കാടിറങ്ങിയ ആനകൾ തിരികെ പോകുന്നില്ല; കല്ലേലിയിൽ ജനം ഭീതിയിൽ
1563970
Sunday, June 1, 2025 3:57 AM IST
കോന്നി: നടവത്തുംമൂഴി വനമേഖലയിൽ നിന്നും തീറ്റ തേടി കാടിറങ്ങിയ വന്യമൃഗങ്ങൾ ജനവാസ മേഖലകളോട് ചേർന്ന് നിലയുറപ്പിച്ചതോടെ കല്ലേലി, അരുവാപ്പുലം മേഖലകളിലെ ജനങ്ങൾ ഭീതിയിലായി.
കൊക്കാത്തോട്ടിൽ നിന്നും കോന്നിക്കുള്ള യാത്രയിലാണ് വന്യമൃഗഭീഷണി ഏറെയും നേരിടേണ്ടി വരുന്നത്. മഴ ശക്തമാകുന്നതിനു മുന്നേ കാടിറങ്ങിയ കാട്ടാനകൾ സമീപത്തേ റബർ എസ്റ്റേറ്റുകളിലും സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിലുടെയുമാണ് സഞ്ചരിക്കുന്നത്. തേക്കു കുപ്പുകളും ഇവരുടെ വാസകേന്ദ്രങ്ങളാണ്.
മഴ കനത്തതോടെ അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയരുകയും തോടുകൾ നിറഞ്ഞ് ഒഴുകുകയും ചെയ്തതോടെയാണ് കാടിറങ്ങിയ മൃഗങ്ങളിൽ പലതും കാടിനു പുറത്തായത്. വീടുകൾക്കും കൃഷിയിടങ്ങൾക്കും നാശം വരുത്തുന്ന വന്യമൃഗങ്ങൾ പ്രധാന പാത കൈയടക്കി ഇതുവഴിയുള്ള യാത്രക്കാരെ ആക്രമിക്കാനെത്തുന്നതും സർവ സാധാരണമായിട്ടുണ്ട്.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇതുവഴി കോന്നിക്ക് ഇരുചക്ര വാഹനത്തിൽ എത്തിയ അമ്മയും മകളും രക്ഷപ്പെട്ടത് അദ്ഭുതകരമായാണ്. ഇതിനും ഏതാനം ദിവസങ്ങൾക്ക് മുമ്പ് കല്ലേലി കാവിലേക്ക് പൂക്കളുമായി എത്തിയ യുവാവിന്റെ ബൈക്കിൽ പന്നി വന്നിടിച്ച് ഇദ്ദേഹത്തിന് ഗുരുതരമായ പരിക്കേറ്റിരുന്നു. പലവിധ ശസ്ത്രക്രിയകൾ നടത്തിയ ഈ വ്യാപാരിയുടെ ആരോഗ്യം ഇതുവരെ സാധാരണ നിലയിൽ എത്തിയിട്ടില്ല.
ഇതേ ഭാഗത്ത് കഴിഞ്ഞ മൂന്നു ആഴ്ചകൾ മുമ്പ് ആനക്കൂട്ടങ്ങൾ റോഡ് കൈയടക്കി നിന്നതും യാത്രയെ തടസപ്പെടുത്തിയ സംഭവമായിരുന്നു. വന്യമൃഗങ്ങൾ കാടിറങ്ങുന്നത് തടയാൻ വനം വകുപ്പ് യാതൊരു പരിഹാര മാർഗങ്ങളും സ്വീകരിച്ചിട്ടില്ല. ഇരുപതിലധികം പേർക്ക് ഈ പാതയിൽ പല ഘട്ടങ്ങളിലായി വന്യമൃഗ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്.
പന്നി ശല്യത്താൽ അരുവാപ്പുലം ഗ്രാമം നിരന്തരം ഭീഷണി നേരിടുകയാണ്. വീട്ടുമുറ്റത്ത് കിടന്ന പന്നി ഓടി അടുത്തതിനെത്തുടർന്ന് വീണ് ഏഴുപത്തിയഞ്ചുകാരിക്ക് പരിക്കേറ്റിരുന്നു.