സാവിധികളും
മൈഗ്രേന്‍: കാരണങ്ങളും നൂതന ചികിത്സാവിധികളും
Friday, March 6, 2020 4:43 PM IST
നിത്യജീവിതത്തില്‍ ഏറ്റവും കൂടുതല്‍ തവണ അനുഭവപ്പെടുന്ന തലവേദനയെക്കുറിച്ചു പ്രസിദ്ധീകരിക്കപ്പെട്ട ആദ്യത്തെ ആധികാരിക ഗ്രന്ഥം 1873ല്‍ എഡ്വേര്‍ഡ് ലിവിങാണ് രചിച്ചത്. 1672ല്‍ തോമസ് വില്ലിസും (ഡി സെഫാലാല്‍ജിയ), 1787ല്‍ ക്രിസ്റ്റ്യന്‍ ബവറും തലവേദനയുടെ വിവിധ തരംതിരിവുകളെപ്പറ്റി ആദ്യ സൂചനകള്‍ നല്‍കിയിരുന്നു. മനുഷ്യരാശിയോളം പഴക്കമുള്ള തലവേദനയെ സംബന്ധിച്ചുള്ള ബൃഹത്തായ ശാസ്ത്രീയപഠനങ്ങള്‍ നടത്തപ്പെട്ടിട്ടുള്ളതു കഴിഞ്ഞ മുപ്പതു വര്‍ഷങ്ങളിലാണെന്നു പറയാം. ഇന്റര്‍നാഷണല്‍ ഹെഡെയ്ക് സൊസൈറ്റിയും നാഷണല്‍ ഹെഡെയ്ക് ഫൗണ്ടേഷനും ചുക്കാന്‍പിടിച്ച ഗവേഷണങ്ങള്‍ അടുത്തകാലത്തായി തലവേദനയെ സംബന്ധിച്ച നിരവധി ദുരൂഹതകളെ തിരുത്തിയെഴുതാന്‍ കാരണമായി. 1962ല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് തലവേദനയുടെ ഉപഘടകങ്ങളെപ്പറ്റി വിശദീകരണങ്ങള്‍ നല്‍കാന്‍ ശ്രമിച്ചെങ്കിലും 1988ലാണ് ആദ്യമായി ഇന്റര്‍നാഷണല്‍ ഹെഡെയ്ക് സൊസൈറ്റി വിവിധയിനം തലവേദനയുടെ തരംതിരിവുകളും രോഗനിര്‍ണയ മാര്‍ഗങ്ങളും പ്രസിദ്ധീകരിച്ചത്.

മൈഗ്രേന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ ഈയിടെ പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം ഭൂമുഖത്ത് നൂറുകോടിയോളം മൈഗ്രേന്‍ ബാധിതരുണ്ട്. ഏറ്റവും പ്രചാരത്തിലുള്ള രോഗങ്ങളുടെ പികയില്‍ മൂന്നാം സ്ഥാനമാണിതിന്. ആകെയുള്ള ജനസംഖ്യയില്‍ ഏതാണ്ട് 12 ശതമാനം പേര്‍ക്കും സ്ഥിരമായി മൈഗ്രേന്‍ അനുഭവപ്പെടാറുണ്ടെന്നാണ് കണക്ക്. 18 വയസിനും 44 വയസിനും ഇടയ്ക്കുള്ളവരിലാണ് ഏറ്റവും കൂടുതലായി ഈ രോഗാതുരത അനുഭവപ്പെടുന്നത്. പാരമ്പര്യവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഈ രോഗം.

തലവേദന രണ്ടുതരം

തലവേദനയെ പൊതുവായി പ്രാഥമികമെന്നും (പ്രൈമറി), ദ്വിതീയമെന്നും (സെക്കന്‍ഡറി) തരംതിരിക്കാം. വ്യക്തമായ കാരണങ്ങളില്ലാതെ ഉണ്ടാകുന്നതു പ്രൈമറി ഹെഡെയ്ക്. അതിനാല്‍ രോഗലക്ഷണങ്ങളുടെ വൈവിധ്യംകൊണ്ടാണ് വേര്‍തിരിക്കുന്നത്.

