നെന്മാറയിലെ പാടശേഖരങ്ങളിൽ വീണ്ടും ബംഗാളി സംഗീതം
1564180
Monday, June 2, 2025 1:19 AM IST
നെന്മാറ: മഴ കിട്ടിയതോടെ പാടശേഖരങ്ങളിൽ നടീല്‍ പണികൾ സജീവമായി. നെന്മാറ, അയിലൂർ കൃഷിഭവനു കീഴിലെ പാടശേഖരങ്ങളിലാണ് ഇപ്പോള്‍ നടീല്‍ നടത്തുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച നല്ല മഴയില്‍ വെള്ളംകെട്ടി നിര്‍ത്തി ഉഴുതു മറിച്ചാണ് കര്‍ഷകര്‍ നടീല്തുടങ്ങിയത്.
തൊഴിലാളികളുടെ ക്ഷാമം മൂലം ഇത്തവണയും നടീല്‍ നടത്തുന്നതിന് ബംഗാളികളെയാണ് കര്‍ഷകര്‍ കൂടുതലും ആശ്രയിക്കുന്നത്. അയിലൂര്‍, കയ്പഞ്ചേരി, തിരുവഴിയാട് പാടശേഖരങ്ങളിൽ നടീല്‍ പണികൾക്കായി എത്തിയ ബംഗാളിലെ പശ്ചിമ കല്കത്തയില് നിന്നുള്ള 50 പേരടങ്ങുന്ന സംഘമാണ് നടീല്‍ പണികൾ നടത്തുന്നത്.
പോക്കറ്റിലെ മൊബൈലിൽ ബംഗാളിപാട്ട് ഉച്ചത്തിൽവച്ച് അതിനു ചുവടുവച്ചാണ് അതിവേഗം നടീൽ നടത്തുന്നത്. ഞാറ്റടി പറിച്ചുനടീല്‍ നടത്തുന്നതിന് ഏക്കറിന് 4500 രൂപയും ഒരുനേരത്തെ ഭക്ഷണവുമാണ് കൂലിയായി വാങ്ങുന്നതെന്ന് തിരുവഴിയാട് മങ്ങാട്ട് പാടത്തെ കൃഷിയിറക്കിയ എ. മുരളീധരൻ എന്ന കർഷകൻ പറഞ്ഞു. കൃഷിയിടത്തിന്റെ വലിപ്പമനുസരിച്ച് രാവിലെ ഏഴിനുതന്നെ ഇവർ ജോലിക്കിറങ്ങും.
ഇക്കുറി കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ ബഹുഭൂരിപക്ഷം കൃഷിയിടങ്ങളിലും ബംഗാളി തൊഴിലാളികൾ പണിക്കെത്തിയതോടെ നടീല്‍ ആരംഭിക്കുകയായിരുന്നു.