കൊല്ലം: പിണറായി സർക്കാരിന്റെ കെടുകാര്യസ്ഥതയും അധിക ധൂർത്തും കേരളത്തിന്റെ സന്പദ് വ്യവസ്ഥയെ തകർത്ത് തരിപ്പണമാക്കിയിരിക്കുകയാണെന്ന് മുൻമന്ത്രി വി. എസ്. ശിവകുമാർ. നികുതി ഭീകരതയാണ് സർക്കാർ ബജറ്റിലൂടെ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ചിരിക്കുന്നത്. സംയോജിത ചരക്ക് - സേവന നികുതി ഇനത്തിൽ സർക്കാർ നഷ്ടപ്പെടുത്തുന്നത് 5000 കോടി രൂപയാണെന്നും അദ്ദേഹം ആരോപിച്ചു.
ഇത് ലഭിക്കാൻ ആവശ്യമായ ധനാഗമ മാർഗങ്ങൾ ഇല്ലാതാക്കികൊണ്ട ും കേരളത്തിലെ സാധാരണക്കാരായ ജനങ്ങൾക്ക് മേൽ ഇന്ധന സെസ് ചുമത്തി പ്രതിവർഷം 750 കോടി രൂപ അധികം നേടാമെന്ന പിണറായിയുടെ തീരുമാനം കണ്ണിൽ ചോര ഇല്ലാത്തതാണെന്നും വി. എസ്. ശിവകുമാർ പറഞ്ഞു. സർക്കാരിന്റെയും, ധനകാര്യ വകുപ്പിന്റെയും ഗുരുതര വീഴ്ചകൾക്ക് ജനങ്ങളെ അധിക നികുതി ചുമത്തി കൊല്ലാക്കൊല ചെയ്യുകയാണെന്നും കുടിവെള്ളത്തിന് പോലും വില വർധിപ്പിച്ച് ശിക്ഷിക്കുകയാണെന്നും വി.എസ്. ശിവകുമാർ പറഞ്ഞു.
ജനവിരുദ്ധ ബജറ്റിന് എതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്്ടറേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഡി സി സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ച യോഗത്തിൽ നേതാക്കളായ ബിന്ദുകൃഷ്ണ, എ. ഷാനവാസ്ഖാൻ, എഴുകോണ്‍ നാരായണൻ, പി. ജർമ്മിയാസ്, സൈമണ്‍ അലക്സ്, സൂരജ് രവി, തൊടിയൂർ രാമചന്ദ്രൻ, നടുക്കുന്നിൽ വിജയൻ, കെ. സുരേഷ്ബാബു, ബിന്ദുജയൻ, ചിറ്റുമൂല നാസർ, എസ്. വിപിനചന്ദ്രൻ, എൻ. ഉണ്ണികൃഷ്ണൻ, സി. ആർ. നജീബ്, ആർ. രാജശേഖരൻ, നെടുങ്ങോലം രഘു, ആർ. അരുണ്‍രാജ്, ബിജുലൂക്കോസ്, യു. വഹീദ തുടങ്ങിയവർ പ്രസംഗിച്ചു. പോലീസിന്റെ ബലപ്രയോഗത്തിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.