മഴയ്ക്കു നേരിയ ശമനം; കെടുതികള്‍ പടിഞ്ഞാറന്‍ മേഖലയിലേക്ക്
1563965
Sunday, June 1, 2025 3:57 AM IST
250 വീടുകള്‍ ഭാഗികമായി തകര്‍ന്നു, 3.27 കോടിയുടെ കൃഷിനാശം
പത്തനംതിട്ട: തുടര്‍ച്ചയായ മഴയ്ക്കു നേരിയ ശമനമെങ്കിലും കെടുതികള്‍ക്ക് അറുതിയില്ല. കിഴക്കന്‍ മേഖലയിലെ വെള്ളം പടിഞ്ഞാറേക്ക് ഒഴുകിയെത്തിയതോടെ കോഴഞ്ചേരി, തിരുവല്ല താലൂക്കുകളിലെ കെടുതികള്‍ക്ക് അറുതിയില്ല. അപ്പര്‍ കുട്ടനാട് മേഖല പൂര്‍ണമായി മുങ്ങി. തിരുവല്ല താലൂക്കിന്റെ പടിഞ്ഞാറന്‍ മേഖലയിലെ റോഡുകളിലടക്കം വെള്ളം കയറിയതോടെ യാത്ര പൂര്‍ണമായി തടസപ്പെട്ടു. വീടുകളില്‍ വെള്ളം കയറിയതോടെ ജനജീവിതം ദുസഹമായി.
ജില്ലയിലെ ആറ് താലൂക്കുകളിലായി 250 വീടുകള്‍ ഭാഗികമായി തകര്‍ന്നു. അടൂര്‍ 72, തിരുവല്ല 56, റാന്നി 38, കോഴഞ്ചേരി 37, കോന്നി 25, മല്ലപ്പള്ളി 22 എന്നിങ്ങനെയാണ് കണക്ക്. കോഴഞ്ചേരി, അടൂര്‍ താലൂക്കുകളില്‍ രണ്ടു വീതം വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. തിരുവല്ല താലൂക്കില്‍ 12, കോഴഞ്ചേരി, കോന്നി, അടൂര്‍ താലൂക്കുകളില്‍ 10, റാന്നി താലൂക്കില്‍ ഒമ്പത്, മല്ലപ്പള്ളി താലൂക്കില്‍ ഏഴ് എന്നിങ്ങനെയാണ് മഴക്കെടുതി ബാധിച്ച വില്ലേജുകൾ.
ശക്തമായ കാറ്റിലും മഴയിലും ജില്ലയിലെ മൂന്ന് സെക്ഷനുകളിലായി കെഎസ്ഇബിയ്ക്ക് 80.89 ലക്ഷം രൂപയുടെ നഷ്ടം. 149 ഹൈടെന്‍ഷന്‍ പോസ്റ്റും 816 ലോടെന്‍ഷന്‍ പോസ്റ്റും തകര്‍ന്നു. 1069 ട്രാന്‍സ്ഫോര്‍മറുകളും തകരാറിലായി.
കനത്ത മഴയിലും കാറ്റിലും ജില്ലയില്‍ ഇതുവരെ 3.27 കോടി രൂപയുടെ കൃഷി നാശം ഉണ്ടായി. 90.75 ഹെക്ടര്‍ സ്ഥലത്ത് വിവിധ കാര്‍ഷിക വിളകള്‍ നശിച്ചു. 2018 കര്‍ഷകര്‍ക്കാണ് നാശനഷ്ടമുണ്ടായത്. നെല്ല്, വാഴ, റബര്‍ എന്നിവയെയാണ് കൂടുതല്‍ ബാധിച്ചത്. ഇതില്‍ തന്നെ ഏത്തവാഴകൃഷിക്കു വ്യാപക നഷ്ടമുണ്ടായി. വെള്ളം കയറിയ പ്രദേശങ്ങളില്‍ വാഴ, മരച്ചീനി, പച്ചക്കറി കൃഷികള്‍ നഷ്ടപ്പെട്ടു. ഇവയുടെ കണക്കെടുപ്പ് പൂര്‍ണമായിട്ടില്ല.