തലയെയും കഴുത്തിനെയും ബാധിക്കുന്ന വിവിധ ആഘാതങ്ങളും വീക്കവും മൂലമുണ്ടാകുന്നതാണ് സെക്കന്‍ഡറി ഹെഡെയ്ക്. രോഗലക്ഷണങ്ങളെക്കാള്‍ ആഘാതകാരണം പരിഗണിച്ചാണ് അവയെ വിഭജിച്ചിരിക്കുന്നത്.

പ്രൈമറി തലവേദനകള്‍

പ്രൈമറി തലവേദനകള്‍ പ്രധാനമായി നാലുതരമാണ്. ടെന്‍ഷന്‍ ഹെഡെയ്ക്, മൈഗ്രേന്‍, ക്ലസ്റ്റര്‍ തലവേദന, ട്രൈജെമിനല്‍ ഓട്ടോണമിക് സെഫാല്‍ജിയ. കൂടാതെ രതിമൂര്‍ച്ഛ, കലശമായ ചുമ ഇവകളോടനുബന്ധിച്ചുണ്ടാകുന്ന തലവേദനയും ഈ വിഭാഗത്തില്‍പ്പെടുന്നു. തലവേദനകളില്‍ 90 ശതമാനത്തോളം പ്രൈമറിതന്നെ.

കുട്ടികളിലെ മൈഗ്രേന്‍

കുട്ടികളില്‍ ഉണ്ടാകുന്ന മൈഗ്രേന്‍ പലപ്പോഴും രോഗനിര്‍ണയം ചെയ്യപ്പെടാതെപോകുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. സ്‌കൂള്‍ കുട്ടികളില്‍ 10 ശതമാനം പേര്‍ക്കും, 15 വയസിനും 19 വയസിനുമിടയിലുള്ള കൗമാരക്കാരില്‍ 78 ശതമാനം പേര്‍ക്കും ചെന്നിക്കുത്ത് അനുഭവപ്പെടുന്നതായി കണക്കുകള്‍ സ്ഥിരീകരിക്കുന്നു. അച്ഛനമ്മമാരില്‍ ഒരാള്‍ക്ക് മൈഗ്രേന്‍ ഉണ്ടെങ്കില്‍ കുട്ടിക്കുണ്ടാകാനുള്ള സാധ്യത 50 ശതമാനവും രണ്ടുപേര്‍ക്കുമുണ്ടെങ്കില്‍ കുിക്കുണ്ടാകാനുള്ള സാധ്യത 75 ശതമാനവുമാണ്.

മൈഗ്രേന്‍

വേദനയുടെ കാഠിന്യവും സങ്കീര്‍ണതയും കണക്കിലെടുത്താല്‍ ഒരുവനെ നിരാലംബമാക്കുന്ന ഏറ്റവും ക്രൂരനായ തലവേദന മൈഗ്രേന്‍തന്നെ. ജനകീയഭാഷയില്‍ ഇതിനെ കൊടിഞ്ഞിയെന്നോ ചെന്നിക്കുത്തെന്നോ വിളിക്കുന്നു. വേദന തുടങ്ങിയാല്‍ നാലുമണിക്കൂര്‍ മുതല്‍ മൂന്നു ദിവസം വരെ തുടര്‍ച്ചയായി നിലനില്‍ക്കുന്ന മൈഗ്രേനെ 'എപ്പിസോഡിറ്റ്' തലവേദനയെന്നു പറയാറുണ്ട്. പുരുഷന്മാരെക്കാള്‍ (ആറുശതമാനം) സ്ത്രീകളിലാണ് (18 ശതമാനം) മൈഗ്രേന്‍ കൂടുതലായി കാണുന്നത്.

