National
ന്യൂഡൽഹി: ഡൽഹിയിലെ പ്രതിഷേധങ്ങൾക്ക് നേരെ നടന്ന പോലീസ് നടപടിയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഇരുസഭകളിലും പ്രതിഷേധം ശക്തമാക്കി. സഭാ നടപടികളുമായി സഹകരിക്കണമെന്ന് കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയോട് അഭ്യർത്ഥിച്ചു.
ഇത് രാജഭരണ കാലമല്ലെന്നും പോലീസ് നടപടിയിൽ ജനങ്ങൾക്ക് മറുപടി നൽകാനുള്ള ഉത്തരവാദിത്തം ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുണ്ടെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. വെടിവെയ്പ്പിന് ഉത്തരവാദി അമിത് ഷായാണെന്നും അവർ ആരോപിച്ചു.
പ്രതിഷേധത്തെ തുടർന്ന് ലോക്സഭയും രാജ്യസഭയും തടസപ്പെട്ടു. ദിവസവും ബഹളം വച്ചാൽ ജനകീയ വിഷയങ്ങൾ എങ്ങനെ ചർച്ച ചെയ്യുമെന്ന് ലോക്സഭാ സ്പീക്കർ ചോദിച്ചെങ്കിലും ബഹളം രൂക്ഷമായതോടെ സഭ നിർത്തിവച്ചു.
രാജ്യസഭയിൽ പ്ലക്കാർഡുയർത്തുകയോ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കുകയോ ചെയ്താൽ കടുത്ത ശിക്ഷാനടപടികൾ നേരിടേണ്ടി വരുമെന്ന് രാജ്യസഭാ ചെയർമാൻ താക്കീത് നൽകി.
National
ന്യൂഡൽഹി: സിജെപി പ്രതിഷേധത്തിനിടെ ഉണ്ടായ പോലീസ് നടപടിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിലപാട് കടുപ്പിക്കുന്നു. അമിത് ഷാ പ്രസ്താവന നടത്തിയില്ലെങ്കിൽ ഇന്നും പാർലമെന്റിന്റെ ഇരുസഭകളും സ്തംഭിപ്പിക്കുമെന്ന് പ്രതിപക്ഷം മുന്നറിയിപ്പ് നൽകി.
വിഷയത്തിൽ അടിയന്തര ചർച്ച ആവശ്യപ്പെട്ട് ലോക്സഭയിലും രാജ്യസഭയിലും ഇന്ത്യാ മുന്നണി എംപിമാർ നോട്ടീസ് നൽകും. എന്നാൽ പ്രതിപക്ഷത്തിന്റെ ആവശ്യങ്ങൾ അംഗീകരിക്കാതെ സർക്കാരും കർശന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. പോലീസ് നടപടിക്ക് പുറമെ അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള ആരോപണവും ഉയർത്തി പാർലമെന്റിനകത്തും പുറത്തും പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം.
പാർലമെന്റ് വളപ്പിലെ പ്രേരണാ സ്ഥലത്തുനിന്ന് മകർ ദ്വാറിലേക്ക് രാവിലെ പത്തിന് പ്രതിപക്ഷ എംപിമാർ പ്രതിഷേധ മാർച്ച് നടത്തും. സമരക്കാർക്കെതിരായ അതിക്രമത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷായുടെ വിശദീകരണം തേടുക, രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള സഭയിൽ ചർച്ച ചെയ്യുക, ജമ്മു കാഷ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ മുൻനിർത്തിയാണ് പ്രതിപക്ഷം സംയുക്ത പ്രക്ഷോഭത്തിനൊരുങ്ങുന്നത്.
National
ന്യൂഡൽഹി: വെള്ളിയാഴ്ച പാർലമെന്റിൽ പ്രതിപക്ഷ എംപി പപ്പുയാദവ് കാവിവസ്ത്രം ധരിച്ചു പ്രതിഷേധിച്ചത് സനാതന ധർമത്തോടും സന്യാസിസമൂഹത്തോടുമുള്ള അനാദരവെന്ന് ആരോപണം. സംഭവത്തിൽ എംപിക്കെതിരേ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുമെന്ന് ഹരിദ്വാറിലെ ജുനാ അഖാഡയിലെ സന്യാസിസമൂഹം വ്യക്തമാക്കി. രാജ്യത്തെ മറ്റു സന്യാസിസമൂഹങ്ങളുമായി ആലോചിച്ചു തുടർ പ്രതിഷേധപരിപാടികൾ ആസൂത്രണം ചെയ്യുമെന്നും സന്യാസിമാർ പറഞ്ഞു.
കാവിവസ്ത്രം ത്യാഗത്തിന്റെയും തപസിന്റെയും പ്രതീകമാണെന്നും രാഷ്ട്രീയ അഭ്യാസങ്ങൾക്കായി അതുപയോഗിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും പ്രതിഷേധത്തെ വിമർശിച്ചുകൊണ്ട് സന്യാസിമാർ പറഞ്ഞു. പപ്പു യാദവിനെ പിന്തുണച്ച രാഹുൽ ഗാന്ധിക്കെതിരേയും സന്യാസിമാർ വിമർശനമുന്നയിച്ചു.
നെഹ്റു-ഗാന്ധി കുടുംബം സനാതന പാരമ്പര്യങ്ങളെ തള്ളിപ്പറയില്ലെന്നു കരുതിയെങ്കിലും രാഹുലിന്റെ പ്രവൃത്തി സന്യാസിസമൂഹത്തെ അപമാനിച്ചതായി അഖാഡ പരിഷത്ത് ജനറൽ സെക്രട്ടറിയും ജുനാ അഖാഡയുടെ അന്താരാഷ്ട്ര രക്ഷാധികാരിയുമായ മഹന്ത് ഹരി ഗിരി മഹാരാജ് ചൂണ്ടിക്കാട്ടി.
അതേസമയം പാർലമെന്റിലെ പ്രതിഷേധം മതവികാരം വ്രണപ്പെടുത്തുന്നതാണെന്നു ചൂണ്ടിക്കാട്ടി രാഹുലിനും പപ്പുയാദവിനുമെതിരേ വാരണാസിയിൽ എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ട്. എന്നാൽ സംഭാവനക്കൊള്ളയെ ചോദ്യം ചെയ്യുന്നത് എങ്ങനെ കുറ്റകരമാകുമെന്ന് കോൺഗ്രസ് പ്രതികരിച്ചു.
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയ്ക്കെതിരേയാണ് പപ്പു യാദവ് വ്യത്യസ്ത പ്രതിഷേധവുമായി പാർലമെന്റിലെത്തിയത്. ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെ പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു.
National
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രം സംഭാവനത്തട്ടിപ്പിൽ കേന്ദ്രത്തെ പരിഹസിച്ചുകൊണ്ട് പാർലമെന്റിന്റെ പ്രധാന കവാടമായ മകരദ്വാറിൽ സ്കിറ്റ് അവതരിപ്പിച്ച് പ്രതിപക്ഷ എംപിമാർ. ബിഹാറിൽനിന്നുള്ള സ്വതന്ത്ര എംപി പപ്പുയാദവിന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെ പത്തരയോടെയാണു എംപിമാർ വേറിട്ട പ്രതിഷേധം നടത്തിയത്.
കാവി വേഷത്തിൽ ഭസ്മം പൂശി നടുത്തളത്തിലിരുന്ന പപ്പുയാദവ് ചുറ്റും നിന്ന എംപിമാരിൽനിന്നും കാണിക്കപ്പണം പിരിച്ചുകൊണ്ടാണ് പ്രതിഷേധിച്ചത്.
ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി പപ്പുയാദവിനടുത്തെത്തി കാണിക്കപ്പണം നിക്ഷേപിച്ചു. ഒടുവിൽ എംപിമാരിൽനിന്നു പിരിച്ച സംഭാവനത്തുകയുമായി പപ്പുയാദവ് ഓടുകയും ചെയ്തത് ചുറ്റുമുണ്ടായിരുന്ന എംപിമാർക്കിടയിൽ ചിരി പടർത്തി.
സമാജ്വാദി പാർട്ടി നേതാക്കളും പപ്പുയാദവിനൊപ്പം സ്കിറ്റിൽ പങ്കെടുത്തു. രാമക്ഷേത്രം തട്ടിപ്പ് വിഷയത്തിൽ പാർലമെന്റിനുള്ളിലും പ്രതിപക്ഷം ഇന്നലെ മുദ്രാവാക്യങ്ങൾ മുഴക്കി പ്രതിഷേധിച്ചു. വരുംദിവസങ്ങളിൽ വിഷയം സജീവമാക്കി നിർത്താനാണു പ്രതിപക്ഷ തീരുമാനം.
വിദ്യാർഥിപ്രതിഷേധത്തിലെ പോലീസ് അതിക്രമത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി പറയാത്തതും പ്രതിപക്ഷ പ്രതിഷേധത്തിനു കാരണമായി.
ഉത്തരവ് ആരു നൽകി എന്ന ബാനർ കൈയിൽ പിടിച്ചുകൊണ്ടായിരുന്നു പാർലമെന്റിനു പുറത്തെ എംപിമാരുടെ പ്രതിഷേധം.
National
ന്യൂഡൽഹി: പരീക്ഷാ ചോർച്ചകൾ പരിഹരിക്കാൻ വാർത്താമാധ്യമങ്ങളിലെ പ്രസ്താവനകളല്ല, മറിച്ച് ശക്തമായ ഭരണഘടനാപരമായ പരിഹാരങ്ങളാണ് ആവശ്യമെന്ന് ബിജെപി രാജ്യസഭാ എംപി രാഘവ് ചദ്ദ. കേന്ദ്ര സർക്കാർ രാജ്യസഭയിൽ അവതരിപ്പിച്ച പൊതുപരീക്ഷാ ഭേദഗതി ബില്ലിനെ പിന്തുണച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർഥികളുടെ രോഷം ന്യായമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ഭരണത്തലവൻ എന്നതിലുപരി രാജ്യത്തെ യുവത്വത്തിന്റെ രക്ഷകർത്താവായി പ്രവർത്തിച്ചാണ് പ്രശ്നത്തിൽ ഇടപെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വിഷയത്തിൽ താൻ ഇതുവരെ പുലർത്തിയ മൗനത്തെക്കുറിച്ച് വ്യക്തത വരുത്തിയ ചദ്ദ, മുൻപ് പ്രതിപക്ഷത്തായിരുന്നപ്പോൾ ചോദ്യങ്ങൾ ചോദിക്കുകയായിരുന്നു തന്റെ ചുമതലയെന്നും, ഇപ്പോൾ ഭരണപക്ഷത്തായതിനാൽ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഉത്തരവാദിത്തം തനിക്കുമുണ്ടെന്നും പറഞ്ഞു. "കാൻസറിനെ ക്രോസിൻ ഗുളിക കൊണ്ട് ചികിത്സിക്കാൻ കഴിയില്ല. അതുപോലെ പ്രസ്താവനകൾ കൊണ്ട് ചോദ്യപേപ്പർ ചോർച്ച തടയാനാകില്ല," അദ്ദേഹം ഓർമിപ്പിച്ചു. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷകളിലേക്ക് മാറുക ഉൾപ്പെടെയുള്ള വിപ്ലവകരമായ നടപടികൾ ബില്ലിന്റെ ഭാഗമായി സർക്കാർ നടപ്പിലാക്കുന്നുണ്ട്.
കോട്ട, ചണ്ഡീഗഡ്, ഡൽഹി, പാറ്റ്ന തുടങ്ങിയ കേന്ദ്രങ്ങളിൽ ദിവസവും 18 മണിക്കൂർ വരെ പഠിക്കുന്ന വിദ്യാർത്ഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും ത്യാഗങ്ങൾ അദ്ദേഹം സഭയിൽ അനുസ്മരിച്ചു. ഒരു ചോദ്യപേപ്പർ ചോരുന്നതോടെ വർഷങ്ങളുടെ പ്രയത്നവും കുടുംബങ്ങളുടെ പ്രതീക്ഷകളുമാണ് തകരുന്നത്. ചാർട്ടേഡ് അക്കൗണ്ടൻസി വിദ്യാർത്ഥിയായിരുന്ന തന്റെ സ്വന്തം അനുഭവവും അദ്ദേഹം ഇതിനായി പങ്കുവെച്ചു. കർണാടകയിലും ഹിമാചൽ പ്രദേശിലും മുൻ കോൺഗ്രസ് ഭരണകാലത്ത് നടന്ന പരീക്ഷാ ചോർച്ചകളും അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാർത്ഥികളുടെ പ്രതിഷേധങ്ങൾ അവരുടെ ഭരണഘടനാപരമായ അവകാശമാണെന്നും എന്നാൽ അത് രാഷ്ട്രീയ പാർട്ടികളുടെ റാലികളായി മാറാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചോദ്യപേപ്പർ ചോർച്ചയെ വ്യക്തിഗത കുറ്റകൃത്യമായല്ല, മറിച്ച് സംഘടിത മാഫിയകളുടെ പങ്കാളിത്തമുള്ള കുറ്റകൃത്യമായാണ് പുതിയ ബിൽ കണക്കാക്കുന്നത്. കോച്ചിംഗ് മാഫിയകൾ, പ്രിന്റിംഗ് പ്രസ്സ് ജീവനക്കാർ, ഏജന്റുമാർ എന്നിവരുൾപ്പെടെ ഇതിൽ ഉൾപ്പെടും. കുറ്റക്കാർക്ക് 10 കോടി രൂപ വരെ പിഴയും, ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമുള്ള ശിക്ഷയും വ്യവസ്ഥ ചെയ്യുന്നു. രണ്ട് മാസത്തിനകം അന്വേഷണം പൂർത്തിയാക്കാൻ പ്രത്യേക ദൗത്യസംഘവും മൂന്ന് മാസത്തിനകം വിചാരണ പൂർത്തിയാക്കാൻ ഫാസ്റ്റ് ട്രാക്ക് കോടതികളും സജ്ജമാക്കും. രാജ്യത്തെ പരീക്ഷാ സംവിധാനത്തിന്റെ സുതാര്യത ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: പൊതുപരീക്ഷകളിലെ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും തടയുന്നതിനുള്ള ‘പബ്ലിക് എക്സാമിനേഷൻ (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ഭേദഗതി ബിൽ, 2026’പാർലമെന്റിന്റെ ഇരുസഭകളും പാസാക്കി. ലോക്സഭ നേരത്തേ പാസാക്കിയ ബില്ലിന് ഇന്നലെ രാജ്യസഭയും അംഗീകാരം നൽകി.
പ്രതിപക്ഷാംഗങ്ങൾ സഭയിൽനിന്ന് ഇറങ്ങിപ്പോയശേഷമാണു രാജ്യസഭയിൽ ബിൽ പാസാക്കിയത്. രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ ബിൽ നിയമമായി മാറും. പരീക്ഷാ ക്രമക്കേടുകളിൽ പങ്കാളികളാകുന്നവർക്ക് പരമാവധി പത്തു വർഷം വരെ തടവും 50 ലക്ഷം രൂപ വരെ പിഴയും വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ ബിൽ.
ഉദ്യോഗാർഥികളെ തണുപ്പിക്കാൻ മാത്രമാണ് സർക്കാർ ഈ ഭേദഗതി കൊണ്ടുവന്നതെന്ന് മല്ലികാർജുൻ ഖാർഗെ കുറ്റപ്പെടുത്തി.
National
ന്യൂഡൽഹി: ഏറെ വിവാദമായ എഫ്സിആർഎ (വിദേശ സംഭാവന നിയന്ത്രണ നിയമം) ഭേദഗതി ബിൽ അടുത്തയാഴ്ച ആദ്യം പാർലമെന്റ് വീണ്ടും പരിഗണിച്ചേക്കും. ഇതിനോടകം ലോക്സഭയിൽ അവതരിപ്പിച്ച ബിൽ ചർച്ചയ്ക്കും പാസാക്കലിനുമാണ് ഇനി പരിഗണിക്കുക.
സ്വത്തുവകകൾ സ്ഥിരമായി ഏറ്റെടുക്കാൻ കേന്ദ്രസർക്കാരിനെ അനുവദിക്കുന്ന ബില്ലിലെ വിവാദ വ്യവസ്ഥകൾക്കെതിരേ ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വിവാദ വ്യവസ്ഥകൾ ഒഴിവാക്കണമെന്ന് സിബിസിഐ നേതൃത്വം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവുമായും നടത്തിയ കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിച്ച ബില്ലിൽ കേന്ദ്രസർക്കാർ ഇനി മാറ്റം വരുത്തിയേക്കില്ലെന്നാണു സൂചന. ബില്ല് വീണ്ടും പരിഗണിക്കുമ്പോൾ ഭേദഗതികൾ വരുത്താൻ സർക്കാരിനു സാധിക്കും. അത്തരമൊരു നീക്കം കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമോയെന്നാണ് ഇനി അറിയേണ്ടത്. അതേസമയം, എഫ്സിആർഎ ഉൾപ്പെടെ കേന്ദ്രസർക്കാർ പരിഗണിക്കുന്ന ബില്ലുകളെ എതിർക്കാനാണു പ്രതിപക്ഷ തീരുമാനം.
എന്നാൽ, പ്രതിപക്ഷ പിന്തുണ ഇല്ലാതെതന്നെ എഫ്സിആർഎ ബിൽ പാസാക്കാൻ സർക്കാരിനു സാധിക്കും. ജൂലൈ 20ന് വർഷകാലസമ്മേളനം ആരംഭിച്ചതു മുതൽ പാർലമെന്റ് പ്രക്ഷുബ്ധമാണ്. വരും ആഴ്ചകളിൽ വിവാദ ബില്ലുകൾ പരിഗണനയ്ക്കെത്തുന്നതോടെ പ്രതിഷേധം കൂടുതൽ ശക്തമാകും. വ്യാപക പ്രതിഷേധം ഉയർന്നതോടെയാണു ബജറ്റ് സമ്മേളനത്തിൽ എഫ്സിആർഎ ബിൽ അവതരിപ്പിച്ചശേഷം തുടർനടപടികൾ സ്വീകരിക്കാതിരുന്നത്.
National
ന്യൂഡൽഹി: ഡൽഹിയിലെ പോലീസ് അതിക്രമത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഭയിലെത്തി മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധം. ലോക്സഭ ബഹളത്തെ തുടർന്ന് താത്കാലികമായി നിർത്തിവെച്ചപ്പോൾ, രാജ്യസഭയിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി.
സഭ ആരംഭിച്ച ഉടൻ തന്നെ "അമിത് ഷാ എവിടെ?" എന്ന മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. സഭാ നടപടികളുമായി സഹകരിക്കാൻ സ്പീക്കർ അഭ്യർത്ഥിച്ചെങ്കിലും ആഭ്യന്തര മന്ത്രി സഭയിലെത്തണമെന്ന് പ്രതിപക്ഷം ശക്തമായി ആവശ്യപ്പെട്ടു. ബഹളം കനത്തതോടെ സഭ നിർത്തിവെക്കേണ്ടി വന്നു.
രാജ്യസഭയിലും അമിത് ഷാ പ്രസ്താവന നടത്തണമെന്ന ആവശ്യമുയർന്നു. പ്രതിഷേധം കണക്കിലെടുക്കാതെ നടപടികളുമായി മുന്നോട്ടുപോയ ചെയർമാന്റെ നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
പ്രതിപക്ഷത്തിന് ഉന്നയിക്കാൻ മറ്റ് വിഷയങ്ങളൊന്നുമില്ലെന്നും അവർ ലക്ഷ്യമില്ലാതെ സഭാ സമ്മേളനം തടസപ്പെടുത്താൻ ശ്രമിക്കുകയാണെന്നും ഭരണപക്ഷ നേതാവ് ജെ.പി. നദ്ദ ആരോപിച്ചു. ഏത് വിഷയത്തിലും ചർച്ചയ്ക്ക് സർക്കാർ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പോലീസ് അതിക്രമത്തിന് ഉത്തരവിട്ടത് അമിത് ഷായാണെന്ന് ആരോപിച്ച രാഹുൽ ഗാന്ധി, വിദ്യാർഥികൾക്കും യുവാക്കൾക്കും നേരെ നടന്ന മർദനത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു. യൂണിഫോമിലല്ലാത്ത ആളുകൾ വിദ്യാർഥികളെ മൃഗീയമായി തല്ലിച്ചതക്കുന്ന ദൃശ്യങ്ങളാണ് അദ്ദേഹം പങ്കുവെച്ചത്.
