ഇടുക്കി: മഴക്കാലത്തിനു മുന്നോടിയായി വിവിധ വകുപ്പുകളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും നിർവഹിക്കേണ്ട മുന്നൊരുക്കം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ്. കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ ചേർന്ന ജില്ലാ ദുരന്ത നിവാരണസമിതി യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു കളക്ടർ.
അപകട സാധ്യതയുള്ള മേഖലകൾ, അവിടെനിന്നും നിന്നു മാറ്റി താമസിപ്പിക്കേണ്ടവരുടെ പട്ടിക എന്നിവ വില്ലേജ് തലത്തിൽ തയാറാക്കി താലൂക്ക് തലത്തിൽ ഏകോപിപ്പിക്കണമെന്നും കളക്ടർ നിർദേശിച്ചു. തഹസിൽദാർമാർ ഇവ ക്രോഡീകരിച്ച് തദ്ദേശസ്വയംഭരണ ഡിഇഒസി യിൽ ലഭ്യമാക്കണം.
റോഡരികിൽ അപകടകരമായി നിൽക്കുന്ന മരങ്ങളും ശിഖരങ്ങളും നീക്കം ചെയ്യാൻ പൊതുമരാമത്ത് വകുപ്പ് റോഡ്സ്, എൻഎച്ച് വിഭാഗങ്ങളും എൻഎച്ച്എഐയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും അടിയന്തര നടപടി സ്വീകരിക്കണം.. റോഡിന്റെ വശങ്ങളിൽ, വനഭൂമിയിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങളും ശിഖരങ്ങളും മുറിച്ചു നീക്കുന്നതിന് അതാത് വകുപ്പുമായി ചേർന്ന് സോഷ്യൽ ഫോറസ്ട്രി വിഭാഗം അടിയന്തര നടപടികൾ സ്വീകരിക്കണം.
വിവിധ വകുപ്പുകളുടെ ഓഫീസ് പരിസരത്ത് അപകടകരമായി നിൽക്കുന്ന മരങ്ങൾ, ശിഖരങ്ങൾ എന്നിവ നീക്കം ചെയ്യാൻ ഓഫീസ് മേധാവികളാണ് ശ്രദ്ധിക്കേണ്ടത്. റോഡരികിലെ മരങ്ങളും ശിഖരങ്ങളും നീക്കം ചെയ്യേണ്ടണ്ട സന്ദർഭങ്ങളിൽ കെഎസ്ഇബി ലൈനുകൾ ഓഫ് ചെയ്യുന്നതിന് അടിയന്തര നടപടി സ്വീകരിക്കണം.
ഇതിന് ഫീസ് ഈടാക്കരുത്. ഇത്തരം കാര്യങ്ങൾ മുൻകൂട്ടി അറിയിച്ചാൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനിയർ യോഗത്തിൽ അറിയിച്ചു. സ്വകാര്യവ്യക്തിയുടെ ഭൂമിയിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ, ശിഖരങ്ങൾ എന്നിവ മൂലം നാശനഷ്ടം ഉണ്ടായാൽ നഷ്ടപരിഹാരം ഭൂ ഉടമ വഹിക്കണം.
മരവും ശിഖരവും മുറിച്ചുമാറ്റാൻ അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് വില്ലേജ്തല ട്രീ കമ്മിറ്റി ചേർന്ന് അടിയന്തര നടപടി സ്വീകരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തയാറാകണം. ഏതെങ്കിലും തരത്തിലുള്ള തർക്കങ്ങൾ ഉണ്ടായാൽ അടിയന്തരമായി പരിഹരിച്ച് ഉത്തരവ് നൽകുന്നതിന് റവന്യു ഡിവിഷണൽ ഓഫീസർമാർ ശ്രദ്ധ ചെലുത്തണം.
പകർച്ചവ്യാധി പ്രതിരോധം
പകർച്ചവ്യാധികൾ തടയുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് അടിയന്തരമായി ആശാ വർക്കർമാരുടെയും പിഎച്ച്സി ജീവനക്കാരുടെയും ജില്ലാതല യോഗം ചേരണമെന്നും സുരക്ഷാ ക്രമീകരണങ്ങൾ സംബന്ധിച്ച് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും യോഗം നിർദേശിച്ചു.
മഴക്കാലത്തുണ്ടാകുന്ന പകർച്ചവ്യാധികൾ പ്രതിരോധിക്കാൻ ആവശ്യമായ മരുന്നുകൾ ശേഖരിച്ചതായും ആശുപത്രികളും, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും സജീവമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കിയതായും ആരോഗ്യ വകുപ്പ് പ്രതിനിധി യോഗത്തിൽ അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ജില്ലയിലെ താലൂക്ക് കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് ആംബുലൻസുകളും സജ്ജമാക്കി.