മൈഗ്രേന്‍ പലതരം

രോഗലക്ഷണങ്ങളുടെ കാഠിന്യവും സവിശേഷതകളും പരിഗണിച്ച് മൈഗ്രേനെ പലതായി തരംതിരിച്ചിട്ടുണ്ട്. കൊടിഞ്ഞിയുണ്ടാകുന്നതിനുള്ള സവിശേഷതരം പൂര്‍വലക്ഷണങ്ങളാണ് ഇവിടെ കണക്കിലെടുക്കുന്നത്. തലവേദന വരുന്നതിനു മണിക്കൂറുകളോ ദിവസങ്ങളോ മുമ്പ് 60 ശതമാനം പേര്‍ക്കും 'പ്രോഡ്രോം' ഉണ്ടാകാറുണ്ട്. ഇത് ഒരുവന്റെ ഭാവനയിലും വൈകാരികാവസ്ഥയിലും പെട്ടെന്നുണ്ടാകുന്ന വ്യതിയാനങ്ങളാണ്. വിഷാദം, വിഭ്രാന്തി, ഉത്കണ്ഠ, ഭക്ഷണത്തോടുള്ള ആര്‍ത്തി, തളര്‍ച്ച, മലബന്ധം, അമിതദാഹം, മൂത്രശങ്ക ഇവയെല്ലാം നാനാവിധ പ്രോഡ്രോമുകളാണ്.

രണ്ടാമത്തെ പ്രത്യേക പൂര്‍വലക്ഷണം ഓറ' യാണ്. തലവേദനയ്ക്കു മുമ്പ് 520 മിനിറ്റില്‍ തുടങ്ങി ഒരു മണിക്കൂറോളം നീണ്ടുനില്‍ക്കുന്ന സവിശേഷതരം പരിവേഷങ്ങളും തേജോവലയങ്ങളുമാണ് ഓറ. കാഴ്ചയുമായി ബന്ധപ്പെട്ട വ്യതിയാനങ്ങളാണ് സാധാരണ കാണുക. പ്രകാശവലയം, കറുത്തപൊട്ട്, കമ്പികള്‍ പോലെയുള്ള തിളക്കം, മങ്ങുന്ന കാഴ്ചശക്തി, നിറഭേദങ്ങള്‍, ഒരുവശത്ത് ശേഷികുറയുക, തരിപ്പുണ്ടാകുക ഇവയെല്ലാം പ്രധാനപ്പെട്ട ഓറകളാണ്. ഈ പൂര്‍വലക്ഷണങ്ങള്‍ക്കു ശക്തി കുറയുമ്പോള്‍ മൈഗ്രേന്‍ ശക്തിപ്രാപിക്കുകയും ചെയ്യും.

ക്ലാസിക് മൈഗ്രേന്‍

ഓറയോട് കൂടിയതാണ് ക്ലാസിക് മൈഗ്രേന്‍. ഏതാണ്ട് പതിനെട്ടു ശതമാനം പേര്‍ക്കും ഇത്തരത്തിലുള്ള കൊടിഞ്ഞിയുണ്ടാകുന്നു. സാധാരണ ഓറയുണ്ടാകുന്നതിന്റെ എതിര്‍വശത്താണ് മൈഗ്രേന്‍ ഉണ്ടാകുന്നത്. മണിക്കൂറുകളോളം കൊടിഞ്ഞിയുണ്ടായാല്‍ ചിലപ്പോള്‍ തലതല്ലി തകര്‍ക്കാന്‍ തോന്നും. അടുത്തുള്ളവരെ ശകാരിക്കുകയും സാധനങ്ങള്‍ എറിഞ്ഞുപൊട്ടിക്കുകയും ചെയ്യും. കടുത്ത പ്രകാശം കാണുമ്പോഴും ശബ്ദം കേള്‍ക്കുമ്പോഴും ശക്തമായ മണമടിക്കുമ്പോഴും കൊടിഞ്ഞിയുടെ തീവ്രത അധികരിക്കും.

അധികമാള്‍ക്കാര്‍ക്കും ഓറയില്ലാത്ത മൈഗ്രന്‍ ആണുണ്ടാകുന്നത്. നാലു മുതല്‍ 72 മണിക്കൂറുകള്‍ വരെ ഇതു നീണ്ടുനില്‍ക്കുന്നു. ഇത് സ്ത്രീകളില്‍ കൂടുതലായി കണ്ടുവരുന്നു. തലയുടെ ഒരു വശത്തോ ഇരുവശങ്ങളിലോ കൊടിഞ്ഞിയുണ്ടാകാം.