കേവലം കണ്ണീർ വാതകം മാത്രമാണ് പ്രയോഗിച്ചതെന്ന സർക്കാരിന്റെ വാദത്തെ പൂർണമായും തള്ളിക്കളയുന്നതാണ് ഈ ദൃശ്യങ്ങളെന്ന് ചൂണ്ടിക്കാണിച്ച രാഹുൽ ഗാന്ധി, സംഭവത്തിൽ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ സ്വതന്ത്രമായ ഉന്നതതല അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.
National
ന്യൂഡൽഹി: ദേശീയഗീതമായ 'വന്ദേമാതരത്തിന്' എതിരെയുള്ള അപമാനങ്ങൾ ക്രിമിനൽ കുറ്റമാക്കുന്ന 'പ്രിവൻഷൻ ഓഫ് ഇൻസൾട്ട്സ് ഇൻ നാഷണൽ ഹോണർ (ഭേദഗതി) ബിൽ, 2026' പാർലമെന്റ് പാസാക്കി. രാജ്യസഭ പാസാക്കിയതിന് പിന്നാലെ ലോക്സഭയും ശബ്ദവോട്ടോടെയാണ് ബിൽ പാസാക്കിയത്. ദേശീയഗാനം ആലപിക്കുന്നത് മനഃപൂർവം തടസപ്പെടുത്തുകയോ വന്ദേമാതരത്തെ അപമാനിക്കുകയോ ചെയ്താൽ മൂന്ന് വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കുന്നതാണ് പുതിയ നിയമം. നിലവിൽ ദേശീയ പതാക, ഭരണഘടന, ദേശീയഗാനം ('ജന ഗണ മന') എന്നിവയ്ക്ക് മാത്രം ബാധകമായിരുന്ന നിയമപരമായ പരിരക്ഷയാണ് വന്ദേമാതരത്തിലേക്കും കൂടി വ്യാപിപ്പിച്ചിരിക്കുന്നത്. പ്രതിപക്ഷ പ്രതിഷേധങ്ങൾക്കും വാക്കൗട്ടിനുമിടയിലാണ് ബിൽ പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയത്.
National
ഡൽഹി:പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും വകുപ്പുകളുടെയും ചുമതലയുള്ള മന്ത്രി ജിതേന്ദ്രസിംഗിന്റെ മറുപടിപ്രസംഗത്തിനു പിന്നാലെ ശബ്ദവോട്ടോടെയാണു കേന്ദ്രസർക്കാർ പൊതുപരീക്ഷാ ഭേദഗതി ബിൽ പാസാക്കിയത്.
ബില്ലിനു പ്രതിപക്ഷം തത്വത്തിൽ പിന്തുണ നൽകിയെങ്കിലും പരീക്ഷാ ക്രമക്കേടിനെതിരേ രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്.
പരീക്ഷാ ചോദ്യപേപ്പർ ചോർച്ച തടയുന്നതിനായി ശിക്ഷകൾ കൂടുതൽ കർശനമാക്കുന്ന ബിൽ തിങ്കളാഴ്ച ലോക്സഭയിൽ അവതരിപ്പിച്ചെങ്കിലും പോലീസ് അതിക്രമത്തിൽ പ്രതിപക്ഷ പ്രതിഷേധത്തെത്തുടർന്ന് അന്നു ചർച്ച നടന്നിരുന്നില്ല. പിന്നീട് സ്പീക്കർ നടത്തിയ സമവായ നീക്കത്തെത്തുടർന്നാണ് ബില്ലുമായി ബന്ധപ്പെട്ട ചർച്ചയിൽ പങ്കെടുക്കാൻ പ്രതിപക്ഷം സമ്മതിച്ചത്.
National
ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ വിദ്യാർഥി പ്രതിഷേധത്തെ ലോക്സഭയിൽ പ്രശംസിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. യുവജനങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ രാജ്യത്തെ യുവാക്കളുടെ വികാരങ്ങളുടെ ആഴത്തിലുള്ള പ്രകടനമാണെന്നും, കേവലം ദേഷ്യമോ അക്രമമോ വിദ്വേഷമോ അല്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ബിജെപി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്ത്യന്‍ യുവതയുടെ പ്രകടനത്തെ ബഹുമാനിക്കണം. സമരങ്ങളെക്കുറിച്ച് തങ്ങളുടെ മക്കളോട് സംസാരിച്ചാല്‍, പ്രതിഷേധിക്കുന്ന യുവാക്കളോട് അവര്‍ക്ക് സഹാനുഭൂതിയുണ്ടെന്ന് ബിജെപി നേതാക്കള്‍ക്ക് മനസിലാക്കാന്‍ കഴിഞ്ഞേക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
തെരുവിൽ കണ്ട യുവാക്കളുടെ ശക്തിയെ എല്ലാ രാഷ്ടീയ പാർട്ടികളും ബഹുമാനിക്കണം. ഇക്കാര്യം ബിജെപിയോടും അഭ്യർഥിക്കുന്നു. അമിത്ഷാ പാർലമെന്റിലെത്താൻ ഭയക്കുന്നുവെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
ഇന്ത്യൻ വിദ്യാഭ്യാസ മേഖലയുടെ ആത്മാവിനെ ആർഎസ്എസ് കവരുന്നുവെന്നും രാഹുൽ ആരോപിച്ചു. എല്ലാ സർവകലാശാലകളുടെ തലപ്പത്തും ആർഎസ്എസുകാരാണ്. അവർ പരീക്ഷകളെ അട്ടിമറിക്കുന്നു. അവർ എല്ലാം സ്വകാര്യവത്കരിക്കുന്നു. വിദ്യാർഥികളുടെ ലക്ഷകണക്കിന് പണം അവർ കവർന്നുവെന്നും രാഹുൽ പറഞ്ഞു.
അതേസമയം, വിഡ്ഢികള്‍ തങ്ങളെ കേള്‍ക്കുന്നില്ലെന്ന ജന്തർ മന്തറിലെ ഒരു വിദ്യാർഥിയുടെ അഭിപ്രായത്തെ രാഹുല്‍ സഭയില്‍ പരാമര്‍ശിച്ചത് ബഹളത്തിന് വഴിവച്ചു. എന്നാല്‍ താന്‍ ആരേയും വീഡ്ഢിയെന്ന് വിളിച്ചിട്ടില്ലെന്നും വിദ്യാർഥികളുടെ വികാരത്തെയാണ് പങ്കുവെച്ചതെന്നും രാഹുല്‍ ഗാന്ധി വിശദീകരിച്ചു.
എന്നാൽ, പാർലമെന്റിലാണ് സംസാരിക്കുന്നതെന്ന് ഓർക്കണമെന്ന് സ്പീക്കർ രാഹുൽ ഗാന്ധിയെ ഓർമിപ്പിച്ചു. ഇതിനു പിന്നാലെ ചില വിഡ്ഢികൾ ദൈവമാണെന്ന് കരുതുന്നുവെന്നും ഇതെല്ലാം അവരുടെ സൃഷ്ടിയാണെന്ന് വരുത്തിത്തീർക്കുന്നുവെന്നും രാഹുൽ പറഞ്ഞു. ബഹളം വച്ച ഭരണപക്ഷത്തോട് നിങ്ങളെയല്ല ഉദ്ദേശിച്ചതെന്നും രാഹുൽ കൂട്ടിച്ചേർത്തു.
രാഹുലിന്റെ പരാമർശത്തെ വിമർശിച്ച മന്ത്രി കിരൺ റിജിജു പരാമർശം രേഖകളിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടു. നിലവാരമില്ലാത്ത പ്രയോഗങ്ങൾ രേഖകളിൽ നിന്ന് ഒഴിവാക്കാമെന്ന് സ്പീക്കർ വിശദമാക്കി.
National
ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ചയിലെ ചര്‍ച്ചയില്‍ ലോക്സഭയിലും രാജ്യസഭയിലും ഇന്നും ഭരണ-പ്രതിപക്ഷ ബഹളം. പ്രതിപക്ഷ ബഹളത്തിന് പിന്നാലെ വീണ്ടും ചേര്‍ന്ന ലോക്സഭ നിര്‍ത്തിവച്ചു.
അമിത്ഷാ സഭയിലെത്തി മറുപടി പറയണമെന്ന് പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി. എന്നാല്‍ പ്രതിപക്ഷത്തോട് കയർത്ത സ്പീക്കര്‍ ആര് വരണം ആര് പോകണമെന്ന് നിങ്ങളല്ല തീരുമാനിക്കുന്നതെന്ന് പറഞ്ഞു.
അതേസമയം, രാജ്യസഭയും ഇന്ന് പ്രക്ഷുബ്ധമായി. സിപിഎം ഓഫീസിൽ പോലീസ് കയറിയത് ചോദ്യം ചെയ്ത് രംഗത്തെത്തിയ ജോൺ ബ്രിട്ടാസ് എംപി ഐഷി ഘോഷിനെതിരായ വിഷയം രാജ്യസഭയിൽ ഉന്നയിച്ചു.
National
ന്യൂഡൽഹി: വിദ്യാർഥി പ്രതിഷേധത്തിലെ പോലീസ് നടപടിയിൽ ലോക്സഭയിൽ ഭരണ-പ്രതിപക്ഷ വാക്പോര്. പൊതുപരീക്ഷകളിലെ ക്രമക്കേടുകൾ തടയുന്നതിനുള്ള ഭേദഗതി ബിൽ ചർച്ചയ്ക്കിടയിലാണ് കേന്ദ്രസർക്കാരിനെതിരേ പ്രതിപക്ഷം ആഞ്ഞടിച്ചത്. വിദ്യാർഥികൾക്കെതിരേ പോലീസ് നടത്തിയ ക്രൂരനടപടിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഭയിൽ മറുപടി പറയണമെന്ന് ലോക്സഭയിലെ കോൺഗ്രസിന്റെ ഉപനേതാവ് ഗൗരവ് ഗൊഗോയ് ആവശ്യപ്പെട്ടു.
പെല്ലറ്റ് ഗണ്ണും കണ്ണീർവാതകവും ഉൾപ്പെടെ വിദ്യാർഥികൾക്കെതിരേ ഉപയോഗിക്കാൻ പോലീസിന് ആരാണ് അധികാരം നൽകിയതെന്നു വ്യക്തമാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. കഴിഞ്ഞ ഒരാഴ്ചയായി സ്തംഭിച്ച സഭ ഇന്നലെ ഉച്ചവരെ പ്രതിഷേധത്തെത്തുടർന്ന് നിർത്തിവച്ചിരുന്നു. ഉച്ചകഴിഞ്ഞു രണ്ടിന് വീണ്ടും സഭ ചേർന്നാണ് ബില്ലിന്മേലുള്ള ചർച്ച ആരംഭിച്ചത്.
പ്രതിപക്ഷം ഒന്നടങ്കം സർക്കാർ നടപടിയെ വിമർശിച്ചപ്പോൾ ദ്രുതഗതിയിൽ സ്വീകരിച്ച നടപടികൾ ചൂണ്ടിക്കാട്ടിയാണ് ഭരണപക്ഷം പ്രതിരോധിച്ചത്. ആവർത്തിച്ചുള്ള ചോദ്യപേപ്പർ ചോർച്ച മൂലം സഹികെട്ടാണു വിദ്യാർഥികൾ തെരുവിലിറങ്ങിയതെന്നും നിലവിലെ നിയമങ്ങളുടെ പോരായ്മകളെ തുറന്നുകാട്ടുന്നതാണ് പുതിയ ഭേദഗതി ബില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. എന്നാൽ, പരീക്ഷാ ക്രമക്കേടുകൾക്കെതിരേ കാലങ്ങളായി പൂർത്തിയാക്കാതിരുന്ന നടപടികളാണ് 2024ലെ പൊതുപരീക്ഷകളിലെ ക്രമക്കേടുകൾ തടയുന്നതിനുള്ള നിയമത്തിലൂടെ മോദിസർക്കാർ നടപ്പിലാക്കിയതെന്ന് കേന്ദ്രസർക്കാരിനുവേണ്ടി ചർച്ചയ്ക്ക് തുടക്കം കുറിച്ച കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. ഈ ബില്ലിലാണ് കേന്ദ്രസർക്കാർ ഇപ്പോൾ ഭേദഗതി വരുത്തുന്നത്.
അതേസമയം, വ്യത്യസ്ത പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ചോദ്യപേപ്പർ ചോർച്ചകൾ സംഭവിച്ചിട്ടുണ്ടെന്ന് ആരോപിച്ച സർക്കാർ, വിദ്യാർഥികളോടുള്ള പ്രതിബദ്ധതയുടെ ഭാഗമായാണു ശിക്ഷ കടുപ്പിച്ചുകൊണ്ടുള്ള ഭേദഗതി ബിൽ അവതരിപ്പിച്ചതെന്നും വ്യക്തമാക്കി. എന്നാൽ പ്രധാനമന്ത്രിയുടെ ഇൻസ്റ്റഗ്രാം വീഡിയോയ്ക്കെതിരേ അടക്കം പ്രതിപക്ഷം വിമർശനം ഉന്നയിച്ചു.
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള തടയാൻ കഴിയാതിരുന്ന സർക്കാരിന് ചോദ്യപേപ്പർ ചോർച്ച എങ്ങനെ തടയാൻ കഴിയുമെന്ന് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ചോദിച്ചു. ബിജെപി സർക്കാർ ഉറപ്പുകൾ നൽകുന്നില്ല. പകരം കണ്ണിൽ പൊടിയിടുന്ന നടപടികൾ സ്വീകരിക്കുക മാത്രമാണു ചെയ്യുന്നതെന്നും അഖിലേഷ് കുറ്റപ്പെടുത്തി.
രാജിവച്ചശേഷം പാർലമെന്റിലെത്തിയ മുൻ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രാധാന് ഭരണപക്ഷ എംപിമാർ നൽകിയ സ്വീകരണത്തെയും പ്രതിപക്ഷം രൂക്ഷമായി വിമർശിച്ചു. അതിർത്തിയിൽ യുദ്ധം ജയിച്ചു വന്ന ആളെപ്പോലെയാണ് അദ്ദേഹത്തെ വരവേറ്റതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
National
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കാമറയുടെ ആംഗിള്‍ അല്ല, ഹൃദയത്തിന്റെ കാഴ്ചപ്പാട് (ദില്‍ കാ ആംഗിള്‍) ആണു മാറ്റേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി.
നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോര്‍ച്ചയ്ക്കെതിരേ സമരം ചെയ്ത വിദ്യാര്ഥികള്ക്കെതിരേ എകെ 47 തോക്കും പെല്ലറ്റ് തോക്കുകളും പ്രയോഗിക്കാന്‍ ആരാണ് ഉത്തരവിട്ടതെന്നും വിദ്യാര്‍ഥികള്‍ ഭീകരരാണോയെന്നു പറയണമെന്നും പ്രിയങ്ക ലോക്സഭയില്‍ ആവശ്യപ്പെട്ടു.
വ്യത്യസ്ത ആംഗിളുകളില്‍നിന്നു വീഡിയോ റീലുകള്‍ നിര്‍മിച്ചുകൊണ്ട് ജെന്‍സിയുടെ വിശ്വാസം നേടാന്‍ കഴിയില്ലെന്നു മോദിയോട് പ്രിയങ്ക പറഞ്ഞു. കാമറ ആംഗിളല്ല, ഹൃദയത്തിന്റെ ആംഗിളാണു മാറ്റേണ്ടത്. ഈ തലമുറ ജാഗരൂകരാണ്.
കുട്ടികള്‍ക്കെന്താണു വേണ്ടതെന്ന് പ്രധാനമന്ത്രിക്ക് ഇപ്പോഴുമറിയില്ല. പുതുതലമുറ വിദ്യാര്‍ഥികളെ സ്വാധീനിക്കാനായി അര്‍ധരാത്രിയോടെ പ്രധാനമന്ത്രി നടത്തിയ ഇന്‍സ്റ്റഗ്രാം റീലുകളെ പരിഹസിച്ചായിരുന്നു മോദിക്കെതിരേയുള്ള പ്രിയങ്കയുടെ രൂക്ഷവിമര്‍ശനം.
ഈ രാജ്യത്തെ യുവാക്കള്‍ ആവശ്യപ്പെടുന്നതു നീതിയാണ്, ഔദാര്യമല്ല. സര്‍ക്കാരിനെ താഴെയിറക്കാനല്ല അവര്‍ വന്നത്. മറിച്ച്, പരീക്ഷയിലുള്ള വിശ്വാസം സംരക്ഷിക്കാനാണ്. സര്‍ക്കാരിന്റെ വിശ്വാസ്യത ആദ്യം കാത്തുസൂക്ഷിക്കുക, ഉദ്ദേശ്യശുദ്ധി ഉറപ്പാക്കുക, അഹങ്കാരം ഉപേക്ഷിക്കുക, നല്കിയ വാഗ്ദാനങ്ങള്‍ നിറവേറ്റുക- പ്രിയങ്ക ഓര്‍മപ്പെടുത്തി. ജയ് ഹിന്ദ്. "സര് ഇനിയെങ്കിലും ഒന്നു പുഞ്ചിരിക്കൂ'' എന്ന് സ്പീക്കര്‍ ഓം ബിര്‍ളയോട് പ്രിയങ്ക പറഞ്ഞതു സഭയിലാകെ ചിരി പടര്‍ത്തി.
ലജ്ജാകരമായ സാഹചര്യത്തിലാണു വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന് രാജിവച്ചത്. എന്നാല്‍, അന്നുതന്നെ പാര്‍ലമെന്റിലെ മകര്‍ ദ്വാര്‍ കവാടത്തില്‍ ഭരണപക്ഷ എംപിമാര്‍ അദ്ദേഹത്തെ ഒരു സൂപ്പര്‍ സ്റ്റാറിനെപ്പോലെ സിന്ദാബാദ് മുദ്രാവാക്യങ്ങള്‍ മുഴക്കി വരവേറ്റു. ഇതിലെ വൈരുധ്യം നോക്കൂ: മുന്‍ വിദ്യാഭ്യാസ മന്ത്രിയെ ആദരിക്കുകയും കിരീടം അണിയിച്ചു വരവേല്‍ക്കുകയും ചെയ്യുമ്പോള്‍, മഹാരാഷ്ട്രയിലെ ഒരു കുടുംബം പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ ഇരയായിത്തീര്‍ന്ന തങ്ങളുടെ മകളുടെ ആത്മഹത്യയില്‍ വിലപിക്കുകയായിരുന്നു- പ്രിയങ്ക ചൂണ്ടിക്കാട്ടി.
നിരവധി വിദ്യാര്‍ഥികളുടെ ജീവനെടുത്ത പരീക്ഷാ ക്രമക്കേടിന്റെ ഉത്തരവാദിയായി രാജിവച്ചയാള്ക്കു സ്വീകരണം നല്‍കിയതിലൂടെ രാജ്യത്തെ കോടിക്കണക്കിനു വിദ്യാര്‍ഥികള്‍ക്ക് എന്തു സന്ദേശമാണു സര്‍ക്കാര്‍ നല്‍കിയത്? എന്തിലാണ് അഭിമാനം തോന്നുന്നത്? എന്താണിത്, ഇത്രയേറെ അഹങ്കാരമോ? ലജ്ജിക്കേണ്ടിടത്ത് ആഘോഷവും കൈയടികളുമാണു കാണുന്നത്. ഒരു വശത്ത് ദുഃഖവും വിലാപവും, മറുവശത്ത് ഒരാളെ മാലയിട്ട് ആദരിക്കുന്നു. ആര്‍ക്കാണ് നിങ്ങളെ വിശ്വസിക്കാന്‍ കഴിയുക?- പ്രിയങ്ക തുറന്നടിച്ചു.