റോഡ് സുരക്ഷ
റോഡുകളുടെ വശങ്ങളിൽ കാഴ്ച മറയുന്ന രീതിയിൽ വളർന്നു നിൽക്കുന്ന കുറ്റിക്കാടുകളും റോഡിലേക്ക് ചേർന്നു നിൽക്കുന്ന മരങ്ങളുടെ ശിഖരങ്ങളും മുറിച്ചു മാറ്റുന്നതിനും നിലവിലുള്ള മുന്നറിയിപ്പ് ബോർഡുകൾ വൃത്തിയാക്കുന്നതിനും ആവശ്യമെങ്കിൽ പുതിയവ സ്ഥാപിക്കുന്നതിനും പൊതുമരാമത്ത് വകുപ്പ് റോഡ്സ്, എൻഎച്ച് വിഭാഗങ്ങളും എൻ എച്ച് എ ഐ യും നടപടികൾ സ്വീകരിക്കണം.
ജില്ലയിലെ പ്രധാന റോഡുകളുടെ സെൻട്രൽ ലൈൻ വ്യക്തമായി കാണത്തക്ക രീതിയിൽ വരയ്ക്കുന്നതിന് നടപടി സ്വീകരിക്കാൻ പൊതുമരാമത്ത് വകുപ്പ് റോഡ്സ്, എൻഎച്ച് വിഭാഗങ്ങളും എൻഎച്ച്എഐയും നടപടി സ്വീകരിക്കണം.
റോഡുകളുടെ വശങ്ങളിലെ ഓടകൾക്ക് മുകളിൽ സ്ഥാപിച്ചിട്ടുള്ള സ്ലാബുകൾ പരിശോധിക്കുന്നതിനും അപകടാവസ്ഥയിലുളളവ എത്രയും വേഗം മാറ്റി സ്ഥാപിക്കുന്നതിനുളള നടപടികൾ സ്വീകരിക്കുന്നതിനും പൊതുമരാമത്ത് വകുപ്പ് റോഡ്സ്, എൻ.എച്ച് വിഭാഗങ്ങളും, എൻ എച്ച് എ ഐ യും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ശ്രദ്ധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.പോലീസ്, ഫയർ ആൻഡ് റെസ്ക്യു വകുപ്പുകളുടെ കൈവശമുള്ള എല്ലാ അസ്കാ ലൈറ്റുകളും പ്രവർത്തനസജ്ജമാണെന്ന് ഉറപ്പുവരുത്തിയതായി പ്രതിനിധികൾ പറഞ്ഞു.
സ്കൂൾ ശുചിത്വവും സുരക്ഷയും
ജില്ലയിലെ എല്ലാ സ്കൂൾ കെട്ടിടങ്ങളുടെയും സുരക്ഷിതത്വവും പരിസരങ്ങൾ പൂർണമായും വൃത്തിയാക്കി ഇഴജന്തുക്കളുടെ സാന്നിധ്യമില്ലെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ ഉറപ്പുവരുത്തണമെന്നും സ്വകാര്യ സ്കൂളുകളിലുൾപ്പെടെ അപകടകരമായി മരങ്ങളും ശിഖരങ്ങളും ഉണ്ടെങ്കിൽ എത്രയും വേഗം അവ മുറിച്ച് നീക്കി അപകട സാധ്യത ഒഴിവാക്കുന്നതിന് കരുതൽ നടപടികൾ സ്വീകരിക്കണം.
ജില്ലയിലുള്ള അങ്കണവാടികളുടെയും സ്കൂൾ ബസുകളുടെയും ഫിറ്റ്നസ് ഉറപ്പാക്കുന്നതിനുള്ള നടപടിസ്വീകരിക്കാൻ വനിതാ ശിശു വികസന വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, മോട്ടോർ വാഹന വകുപ്പ് എന്നിവർ ശ്രദ്ധിക്കണം. പാറമടകളിലെ കുളങ്ങൾക്ക് ചുറ്റും ഉറപ്പും ഉയരവുമുള്ള മുള്ളുവേലി,കന്പിവേലി, മതിൽ എന്നിവ നിർമിച്ച് സുരക്ഷ ഉറപ്പാക്കണം.