ലക്ഷണങ്ങള്‍

തലവേദനയ്ക്കു മുമ്പ് രോഗിയുടെ ഭാവനിലയില്‍ (പ്രോഡ്രോം) കാതലായ മാറ്റുണ്ടാകുന്നു. ദേഷ്യം, വിഷാദം, നിരാശ, അന്തര്‍മുഖത്വം, പ്രകാശം ഒഴിവാക്കി ഇരുട്ടിലിരിക്കുക ഈ പ്രത്യേകതകളെല്ലാം ഈ വിഭാഗത്തില്‍പ്പെട്ട കൊടിഞ്ഞിയോടൊപ്പം ഉണ്ടാകും. കൂടാതെ ഓക്കാനവും ഛര്‍ദ്ദിയും ഉണ്ടാകാറുണ്ട്.

മറ്റിനം മൈഗ്രേനുകള്‍

അപൂര്‍വമായി ഉണ്ടാകാറുള്ള മറ്റിനം മൈഗ്രേനുകളുമുണ്ട്. ബേസിലര്‍, കണ്‍ഫ്യൂഷണല്‍, ഹെമിപ്ലേജിക്, ഓഫ്ത്താല്‍ മോപ്ലേജിക് തുടങ്ങിയ കൊടിഞ്ഞികളും ഓരോ അവസരങ്ങളില്‍ ഉണ്ടാകാറുണ്ട്. 72 മണിക്കൂറില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള കഠിനതരം കൊടിഞ്ഞിയാണ് 'സ്റ്റാറ്റസ് മൈഗ്രേന്‍'. ഇതു കഠിനവും നിയന്ത്രണാതീതവുമായാല്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു ചികിത്സിക്കേണ്ടിവരും.

സ്ത്രീകളില്‍ കൂടുതല്‍

മൈഗ്രേന്‍ കൂടുതലായും സ്ത്രീകളിലാണു കാണുന്നത്. കൗമാരപ്രായമെത്തുന്നതോടെ പെണ്‍കുട്ടികളില്‍ ഈ സവിശേഷ തലവേദന അഥവാ ചെന്നിക്കുത്ത് ഉണ്ടാകാനുള്ള പ്രവണത ഏറുകയാണ്. മുതിര്‍ന്നവരില്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ മൂന്നു മടങ്ങായി ഈ രോഗാതുരതയുണ്ടാകുന്നു.


തലവേദനയുടെ കാര്യത്തില്‍ സ്ത്രീകള്‍ നിര്‍ഭാഗ്യവതികള്‍തന്നെ. മാനസികവ്യഥകളും സ്ഥിരമായ സംഘര്‍ഷാവസ്ഥകളും താങ്ങാനുള്ള കരുത്ത് സ്ത്രീകള്‍ക്കു കുറവാണല്ലോ. അങ്ങനെ ജീവിതചര്യയിലെ എല്ലാ നൂലാമാലകളും സ്ത്രീകള്‍ക്ക് ''ടെന്‍ഷന്‍ ഹെഡെയ്ക്'' ഉണ്ടാക്കുന്നു.

കൂടാതെ സ്ത്രീകള്‍ക്കു മൂന്നവസരങ്ങളിലാണ് പ്രധാനമായി തലവേദനയുണ്ടാകുന്നത് ആര്‍ത്തവവുമായി ബന്ധപ്പെട്ട മെന്‍സ്ട്രുവല്‍ മൈഗ്രേന്‍', ഋതുവിരാമത്തിനു ശേഷമുണ്ടാകുന്ന '' മെനോപോസല്‍ മൈഗ്രേന്‍'' പിന്നെ ഗര്‍ഭനിരോധന ഗുളികകള്‍ സേവിക്കുമ്പോഴുള്ള മൈഗ്രൈന്‍.