തുടര്‍ച്ചയായ ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ വീഴ്ചകളും പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കു നേരേയുണ്ടായ പോലീസ് നടപടികളും ഉയര്‍ത്തിയായിരുന്നു കേന്ദ്രസര്‍ക്കാരിനെതിരായ രൂക്ഷ ആക്രമണം. ബിജെപി അംഗങ്ങള്‍ തടസവാദങ്ങളും ബഹളങ്ങളുമായി എഴുന്നേറ്റു പ്രസംഗം തടസപ്പെടുത്താന്‍ പലതവണ ശ്രമിച്ചെങ്കിലും മോദിക്കും അമിത് ഷായ്ക്കും സര്‍ക്കാരിനുമെതിരേ തമാശയും പരിഹാസവും ഗൗരവ ആരോപണങ്ങളും ചേര്‍ത്തു പ്രിയങ്കയുടെ കടന്നാക്രമണം തുടര്‍ന്നു.
നന്ദൻ നിലേക്കനിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച വിദഗ്ധ സമിതിയില്‍ ഗോമൂത്ര വിദഗ്ധനെ കൂടി ഉള്‍പ്പെടുത്തിയെന്നു പ്രിയങ്ക പരിഹസിച്ചു.
ആര്‍എസ്എസ് പ്രചാരകരെക്കൊണ്ടു നിറച്ച് വിദ്യാഭ്യാസ സംവിധാനത്തെ പൊള്ളയാക്കി മാറ്റിയിരിക്കുന്നു. നിര്‍ബന്ധപൂര്‍വം സ്ഥാപിച്ച നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയില്‍ (എന്‍ടിഎ) എല്ലാം കേന്ദ്രീകരിച്ച് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുകയും ചെയ്തുവെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.
National
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാനുള്ള പുതിയ ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നു ലോക്സഭയിൽ സംസാരിച്ചേക്കും. പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയും ഇന്നാണു സംസാരിക്കുക.
സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്കു നേരേയുണ്ടായ വെടിവയ്പ്, പെല്ലറ്റ് ആക്രമണം, ലാത്തിച്ചാര്‍ജ്, കണ്ണീര്‍വാതക പ്രയോഗം തുടങ്ങിയ അതിക്രമങ്ങള്‍ക്കു പോലീസിന്റെ ചുമതലയുള്ള ആഭ്യന്തരമന്ത്രി മറുപടി പറയണമെന്നതാണു പ്രതിപക്ഷ ആവശ്യം.
വെടിവയ്പ് അടക്കമുള്ള പോലീസിന്റെ പരിധിവിട്ട നടപടികള്‍ക്ക് അനുമതി നല്‍കിയത് ആരാണ്, ക്രൂരമായ ആക്രണങ്ങള്‍ക്കു വിദ്യാര്‍ഥികളോടു പ്രധാനമന്ത്രി മോദി മാപ്പു പറയുക എന്നീ ആവശ്യങ്ങൾ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി ഉന്നയിച്ചിട്ടുണ്ട്.
രാജ്യത്തെ കോടിക്കണക്കിനു വിദ്യാര്‍ഥികളെയും യുവാക്കളെയും സംബന്ധിക്കുന്ന സുപ്രധാന ബില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും എന്തുകൊണ്ട് സഭയിലില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഇന്നലെ ലോക്സഭയില്‍ ചോദിച്ചു.
നരേന്ദ്ര മോദിയും അമിത് ഷായും ഇന്നലെ സഭയിലെത്താതിരുന്നതിനെ മറ്റു പ്രതിപക്ഷ നേതാക്കളും ചോദ്യം ചെയ്തു.
Kerala
ന്യൂഡൽഹി: പരീക്ഷാ ക്രമക്കേട് തടയാനുള്ള ബില്ലിൻമേൽ ലോക്സഭയിൽ ചർച്ചതുടങ്ങി. ബില്ലിന്മേൽ വിശദമായ ചർച്ചയ്ക്കായി സ്പീക്കർ പത്ത് മണിക്കൂർ സമയം അനുവദിച്ചു. അതേസമയം ചർച്ച ആരംഭിച്ചപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും സഭയിൽ ഇല്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം വിമർശനം ഉന്നയിച്ചു.
പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനും ചർച്ചാ സമയം വർധിപ്പിക്കണമെന്ന ആവശ്യത്തിനും പിന്നാലെയാണ് ബിൽ ചർച്ചയ്ക്കുള്ള സമയം ഉയർത്തിയത്. ആദ്യം ആറ് മണിക്കൂറായി നിശ്ചയിച്ചിരുന്ന സമയം പിന്നീട് എട്ട് മണിക്കൂറായും തുടർന്ന് പത്ത് മണിക്കൂറായും വർധിപ്പിച്ചതായി പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു സഭയെ അറിയിച്ചു.
സ്വതന്ത്ര ഇന്ത്യയിൽ പൊതുപരീക്ഷകളിലെ ക്രമക്കേടുകൾ തടയാൻ ലക്ഷ്യമിട്ട് ഇത്തരമൊരു നിയമനിർമാണം ആദ്യമായാണെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. രാജ്യത്തെ യുവജനങ്ങളുടെയും വിദ്യാർഥികളുടെയും താൽപര്യവും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള സർക്കാരിന്റെ പ്രതിബദ്ധതയാണ് ഈ നിയമഭേദഗതിയിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
National
ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയിലും വിദ്യാര്‍ഥികള്‍ക്കു നേരെയുണ്ടായ പോലീസ് അതിക്രമത്തിലും ഒരാഴ്ചയിലേറെയായി തുടരുന്ന പാര്‍ലമെന്റ് സ്തംഭനത്തിനു പരിഹാരമായി. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ല ഭരണ- പ്രതിപക്ഷ നേതാക്കളുമായി ഇന്നലെ നടത്തിയ ചര്‍ച്ചയിലാണ് സമവായം.
പ്രതിപക്ഷ ബഹളത്തിനിടെ സര്‍ക്കാര്‍ ഇന്നലെ അവതരിപ്പിച്ച ചോദ്യപേപ്പര്‍ ചോര്‍ച്ചകളുടെ ശിക്ഷ കര്‍ശനമാക്കാനുള്ള ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ ഇടപെട്ട് ആഭ്യന്തരമന്ത്രി ഷായ്ക്കും പ്രതിപക്ഷ നേതാവ് രാഹുലിനും സംസാരിക്കാന്‍ അവസരം ഉണ്ടാകുമെന്നതിനാലാണു പ്രതിസന്ധിക്കു പരിഹാരസാധ്യത തെളിഞ്ഞത്.
സമാധാനപരമായി, നിരായുധരായ സമരം ചെയ്ത വിദ്യാര്ഥികള്ക്കെതിരേ പോലീസ് കാട്ടിയ ക്രൂരതയിൽ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ മാപ്പു പറയണമെന്നും ആഭ്യന്തരമന്ത്രി ഷാ വിശദീകരണം നല്‍കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ തുടര്‍ച്ചയായ ആറാം ദിവസവും പാര്‍ലമെന്റിന്റെ ഇരുസഭകളും പൂര്‍ണമായി സ്തംഭിച്ചതിനു പിന്നാലെയാണ് ഇന്നു ചര്‍ച്ചയ്ക്കായി സമവായം.
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തുടങ്ങിയ 20-ാം തീയതി മുതല്‍ ഇരുസഭകളിലും നടപടികളൊന്നും നടത്താനാകാതെ പിരിയുകയായിരുന്നു.
National
ന്യൂഡൽഹി: പാർലമെന്റിലെ വർഷകാല സമ്മേളനത്തെ സ്തംഭിപ്പിച്ച തർക്കങ്ങൾക്കൊടുവിൽ, ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള ഭേദഗതി ബില്ലിൽ വിപുലമായ ചർച്ച നടത്താൻ ഭരണ-പ്രതിപക്ഷ കക്ഷികൾ ധാരണയിലെത്തി. 'പബ്ലിക് എക്സാമിനേഷൻസ് (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) അമെൻഡ്മെന്റ് ബിൽ, 2026' ജൂലൈ 29ന് ലോക്സഭ ചർച്ചയ്ക്കെടുക്കും.
സഭാ നടപടികൾ തുടർച്ചയായി തടസപ്പെട്ട പശ്ചാത്തലത്തിൽ സ്പീക്കർ ഓം ബിർള വിളിച്ചുചേർത്ത സർവ്വകക്ഷി കക്ഷിനേതാക്കളുടെ യോഗത്തിലാണ് ഈ നിർണായക തീരുമാനമുണ്ടായത്. ബില്ലിന്മേൽ എട്ട് മണിക്കൂർ നീളുന്ന വിശദമായ ചർച്ച നടത്താനാണ് ധാരണയായിരിക്കുന്നത്. മത്സരപ്പരീക്ഷകളിലെ ക്രമക്കേടുകൾ, ചോദ്യപേപ്പർ ചോർച്ച എന്നിവയ്ക്കെതിരെ ശക്തമായ നിയമനടപടികളും ശിക്ഷാ വ്യവസ്ഥകളും ഉറപ്പാക്കുന്നതാണ് നിർദിഷ്ട ഭേദഗതി ബിൽ.
ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും കക്ഷി നേതാക്കളുമായി സ്പീക്കർ നടത്തിയ ചർച്ചയിലാണ് സഭാ സ്തംഭനം അവസാനിപ്പിക്കാനും സഭ സാധാരണ നിലയിലേക്ക് കൊണ്ടുവരാനും തീരുമാനമായത്. പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തിയതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചുദിവസങ്ങളായി സഭാനടപടികൾ പൂർണമായി തടസപ്പെട്ടിരിക്കുകയായിരുന്നു.
National
ന്യൂഡൽഹി: മന്ത്രി സ്ഥാനം രാജിവെച്ച് പാർലമെന്റിലെത്തിയ ധർമ്മേന്ദ്ര പ്രധാനിന് എൻഡിഎ എംപിമാരുടെ ഊഷ്മള സ്വീകരണം. തിങ്കളാഴ്ച പാർലമെന്റിലെത്തിയ അദ്ദേഹത്തെ ആഹ്ലാദാരവങ്ങളോടെയാണ് ഭരണപക്ഷ എംപിമാർ വരവേറ്റത്. കാറിൽ നിന്നിറങ്ങി ചിരിച്ചുകൊണ്ട് കൈകൂപ്പി നീങ്ങിയ അദ്ദേഹത്തിന് ചുറ്റം മുദ്രാവാക്യ വിളികളുമായി എംപിമാർ തടിച്ചുകൂടി.
ചിലർ അദ്ദേഹത്തിന്റെ തലയിൽ പരമ്പരാഗത തൊപ്പിയും തോളിൽ ഷാളും അണിയിച്ചു. രാജ്യതാൽപര്യം മുൻനിർത്തിയാണ് താൻ പദവി ഒഴിഞ്ഞതെന്നും യുവാക്കളെ ആശയക്കുഴപ്പത്തിന്റെ വലയിൽ പെടാൻ അനുവദിക്കില്ലെന്നും അദ്ദേഹം എക്സിൽ കുറിച്ചിരുന്നു. വരാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ചുമതലകളോ പാർട്ടി സംഘടനാ തലത്തിലോ പുതിയ ദൗത്യങ്ങൾ ലഭിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
ഒഡീഷ ബിജെപിയിലെ കരുത്തുറ്റ നേതാവായ അദ്ദേഹം ദേശീയ രാഷ്ട്രീയത്തിലും നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചുമതല, പശ്ചിമ ബംഗാളിലെ ഭവാനിപ്പൂരിൽ സുവേന്ദു അധികാരി നേടിയ ചരിത്ര വിജയത്തിലും പ്രധാന് നിർണായക പങ്കുണ്ട്. കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ നിതിൻ നവീൻ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് തുടങ്ങിയ പ്രമുഖർ അദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നു.
National
ന്യൂഡൽഹി: വന്ദേമാതരം ആലപിക്കുന്നത് തടസപ്പെടുത്തുന്നതും ഗാനത്തെ അപമാനിക്കുന്നതും മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാക്കുന്നതിനുള്ള ബിൽ കേന്ദ്ര സർക്കാർ രാജ്യസഭയിൽ അവതരിപ്പിച്ചു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ആണ് സഭയിൽ ബിൽ സമർപ്പിച്ചത്.
1971-ലെ "പ്രിവൻഷൻ ഓഫ് ഇൻസൾട്ട്സ് ടു നാഷണൽ ഓണർ ആക്ട്' ഭേദഗതി ചെയ്തുകൊണ്ടാണ് പുതിയ നിയമനിർമാണം നടത്തുന്നത്. നിലവിൽ ദേശീയപതാക, ഭരണഘടന, ദേശീയഗാനം എന്നിവയെ അപമാനിക്കുന്നവർക്ക് ലഭിക്കുന്ന മൂന്നു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ഉള്ള ശിക്ഷാ വ്യവസ്ഥകൾ ഇനി വന്ദേമാതരത്തിനും ബാധകമാകും.
സഭയിൽ നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ എംപിമാർ നടത്തിയ ശക്തമായ പ്രതിഷേധങ്ങൾക്കും മുദ്രാവാക്യം വിളികൾക്കും ഇടയിലാണ് കേന്ദ്രം ബിൽ അവതരിപ്പിച്ചത്. കേരളത്തിൽ നിന്നുള്ള രാജ്യസഭാ എംപിമാരായ ജോൺ ബ്രിട്ടാസ്, പി. സന്തോഷ് കുമാർ എന്നിവർ ബിൽ അവതരിപ്പിക്കുന്നതിനെ ശക്തമായി എതിർത്തു.
National
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പാർലമെന്റിൽ പ്രതിപക്ഷ ബഹളം. ശക്തമായ പ്രതിഷേധത്തെ തുടർന്ന് രാജ്യസഭ ഉച്ചയ്ക്ക് രണ്ടു വരെ നിർത്തിവെച്ചു. ലോക്സഭയിലും നടപടിക്രമങ്ങൾ തടസപ്പെട്ട് പ്രതിഷേധം തുടരുകയാണ്. നേരത്തെ ബഹളം കാരണം ഇരുസഭകളും 12 വരെ നിർത്തിവെച്ചിരുന്നു.
വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് ലക്ഷ്യമിട്ടാണ് പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ രംഗത്തെത്തിയത്. നീറ്റ് ചോദ്യപേപ്പർ ചോർച്ചയെക്കുറിച്ചോ രാജ്യവ്യാപകമായി നടക്കുന്ന വിദ്യാർഥി പ്രക്ഷോഭങ്ങളെക്കുറിച്ചോ പ്രധാനമന്ത്രിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ പാർലമെന്റിൽ പ്രസ്താവന നടത്തണം.
അല്ലാതെ അർദ്ധരാത്രി സോഷ്യൽ മീഡിയായിൽ വീഡിയോ പോസ്റ്റ് ചെയ്യുകയല്ലവേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റിൽ പ്രസ്താവന നടത്തിയാൽ മാത്രമേ അദ്ദേഹത്തിന്റെ വാക്കുകളെ ആധികാരികമായി കണക്കാക്കാനാകൂ. രാത്രി 12ന് എവിടെയെങ്കിലും ഇരുന്ന് സംസാരിക്കുന്നതിനേക്കാൾ അദ്ദേഹം രാജ്യത്തിന്റെ പരമോന്നത സഭയിൽ വന്ന് പ്രസ്താവന നടത്തട്ടെ ഞങ്ങൾ കേൾക്കാമെന്നും ഖാർഗെ പറഞ്ഞു.
അതേസമയം പ്രതിപക്ഷ ആരോപണങ്ങളെ പ്രതിരോധിക്കാൻ ഭരണപക്ഷവും രംഗത്തെത്തി. ചോദ്യപേപ്പർ ചോർച്ച തടയുന്നതിനായി പ്രധാനമന്ത്രി ശക്തമായ നിയമനിർമാണം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു സഭയിൽ വ്യക്തമാക്കി. എന്നാൽ വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിലും പ്രധാനമന്ത്രിയുടെ നേരിട്ടുള്ള മറുപടിയിലും കുറഞ്ഞതൊന്നും സ്വീകാര്യമല്ലെന്ന നിലപാടിലാണ് പ്രതിപക്ഷം.
Kerala
തിരുവനന്തപുരം: നീറ്റ് പരീക്ഷാക്രമക്കേട് ഉൾപ്പെടെ എല്ലാ വിഷയങ്ങളും പാർലമെന്റിൽ ചർച്ച ചെയ്യാമെന്ന് കേന്ദ്ര സർക്കാർ പറഞ്ഞിട്ടും കോണ്‍ഗ്രസ് അതിനു തയാറാകാത്തതു ഭയംകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
“വിദ്യാർഥികളുടെയും യുവാക്കളുടെയും സമരത്തെ ബിജെപിയും സർക്കാരും നല്ല ഉദ്ദേശ്യത്തോടെയാണു കാണുന്നത് പരീക്ഷാ തട്ടിപ്പു നടത്തിയവർ ശിക്ഷിക്കപ്പെടണം. എന്നാൽ, സമരത്തിന്റെ പേരിൽ അക്രമം ഉണ്ടാക്കരുത്. കോണ്‍ഗ്രസ് ഇതു രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്” - രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
National
ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച വിഷയത്തിൽ പാർലമെന്റിന്റെ ഇരുസഭകളിലും രൂക്ഷമായ ബഹളവും നാടകീയ രംഗങ്ങളും. പ്രതിഷേധം അതിരൂക്ഷമായതിനെ തുടർന്ന് ലോക്സഭയും രാജ്യസഭയും ഉച്ചയ്ക്ക് 12 വരെ നിർത്തിവെച്ചു. നീറ്റ് വിഷയത്തിലെ പ്രതിഷേധത്തെ തുടർന്ന് തുടർച്ചയായ നാലാം ദിവസമാണ് ലോക്സഭാ നടപടികൾ തടസപ്പെടുന്നത്.
അതേസമയം പാർലമെന്റ് കവാടത്തിന് മുന്നിൽ ഭരണ-പ്രതിപക്ഷ എംപിമാർ നേർക്കുനേർ ഏറ്റുമുട്ടിയത് കടുത്ത സംഘർഷാവസ്ഥ സൃഷ്ടിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, സോണിയാ ഗാന്ധി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിപക്ഷം പ്രതിഷേധ സമരം ആരംഭിച്ചത്.
എന്നാൽ വിഷയത്തിൽ ചർച്ചയ്ക്ക് തയാറാകണമെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷ എംപിമാരും കവാടത്തിലെത്തിയതോടെ ഇരുവിഭാഗവും തമ്മിൽ രൂക്ഷമായ പോർവിളിയും മുദ്രാവാക്യം വിളിയും ആരംഭിച്ചു. തുടർന്ന് എംപിമാർ പരസ്പരം പാഞ്ഞടുക്കുകയും കൈയാങ്കളിയുടെ വക്കോളമെത്തുകയും ചെയ്തു.
ഒടുവിൽ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്. ധർമേന്ദ്ര പ്രധാന്റെ രാജിവയ്ക്കാതെ തങ്ങൾ ചർച്ചയ്ക്കില്ലെന്ന് കെ.സി. വേണുഗോപാൽ എംപി പറഞ്ഞു.