ജാഗ്രത പുലർത്തണം
പടുതാകുളങ്ങൾക്ക് സുരക്ഷാ വേലി നിർമിക്കുന്നതിന് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് ചെറുകിട ജലസേചന വകുപ്പ് നടപടികൾ സ്വീകരിക്കണം. സന്നദ്ധസേന വളന്റിയർമാർക്കുള്ള പരിശീലന പരിപാടി ജില്ലാ ഫയർ ഓഫീസറുമായി ചേർന്ന് പൂർത്തീകരിക്കണം. മണ്‍സൂണ്‍ ദുരിതാശ്വാസ പ്രതിരോധ പ്രവർത്തനങ്ങൾക്ക് സജ്ജരാക്കേണ്ടതുമായി ബന്ധപ്പെട്ട നടപടികൾ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ സ്വീകരിക്കണം.
ജില്ലയിൽ എല്ലായിടങ്ങളിലും ലഭ്യമായ ആംബുലൻസുകൾ, ജെസിബി, ഹിറ്റാച്ചി, മരം മുറിക്കുന്നതിനുള്ള യന്ത്രങ്ങൾ എന്നിവ കണ്ടെത്തി ഇവയുടെ വിവരങ്ങൾ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ മുഖേന ക്രോഡീകരിച്ച് 31 ന് മുന്‍പായി ഡിഇഒസിയിൽ ലഭ്യമാക്കണം. തദ്ദേശസ്ഥാപനങ്ങൾ ശേഖരിക്കുന്ന വിവരങ്ങളുടെ പകർപ്പ് അതാത് വില്ലേജ് ഓഫീസർമാർക്കും ലഭ്യമാക്കണം.
പുഴകളിൽ അടിഞ്ഞുകൂടിയ എക്കൽ നീക്കം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ ഉൗർജിതമായി പൂർത്തീകരിക്കുന്നതിന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ നടപടിസ്വീകരിക്കണം.
മലവെള്ളപ്പാച്ചിൽ ഉണ്ടാകാൻ സാധ്യതയുള്ള നദീതീരങ്ങൾ, കുളിക്കടവുകൾ, മണ്ണിടിച്ചിൽ ഉണ്ടായേക്കാവുന്ന മേഖലകൾ എന്നിവിടങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണം. ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇപ്രകാരമുള്ള മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുന്നതിന് ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിൽ, ടൂറിസം വകുപ്പ് എന്നിവർ നടപടികൾ സ്വീകരിക്കണം. ഇത്തരം ബോർഡുകൾ മലയാളം, ഹിന്ദി, തമിഴ്, ഇംഗ്ലീഷ് ഭാഷകളിൽ രേഖപ്പെടുത്തുന്നതിന് ശ്രദ്ധിക്കണം.
മാറ്റിപാർപ്പിക്കേണ്ടവരുടെ ലിസ്റ്റ് തയാറാക്കണം
ഡാമുകളുടെ ഷട്ടറുകൾ തുറന്ന് ജലം പുറത്തേക്കൊഴുക്കേണ്ട സാഹചര്യമുണ്ടായാൽ മുൻകരുതലായി ബഹിർഗമന പാതയുടെ ഇരുവശങ്ങളിലുമുള്ള, മാറ്റി പാർപ്പിക്കേണ്ടവരുടെ വിവര ശേഖരണം വില്ലേജ് ഓഫീസർമാർ മുഖേന നടത്തി ലിസ്റ്റ് തയാറാക്കി തഹസിൽദാർമാർ ഡിഇഒസി യിൽ സമർപ്പിക്കണം.
ക്യാന്പുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കാലവർഷ-തുലാവർഷ മുന്നൊരുക്ക ദുരന്ത പ്രതികരണ മാർഗരേഖയായ ഓറഞ്ച് ബുക്കിൽ പരാമർശിക്കുന്ന തരത്തിലുള്ള നടപടികൾ സ്വീകരിക്കാൻ തഹസിൽദാർമാരെയും, വില്ലേജ് ഓഫീസർമാരെയും. തദ്ദേശ സ്വയംഭരണ സ്ഥാപനമേധാവികളെയും യോഗം ചുമതലപ്പെടുത്തി.
വനമേഖലയിൽ അധിവസിക്കുന്ന പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങളിൽപ്പെട്ടവർക്ക് മണ്‍സൂണ്‍ കാലത്ത് ഭക്ഷ്യലഭ്യത ഉപ്പാക്കുന്നതിനും ദുരിതാശ്വാസ ക്യാന്പുകൾ തുറക്കേണ്ട സാഹചര്യമുണ്ടെങ്കിൽ ബന്ധപ്പെട്ട തഹസിൽദാരുമായി ചേർന്ന് അടിയന്തര നടപടികൾ സ്വീകരിക്കണം.
യോഗത്തിൽ സബ് കളക്ടർമാരായ അരുണ്‍ എസ്.നായർ, വി.എം.ജയകൃഷ്ണൻ, എഡിഎം ബി.ജ്യോതി മറ്റു വകുപ്പ് മേധാവികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.