മെന്‍സ്ട്രുവല്‍ മൈഗ്രേന്‍

ആര്‍ത്തവത്തിനു മുമ്പും ഉണ്ടാകുമ്പോഴും പിന്നീടുമൊക്കെ തലവേദനയുണ്ടാകാറുണ്ട്. 60 - 70 ശതമാനം സ്ത്രീകള്‍ക്കു മെന്‍സ്ട്രുവല്‍ മൈഗ്രേന്‍ ഉണ്ടാകുന്നുവെന്നു കണക്കുകള്‍ പറയുന്നു. ഒരു ഹെഡ്എയ്ക് ക്ലിനിക്കില്‍ വരുന്ന 26 - 60 ശതമാനം സ്ത്രീകള്‍ക്ക് ഇത്തരത്തിലുള്ള തലവേദനയുണ്ടാകുന്നതായി കാണാറുണ്ട്. ആര്‍ത്തവ സമയത്ത് സ്‌ത്രൈണ ഹോര്‍മോണുകളായ ഈസ്‌ട്രേജന്‍, പ്രോജസ്റ്ററോണ്‍ എന്നിവയുടെ ഏറ്റക്കുറച്ചിലുകളാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. അതുപോലെ വര്‍ധിച്ച പ്രോസ്റ്റഗ്ലാന്റിന്‍ ഹോര്‍മോണ്‍ ഉത്പാദനവും മൈഗ്രേന്‍ ഉണ്ടാകുന്നതിനു കാരണമാകുന്നു. പ്രായം ചെന്നവരില്‍ മൈഗ്രേന്‍ ഉണ്ടാകാനുള്ള സാധ്യതകള്‍ കുറവാണെങ്കിലും ആര്‍ത്തവം നിലച്ചവരില്‍ അപൂര്‍വമായി മൈഗ്രേന്‍ ഉണ്ടാകാറുണ്ട്.

ചികിത്സ

മൈഗ്രേന്‍ ചികിത്സയുടെ കാര്യം പറയുമ്പോള്‍ ഔഷധങ്ങളെക്കാളുപരി ജീവിതശൈലിയില്‍ വരുത്തേണ്ട കാതലായ നിയന്ത്രണങ്ങള്‍ക്കാണു പ്രാധാന്യം. മൈഗ്രേന്‍ ഉണ്ടാകുന്ന കൃത്യമായ ഉദ്ദീപനഘടകങ്ങള്‍ അഥവാ ട്രിഗറുകള്‍ പ്രസക്തമാണ്. അവയുടെ സാന്നിധ്യമാണ് മിക്കപ്പോഴും മൈഗ്രേനുണ്ടാകുന്നതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. മൈഗ്രേന്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഒരു രോഗിക്ക് ഇവ പ്രേരക ഘടകമാകുന്നുവെന്നു സാരം. ഇവയെ പരിചയത്തിലൂടെ കണ്ടുപിടിക്കണം.

ഇവ മിതമാക്കാം

ചോക്കലേറ്റ്, കാപ്പി, ചുവന്ന വൈന്‍, ബിയര്‍, ചീസ്, അജിനോമോട്ടോ, കപ്പലണ്ടി ഇവയെല്ലാം മൈഗ്രേനുണ്ടാക്കുന്ന സുപ്രധാന ട്രിഗറുകളാണ്. ടൈറമീന്‍, ഫിന്യല്‍ ഈതൈല്‍ അമീന്‍ എന്നിവ സുലഭമായിട്ടുള്ളതുകൊണ്ടാണ് ചോക്കലേറ്റ് കഴിക്കുമ്പോള്‍ മൈഗ്രേനുണ്ടാകുന്നത്. മദ്യത്തിലെ ഹിസ്റ്റമിന്‍ എന്ന രാസവസ്തു തലയിലെ രക്തക്കുഴലുകളെ വികസിപ്പിക്കും. ടിന്‍ഫുഡിലെ സള്‍ഫേറ്റ് എന്ന പ്രിസര്‍വേറ്റീവ് തലവേദനയുടെ പ്രേരകഘടകമാകുന്നു. കൃത്രിമ മധുരത്തിനുപയോഗിക്കുന്ന അസപാര്‍ട്ടൈം, ന്യൂട്രാ സ്വിറ്റ് എന്നീ രാസ സംയുക്തങ്ങളും ട്രിഗറുകളാണ്.