National
ന്യൂഡൽഹി: പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടൽ അതിരൂക്ഷമാകുന്നു. നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് സമീപം കോൺഗ്രസ് നടത്തിയ ധർണയ്ക്കെതിരെ എൻഡിഎ എംപിമാർ പാർലമെന്റിൽ പ്രതിഷേധിച്ചു.
വ്യാഴാഴ്ച രാവിലെ 10. 30 ഓടെയാണ് ബിജെപി നേതാക്കളുടെ നേതൃത്വത്തിൽ ഭരണപക്ഷ എംപിമാർ പ്രതിഷേധവുമായി എത്തിയത്. പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി സഭയിലെ തന്റെ പ്രാഥമിക ചുമതലകളിൽ നിന്ന് ഒളിച്ചോടുകയാണെന്ന് ബിജെപി കുറ്റപ്പെടുത്തി. സഭാ നടപടികളിൽ പങ്കാളിയാകുന്നതിന് പകരം ബഹളമുണ്ടാക്കി സഭ തടസപ്പെടുത്താൻ മാത്രമാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും ഭരണപക്ഷം ആരോപിച്ചു.
നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ സമരം ചെയ്ത വിദ്യാർഥികൾക്ക് നേരെ പോലീസ് നടത്തിയ ലത്തിച്ചാർജിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച രാഹുൽ ഗാന്ധി, സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് എന്നിവരുടെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാക്കൾ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ ധർണ നടത്തിയിരുന്നു. തുടർന്ന് ഡൽഹി പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയും പിന്നീട് വിട്ടയക്കുകയുമായിരുന്നു.
National
ന്യൂഡൽഹി: സിജെപിയുടെ നേതൃത്വത്തിലുള്ള വിദ്യാർഥി പ്രതിഷേധത്തിനെതിരെയുണ്ടായ പോലീസ് അതിക്രമത്തിൽ കേന്ദ്ര സർക്കാരിനെതിരെ പാർലമെന്റിൽ ആഞ്ഞടിച്ച് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്.
ബുധനാഴ്ച പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകികൊണ്ടാണ് അഖിലേഷ് പോലീസ് നടപടിയെ ചോദ്യം ചെയ്ത് രംഗത്തെത്തിയത്. വിദ്യാർഥികളെ കേൾക്കാൻ നിങ്ങൾ തയാറായില്ലെങ്കിൽ അവർ തെരുവുകളിലേക്ക് ഇറങ്ങും. വിദ്യാർഥികൾക്കെതിരെയുള്ള പോലീസ് അതിക്രമങ്ങളുടെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കണമെന്ന് അഖിലേഷ് യാദവ് പറഞ്ഞു.
വിദ്യാർഥിനികളുടെ വസ്ത്രങ്ങൾ കീറി. വിദ്യാർഥികളെ ലാത്തി കൊണ്ടടിച്ചു. അടിയേറ്റ് അവരുടെ ദേഹത്ത് നിന്ന് ചോരചീന്തി. അവരുടെ കാലുകൾ തകർന്നു. നമ്മുടെ പെൺമക്കളുടെ വസ്ത്രങ്ങളും നിങ്ങൾ കീറുമോയെന്നും അഖിലേഷ് ചോദിച്ചു.
പ്രധാനമന്ത്രി പാർലമെന്റിൽ സംസാരിക്കാൻ തയാറാകാതിരുന്നതിനാലാണ് കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ വസതിക്ക് മുന്നിൽ ധർണ നടത്തിയതെന്നും അഖിലേഷ് യാദവ് വിശദീകരിച്ചു. വിദ്യാർഥികളുടെ ശബ്ദം ഉറക്കെ കേൾപ്പിക്കാനായാണ് താനും രാഹുൽ ഗാന്ധിയും ഉൾപ്പെടെയുള്ളവർ അവിടെ പോയതെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ പ്രതിഷേധിച്ച കോൺഗ്രസ് എംപിമാർ ഇന്ന് പാർലമെന്റിൽ എത്തിയത് കറുപ്പു വസ്ത്രമണിഞ്ഞ്.
പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരേ ഡൽഹി പോലീസ് നടത്തിയ അതിക്രമവും പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ സമരം ചെയ്ത എംപിമാരെ അറസ്റ്റ് ചെയ്ത നടപടിക്കും എതിരേയായിരുന്നു പ്രതിഷേധം. രാവിലെ പാർലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് പ്രതിപക്ഷ എംപിമാർ കേന്ദ്ര സർക്കാരിന് എതിരെ മുദ്രാവാക്യം മുഴക്കി.
ശേഷം രാവിലെ 11ന് പാർലമെന്റ് നടപടി ആരംഭിച്ചപ്പോൾ കറുപ്പു വസ്ത്രമണിഞ്ഞ എംപിമാർ ലോക്സഭയുടെ നടുത്തളത്തിൽ ഇറങ്ങി മുദ്രാവാക്യം മുഴക്കി. എസ്പി, തൃണമൂൽ കോൺഗ്രസ് തുടങ്ങിയ പ്രതിപക്ഷ അംഗങ്ങളും കോൺഗ്രസ് എംപിമാർക്കൊപ്പം പ്രതിഷേധത്തിൽ പങ്കെടുത്തു. ഡിഎംകെ കോൺഗ്രസിനൊപ്പം പ്രതിക്ഷേധത്തിൽ നിന്നു വിട്ടുനിന്നെങ്കിലും തമിഴ്നാടിന്റെ പ്രാദേശിക വിഷയത്തിൽ പ്രതിഷേധവുമായി രംഗത്ത് എത്തി.
പ്രതിപക്ഷം ഉന്നയിക്കുന്ന ആവശ്യങ്ങളിൽ ചർച്ചയ്ക്ക് തയാറാണെന്ന് ലോക്സഭാ സ്പീക്കർ ഓംബിർള അറിയിച്ചെങ്കിലും പ്രതിപക്ഷം അംഗീകരിച്ചില്ല.
National
ന്യൂഡൽഹി: വർഷകാല സമ്മേളനത്തിന്റെ ആദ്യദിനം പ്രതിഷേധത്തിൽ മുങ്ങിയതോടെ നടപടികൾ പൂർത്തിയാക്കാതെ പാർലമെന്റിന്റെ ഇരുസഭകളും ആദ്യദിനം പിരിഞ്ഞു. രാവിലെ 11ന് ഇരുസഭകളിലും അന്തരിച്ച മുൻ പാർലമെന്റ് സാമാജികരെ അനുസ്മരിച്ചു.
പിന്നീട് ചോദ്യോത്തരവേളയിലേക്കു ലോക്സഭാ സ്പീക്കർ ഓം ബിർള കടന്നെങ്കിലും കോൺഗ്രസും ഡിഎംകെയും ഉൾപ്പെടെയുള്ള പ്രതിപക്ഷം ബഹളവുമായി സഭയുടെ നടുത്തളത്തിൽ ഇറങ്ങുകയായിരുന്നു. പരീക്ഷാക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയും അയോധ്യ രാമക്ഷേത്ര കൊള്ളയും കോൺഗ്രസ് ഉന്നയിച്ചപ്പോൾ, തമിഴ്നാട്-കർണാടക അതിർത്തിയിലെ മേക്കാദാട്ടു അണക്കെട്ട് വിഷയത്തിൽ ഡിഎംകെയും സഭയിൽ പ്രതിഷേധമുയർത്തി.
പ്രതിപക്ഷ ഇന്ത്യാ മുന്നണിയിൽനിന്നു ഡിഎംകെ അകലം പാലിക്കുന്നതിനാൽ പരസ്പരം സഹകരിക്കാതെയായിരുന്നു പാർട്ടിയുടെ പ്രതിഷേധം. ബഹളത്തെത്തുടർന്ന് ഉച്ചവരെ ഒന്നിലധികം തവണ ഇരുസഭകളും പിരിച്ചുവിട്ടു. ഉച്ചകഴിഞ്ഞും പ്രതിഷേധത്തിനു മാറ്റമില്ലാതെവന്നതോടെ മൂന്നിന് സഭ പിരിയുകയായിരുന്നു. തൃണമൂൽ കോൺഗ്രസ് വിട്ട വിമത എംപിമാർ പ്രത്യേക ബ്ലോക്കായാണു സഭാനടപടികളിൽ പങ്കെടുത്തത്.
സമാനമായി ശിവസേന ഷിൻഡെ വിഭാഗത്തിലെത്തിയ ഉദ്ധവ് താക്കറെ വിഭാഗത്തിലെ എംപിമാർ പ്രതിപക്ഷ ഇരിപ്പിടത്തിൽനിന്നും മാറി ഭരണപക്ഷത്തിനൊപ്പം സഭാ നടപടികളിൽ പങ്കെടുത്തു.
രാജ്യസഭയിലും സമാനമായി പ്രതിപക്ഷം ബഹളമുണ്ടാക്കിയതിനാൽ നടപടികൾ പൂർണമായി സ്തംഭിച്ചു. പരീക്ഷാ ചോദ്യപേപ്പർ ചോർച്ച സംബന്ധിച്ച വിഷയം രാജ്യസഭാ പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖാർഗെ സഭയിൽ ഉന്നയിച്ചു. പതിനായിരത്തോളം
വിദ്യാർഥികൾ ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ജന്തർ മന്തറിൽ പ്രതിഷേധിക്കാനെത്തിയപ്പോൾ പോലീസ് ലാത്തിച്ചാർജുകൊണ്ട് നേരിട്ടെന്നും പ്രതിഷേധത്തെ സർക്കാർ കായികമായി അടിച്ചമർത്താൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
എന്നാൽ, പ്രതിപക്ഷനേതാവിന്റെ പ്രസംഗം പൂർത്തിയാക്കാൻ അനുവദിക്കാതെ രാജ്യസഭാധ്യക്ഷൻ സി.പി. രാധാകൃഷ്ണൻ സഭാനടപടികൾ നിർത്തിവച്ചു.
National
ന്യൂഡൽഹി: പാർലമെന്റിന്റെ സുഗമമായ പ്രവർത്തനം, അർഥവത്തായ ചർച്ചകൾ, രാജ്യത്തെ മുന്നോട്ടു കൊണ്ടുപോകാനുള്ള കൂട്ടായ നിശ്ചയദാർഢ്യം എന്നിവയാണ് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.
വർഷകാല സമ്മേളനം ആരംഭിച്ച ഇന്നലെ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ പുരോഗതിക്കുവേണ്ടി പൊതുവായ പ്രതിബദ്ധതയോടെ അറിവോടും ആദരവോടും കൂടിയ സംവാദത്തിൽ ഏർപ്പെടാൻ പാർലമെന്റ് അംഗങ്ങളോട് പ്രധാനമന്ത്രി അഭ്യർഥിച്ചു.
വിക്രം-1 റോക്കറ്റിലൂടെ ദേശീയപതാക ബഹിരാകാശത്തേക്ക് എത്തിച്ച ഇന്ത്യൻ സ്റ്റാർട്ടപ്പ് കമ്പനിയായ സ്കൈറൂട്ട് എയ്റോസ്പേസിനെ പ്രകീർത്തിച്ചു സംസാരിക്കവേ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി പരോക്ഷമായി വിമർശിച്ചു.
സ്കൈറൂട്ട് കമ്പനി ടീമിന്റെ ശരാശരി പ്രായം 28 വയസാണെന്നും താൻ സംസാരിക്കുന്നത് 56 വയസുള്ള ഏതെങ്കിലും ചെറുപ്പക്കാരനെക്കുറിച്ചല്ലെന്നുമായിരുന്നു മോദിയുടെ പരിഹാസം.
National
ന്യൂഡൽഹി: വർഷകാല സമ്മേളനത്തിന്റെ ആദ്യ മണിക്കൂർ പാർലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചു. പരീക്ഷാ ക്രമക്കേടിൽ പാർലമെന്റിന്റെ പുറത്ത് കൊക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ പ്രതിഷേധം നടക്കുമ്പോൾ സമാന വിഷയത്തിൽ പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷം പ്രതിഷേധിച്ചു.
രാവിലെ 11ന് ഇരുസഭകളിലും നടപടി ആരംഭിച്ചു. അന്തരിച്ച മുൻ പാർലമെന്റ് അംഗങ്ങൾക്ക് സ്പീക്കർ ആദരം അർപ്പിച്ച ശേഷം തുടർനടപടികളിലേക്ക് കടക്കുന്നതിനിടയിലാണ് പ്രതിപക്ഷ അംഗങ്ങൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയും റാംമന്ദിർ കൊള്ളയും ഉൾപ്പെടെയുള്ള വിഷയം ഉന്നയിച്ച് രംഗത്ത് എത്തിയത്.
തമിഴ്നാട്ടിലെ പ്രാദേശിക വിഷയം ഉന്നയിച്ച് ഡിഎംകെയും സഭയുടെ നടുത്തളത്തിൽ ഇറങ്ങിയതോടെ സ്പീക്കർ ഓം ബിർള പാർലമെന്റ് നടപടി 12 മണി വരെ നിർത്തിവച്ചു.
തൃണമൂൽ കോൺഗ്രസ് വിട്ട വിമത എംപിമാർ പ്രത്യേക ബ്ലോക്കായി തന്നെ സഭാ നടപടികളിൽ പങ്കെടുത്തു. സമാനമായി ശിവസേന ഷിൻഡെ വിഭാഗത്തിൽ എത്തിയ ഉദ്ദവ് താക്കറെ വിഭാഗത്തിലെ എംപിമാരും പ്രത്യേകമായി ഇരുന്ന് സഭാ നടപടികളും പങ്കെടുത്തു. അതേസമയം പാർലമെന്റിന്റെ പുറത്ത് സിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധം തുടരുകയാണ്.
National
ന്യഡൽഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം. എഫ്സിആര്‍എ നിയമഭേദഗതിയടക്കം ആറ് ബില്ലുകള്‍ ഈ സമ്മേളന കാലത്ത് അവതരിപ്പിക്കും. വന്ദേമാതരത്തെ അധിക്ഷേപിച്ചാല്‍ തടവ് ശിക്ഷ ഉറപ്പ് വരുത്തുന്ന ബില്ല് ഇന്ന് രാജ്യസഭയില്‍ അമിത് ഷാ അവതരിപ്പിക്കും. പ്രതിപക്ഷത്തെ ഭിന്നതക്കിടെ കോണ്‍ഗ്രസ് വിളിച്ച ഇന്ത്യ സഖ്യം യോഗം ഇന്ന് രാവിലെ ചേരും.
അയോധ്യ, നീറ്റ് ക്രമക്കേടടക്കം വിഷയങ്ങളില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമാകും. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിനായി 360 പേരുടെ പിന്തുണ സമ്മേളനത്തിൽ ഉറപ്പാക്കാനുള്ള നീക്കം ബിജെപി ഇനിയും ഉപേക്ഷിച്ചിട്ടില്ല.
അതേസമയം, കോക്രോച്ച് ജനത പാർട്ടിയുടെ നേതൃത്വത്തിൽ ജന്തർ മന്തറിൽനിന്നു പാർലമെന്റിലേക്കുള്ള മാർച്ച് ഇന്ന് നടക്കും. രാവിലെ ഒൻപതോടെ ജന്തർ മന്തറിൽ എത്താനാണ് സിജെപി ആഹ്വാനം. കേരളത്തിൽനിന്നും പ്രമുഖരടക്കം സമരത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ജന്തർ മന്തറിൽ കണ്ട ജനപിന്തുണ മാർച്ചിലും ഉണ്ടാകുമോ എന്നതാണ് ആകാംഷ. എന്നാൽ മാർച്ചിന് പോലീസ് അനുമതിയില്ല.
National
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ഇന്നു പാർലമെന്റിലേക്ക് മാർച്ച് നടത്തും. ‘ചലോ സൻസദ്’എന്നു പേരിട്ടിരിക്കുന്ന പ്രതിഷേധറാലി രാവിലെ ഒന്‍പതിന് സമരവേദിയായ ജന്തർ മന്തറിൽനിന്നാണ് ആരംഭിക്കുക.
സാമൂഹികപ്രവർത്തകൻ സോനം വാംഗ്ചുക്കിനെ പ്രതിഷേധസ്ഥലത്തുനിന്ന് മാറ്റിയതിനെത്തുടർന്ന് വിദ്യാർഥികളും യുവാക്കളും രക്ഷിതാക്കളുമടങ്ങുന്ന വൻ ജനസാഗരമാണ് കഴിഞ്ഞ രണ്ടു ദിവസമായി ജന്തർ മന്തറിലേക്ക് ഒഴുകിയെത്തുന്നത്.
വൻ ജനപങ്കാളിത്തം കണക്കിലെടുത്ത് ഡൽഹി പോലീസ് തലസ്ഥാനത്ത് അതീവ സുരക്ഷാ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇന്നലെത്തന്നെ തലസ്ഥാനനഗരത്തിന്റെ വിവിധ മേഖലകളിൽ അധിക സേനയെ വിന്യസിച്ച അധികൃതർ ജന്തർ മന്തറിന്റെ പ്രവേശന കവാടങ്ങളിൽ കൂടുതൽ ബാരിക്കേഡുകളും സ്ഥാപിച്ചിട്ടുണ്ട്.
മാർച്ചിലെ ജനബാഹുല്യം മുന്നിൽക്കണ്ട് വിവിധ പ്രദേശങ്ങളിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. മാർച്ചിന് അനുമതി നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽത്തന്നെ റാലിയുമായി മുന്നോട്ടുപോയാൽ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കിയേക്കുമെന്നാണ് സൂചന.
പ്രതിഷേധക്കാർ പാർലമെന്റിലേക്കു കടക്കാതിരിക്കാൻ അവിടെയും ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യമുണ്ടായാൽ നേരിടാൻ കണ്ണീർ വാതക സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. വാഹനപരിശോധനയും കർശനമാക്കി.
National
ന്യൂഡല്‍ഹി: ഉദ്ധവ് താക്കറെയുടെ ശിവേസനയില്‍ (യുബിടി) നിന്ന് കൂറുമാറി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ ശിവസേനയില്‍ ചേര്‍ന്ന ആറ് എംപിമാരുടെ ലയനം ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള അംഗീകരിച്ചു.
തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട 20 വിമത എംപിമാര്‍ക്ക് ലോക്സഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാനും നാളെ തുടങ്ങുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനു മുന്നോടിയായി സ്പീക്കര്‍ അനുമതി നല്കി.
താക്കറെയുടെ ശിവസേനയിലുണ്ടായിരുന്ന ഒമ്പതില്‍ ആറു പേരുടെ ലയനം സ്പീക്കര്‍ അംഗീകരിച്ചതോടെ ലോക്സഭയില്‍ എഴ് എംപിമാരുണ്ടായിരുന്ന ഷിന്‍ഡെ പക്ഷത്തിന്റെ അംഗബലം 13 ആയി ഉയര്‍ന്നു. താക്കറെ പക്ഷത്ത് ഇനി മൂന്ന് എംപിമാര്‍ മാത്രം. സ്പീക്കറുടെ നടപടി കൂറുമാറ്റ നിരോധന നിയമത്തിന്റെ അന്തഃസത്തയ്ക്കെതിരാണെന്ന പരാതിയുമായി താക്കറെ പക്ഷം കോടതിയെ സമീപിക്കും.
2022ല്‍ ശിവസേന പിളര്‍ന്നതുമുതല്‍ നേതൃത്വം, സംഘടനാപരമായ നിയന്ത്രണം, തെരഞ്ഞെടുപ്പു ചിഹ്നം എന്നിവയെച്ചൊല്ലി ഇരുവിഭാഗങ്ങളും തമ്മില്‍ രാഷ്ട്രീയവും നിയമപരവുമായ തര്‍ക്കങ്ങളില്‍ ബിജെപിയോടൊപ്പമുള്ള ഷിന്‍ഡെ പക്ഷത്തിന് അനുകൂലമാണു തീരുമാനങ്ങള്‍. വിമത എംപിമാരുടെ ലയനം ലോക്സഭാ സ്പീക്കര്‍ അംഗീകരിച്ചതോടെ താക്കറെയുടെ ശിവസേന യുബിടി കൂടുതല്‍ പ്രതിസന്ധിയിലാകും.
മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് നാഷണലിസ്റ്റ് സിറ്റിസണ്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യയില്‍ (എന്‍സിപിഐ) ചേര്‍ന്ന 20 എംപിമാര്‍ക്ക് നാളെ മുതല്‍ ലോക്സഭയില്‍ പ്രത്യേക ഇരിപ്പിടം അനുവദിച്ചു. ത്രിപുരയില്‍ രജിസ്റ്റര്‍ ചെയ്ത എന്‍സിപിഐ പാര്‍ട്ടിയുടെ പേരിലാണു ബിജെപിയുടെ സഹായത്തോടെ ഭൂരിപക്ഷം എംപിമാര്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടത്.
ലോക്സഭയില്‍ എന്‍ഡിഎ പക്ഷത്ത് ഇപ്പോള്‍ 318 എംപിമാരുണ്ട്. ഭരണഘടനാ ഭേദഗതികള്‍ പാസാക്കുന്നതിന് ആവശ്യമായ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തിന് 363 എംപിമാരുടെ പിന്തുണ വേണം. 45 എംപിമാരുടെ കുറവ്.
ലോക്സഭയില്‍ ഭരണകക്ഷിയായ ബിജെപിക്ക് 240 എംപിമാരാണുള്ളത്. പ്രതിപക്ഷത്ത് കോണ്‍ഗ്രസിന് നൂറും സമാജ്വാദി പാര്‍ട്ടിക്ക് 37 എംപിമാരുമുണ്ട്.
National
ന്യൂഡൽഹി: പാർലമന്റിന്റെ വർഷകാല സമ്മേളനത്തിനു നാളെ തുടക്കം. രാഷ്ട്രീയസംഖ്യങ്ങളിലെ മാറ്റങ്ങൾ, വിവാദ ബില്ലുകൾ, രാജ്യതലസ്ഥാനത്തെ വിദ്യാർഥി പ്രതിഷേധം ഉൾപ്പടെ വിഷയങ്ങൾ സഭയിൽ പ്രതിഫലിച്ചേക്കും.
അടുത്തമാസം 21 വരെ നീളുന്ന സമ്മേളനത്തിൽ വനിതാ സംവരണ ഭേദഗതി ബില്ലും മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട ബില്ലുകളും ഉൾപ്പടെ സുപ്രധാന നിയമനിർമാണങ്ങൾ ഉണ്ടാകും.
ദേശീയഗീതമായ വന്ദേമാതരത്തെ അവഹേളിക്കുന്നതും തടസപെടുത്തുന്നതും ക്രമിനൽ കുറ്റമാക്കുന്ന ബില്ലും ഈ സമ്മേളനത്തിൽ ഒട്ടേറെ ചർച്ചകൾക്കു വഴിതെളിക്കും.
സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം ഉയർത്തൽ, സർക്കാർ ബോണ്ടുകളിലെ വിദേശനിക്ഷേപകർക്കുള്ള നികുതി ഇളവ് തുടങ്ങിയ വിഷയങ്ങളും സഭയുടെ പരിഗണനയ്ക്കു വരും.
ഭരണഘടനാ സ്ഥാപനങ്ങളുടെ ദുരുപയോഗം, രാഷ്ട്രീയകക്ഷികളെ പിളർത്താനുള്ള നീക്കങ്ങൾ, നീറ്റ് പരീക്ഷക്രമക്കേട്, വിലക്കയറ്റം, വിദേശനയങ്ങളിലെ പരാജയം, എഥനോൾ വിഷയം തുടങ്ങിയവ പ്രതിപക്ഷം ശക്തമായി ഉയർത്താനാണ് സാധ്യത. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു.
പ്രതിപക്ഷ നിരയിലെ അസ്വാരസ്യങ്ങളും സമ്മേളനത്തിൽ പ്രതിഫലിക്കും. തമിഴ്നാട്ടിൽ നിയമസഭാതെരഞ്ഞെടുപ്പിനു പിന്നാലെ കോൺഗ്രസുമായുള്ള സഖ്യം ഉപേക്ഷിച്ച ഡിഎംകെ പ്രത്യേക ബ്ലോക്കായി ഇരിക്കാനാണ് സാധ്യത. തൃണമൂൽ കോൺഗ്രസിലെ വിമത എംപിമാരും ഇതേ നിലപാടു സ്വീകരിച്ചേക്കും.
National
ന്യൂഡൽഹി: ദേശീയഗീതം ‘വന്ദേ മാതര’ത്തെ അപമാനിക്കുന്നവർക്കും തടസപ്പെടുത്തുന്നവർക്കും എതിരെ കർശന നടപടി സ്വീകരിക്കാൻ പുതിയ നിയമം കൊണ്ടുവരാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ഇത് സംബന്ധിച്ച ബിൽ ഉടൻ പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു.
ദേശീയഗാനത്തിന് അർഹമായ ആദരവ് ഉറപ്പാക്കുക എന്നതാണ് ബില്ലിന്റെ പ്രധാന ലക്ഷ്യം. വന്ദേ മാതരത്തെ അപമാനിക്കുന്നതും പാടുന്നതിന് തടസം നിൽക്കുന്നതും ക്രിമിനൽ കുറ്റമാക്കാനാണ് നീക്കം. ദേശീയ ചിഹ്നങ്ങളോടുള്ള അനാദരവ് തടയുന്നതിനുള്ള നിലവിലെ നിയമങ്ങൾക്ക് പുറമേ, വന്ദേ മാതരത്തിനായി പ്രത്യേക നിയമനിർമാണം കൊണ്ടുവരുന്നത് ഗൗരവമായ വിഷയമായാണ് സർക്കാർ കാണുന്നത്.
ദേശീയോദ്ഗ്രഥനത്തിന്റെയും ദേശസ്നേഹത്തിന്റെയും പ്രതീകമായ വന്ദേ മാതരത്തെ ജനങ്ങൾ ആദരവോടെ കാണേണ്ടതുണ്ടെന്ന സന്ദേശമാണ് ഈ നീക്കത്തിലൂടെ സർക്കാർ നൽകുന്നത്.
National
ന്യൂഡൽഹി: ഈമാസം 20ന് ആരംഭിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിനു മുന്നോടിയായായി 19ന് സർവകക്ഷി യോഗം ചേരും. പാർലമെന്റ് നടപടികൾ സുഗമമായി നടത്താനും പരിഗണനയ്ക്കുവരുന്ന ബില്ലുകളിൽ പിന്തുണയും തേടിയാണ് സർവകക്ഷിയോഗം.
നീറ്റ് ചോദ്യപേപ്പർ ചോർച്ച, ഓപ്പറേഷൻ സിന്ദൂറിലെ സൈനികരുടെ മരണം സംബന്ധിച്ച പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് നടത്തിയ പരാമർശം ഉൾപ്പെടെയുള്ള വിഷയങ്ങൾ പ്രതിപക്ഷം കേന്ദ്രസർക്കാരിനെതിരേ ആയുധമാക്കും. തെറ്റായ വിവരം നൽകി പാർലമെന്റിനെ തെറ്റിദ്ധരിപ്പിച്ചുവെന്നു ചൂണ്ടിക്കാട്ടി രാജ്നാഥ് സിംഗിനെതിരേ കോൺഗ്രസ് ഇതിനോടകം അവകാശലംഘന നോട്ടീസ് നൽകിയിട്ടുണ്ട്.
ഭരണഘടനാഭേദഗതി ആവശ്യപ്പെടുന്ന ചില ബില്ലുകൾ കേന്ദ്രസർക്കാർ സമ്മേളനത്തിൽ പരിഗണനയ്ക്കെടുത്തേക്കും. 30 ദിവസം ജയിലിൽ കഴിഞ്ഞാൽ മന്ത്രിസ്ഥാനം നഷ്ടപ്പെടുന്ന 130-ാം ഭരണഘടനാഭേദഗതി ഉൾപ്പെടുന്ന ബില്ലുകളടക്കമാണ് അവതരിപ്പിക്കുക. നിലവിൽ ജെപിസിയുടെ പരിഗണനയിലുള്ള ബില്ലിന്റെ അന്തിമ റിപ്പോർട്ട് വൈകാതെ പാർലമെന്റിൽ സമർപ്പിക്കും.
കുറ്റകൃത്യത്തിൽ ജയിലിലാകുന്ന മന്ത്രിമാരുടെ സ്ഥാനം നഷ്ടമാകുമെന്ന ബില്ലിലെ വ്യവസ്ഥ ഭേദഗതി ചെയ്തു സസ്പെൻഷൻ മാത്രമാക്കി മാറ്റാൻ പാർലമെന്ററി സമിതി ശിപാർശ ചെയ്തിട്ടുണ്ട്. മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട ബില്ലുകളും ഈ സമ്മേളനത്തിൽ കേന്ദ്രസർക്കാർ വീണ്ടും പരിഗണനയ്ക്കു കൊണ്ടുവന്നേക്കും.
തൃണമൂൽ കോൺഗ്രസിലും ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിലും നേരിട്ട പ്രതിസന്ധിയാണു ഭരണഘടനാഭേദഗതികൾ ഉൾപ്പെടുന്ന ബില്ലുകൾ പരിഗണനയ്ക്കെടുക്കാൻ കേന്ദ്രസർക്കാരിന് നൽകുന്ന ആത്മവിശ്വാസം.
കഴിഞ്ഞ സമ്മേനത്തെ അപേക്ഷിച്ചു ലോക്സഭയിൽ തൃണമൂലിന്റെ 21 എംപിമാരുടെയും ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിൽനിന്നുള്ള ആറ് എംപിമാരുടെയും പിന്തുണയില്ലാതെയാണു പ്രതിപക്ഷം മൺസൂൺ സമ്മേളനത്തെ നേരിടാനൊരുങ്ങുന്നത്. ഭരണഘടനാഭേദഗതിയിൽ ഉൾപ്പെടുന്ന ഒരു ബില്ലും ഇരുസഭകളിലും പാസാക്കാൻ അനുവദിക്കില്ലെന്ന കടുത്ത നിലപാടിലാണു പ്രതിപക്ഷം.
National
ന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമഗ്ര മാറ്റങ്ങൾ നിർദേശിക്കുന്ന വികസിത് ഭാരത് ശിക്ഷാ അധിഷ്ഠൻ ബില്ല് സംബന്ധിച്ച സംയുക്ത പാർലമെന്ററി സമിതി റിപ്പോർട്ട് വർഷകാല സമ്മേളനത്തിൽ പാർലമെന്റിൽ സമർപ്പിച്ചേക്കും.
നിലവിലുള്ള യുജിസി, ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യുക്കേഷൻ, നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യുക്കേഷൻ എന്നിവയ്ക്കുപകരം ഉന്നതവിദ്യാഭ്യാസ മേഖലയിലാകെ ഒരൊറ്റ നിയന്ത്രണ സംവിധാനം (സിംഗിൾ റഗുലേറ്റർ) കൊണ്ടുവരാൻ ലക്ഷ്യമിടുന്ന ബില്ല് കഴിഞ്ഞ വർഷം ഡിസംബറിലാണ് ലോക്സഭയിൽ അവതരിപ്പിച്ചത്.
എന്നാൽ പ്രതിപക്ഷ പ്രതിഷേധത്തെത്തുടർന്ന് കൂടുതൽ പരിശോധനയ്ക്കായി ജെപിസിക്കു കൈമാറാൻ തീരുമാനിക്കുകയായിരുന്നു. ബിജെപി എംപി ദഗ്ഗുബതി പുരന്ദേശ്വരി അധ്യക്ഷയായ 31 അംഗ പാർലമെന്ററി സമിതി ഈമാസം 17ന് ചേരുന്ന യോഗത്തിൽ ഈ കരട് റിപ്പോർട്ട് അംഗീകരിക്കുമെന്നാണ് സൂചന.
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വയംഭരണാധികാരത്തെ തകർക്കുമെന്ന് പ്രതിപക്ഷം
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വയംഭരണാധികാരത്തെ തകർക്കുന്നതും കേന്ദ്രീകരണത്തിന് വഴിതുറക്കുന്നതുമാണ് പുതിയ ബില്ലിലെ പല വ്യവസ്ഥകളുമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. കഴിഞ്ഞദിവസം ചേർന്ന ജെപിസി യോഗത്തിൽ സംസ്ഥാനങ്ങളുടെ അധികാരങ്ങളിലുള്ള കടന്നുകയറ്റം, സർവകലാശാലകൾക്കു ഫണ്ട് അനുവദിക്കുന്നതിനുള്ള കൃത്യമായ മാനദണ്ഡങ്ങളുടെ അഭാവം തുടങ്ങിയ വിഷയങ്ങൾ പ്രതിപക്ഷ എംപിമാർ ഉന്നയിച്ചിരുന്നു.
നിലവിലെ സംവിധാനത്തിൽനിന്നു വിഭിന്നമായി പുതിയ കമ്മീഷന് സർവകലാശാലകൾക്കു നേരിട്ട് ഫണ്ട് അനുവദിക്കാനുള്ള അധികാരമുണ്ടായിരിക്കില്ല. ഫണ്ടിംഗ് സംബന്ധിച്ച തീരുമാനങ്ങൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കുമെന്നും ബില്ലിൽ വ്യവസ്ഥയുണ്ട്. ഇതടക്കമുള്ള വിഷയം ജെപിസിയിലെ പ്രതിപക്ഷ എംപിമാർ ഉന്നയിച്ചിരുന്നു.
കൂടാതെ രാജ്യത്തു പ്രവർത്തിക്കുന്ന വിദേശ സർവകലാശാലകളുടെ ഫീസ് ഘടനയിലെ സുതാര്യത ഉറപ്പാക്കാനും ഗുണനിലവാരം നിലനിർത്താനും പ്രത്യേക സംവിധാനം വേണമെന്നും സമിതിയിൽ ആവശ്യമുയർന്നിട്ടുണ്ട്. എന്നാൽ നിലവിലുള്ള നിരവധി സമിതികളുടെ പ്രവർത്തനങ്ങളിലെ ആവർത്തനങ്ങളും തടസങ്ങളും ഒഴിവാക്കാനാണ് പുതിയ ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്നാണ് കേന്ദ്രസർക്കാർ വാദം.
National
ന്യൂഡൽഹി: രാജ്യത്തെ പെട്രോൾ, ഡീസൽ വില കുറയ്ക്കാൻ നീക്കം. അന്താരാഷ്ട്ര വിപണിയിൽ വില കുറയുന്നതും സൗദി അറേബ്യ ക്രൂഡ് ഓയിൽ വില കുറച്ചതുമാണ് എണ്ണക്കമ്പനികളുടെ തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ.
ജൂലൈ 20ന് മുൻപായി വിലകുറയ്ക്കാനാണ് സാധ്യത. പാർലമെന്റ് സമ്മേളനം തുടങ്ങും മുമ്പ് വില കുറച്ചേക്കും. പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നതിനെ തുടർന്നാണ് ഇന്ധന വില വർധിപ്പിച്ചത്.
National
ന്യൂഡൽഹി: പശ്ചിമ ബംഗാളിലും മഹാരാഷ്ട്രയിലും ഉണ്ടായ അപ്രതീക്ഷിത രാഷ്ട്രീയ അട്ടിമറികളോടെ കേന്ദ്രത്തിലെ ഭരണകക്ഷിയായ എൻഡിഎ ലോക്സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലേക്ക് അടുക്കുന്നു. പ്രതിപക്ഷ നിരയിലെ വൻ പിളർപ്പുകൾ അനുകൂലമായതോടെ, വനിതാ സംവരണ പാക്കേജിന്റെ ഭാഗമായുള്ള മണ്ഡല പുനർനിർണയ ഭരണഘടനാ ഭേദഗതി ബിൽ പാസാക്കാൻ ആവശ്യമായ മാന്ത്രിക സംഖ്യയിലേക്ക് എൻഡിഎ സഖ്യം കുതിക്കുകയാണ്. കഴിഞ്ഞ ഏപ്രിലിൽ പ്രതിപക്ഷത്തിന്റെ കൂട്ടായ എതിർപ്പിനെത്തുടർന്ന് ലോക്സഭയിൽ 54 വോട്ടുകൾക്ക് പരാജയപ്പെട്ട ബില്ലാണ്, നിലവിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ വീണ്ടും പാർലമെന്റിൽ അവതരിപ്പിക്കാൻ മോദി സർക്കാർ ഒരുങ്ങുന്നത്.
പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് ദേശീയതലത്തിൽ തകരുകയാണ്. പാർട്ടിയുടെ 28 ലോക്സഭാ എംപിമാരിൽ 20 പേരും വിമതരായി മാറി 'നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യ' എന്ന പ്രാദേശിക പാർട്ടിയിൽ ലയിക്കുകയും എൻഡിഎ സഖ്യത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന് പിന്നാലെ മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ 9 എംപിമാരിൽ 6 പേരും ഏക്നാഥ് ഷിൻഡെ പക്ഷത്തേക്ക് മാറാൻ സ്പീക്കർക്ക് കത്ത് നൽകിയിട്ടുണ്ട്. ഈ രണ്ട് നീക്കങ്ങളും വഴി കൂറുമാറ്റ നിരോധന നിയമത്തെ മറികടക്കാൻ വിമതർക്ക് സാധിക്കും.
നിലവിൽ 543 അംഗ ലോക്സഭയിൽ 3 സീറ്റുകൾ ഒഴിവുകിടക്കുന്നതിനാൽ ഭരണഘടനാ ഭേദഗതി പാസാക്കാൻ 360 പേരുടെ (മൂന്നിൽ രണ്ട് ഭൂരിപക്ഷം) പിന്തുണയാണ് വേണ്ടത്. തൃണമൂൽ വിമതർ ഉൾപ്പെടെ നിലവിൽ എൻഡിഎയ്ക്ക് 318 എംപിമാരുടെ പിന്തുണയുണ്ട്. ഇന്ത്യ സഖ്യവുമായി പിരിഞ്ഞ എം.കെ. സ്റ്റാലിന്റെ ഡിഎംകെ തങ്ങളുടെ 22 എംപിമാരുമായി സർക്കാരിനെ പിന്തുണയ്ക്കാൻ ചർച്ചകൾ നടത്തുന്നതായാണ് സൂചന. ഡിഎംകെയുടെ പിന്തുണ ഉറപ്പായാൽ ഭരണകക്ഷിയുടെ അംഗബലം 348 ആയി ഉയരും. ഭൂരിപക്ഷത്തിന് ആവശ്യമായ ബാക്കി 6 വോട്ടുകൾക്കായി സമാജ്വാദി പാർട്ടിയിലെയും പ്രതിപക്ഷ സഖ്യത്തിലെയും ചെറുകക്ഷികളിലെയും അതൃപ്തരായ എംപിമാരെ ലക്ഷ്യമിട്ടാണ് ബിജെപിയുടെ കരുനീക്കങ്ങൾ.
രാജ്യസഭയിലും മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് (164 സീറ്റുകൾ) വെറും 6 വോട്ടുകൾ മാത്രമാണ് എൻഡിഎയ്ക്ക് കുറവുള്ളത്. തൃണമൂൽ എംപിമാരുടെ രാജിയെത്തുടർന്ന് വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളിലൂടെ ഈ സംഖ്യയും എൻഡിഎ മറികടക്കുമെന്നാണ് കണക്കുകൂട്ടലുകൾ. ഭൂരിപക്ഷം കൈവരുന്നതോടെ വരാനിരിക്കുന്ന വർഷകാല സമ്മേളനത്തിൽ തന്നെ മണ്ഡല പുനർനിർണയ ബില്ലും, രാജ്യവ്യാപകമായി ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്ന 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' ബില്ലും പാർലമെന്റിൽ പാസാക്കിയെടുക്കാൻ കേന്ദ്ര സർക്കാരിന് വഴിതുറക്കും.