38 ദുരിതാശ്വാസ ക്യാമ്പുകൾ, ക്യാമ്പുകളില്‍ 893 പേര്
പത്തനംതിട്ട: മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ 38 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. തിരുവല്ല താലൂക്കില്‍ 27, കോഴഞ്ചേരി താലൂക്കില്‍ ആറ്, മല്ലപ്പള്ളി താലൂക്കില്‍ മൂന്ന്, കോന്നി, അടൂര്‍ താലൂക്കുകളില്‍ ഓരോ ക്യാമ്പുമാണുള്ളത്. 257 കുടുംബങ്ങളിലായി 377 പുരുഷന്മാരും 387 സ്ത്രീകളും 129 കുട്ടികളുമുള്‍പ്പെടെ 893 പേരാണ് ക്യാമ്പിലുള്ളത്.
കോഴഞ്ചേരി താലൂക്കില്‍ ആറന്മുള എന്‍എംയുപി സ്കൂള്‍, ആറാട്ടുപുഴ സര്‍ക്കാര്‍ യുപിഎസ്, നാല്ാലിക്കല് എംടിഎല്‍പിഎസ്, വല്ലന എസ്എന്‍ഡിപി യുപിഎസ്, മല്ലപ്പുഴശേരി കുറുന്താര്‍ സാംസ്കാരിക നിലയം, ഓന്തേക്കാട് എംടിഎല്‍പിഎസ് ക്യാമ്പുകളിലായി 19 കുടുംബങ്ങളിലെ 55 പേരാണുള്ളത്.
മല്ലപ്പള്ളി താലൂക്കില്‍ വെണ്ണിക്കുളം സെന്റ് ബഹനാന്‍സ് യുപിഎസ്, ആനിക്കാട് പിആര്‍ഡിഎസ് സ്കൂൾ, കീഴ്വായ്പൂര് സര്‍ക്കാര്‍ വിഎച്ച്എച്ച്എസ് എന്നിവിടങ്ങളിലായി അഞ്ച് കുടുംബങ്ങളിലെ 22 പേര് ക്യാമ്പിലുണ്ട്.
കോന്നി താലൂക്കില്‍ തണ്ണിത്തോട് പകല്‍വീട് ഒരു കുടുംബത്തിലെ നാല് പേരും അടൂര്‍ താലൂക്കില്‍ പന്തളം മുടിയൂര്‍ക്കോണം എംടിഎല്‍പി സ്കൂളില്‍ ഒരു കുടുംബത്തിലെ രണ്ടു പേരുമാണുള്ളത്. 231 കുടുംബത്തിലെ 810 പേരാണ് തിരുവല്ല താലൂക്കിലെ ക്യാമ്പുകളിലുള്ളത്. മല്ലപ്പള്ളി സിഎംഎസ് എച്ച്എസ്എസ് സ്കൂളിലെ ക്യാമ്പ് താത്കാലികമായി അടച്ചു.
കുരുമ്പന്മൂഴിയിലെ അഞ്ച് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ തുക അനുവദിച്ചു
റാന്നി: കുരുമ്പന്മൂഴിയിലെ താമസക്കാരായിരുന്ന അഞ്ച് പട്ടികവര്‍ഗ കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ഫണ്ട് അനുവദിച്ചതായി പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. 2021ഒക്ടോബറില്‍ പെയ്ത കനത്ത മഴയേ തുടര്‍ന്ന് ഉരുള്‍പ്പൊട്ടല്‍ ഉണ്ടായി വീടും വസ്തുവും നഷ്ടപ്പെട്ട അഞ്ചു കുടുംബങ്ങള്‍ക്കാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്.
ഓരോ കുടുംബത്തിനും 10 ലക്ഷം രൂപ വീതം 50 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. കുരുമ്പന്‍മൂഴി സ്വദേശികളായ പൂവത്തുംമൂട്ടില്‍ സത്യൻ. കറുത്തേടത്ത് വീട്ടില്‍ ഷൈനി, പൂവത്തുംമൂട്ടില്‍ രാഘവൻ, പൂവത്തുമൂട്ടില്‍ സരിത, ആഞ്ഞിലിമൂട്ടില്‍ സാവിത്രി എന്നിവര്‍ക്കാണ് തുക അനുവദിച്ചത്.