ഇവ ശീലമാക്കാം

ട്രിഗറുകളായ ഭക്ഷണപദാര്‍ഥങ്ങളെ കണ്ടുപിടിക്കുകയും അവ ഒഴിവാക്കുകയും വേണം. ദിവസേന പന്ത്രണ്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. ശരീരത്തിന്റെ നിര്‍ജലീകരണം വലിയൊരു ട്രിഗര്‍തന്നെയാണ്. കൃത്യസമയത്ത് ആഹാരം കഴിക്കണം. പ്രത്യേകിച്ച് പ്രമേഹരോഗികള്‍ ഭക്ഷണസമയങ്ങള്‍ മാറ്റിക്കൊണ്ടിരിക്കുകയും ഇന്‍സുലിന്‍ എടുക്കുകയും ചെയ്താല്‍ രക്തത്തിലെ ഷുഗര്‍ കുറഞ്ഞ് തലവേദനയുണ്ടാകാം. ഫൈബര്‍ ഡയറ്റ് ഭക്ഷണത്തിലുള്‍പ്പെടുത്തിയാല്‍ മലശോധന സാധാരണഗതിയിലാകുകയും മലബന്ധം മൂലമുള്ള മൈഗ്രേന്‍ ഒഴിവാകുകയും ചെയ്യും. ജീവകങ്ങളും ലവണങ്ങളും സമൃദ്ധമായുള്ള പച്ചക്കറികളും പഴവര്‍ഗങ്ങളും സ്ഥിരമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

അല്‍പമൊന്നു ശ്രദ്ധിക്കാം

അമിതപ്രകാശം, തുടര്‍ച്ചയായി ടിവി കാണുന്നത്, ദീര്‍ഘനേരം വെയിലത്തു നില്‍ക്കുക, ആവശ്യത്തിന് ഉറങ്ങാതിരിക്കുക, സ്‌ട്രെസ്, അമിത കായികാധ്വാനം, കടുത്തനിറങ്ങള്‍, പെര്‍ഫ്യൂമുകള്‍, ലൈംഗിക വേഴ്ച, ദീര്‍ഘദൂരയാത്രകള്‍, ചിലതരം മരുന്നുകള്‍ (ഹൃദ്രോഗത്തിനുപയോഗിക്കുന്ന നൈട്രേറ്റ്) ഈ ഘടകങ്ങളൊക്കെ മൈഗ്രേനുണ്ടാക്കുന്ന ശക്തമായ ട്രിഗറുകളാണ്.

ട്രിഗറുകളെ കണ്ടുപിടിക്കുകയും ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ വേണം. ഭക്ഷണജീവിത ക്രമങ്ങളില്‍ കാതലായ പരിവര്‍ത്തനം വരുത്തണം. എല്ലാ മൈഗ്രേനുകളും ജീവിതഭക്ഷണ ക്രമീകരണത്തിനു കീഴ്‌പ്പെെട്ടന്നുവരില്ല. അപ്പോള്‍ ഔഷധങ്ങളെ അഭയംപ്രാപിക്കണം.

പാരസെറ്റമോള്‍ ശീലമാക്കേണ്ട

പാരസെറ്റമോള്‍ എപ്പോഴും എടുത്തു കഴിക്കുകയല്ല വേണ്ടത്. ഇതു വൃക്കകളുടെ പരാജയത്തിലെത്തിക്കും. ഇന്നു മൈഗ്രേന്‍ ചികിത്സയില്‍ നൂതനങ്ങളായ പല മരുന്നുകളും സുലഭമാണ്. ഇവ അങ്ങേയറ്റം ഫലപ്രദമാണ്. കൂടാതെ നസ്യം അഥവാ ''നേസല്‍ ആപ്ലിക്കേഷന്‍'', ''ബോട്ടുലിനം ടോക്‌സിന്‍'' ഈ ചികിത്സാ രീതികളും സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നു. സ്ഥിരമായി മൈഗ്രേനുള്ളവര്‍ കൃത്യമായ കാലയളവുകളില്‍ വൈദ്യസഹായം തേടുകയും ഡോക്ടര്‍ നിര്‍ദേശിക്കുന്ന 'പ്രോഫിലാക്റ്റിക്' മരുന്നുകള്‍ സേവിക്കുകയും വേണം.