National
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിനു പിന്നാലെ തൃണമൂൽ കോണ്‍ഗ്രസിലുണ്ടായ പിളർപ്പ് എംപിമാരിലേക്കും വ്യാപിച്ചതോടെ വരാനിരിക്കുന്ന വർഷകാല സമ്മേളനത്തിൽ മണ്ഡല പുനർനിർണയ ബിൽ ഉൾപ്പെടെ നിർണായക ബില്ലുകൾ കേന്ദ്രസർക്കാർ കൊണ്ടുവന്നേക്കും.
തൃണമൂലും തമിഴ്നാട്ടിൽനിന്നുള്ള ഡിഎംകെയും ഉൾപ്പെടെ പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്നതോടെയാണ് കഴിഞ്ഞ ഏപ്രിലിൽ അവതരിപ്പിച്ച ഭരണഘടനാ ഭേദഗതി ബിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാതെ ലോക്സഭയിൽ പരാജയപ്പെട്ടത്.
എന്നാൽ പശ്ചിമബംഗാളിലെയും തമിഴ്നാട്ടിലെയും രാഷ്ട്രീയ സാഹചര്യം മാറിയതോടെ കൂടുതൽ എംപിമാരെ ഒപ്പം നിർത്താനുള്ള നീക്കമാണ് എൻഡിഎ അണിയറയിൽ നടത്തുന്നത്.
ലോക്സഭയിൽ ആകെയുള്ള 29 തൃണമൂൽ എംപിമാരിൽ 20 വിമത എംപിമാർ എൻഡിഎയ്ക്ക് പിന്തുണ നൽകുമെന്നാണ് കരുതുന്നത്. ലോക്സഭയിൽ 22 എംപിമാരുള്ള ഡിഎംകെയുമായി എൻഡിഎ ചർച്ച നടത്തുന്നുണ്ടെന്നാണ് സൂചന.
എന്നാൽ, സഖ്യത്തിന് തയാറല്ലെങ്കിലും തമിഴ്നാടിന്റെ താത്പര്യങ്ങൾ മുൻനിർത്തിയുള്ള തീരുമാനത്തിൽ എൻഡിഎയ്ക്ക് ഇവർ പിന്തുണ നൽകിയേക്കും. അതനുസരിച്ച് ബില്ലുകളിൽ വ്യത്യാസം വരുത്താൻ കേന്ദ്രസർക്കാർ തയാറാകുമെന്നാണ് കരുതുന്നത്.
540 എംപിമാരാണ് ലോക്സഭയിൽ ഇപ്പോഴുള്ളത്. മൂന്നു സീറ്റുകൾ ഒഴിവാണ്. ഭരണഘടനാ ഭേദഗതി ഉൾപ്പെടുന്ന ബില്ലുകൾ പാസാക്കാൻ 360 എംപിമാരുടെ പിന്തുണ ആവശ്യമാണ്. നിലവിൽ ലോക്സഭയിലെ എൻഡിഎയുടെ അംഗബലം 293 ആണ്.
തൃണമൂലിന്റെ വിമത എംപിമാർ കൂടി ചേരുന്പോൾ 313 ആകും. ഡിഎംകെയുടെ കൂടെ പിന്തുണ ലഭിച്ചാൽ 360 എന്ന മാന്ത്രികസംഖ്യയിലേക്ക് എത്താൻ എൻഡിഎയ്ക്ക് 25 എംപിമാരുടെ പിന്തുണ മാത്രം മതി. ആർക്കും ഒപ്പമല്ലാത്ത എംപിമാരുടെ പിന്തുണ ഉറപ്പിച്ചും വോട്ടെടുപ്പിൽനിന്ന് ആരെങ്കിലും വിട്ടുനിന്നാൽ ഭൂരിപക്ഷത്തിൽ ഉണ്ടാകാവുന്ന വ്യത്യാസം കണക്കാക്കിയും ഭരണഘടനാ ഭേദഗതി അവതരിപ്പിക്കാനാണ് എൻഡിഎ കണക്കുകൂട്ടുന്നത്.
148 എംപിമാരുടെ പിന്തുണയാണ് രാജ്യസഭയിൽ എൻഡിഎയ്ക്കുള്ളത്. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് 164 പേരുടെ പിന്തുണ ആവശ്യമാണ്. തൃണമൂലിനും ഡിഎംകെയ്ക്കുമായി ഇപ്പോൾ 20 എംപിമാർ രാജ്യസഭയിലുണ്ട്. അവരെ ഒപ്പം നിർത്താനായാൽ ഭരണഘടനാ ഭേദഗതി ബില്ലുകൾ രാജ്യസഭയും കടക്കും.
മാന്ത്രികസംഖ്യക്കായി അണിയറ നീക്കം
ലോക്സഭ
എൻഡിഎ -293
തൃണമൂൽ വിമതർ -20
ഡിഎംകെ -22
മാന്ത്രിക സംഖ്യ -360
രാജ്യസഭ
എൻഡിഎ -148
തൃണമൂൽ -12
ഡിഎംകെ -08
മാന്ത്രിക സംഖ്യ -164
National
ന്യൂഡൽഹി: മമത ബാനർജിയെ ഞെട്ടിച്ചുകൊണ്ട് തൃണമൂൽ കോൺഗ്രസ് വിമത എംപിമാർ. പാർലമെന്റിൽ തങ്ങൾക്ക് പ്രത്യേക ബ്ലോക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ ലോക്സഭ സ്പീക്കറെ കാണുമെന്ന് റിപ്പോർട്ടുകളുണ്ട്.
ബിജെപിയുമായി സഹകരിച്ച് പാര്‍ലമെന്റില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാനാണ് എംപിമാരുടെ നീക്കം. ഭരണഘടന ബില്ലുകളിലടക്കം ബിജെപിക്ക് പിന്തുണ നല്‍കുമെന്നും സൂചനയുണ്ട്. ഇരുസഭകളിലുമായി 30 എംപിമാർ തങ്ങളുടെ പക്ഷത്തുണ്ടെന്നാണ് വിമതരുടെ അവകാശവാദം.
പാർട്ടി നേതൃത്വവുമായി ദീർഘനാളായി നിലനിൽക്കുന്ന ഭിന്നതയാണ് ഇപ്പോൾ പരസ്യമായ പിളർപ്പിലേക്ക് വഴിമാറുന്നത്. അഭിഷേക് ബാനര്‍ജിയെ അംഗീകരിക്കില്ലെന്നാണ് ഇവരുടെ നിലപാട്. തൃണമൂൽ കോൺഗ്രസ് ഔദ്യോഗികമായി കൈക്കൊള്ളുന്ന വിപ്പുകളിൽ നിന്നും തീരുമാനങ്ങളിൽ നിന്നും മാറി സ്വതന്ത്രമായ നിലപാട് സ്വീകരിക്കുകയാണ് ഇവരുടെ ലക്ഷ്യം.
International
ലണ്ടൻ: കുട്ടികളെ ലക്ഷ്യമിട്ട് നടക്കുന്ന ലൈംഗിക പീഡനങ്ങളെയും ഗ്രൂമിംഗ് ഗ്യാംഗുകളെയും കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുകെ എംപി റൂപർട്ട് ലോ. ക്രൂരതകളെ അതിജീവിച്ചവരുടെ വെളിപ്പെടുത്തലുകൾ അദ്ദേഹം പാർലമെന്റിൽ വായിച്ചു. സ്വതന്ത്ര അന്വേഷണത്തിൽ പുറത്തുവന്ന വിവരങ്ങൾ ലോകമറിയണമെന്നും ഇനിയെങ്കിലും ജനപ്രതിനിധികൾ ഇതിനെതിരെ രംഗത്തുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ ഗ്യാംഗുകൾക്ക് പാക് പശ്ചാത്തലമുണ്ടെന്നാണ് എംപി പറയുന്നത്.
ആസൂത്രിതമായ ലൈംഗിക അതിക്രമം, അതിക്രൂരമായ ആക്രമണം, പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ ഗുരുതരമായ വീഴ്ചകൾ എന്നിവയെക്കുറിച്ച് അതിജീവിതകളുടെ വെളിപ്പെടുത്തലാണ് പാർലമെന്റിൽ വായിച്ചത്. റൂപർട്ട് ലോയുടെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം നടന്ന സ്വതന്ത്ര അന്വേഷണത്തിൽ യുകെയിലെ 85-ലധികം പ്രദേശങ്ങളിൽ ഗ്യാംഗുകൾ കുട്ടികളെ ലൈംഗിക ചൂഷണം ചെയ്യുന്നതായി കണ്ടെത്തിയിരുന്നു. ഈ മാഫിയകളിൽ ഭൂരിഭാഗവും പാകിസ്താൻ പശ്ചാത്തലമുള്ള പുരുഷന്മാരാണെന്നും റിപ്പോർട്ടിൽ പറയുന്നു.
പെൺകുട്ടികളെ മയക്കുമരുന്നിനും മദ്യത്തിനും അടിമകളാക്കി ഭീഷണിപ്പെടുത്തി ദീർഘകാലം ചൂഷണം ചെയ്യുന്നതിനെയാണ് ‘ഗ്രൂമിംഗ് ഗ്യാംഗ്സ്' എന്ന് വിളിക്കുന്നത്. റോഥർഹാം, റോച്ച്ഡേൽ, ഓൾഡ്ഹാം തുടങ്ങിയ നഗരങ്ങളിൽ ഇത്തരം മാഫിയകളെ കണ്ടെത്തിയെന്നാണ് സ്വതന്ത്രാന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. വിഷയത്തിൽ തങ്ങൾ നടത്തിയ അന്വേഷണ റിപ്പോർട്ട് വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് പറഞ്ഞാണ് റൂപർട്ട് ലോ പ്രസംഗം അവസാനിപ്പിച്ചത്.
Leader Page
ഇന്ത്യയിൽ സാമൂഹികനീതി ഉറപ്പാക്കാൻ സംവരണസംവിധാനങ്ങൾ രൂപീകരിച്ചിട്ട് ഏഴു പതിറ്റാണ്ടു പിന്നിട്ടിട്ടും 2.68 കോടി (2011 ലെ സെൻസസ് പ്രകാരം) ഭിന്നശേഷിക്കാരുടെ പ്രതിനിധിയായി ഒരാൾപോലും ലോക്സഭയിലോ നിയമസഭകളിലോ ഇല്ലെന്നതാണു വൈചിത്ര്യം.
33 ശതമാനം സ്ത്രീസംവരണം വേണമെന്നു മുറവിളി കൂട്ടുന്പോഴും ദേശീയ-സംസ്ഥാന പദവിയുള്ള ബഹുഭൂരിപക്ഷം രാഷ്ട്രീയ പാർട്ടികൾക്കും ഭിന്നശേഷിക്കാരുടെ പോഷകസംഘടന ഉണ്ടായിരുന്നിട്ടുപോലും നിയമനിർമാണസഭകളിൽ ഇത്തരമൊരു പ്രാതിനിധ്യത്തെക്കുറിച്ച് ചർച്ചപോലും നടക്കുന്നില്ല. ഉഗാണ്ട, കെനിയ, സിംബാബ്വേ, ഈജിപ്ത് തുടങ്ങി ലോകത്തിലെ പല രാജ്യങ്ങളിലും പാർലമെന്റുകളിൽ ഭിന്നശേഷിക്കാർക്കു പ്രാതിനിധ്യമുണ്ട്. ജനസംഖ്യാനുപാതത്തിൽ ഇന്ത്യയേക്കാൾ ഏറെ പിറകിലുള്ള ഉഗാണ്ടയിൽ അഞ്ചു സീറ്റാണ് ഇവർക്കായി നീക്കിവച്ചിരിക്കുന്നത്. നമ്മുടെ അയൽരാജ്യങ്ങളായ നേപ്പാൾ, പാക്കിസ്ഥാൻ എന്നിവിടങ്ങളിലും നാമനിർദേശംവഴി പ്രാതിനിധ്യം ഉറപ്പാക്കിയിട്ടുണ്ട്.
2.68 കോടി ഭിന്നശേഷിക്കാർ
2011ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ 2.68 കോടി (2.21 ശതമാനം) ഭിന്നശേഷിക്കാരുണ്ട്. ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ - 41.57 ലക്ഷം. തൊട്ടുപിറകിലുള്ള മഹാരാഷ്ട്രയിലുമുണ്ട് 29.63 ലക്ഷം. എണ്ണത്തിന്റെ കാര്യത്തിൽ നമ്മുടെ കൊച്ചുകേരളം പതിമൂന്നാം സ്ഥാനത്താണ് - 7. 62 ലക്ഷം. രണ്ടേകാൽ ശതമാനത്തോളമുള്ള വലിയൊരു ന്യൂനപക്ഷ ജനവിഭാഗത്തിന് ഇന്ത്യൻ പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും പ്രാതിനിധ്യം നൽകാൻ നമ്മുടെ ജനപ്രതിനിധികൾക്ക് ഉത്തരവാദിത്വമില്ലേ? അതനുസരിച്ച് ഭരണഘടനാ ഭേദഗതികൾ കൊണ്ടുവരേണ്ടതല്ലേ?
2011ലെ സെൻസസ് പ്രകാരംതന്നെ ഇന്ത്യൻ ജനസംഖ്യയിൽ 16.6 ശതമാനമുള്ള പട്ടികജാതിക്കാർക്ക് 84 സീറ്റും (543ന്റെ 15.5 ശതമാനം) ജനസംഖ്യയുടെ 8.6 ശതമാനമുള്ള പട്ടികവിഭാഗക്കാർക്കു 47 സീറ്റും (543ന്റെ 8.6 ശതമാനം) സംവരണം ചെയ്തിട്ടുണ്ട്. ഇതേ അനുപാതത്തിലാണെങ്കിൽ ജനസംഖ്യയുടെ 2.21 ശതമാനമുള്ള ഭിന്നശേഷിക്കാർക്കു ലോക്സഭയിൽ രണ്ടുശതമാനം സീറ്റ് സംവരണം ചെയ്താൽപോലും കുറഞ്ഞത് 10 -11 (10. 86) സീറ്റുകൾ മാറ്റിവയ്ക്കേണ്ടിവരും.
സംസ്ഥാനങ്ങളുടെ സ്ഥിതിയും വിഭിന്നമല്ല. 2011ലെതന്നെ സെൻസസ് പ്രകാരം കേരളത്തിലെ പട്ടികജാതി ജനസംഖ്യ 30,39,573 (9.1 ശതമാനം) ആണ്. 140 അംഗ നിയമസഭയിൽ ഇവർക്കായി സംവരണം ചെയ്തിരിക്കുന്നത് 14 സീറ്റുകളാണ് (10 ശതമാനം). കേരള ജനസംഖ്യയിൽ 4,84,839 പേരുള്ള (1.5 ശതമാനം) പട്ടികവർഗവിഭാഗത്തിനും രണ്ടു സീറ്റുകൾ (1.5 ശതമാനം) നീക്കിവച്ചിട്ടുണ്ട്. സാമൂഹികക്ഷേമവകുപ്പിന്റെ 2015ലെ സെൻസസ് പ്രകാരം ഭിന്നശേഷിവിഭാഗക്കാരായ (22 വിഭാഗങ്ങളുംകൂടി) 7.94 ലക്ഷം പേരാണ് കേരളത്തിൽ ഉള്ളത്. ഇതു കേരള ജനസംഖ്യയുടെ 2.32 ശതമാനമാണ്. ഇത്തരത്തിൽ നോക്കിയാൽ കേരള നിയമസഭയിലെ 140 അംഗങ്ങളിൽ കുറഞ്ഞതു മൂന്നുപേരെങ്കിലും ഭിന്നശേഷിക്കാർ വേണം.
ആംഗ്ലോ ഇന്ത്യൻ പ്രാതിനിധ്യം
1952 മുതൽ 2020 വരെ രണ്ട് ആംഗ്ലോ ഇന്ത്യൻ അംഗങ്ങളെ ലോക്സഭയിൽ നാമനിർദേശം ചെയ്തിരുന്നു. 2020 ലെ 104-ാമതു ഭരണഘടനാ ഭേദഗതിയോടെയാണ് ഇത് അവസാനിച്ചത്. നിയമസഭകളിലും ഇതിന് ആനുപാതികമായി അംഗങ്ങളെ നാമനിർദേശം ചെയ്യാറുണ്ടായിരുന്നു. കേരള നിയമസഭയിൽ ഒരംഗമായിരുന്നു നാമനിർദേശം ചെയ്യപ്പെട്ടുകൊണ്ടിരുന്നത്. വളരെ ചെറിയ ന്യൂനപക്ഷമായ ആംഗ്ലോ ഇന്ത്യൻ സമൂഹത്തിനു നൽകിയിരുന്ന ഈ ആനുകൂല്യമെങ്കിലും ഇവിടത്തെ രണ്ടരക്കോടിയിലധികംവരുന്ന ഭിന്നശേഷിക്കാർക്കു നൽകേണ്ടതല്ലേ.
തമിഴ്നാട് മാതൃക
തമിഴ്നാട്ടിൽ 2025 സെപ്റ്റംബർ എട്ടിനാണ് ത്രിതല പഞ്ചായത്തുകളിൽ ഭിന്നശേഷിക്കാരെ നാമനിർദേശം ചെയ്യാൻ വ്യവസ്ഥ ചെയ്യുന്ന നിയമം പ്രാബല്യത്തിലായത്. ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും നഗരസഭ, കോർപറേഷനുകളിലും ഒരു ഭിന്നശേഷിക്കാരനെ നാമനിർദേശം ചെയ്യാം. 100 അംഗങ്ങളിൽ കൂടുതലുള്ള കോർപറേഷനുകളിലോ മുനിസിപ്പാലിറ്റികളിലോ രണ്ട് അംഗങ്ങളെ നാമനിർദേശം ചെയ്യാനാകും എന്നതാണു നിയമം.
ഏറ്റവും കൂടുതൽ വികലാംഗരുള്ള ഉത്തർപ്രദേശിലോ മഹാരാഷ്ട്രയിലോ ഈ നിയമം പ്രാബല്യത്തിൽ വന്നിട്ടില്ലെന്നതാണ് തമിഴ്നാടിനെ മാതൃകാസംസ്ഥാനം എന്നു വിശേഷിപ്പിക്കാൻ കാരണം. വികലാംഗരുടെ എണ്ണത്തിൽ രാജ്യത്തു പത്താംസ്ഥാനത്തുള്ള തമിഴ്നാട്ടിൽ 11,79,963 പേർ മാത്രമാണുള്ളത്.
7.62 ലക്ഷം ഭിന്നശേഷിക്കാരുള്ള സാക്ഷരകേരളത്തിൽ ഭിന്നശേഷിക്കാർക്കായി പ്രത്യേക ഗ്രാമസഭകൾ നടത്തുന്നുണ്ടെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും നിയമസഭയിലും ഇവരുടെ പ്രാതിനിധ്യം ഉറപ്പുവരുത്താനുള്ള ചർച്ചകൾ ഇതുവരെയും ഉയർന്നുവന്നിട്ടില്ല.
Leader Page
ചാണക്യതന്ത്രങ്ങൾ എന്നു കേൾക്കാത്തവരുണ്ടാകില്ല. രാഷ്ട്രീയത്തിലും ബിസിനസിലും ചാണക്യതന്ത്രങ്ങൾ പയറ്റുന്നവർ നിരവധിയാണ്. അടിസ്ഥാന രാഷ്ട്രീയഗ്രന്ഥമായ അർഥശാസ്ത്രം രചിച്ചയാളാണ് ചാണക്യൻ.