ഇവര്‍ നേരത്തെ താമസിച്ചിരുന്ന കുരുമ്പന്‍മൂഴിയില്‍ വീണ്ടും ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലും സാധ്യത ഉള്ളതിനാലും മഴയത്ത് അവരുടെ വീടിന് സമീപത്തു കൂടിയുള്ള തോട് കരകവിഞ്ഞും ഗതിമാറിയും ഒഴുകിയും പാറക്കല്ലുകള്‍ ഉള്‍പ്പെടെ പതിച്ചും അപകടം ഉണ്ടാകാന്‍ സാധ്യത ഉള്ളതിനാലും ഇവരെ മാറ്റിപ്പാര്‍പ്പിക്കേണ്ടതാണെന്ന് മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പില്‍ നിന്നും അറിയിപ്പ് ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ 2021 മുതല്‍ വീട് വാടകയ്ക്ക് എടുത്ത് സര്‍ക്കാര്‍ തന്നെ ഇവരെ താത്കാലികമായി മാറ്റി താമസിപ്പിച്ചിരിക്കുകയായിരുന്നു. ജില്ലാ വികസന സമിതിയുടെ അനുമതിയോടെ കോര്‍പ്പസില്‍ ഫണ്ടില്‍ നിന്നുമാണ് ഇവര്‍ക്ക് വാടക നല്കി വന്നത്. തുടര്‍ന്നാണ് ഇപ്പോള്‍ കുടുംബങ്ങളെ സ്ഥിരമായി മാറ്റിപ്പാര്‍പ്പിക്കുന്നത്.
അപ്പര്‍കുട്ടനാട് ഒറ്റപ്പെട്ടു; ഏറെപ്പേരും ക്യാമ്പുകളില്‍
തിരുവല്ല: താലൂക്കിലെ പടിഞ്ഞാറന്‍ മേഖലയില്‍ വെള്ളം കയറിയതോടെ ഏറെപ്പേരും ദുരിതാശ്വാസ ക്യാമ്പുകളിലായി. തിരുവല്ല താലൂക്കില്‍ 27 ക്യാമ്പുകളിലായി 231 കുടുംബത്തിലെ 810 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്. പത്തനംതിട്ട ജില്ലയില്‍ ഏറ്റവുമധികം ദുരിതാശ്വാസ ക്യാമ്പുകളുള്ളതും തിരുവല്ലയിലാണ്. തിരുവല്ല നഗരസഭ, കുറ്റൂർ, പെരിങ്ങര, നെടുമ്പ്രം, നിരണം, കടപ്ര ഗ്രാമപഞ്ചായത്തുകള്‍ പ്രളയക്കെടുതിയിലാണ്. പെരിങ്ങര, നെടുമ്പ്രം, നിരണം പഞ്ചായത്തുകളിലെ ഏറെക്കുറെ എല്ലാ പ്രദേശങ്ങളും ഒറ്റപ്പെട്ട നിലയിലാണ്.
അമ്പലപ്പുഴ - തിരുവല്ല പാതയില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ഗ്രാമീണ റോഡുകളിലെല്ലാം വെള്ളം കയറി. പടിഞ്ഞാറന്‍ മേഖലയിലേക്കുള്ള പൊതുഗതാഗത സംവിധാനങ്ങള്‍ നിലച്ചു. തിരുവല്ല - കായംകുളം പാതയിലും പലയിടത്തും വെള്ളക്കെട്ടുണ്ട്. കിഴക്കന്‍ വെള്ളത്തിന്റെ വരവ് കുറഞ്ഞിട്ടില്ലെന്നതിനാല് വരുംദിവസങ്ങളിലും അപ്പര്‍കുട്ടനാട്ടില്‍ ദുരിതങ്ങള്‍ ഏറും.