തലവേദന എങ്ങനെ ഉണ്ടാകും?

തലച്ചോറിനെ ആവരണം ചെയ്തിരിക്കുന്ന 'ഡുറാ മാറ്റര്‍' എന്ന സ്തരം വേദനയെ അനുഭവവേദ്യമാക്കുന്ന സുപ്രധാന തന്തുക്കളാല്‍ നിറഞ്ഞിരിക്കുന്നു. ഡുറാ മാറ്ററിലെ നാഡിയഗ്രങ്ങള്‍ വേദനയുണ്ടാക്കുന്നതിനു കാരണമാകുന്നു. ഡുറാ മാറ്ററിലുണ്ടാകുന്ന വലിച്ചില്‍, വീക്കം തുടങ്ങിയ പ്രതിഭാസങ്ങള്‍ കഠിനമായ വേദനയുളവാക്കുന്നു. തലച്ചോറിന്റെ അടിവശത്തുള്ള ധമനികള്‍ക്കു ചുറ്റും സുലഭമായുള്ള നാഡീതന്തുക്കള്‍ വലിയുമ്പോഴും വേദനയുണ്ടാകുന്നു. കഴുത്തിന്റെ പിന്‍ഭാഗത്തും തലയുടെ പിറകിലും സംവേദനജനകശേഷിയുള്ള നാഡികള്‍ സമൃദ്ധമായുണ്ട്. ഈ ഭാഗവും തലവേദനയുടെ ഉറവിടമാകാം. തലയോട്ടിക്കു പുറത്തുള്ള മാംസപേശികള്‍ വലിഞ്ഞുമുറുകുകയും വികസിക്കുകയും ചെയ്യുമ്പോള്‍ അവയ്ക്കുള്ളിലെ തന്തുക്കള്‍ വേദനയുണ്ടാക്കുന്നു. അതുപോലെ തലയോട്ടിയുടെ ഉപരിതലത്തിലെ ചര്‍മത്തിലുള്ള രക്തക്കുഴലുകള്‍ വികസിക്കുമ്പോഴും ദുഃസഹമായ വേദനയുണ്ടാകാം. മുഖത്തിന്റെ പാര്‍ശ്വഭാഗങ്ങളില്‍ സ്ഥിതിചെയ്യുന്ന ട്രൈജെമിനല്‍ നെര്‍വിന്റെ ക്രമരഹിതമായ ഉത്തേജനവും അസഹനീയമായ വേദനയ്ക്ക് (ട്രൈജെമിനല്‍ ന്യൂറാല്‍ജിയ) കാരണമാകാം.

തലച്ചോറിന്റെ വേദനയല്ല

തലവേദനയെ പൊതുവായി പതിമൂന്ന് ഉപഗ്രൂപ്പുകളായി വിഭജിച്ചിരിക്കുന്നു. ഇതില്‍ ആദ്യത്തെ നാല് പ്രാഥമിക തലവേദന (പ്രൈമറി ഹെഡെയ്ക്), അഞ്ചു മുതല്‍ 12 വരെ ദ്വിതീയ തലവേദന (സെക്കന്‍ഡറി ഹെഡെയ്ക്), അവസാനത്തേത് ക്രേനിയല്‍ ന്യൂറാല്‍ജിയ. ഏതാണ്ട് 200ഓളം തരം തലവേദനകളുണ്ട്.

തലവേദന തലച്ചോറിന്റെ വേദനയല്ലെന്നു മനസിലാക്കണം. മസ്തിഷ്‌കത്തെ സ്പര്‍ശിച്ചാലും അതിനെ മുറിച്ചാലും വേദനയുണ്ടാകില്ല, വേദന സംവേദന സ്വീകരണികള്‍ അതിലില്ല എന്നതുതന്നെ കാരണം.

ഡോ. ശുഭ ജോര്‍ജ് തയ്യില്‍
ഹെഡെയ്ക് കെയര്‍ സെന്റര്‍, വെണ്ണല, കൊച്ചി