മൗര്യ സാമ്രാജ്യത്തിന്റെ ഉദയത്തിനും നന്ദ രാജവംശത്തിന്റെ നാശത്തിനും നേതൃത്വം നൽകിയ പുരാതന ഇന്ത്യൻ തത്വചിന്തകൻ, സാന്പത്തിക ശാസ്ത്രജ്ഞൻ, നിയമജ്ഞൻ, രാജകീയ ഉപദേഷ്ടാവ് എന്നിങ്ങനെ പല വിശേഷണങ്ങളും ചാണക്യനു സ്വന്തം. ചന്ദ്രഗുപ്ത മൗര്യ ചക്രവർത്തിയുടെ മുഖ്യ ഉപദേഷ്ടാവായിരുന്ന ചാണക്യൻ പരന്പരാഗതമായി കൗടില്യൻ (ഗോത്രം) അല്ലെങ്കിൽ വിഷ്ണുഗുപ്തൻ (ജന്മനാമം) എന്നും അറിയപ്പെടുന്നു.
ക്രൂരമായ പ്രായോഗികതയ്ക്കും പേരുകേട്ടയാളാണ് ചാണക്യൻ. നൂറ്റാണ്ടുകളായി ചാണക്യന്റെ ആശയങ്ങൾ ഇന്ത്യയെ സ്വാധീനിച്ചു. അദ്ദേഹത്തിന്റെ ഉപദേശങ്ങൾ വിഖ്യാതമാണ്. ശത്രുവിന്റെ ബലഹീനത മനസിലാക്കി പ്രവർത്തിക്കുകയെന്നതാണ് ഇതിൽ മുഖ്യം. അത്യാവശ്യ ഘട്ടത്തിൽ ശത്രുവിനോടു സൗഹൃദം നടിക്കുന്നതിൽ തെറ്റില്ലെന്നും മറ്റുമുള്ള ചാണക്യസൂത്രങ്ങളോടു മൂല്യബോധമുള്ളവർ വിയോജിക്കും. സ്വന്തം ലക്ഷ്യങ്ങളും ബലഹീനതകളും മറ്റാരോടും പറയരുത്. ശത്രുക്കൾക്കിത് അവസരമുണ്ടാക്കും.
ചാണക്യൻ ഞെട്ടുന്ന തന്ത്രം
വിശാലമായ ചാരശൃംഖലയും സൈനികശക്തിയും ജനങ്ങളുടെ ക്ഷേമവും എല്ലാം ചേർന്നതാണു ചാണക്യന്റെ രാജ്യവികസനം. ചാണക്യനെപ്പോലെ മാസ്റ്റർ തന്ത്രജ്ഞരെ ഇന്ത്യൻ രാഷ്ട്രീയത്തിലും കണ്ടു.
“ചാണക്യൻ ജീവിച്ചിരുന്നെങ്കിൽ, നിങ്ങളുടെ തന്ത്രം കണ്ട് അദ്ദേഹം ഞെട്ടിയേനെ” എന്നാണ്, വനിതാ സംവരണത്തിന്റെ പേരിലുള്ള ലോക്സഭാ എംപിമാരുടെ എണ്ണം കൂട്ടാനുള്ള ഭരണഘടനാ ഭേദഗതി നിയമ ചർച്ചയ്ക്കിടെ കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധി പറഞ്ഞത്. അമിത് ഷായെ വിമർശിച്ചുകൊണ്ടായിരുന്നു പ്രിയങ്കയുടെ ഈ പരിഹാസം.
വീണിതല്ലോ കിടക്കുന്നു...
പ്രത്യേക സമ്മേളനത്തിൽ ബില്ലുകൾ പരാജയപ്പെട്ടതോടെ 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വനിതാ സംവരണം നടപ്പാകുമോയെന്നതു വീണ്ടും ത്രിശങ്കുവിലായി! വെറും 298 എംപിമാരാണ് ബില്ലിനെ അനുകൂലിച്ചത്. 230 എംപിമാർ എതിർത്തു. മൂന്നിൽ രണ്ടു ഭൂരിപക്ഷമില്ലാത്തതിനാൽ ഭരണഘടനാ ഭേദഗതികൾ പരാജയപ്പെട്ടു. ചർച്ചയും വോട്ടെടുപ്പും രണ്ടാംദിവസം രാത്രി ഏഴരയും കടന്നിട്ടും സർക്കാരിനു രക്ഷയുണ്ടായില്ല. മൂന്നു ബില്ലുകളെയും എതിർത്തു തോൽപ്പിക്കുമെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചപ്പോൾത്തന്നെ സർക്കാർ വെട്ടിലായിരുന്നു. പിന്നാക്ക വിഭാഗങ്ങൾക്ക് അർഹതപ്പെട്ടതു നിഷേധിക്കുന്നതും വനിതാ സംവരണത്തിന്റെ അന്തഃസത്ത തകർക്കുന്നതുമാണു ബില്ലുകളെന്നാണു പ്രതിപക്ഷ നേതാവ് പറഞ്ഞത്.
ഒരുപക്ഷേ കഴിഞ്ഞ 12 വർഷത്തിനിടെ ആദ്യമായി മോദി-ഷാ ദ്വയത്തിന്റെ ആസൂത്രണവും തന്ത്രവും ഫലിച്ചില്ല. പ്രതിപക്ഷത്തെ വനിതാ സംവരണം എന്ന കുരുക്കിലാക്കി നേട്ടം കൊയ്യാനുള്ള കേന്ദ്രത്തിന്റെ തന്ത്രമാണ് ഇന്നലെ ലോക്സഭയിൽ പാളിയത്. മോദിയെ വെല്ലുന്ന ചാണക്യതന്ത്രങ്ങളാണു പ്രതിപക്ഷം പയറ്റിയത്. മോദിയും ഷായും ഒരുക്കിയ വനിതാ സംവരണ കെണി ഒഴിവാക്കാൻ പ്രതിപക്ഷം ഉയർത്തിയ ജാതി സെൻസസിന്റെയും മണ്ഡല പുനർനിർണയ വിവാദത്തിന്റെയും കെണിയിൽനിന്ന് അപ്പാടെ തലയൂരാൻ ബിജെപിക്കായതുമില്ല. രാഷ്ട്രീയ കൗശലത്തിൽ പ്രതിപക്ഷം ഇക്കുറി ഭരണപക്ഷത്തിനു പിന്നിലായില്ല.
രാഷ്ട്രീയലാക്കിന്റെ തിടുക്കം
വനിതാ സംവരണ നിയമം ഭേദഗതി ചെയ്യാനും എംപിമാരുടെ എണ്ണം 50 ശതമാനം വർധിപ്പിക്കാനുമുള്ള 131-ാം ഭരണഘടനാ ഭേദഗതി ബിൽ, ലോക്സഭാ മണ്ഡലങ്ങളുടെ പുനർനിർണയത്തിനുള്ള ഡീലിമിറ്റേഷൻ ബിൽ, ജമ്മു കാഷ്മീരിനും മറ്റുമുള്ള കേന്ദ്രഭരണ പ്രദേശ നിയമ ഭേദഗതി ബില്ലുകളിൻമേൽ ലോക്സഭയിൽ നടന്ന ചർച്ച ഭരണ-പ്രതിപക്ഷങ്ങളുടെ ചാണക്യതന്ത്രങ്ങളുടെ നേർക്കാഴ്ചയായി. ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സീറ്റുകൾ സംവരണം ചെയ്യുന്നതിനായി 2023ൽ പാർലമെന്റ് ഏതാണ്ട് ഏകകണ്ഠമായി പാസാക്കിയ വനിതാ സംവരണ നിയമം പക്ഷേ മോദി സർക്കാരിനു കീറാമുട്ടിയായി.
2023ൽ പാർലമെന്റ് പാസാക്കിയ ‘നാരീശക്തി വന്ദൻ അധിനിയം’ എന്ന വനിതാ സംവരണ നിയമം പ്രാബല്യത്തിലാക്കിയതു കഴിഞ്ഞ ദിവസമാണ്. പാർലമെന്റിന്റെ പ്രത്യേക ത്രിദിന സമ്മേളനം വിളിച്ചു ചർച്ച തുടങ്ങിയ ശേഷമാണു പഴയ നിയമം പ്രാബല്യത്തിലാക്കിയ വിജ്ഞാപനം കേന്ദ്രസർക്കാർ പുറപ്പെടുവിച്ചത്. രാഷ്ട്രപതിയുടെ അംഗീകാരം കിട്ടിയിട്ടും വിജ്ഞാപനം ഇറക്കാതെ കേന്ദ്രം ഒളിച്ചുകളിച്ചു. പശ്ചിമബംഗാൾ, തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പുകൾക്കും 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിനും മുന്നോടിയായി ഇപ്പോൾ കാണിച്ച തിടുക്കത്തിനു രാഷ്ട്രീയദുഷ്ടലാക്ക് ആരോപിക്കുന്നവരെ കുറ്റപ്പെടുത്താനാകില്ല.
കണക്കില്ലാതെ കള്ളക്കളി
പുതിയ ജനസംഖ്യാ കണക്കെടുപ്പ് (സെൻസസ്) പൂർത്തിയാക്കിയശേഷം ലോക്സഭാ മണ്ഡലങ്ങളുടെ അതിർത്തി പുനർനിർണയം നടത്തുമെന്നായിരുന്നു കേന്ദ്രം പ്രഖ്യാപിച്ചത്. ലോക്സഭയിലും നിയമസഭകളിലും വനിതകൾക്കു മൂന്നിലൊന്നു സീറ്റുകൾ സംവരണം ചെയ്യുന്ന നിയമം, ഇവ രണ്ടും പൂർത്തിയാക്കിയ ശേഷമേ നടപ്പാക്കുകയുള്ളൂവെന്ന് ആഭ്യന്തരമന്ത്രി ഷാ പാർലമെന്റിൽ ഉറപ്പു നൽകിയതുമാണ്. പാർലമെന്റ് പാസാക്കിയ നിയമത്തിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. 2029ലെ പൊതുതെരഞ്ഞെടുപ്പിനായി രാഷ്ട്രീയ ഭൂപടം അനുകൂലമായി പുനർരൂപകൽപന ചെയ്യാനുള്ള ബിജെപിയുടെ ശ്രമമാണു പെട്ടെന്നുള്ള മനംമാറ്റത്തിനു പിന്നിലെന്നു പ്രതിപക്ഷം സംശയിക്കുന്നു. അതിൽ തെറ്റുമില്ല.
പുതിയ സെൻസസ് കണക്കുകളില്ലാതെ പാർലമെന്ററി നിയോജകമണ്ഡലങ്ങൾ പുനർനിർണയിക്കുന്നതിനുള്ള ഡീലിമിറ്റേഷൻ ബിൽ ഉൾപ്പെടെ മൂന്നു ബില്ലുകളാണു ലോക്സഭയിൽ ഇന്നലെ പരാജയപ്പെട്ടത്. മോദിക്കും ഷായ്ക്കും ബിജെപിക്കും കനത്ത തിരിച്ചടിയാണിത്. സംഘപരിവാർ ന്യായീകരണ തൊഴിലാളികളെ ഇറക്കിയാലും രക്ഷയില്ല. വേണ്ടത്ര കൂടിയാലോചനകളോ സമവായമോ ഇല്ലാതെ തെരക്കിട്ടു നടപ്പാക്കാനൊരുങ്ങിയതാണു പ്രതിപക്ഷം ചുരുട്ടിക്കൂട്ടിയത്. പ്രതിപക്ഷത്തെ ഭിന്നതകൾ മുതലെടുക്കാമെന്നും വനിതാ സംവരണത്തെ ആർക്കും എതിർക്കാനാകില്ലെന്ന അമിത ആത്മവിശ്വാസവുമാണു തകർന്നത്.
ചിതറിയവരെ ഒന്നിപ്പിച്ചു
കോണ്‍ഗ്രസും തൃണമൂലും ഡിഎംകെയും എസ്പിയും ഇടതുപാർട്ടികളും മുതൽ ആം ആദ്മി പാർട്ടി വരെയുള്ളവരെ ഒന്നിപ്പിക്കാൻ മാത്രമാണു പ്രത്യേക പാർലമെന്റ് സമ്മേളനം വഴിതെളിച്ചത്. ചിതറിയോടിയ പ്രതിപക്ഷത്തെ ഒന്നിപ്പിച്ചതിനുള്ള ക്രെഡിറ്റ് കേന്ദ്രസർക്കാരിലെ ഏതെങ്കിലുമൊരു മന്ത്രിയുടെ തലയിൽ ചാരി തടിതപ്പുകയേ രക്ഷയുള്ളൂ. പക്ഷേ, മോദിയും ഷായും മുന്നിൽനിന്നു നയിച്ച തന്ത്രം പാളിയതിനു വേറെയാരെയും പഴിചാരിയിട്ടു കാര്യമില്ല. രാഷ്ട്രീയ കുടിലതയുടെ തിരിച്ചടിയാണെന്നു പ്രതിപക്ഷം പരിഹസിക്കുന്നു.
കേന്ദ്രസർക്കാർ ഇന്നലെ നിർദേശിച്ച ഡീലിമിറ്റേഷനുള്ള 2011ലെ സെൻസസിൽ ജാതികണക്കെടുപ്പ് ഉണ്ടായിരുന്നില്ല. രാഹുൽ ഗാന്ധിയുടെയും നിതീഷ് കുമാറിന്റെയും നിലപാടുകളെ തുടർന്നാണ് ഈ വർഷത്തെ കാനേഷുമാരി പ്രക്രിയയിൽ ജാതികൂടി ഉൾപ്പെടുത്തിയത്. ഏഴു പതിറ്റാണ്ടിൽ ആദ്യമായാണിത്. ജാതി കണക്കെടുപ്പു നടക്കാത്തിടത്തോളം, സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ശരിയായ പ്രാതിനിധ്യം ലഭിക്കില്ലെന്ന് രാഹുലും പ്രിയങ്കയും പറഞ്ഞതു സർക്കാരിനെ വെട്ടിലാക്കാൻകൂടിയായിരുന്നു. ജാതി സെൻസസിനെ ബിജെപി ഭയപ്പെടുന്നുവെന്നും ഇരുവരും ആരോപിച്ചു. കെ.സി. വേണുഗോപാൽ, ശശി തരൂർ, അഖിലേഷ് യാദവ്, കനിമൊഴി തുടങ്ങിയവരെല്ലാം പ്രതിപക്ഷ ആക്രമണത്തിനു മൂർച്ച കൂട്ടി.
മറഞ്ഞിരിക്കുന്ന ഗൂഢതന്ത്രം
വനിതാ സംവരണത്തിനു ശ്രമിക്കുകയും അനുകൂലിക്കുകയും ചെയ്തവരാണ് കോണ്‍ഗ്രസ്. സെൻസസിനു മുന്‍പുള്ള മണ്ഡല പുനർനിർണയത്തെയും പാർലമെന്റിലെ എംപിമാരുടെ സീറ്റുകൂട്ടലിനെയും എതിർത്തു. പ്രതിപക്ഷത്തെ പ്രധാന പാർട്ടികളെല്ലാം ഇക്കാര്യത്തിൽ ഒറ്റക്കെട്ടായി നിന്നു. പശ്ചിമബംഗാൾ, തമിഴ്നാട് തെരഞ്ഞെടുപ്പുകൾക്കു പിന്നാലെ സർവകക്ഷി യോഗം വിളിച്ചു ചർച്ച ചെയ്തശേഷമേ പുതിയ ബില്ലുകൾ അവതരിപ്പിക്കാവൂ എന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പാർലമെന്റിലും രണ്ടു തവണ കത്ത് മുഖേനയും ആവശ്യപ്പെട്ടത് അവഗണിച്ചായിരുന്നു കേന്ദ്രനീക്കം.
ലോക്സഭയുടെ നിലവിലെ 543 സീറ്റുകളിൽനിന്ന് 850 സീറ്റുകളിലേക്കു വർധിപ്പിക്കാനുള്ള മോദി സർക്കാരിന്റെ പദ്ധതികൾക്കു പിന്നിൽ മറഞ്ഞിരിക്കുന്നതു ദുഷ്ട രാഷ്ട്രീയ ലക്ഷ്യമാണെന്നു പ്രതിപക്ഷം പറയുന്നു. പതിനഞ്ചു വർഷം മുന്‍പുള്ള ജനസംഖ്യ മാത്രം അടിസ്ഥാനമാക്കി സീറ്റുകൾ കൂട്ടിയാൽ ബിജെപിക്കു ഭൂരിപക്ഷം നേടുക എളുപ്പമാകും.
ഉറപ്പാക്കണം തുല്യനീതി
നൂറ്റാണ്ടുകളായുള്ള ലിംഗ വിവേചനത്തിലൂടെ പാർലമെന്റിലും നിയമസഭകളിലും പുരുഷന്മാർ കൈവശപ്പെടുത്തിയിരിക്കുന്ന രാഷ്ട്രീയ ഇടങ്ങൾ സ്ത്രീകൾക്കായി ഒഴിയേണ്ടതുണ്ട്. അതിനു പകരം സീറ്റുകൾ കൂട്ടുന്നതിലൂടെ പുരുഷാധിപത്യം വീണ്ടും ഉറപ്പിക്കുന്നു. ഇതിലും കേന്ദ്രത്തിന്റെ ദുഷ്ടലാക്കുണ്ട്. നിലവിൽ 543 എംപിമാരിൽ 86 ശതമാനം പുരുഷന്മാരാണ്. നിർദേശിക്കപ്പെട്ട 816 അല്ലെങ്കിൽ 850 അംഗ പാർലമെന്റിൽ 300ൽ താഴെ സ്ത്രീകളുടെ ശബ്ദം വീണ്ടും തഴയപ്പെടും. വിവേചനങ്ങളില്ലാത്ത തുല്യനീതിയുടെ രാജ്യമാകണം ഇന്ത്യ.
National
ന്യൂഡൽഹി: 2029 മുതൽ വനിതാ സംവരണം നടപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വനിതാ സംവരണ ബില്ലിലും മണ്ഡല പുനർനിർണയ ബില്ലിലും പാർലമെന്റിൽ നടക്കുന്ന ചർച്ചകൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ഇന്ത്യാ സഖ്യത്തിലെ ഓരോ എംപിമാരും വനിതാ സംവരണത്തെ എതിർക്കുകയാണ്. പ്രതിപക്ഷം എതിർക്കുന്നത് വനിതാ സംവരണത്തെയല്ല മറിച്ച് അത് നടപ്പിലാക്കുന്നതിനെയാണെന്നും അമിത് ഷാ പറഞ്ഞു. മണ്ഡല പുനർനിർണയത്തെ എതിർക്കുന്നവർ പട്ടികജാതി പട്ടികവർഗ സീറ്റുകൾ വർധിപ്പിക്കുന്നതിനേയും എതിർക്കുകയാണ്.
ലോക്സഭ സീറ്റുകൾ കൂടുമ്പോൾ സംവരണ സീറ്റുകൾ കൂടും. വനിതാ ശാക്തീകരണത്തിനും ഭരണഘടനാ പരിഷ്കരണത്തിനുമുള്ള സർക്കാരിന്റെയും നരേന്ദ്ര മോദിയുടെയും പ്രഥമ ലക്ഷ്യം ഇത് കൃത്യസമയത്ത് നടപ്പിലാക്കുക എന്നതാണ്.
2029ലെ തെരഞ്ഞെടുപ്പ് വനിതാ സംവരണത്തോടെ തന്നെ നടത്തണമെന്നും അമിത് ഷാ പറഞ്ഞു. മറുപടി ചർച്ച കഴിഞ്ഞാൽ വോട്ടെടുപ്പ് ഉണ്ടാകുമെന്നാണ് വിവരം. മൂന്നിൽ രണ്ട് ഭൂരിപക്ഷമാണ് ബില്ല് പാസാകാൻ വേണ്ടത്.
മറുപടി ചർച്ച കഴിഞ്ഞാൽ വോട്ടെടുപ്പ് ഉണ്ടാകുമെന്നാണ് വിവരം. മൂന്നിൽ രണ്ട് ഭൂരിപക്ഷമാണ് ബില്ല് പാസാകാൻ വേണ്ടത്. അതേസമയം വോട്ടെടുപ്പ് കഴിഞ്ഞ് ലോക്സഭ പിരിഞ്ഞതിനുശേഷം എൻഡിഎ എംപിമാരുടെ യോഗം പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേരും.
National
ന്യൂഡൽഹി: വനിതാ സംവരണബില്ല് ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മോദിയെ ജാലവിദ്യക്കാരനോട് ഉപമിച്ച രാഹുലിന്റെ പരാമർശം വിവാദമായതോടെ ഭരണപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി.
ജാലവിദ്യക്കാരൻ ഒടുവിൽ പിടിക്കപ്പെട്ടു. ബാലക്കോട്ടും ഓപ്പറേഷൻ സിന്ദൂറും ജാലവിദ്യയാണ്. മാജിക്കുകാരനും ബിസിനുകാരനും തമ്മിൽ ബന്ധമുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇതോടെ കടുത്ത പ്രതിഷേധവുമായി ഭരണപക്ഷം രംഗത്തെത്തി.
രാഹുൽ മാപ്പ് പറയണമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ആവശ്യപ്പെട്ടു. സഭയിൽ ഇത്തരം പരാമർശങ്ങൾ അനുവദിക്കില്ലെന്ന് സ്പീക്കർ ഓം ബിർളയും പറഞ്ഞു. ജാലവിദ്യക്കാരൻ എന്ന വാക്ക് അൺപാർലമെന്ററിയാണെന്ന് സ്പീക്കർ വ്യക്തമാക്കി.
National
ന്യൂഡൽഹി: ലോക്സഭാ സീറ്റുകളുടെ എണ്ണം പരമാവധി 850 ആയി വർധിപ്പിച്ച് 2029ലെ പൊതുതെരഞ്ഞെടുപ്പ് മുതൽ വനിതാ സംവരണം നടപ്പാക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി ഉൾപ്പെടെ മൂന്നു ബില്ലുകൾ കേന്ദ്രസർക്കാർ ലോക്സഭയിൽ അവതരിപ്പിച്ചു. ബജറ്റ് സമ്മേളനത്തിന്റെ തുടർച്ചയായി ഇന്നലെ നടന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിലാണ് ബില്ലുകൾ അവതരിപ്പിച്ചത്.
185നെതിരേ 251 വോട്ടുകൾ ഭരണപക്ഷത്തിനു ലഭിച്ചതോടെ ബില്ലവതരണത്തിനുള്ള അനുമതി ലഭിച്ചു. പ്രതിപക്ഷാംഗങ്ങൾ ബില്ലവതരണത്തിന് ഡിവിഷൻ ആവശ്യപ്പെട്ടതോടെ സ്പീക്കർ ഓം ബിർള വോട്ടെടുപ്പ് നടത്താൻ തീരുമാനിക്കുകയായിരുന്നു. സഭയിലുണ്ടായിരുന്ന പ്രതിപക്ഷാംഗങ്ങൾ ആരുംതന്നെ വോട്ടെടുപ്പിൽനിന്ന് വിട്ടുനിൽക്കുകയോ എതിർത്ത് വോട്ട് ചെയ്യുകയോ ചെയ്തില്ല.
വനിതാ സംവരണത്തെ അനുകൂലിക്കുന്നെങ്കിലും അതു നടപ്പാക്കുന്നതിന്റെ പേരിൽ മണ്ഡല പുനർനിർണയം നടത്തുന്ന കേന്ദ്രസർക്കാർ നിലപാടിനെതിരേ പ്രതിപക്ഷം ഒറ്റക്കെട്ടായി നിൽക്കുന്നുവെന്നതിന്റെ സൂചനയാണ് വോട്ടെടുപ്പിൽ തെളിഞ്ഞത്. കറുപ്പു വസ്ത്രമണിഞ്ഞ് ലോക്സഭയിൽ എത്തിയാണ് തമിഴ്നാട്ടിൽനിന്നുള്ള പ്രതിപക്ഷ എംപിമാർ ബില്ലിനെതിരായ പ്രതിഷേധം അറിയിച്ചത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും നിയമമന്ത്രി അർജുൻ റാം മേഘ്വാളുമാണ് ബില്ലുകൾ ലോക്സഭയിൽ അവതരിപ്പിച്ചത്. 12 മണിക്കൂർ നീണ്ട ചർച്ചയ്ക്കുശേഷം ഇന്ന് വോട്ടെടുപ്പ് നടത്തും. ലോക്സഭാ സീറ്റുകളുടെ എണ്ണം 850 ആയി ഉയർത്തുന്നതിന് 131-ാമത് ഭരണഘടനാ ഭേദഗതി ബിൽ ഉൾപ്പെടുന്നതിനാലാണു വോട്ടെടുപ്പ് നടത്തുന്നത്.
ഭരണഘടനാ ഭേദഗതിയായതിനാൽ വോട്ടെടുപ്പിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷം ഉണ്ടെങ്കിൽ മാത്രമേ ബിൽ ലോക്സഭ കടക്കുകയുള്ളൂ. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് 362 എംപിമാരുടെ പിന്തുണ ആവശ്യമാണ്. 292 എംപിമാരാണ് എൻഡിഎയ്ക്കുള്ളത്.
നിലവിലെ സാഹചര്യത്തിൽ പ്രതിപക്ഷ പിന്തുണയില്ലാതെ ഈ ഭരണഘടനാ ഭേദഗതി ബിൽ പാസാക്കാൻ കേന്ദ്രസർക്കാരിനു സാധിക്കില്ല. മണ്ഡല പുനർനിർണയ കമ്മീഷൻ (ഡീലിമിറ്റേഷൻ കമ്മീഷൻ) രൂപീകരണത്തിനും നിയമസഭകളുള്ള കേന്ദ്രഭരണ പ്രദേശങ്ങളായ ഡൽഹി, പുതുച്ചേരി, ജമ്മുകാഷ്മീർ എന്നിവയ്ക്കു ബാധകമാകുന്ന വ്യവസ്ഥകൾ ഭേദഗതി ചെയ്യുന്നതിനുമുള്ള സാധാരണ ബില്ലുകളുമാണ് ഇന്നലെ അവതരിപ്പിച്ച മറ്റു രണ്ട് ബില്ലുകൾ.
National
ന്യൂഡൽഹി: വനിതാ സംവരണ ബില്ലിനോടനുബന്ധിച്ചുള്ള ഭരണഘടനാ ഭേദഗതിയെക്കുറിച്ചും മണ്ഡല പുനർനിർണയത്തെക്കുറിച്ചും ലോക്സഭയിൽ നടക്കുന്ന നിർണായക ചർച്ചകൾ സജീവമായി തുടരുന്നു. ഏപ്രിൽ 16ന് ഉച്ചയ്ക്ക് 1:00 മണിയോടെയാണ് ലോക്സഭയിൽ ഈ വിഷയത്തിൽ ഔദ്യോഗികമായ ചർച്ചകൾക്ക് തുടക്കമായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിന് പിന്നാലെ പ്രതിപക്ഷാംഗങ്ങളും ചർച്ചയിൽ പങ്കുചേർന്നു.
നിലവിലെ തീരുമാനമനുസരിച്ച്, അംഗങ്ങളുടെ ബാഹുല്യം കണക്കിലെടുത്ത് രാത്രി 11:30 വരെ ചർച്ചകൾ നീണ്ടുനിൽക്കാൻ സാധ്യതയുണ്ട്. ഓരോ പാർട്ടിയിലെയും പ്രമുഖ നേതാക്കൾക്ക് സംസാരിക്കാൻ സമയം അനുവദിച്ചിട്ടുള്ളതിനാൽ അർദ്ധരാത്രിയോടെ മാത്രമേ വോട്ടെടുപ്പിലേക്കോ സമാപനത്തിലേക്കോ കടക്കുകയുള്ളൂ.
രാജ്യത്തെ സ്ത്രീശക്തിയെ ശാക്തീകരിക്കുന്നതിനായുള്ള ചരിത്രപരമായ നീക്കമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിച്ചു. മണ്ഡല പുനർനിർണയത്തിന് ശേഷം ലോക്സഭയിലെ സീറ്റുകൾ 850 ആയി വർദ്ധിക്കുന്നതോടെ ഒരു സംസ്ഥാനത്തിനും പ്രാതിനിധ്യം കുറയില്ലെന്ന് കേന്ദ്രം ഉറപ്പുനൽകി.
രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ ചർച്ചയിൽ സജീവമായി ഇടപെടുന്നു. സംവരണത്തിനൊപ്പം ജാതി സെൻസസ് കൂടി നടപ്പാക്കണമെന്നും ഒബിസി വിഭാഗത്തിന് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്നുമാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം.
തമിഴ്നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ മണ്ഡല പുനർനിർണയത്തിലെ ആശങ്കകൾ ഉന്നയിച്ചു. ഇതിന് മറുപടിയായി കേരളത്തിന് 30 സീറ്റുകളും തമിഴ്നാടിന് 59 സീറ്റുകളും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി.
വിപുലമായ ചർച്ചകൾക്ക് ശേഷം നാളെ രാവിലെ പുതിയ റിപ്പോർട്ടുകൾ സഭയിൽ സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാളെ വൈകുന്നേരം നാല് മണിയോടെയാകും ബില്ലിൽ വോട്ടെടുപ്പ്.
National
ന്യൂഡൽഹി: വനിതാ സംവരണ ബില്ലിനോടനുബന്ധിച്ചുള്ള മണ്ഡല പുനർനിർണയ ചർച്ചകളിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രിയങ്ക ഗാന്ധി എംപി. എന്നാൽ പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് സീറ്റുകളുടെ കാര്യത്തിൽ ഒരു നഷ്ടവും സംഭവിക്കില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി നൽകി.
സ്വാതന്ത്ര്യത്തിന് പിന്നാലെ സ്ത്രീകൾക്ക് വോട്ടവകാശം ഉറപ്പാക്കിയതും തദ്ദേശ ഭരണസ്ഥാപനങ്ങളിൽ സംവരണം ഏർപ്പെടുത്തിയതും കോൺഗ്രസാണെന്ന് പ്രിയങ്ക ഓർമിപ്പിച്ചു. അന്ന് ബിജെപി സംവരണത്തെ എതിർക്കുകയായിരുന്നുവെന്നും അവർ ആരോപിച്ചു. ഒബിസി വിഭാഗത്തിന് അർഹമായ സംവരണം നൽകാൻ സർക്കാർ ഭയപ്പെടുകയാണ്. ജാതി സംവരണം ഒഴിവാക്കാനാണ് പഴയ സെൻസസ് കണക്കുകൾ ആധാരമാക്കുന്നത്. ഒബിസി വിഭാഗത്തിന്റെ അവകാശങ്ങൾ കവരാൻ അനുവദിക്കില്ലെന്നും അവർ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ത്രീകളുടെ ചാമ്പ്യനാകാൻ ശ്രമിക്കുകയാണെന്നും എന്നാൽ നിലവിലെ 543 സീറ്റുകളിലും ഇപ്പോൾ തന്നെ സംവരണം നടപ്പാക്കാത്തത് എന്തുകൊണ്ടാണെന്നും പ്രിയങ്ക ചോദിച്ചു. മണ്ഡല പുനർനിർണയത്തിന് ശേഷം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സീറ്റ് വിഹിതം കുറയുമെന്നത് വസ്തുതാവിരുദ്ധമാണ്. എല്ലാ സംസ്ഥാനങ്ങളിലും സീറ്റുകളുടെ എണ്ണത്തിൽ 50 ശതമാനം വർധനവുണ്ടാകും.
തമിഴ്നാടിന്റെ സീറ്റ് വിഹിതം 7.18 ശതമാനത്തിൽ നിന്ന് 7.23 ശതമാനമായി ഉയരും. കർണാടകയിലെ സീറ്റുകൾ 28-ൽ നിന്ന് 42 ആയി വർധിക്കും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് നഷ്ടമുണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രി എന്ന നിലയിൽ ഉറപ്പ് നൽകുന്നുവെന്നും അമിത് ഷാ പറഞ്ഞു. നിലവിലെ മണ്ഡല പുനർനിർണയ ചട്ടങ്ങൾ യുപി.എ സർക്കാരിന്റെ കാലത്ത് പാസാക്കിയതാണെന്നും സർക്കാർ അത് പിന്തുടരുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വനിതാ സംവരണ ബില്ലിന്റെ ക്രെഡിറ്റ് തനിക്ക് വേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എന്നാൽ ബില്ലിനെ എതിർക്കുന്നവരോട് രാജ്യത്തെ സ്ത്രീകൾ ക്ഷമിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. സംസ്ഥാനങ്ങൾക്ക് ഇപ്പോൾ ലോക്സഭയിലുള്ള സീറ്റ് അനുപാതം അതേപടി നിലനിർത്തുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
അതേസമയം, ഭരണഘടനയെ ഹൈജാക്ക് ചെയ്ത് സംസ്ഥാനങ്ങളുടെ അവകാശം ഇല്ലാതാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം തിരിച്ചടിച്ചു. വോട്ടെടുപ്പിന് ശേഷമാണ് ഭരണഘടനാ ഭേദഗതി ബിൽ ചർച്ചയ്ക്കെടുക്കാൻ സഭ അനുമതി നൽകിയത്. വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ കൂടുതൽ വിശദമായ റിപ്പോർട്ട് സർക്കാർ സഭയിൽ സമർപ്പിക്കും.
National
ന്യൂഡൽഹി: വനിതാ സംവരണ ബിൽ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ബില്ലിനെ എതിർക്കുന്നവർക്ക് രാജ്യത്തെ സ്ത്രീകൾ മാപ്പ് നൽകില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ വികസനയാത്രയിലെ സുപ്രധാന നിമിഷമാകും വനിതാ സംവരണ ബിൽ പാസാക്കുന്നത്.
രാഷ്ട്രീയ കാരണങ്ങൾ കൊണ്ടാണ് ബില്ലിനെ പലരും എതിർക്കുന്നത്. നമ്മൾ ഒരുമിച്ച് നിന്നാൽ അതിലൂടെ ഇതിഹാസം രചിക്കാമെന്നും എംപിമാരോട് പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്തെ ജനസംഖ്യയിൽ പകുതി വരുന്ന സ്ത്രീകളെ ഭരണത്തിന്റെ ഭാഗമാക്കാനുള്ള വലിയ അവസരമാണിത്.
ഈ അവസരം കളയരുതെന്നും പ്രധാനമന്ത്രി ലോക്സഭയിൽ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ രാഷ്ട്രീയവും ദിശയും ഇത് മാറ്റി മറിയ്ക്കും. പഞ്ചായത്തിൽ സംവരണം അനുവദിച്ചവർ തന്നെ ലോക്സഭയിൽ ഇത് അനുവദിക്കാത്തത് വിരോധാഭാസമാണ്. സ്വന്തം സ്ഥാനം പോകും എന്ന ഭയമാണ് ചിലരെ നയിക്കുന്നതെന്നും പ്രധാനന്ത്രി വ്യക്തമാക്കി.
ബില്ലിനെ രാഷ്ട്രീയത്തിന്റെ അളവുകോൽവച്ച് കാണരുത്. ഇത് ദേശീയ താൽപര്യം മുൻനിർത്തിയുള്ള തീരുമാനമാണ്. തനിക്ക് ബില്ലിന്റെ ക്രെഡിറ്റ് വേണ്ട. ബിൽ പാസാൽ ക്രെഡിറ്റ് പ്രതിപക്ഷത്തിനു നൽകാമെന്നും നരേന്ദ്ര മോദി പറഞ്ഞു.
National
ന്യൂഡൽഹി: വനിതാ സംവരണ ബില്ലിനെതിരെ ലോക്സഭയിൽ പ്രതിപക്ഷ പ്രതിഷേധം. ബില്ല് അവതരിപ്പിക്കാൻ സ്പീക്കർ നീക്കം നടത്തിയതോടെയാണ് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിപക്ഷ അംഗങ്ങളോട് സീറ്റിൽ ഇരിക്കാൻ സ്പീക്കർ നിർദേശിച്ചെങ്കിലും അവർ വഴങ്ങിയില്ല.
ബില്ലിനോട് സഹകരിക്കേണ്ടെന്നാണ് പ്രതിപക്ഷ തീരുമാനം. ഡിഎംകെ അംഗങ്ങൾ കറുത്ത വസ്ത്രം ധരിച്ചാണ് സഭയിൽ എത്തിയത്. വനിതാ ബിൽ ഭേദഗതി അവതരിപ്പിക്കാൻ സർക്കാർ അനുമതി തേടിയതോടെ കെ.സി. വേണുഗോപാൽ എംപി എതിർത്ത് സംസാരിച്ചു.
ഫെഡറൽ തത്വത്തിന് നേരെയുള്ള ആക്രമണമാണെന്നും ഭരണഘടനയെ ഹൈജാക്ക് ചെയ്യാനുള്ള നീക്കമാണെന്നും വേണുഗോപാൽ പറഞ്ഞു. ഇതോടെ സ്പീക്കർ ഇടപെട്ടു. എന്നാൽ സംസാരിക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉയർത്തി. എല്ലാം സംസാരിക്കാൻ അവസരം നൽകുമെന്നും എല്ലാവർക്കും സമയം ലഭിക്കുമെന്നും സ്പീക്കർ പറഞ്ഞു.
ബിൽ അവതരിപ്പിക്കാൻ അനുവദിച്ചാൽ അല്ലേ ചർച്ച നടക്കൂവെന്നും ബില്ലിനെക്കുറിച്ച് അറിയാതെയാണ് പ്രതിപക്ഷം സംസാരിക്കുന്നതെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.
National
ന്യൂഡൽഹി: ഏപ്രിൽ 16 മുതൽ 18 വരെ നടക്കാനിരിക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ പങ്കെടുക്കാൻ ബിജെപിക്കു പുറമെ എംപിമാർക്ക് വിപ്പ് നൽകി കോണ്‍ഗ്രസും.
സമ്മേളന കാലയളവിൽ സുപ്രധാന വിഷയങ്ങൾ സഭയിൽ ചർച്ചയ്ക്കും വോട്ടെടുപ്പിനും വിധേയമാകുമെന്നും അതിനാൽ എല്ലാ എംപിമാരും മൂന്നു ദിവസവും സമ്മേളനത്തിൽ പങ്കെടുക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
2023 ലെ "നാരി ശക്തി വന്ദൻ അധി നിയം’ നടപ്പിലാക്കുന്നതിനുള്ള ഭേദഗതി ബില്ലിൽ പാർട്ടിയുടെ നിലപാടിനെ പിന്തുണയ്ക്കണമെന്നും എംപിമാരോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ബിജെപി തങ്ങളുടെ എംപിമാർക്ക് ഞായറാഴ്ച വിപ്പ് നൽകിയിരുന്നു.
National
ന്യൂഡൽഹി: വനിതാ സംവരണം യാഥാർത്ഥ്യമാക്കുന്നതിനായുള്ള നിർണായകമായ ഭരണഘടനാ ഭേദഗതികൾക്കായി ഏപ്രിൽ 16 മുതൽ പാർലമെന്റിന്റെ മൂന്ന് ദിവസത്തെ പ്രത്യേക സമ്മേളനം ചേരും. 2023-ൽ പാസാക്കിയ 'നാരീശക്തി വന്ദൻ അധിനിയം' നടപ്പിലാക്കുന്നതിനായുള്ള ഭേദഗതി ബില്ലും ഡീലിമിറ്റേഷൻ (മണ്ഡല പുനർനിർണയം) ബില്ലുമാണ് ഈ സമ്മേളനത്തിൽ അവതരിപ്പിക്കുക.
നിയമസഭകളിലും ലോക്സഭയിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സെൻസസ് വൈകുന്ന സാഹചര്യത്തിൽ, 2011ലെ സെൻസസ് വിവരങ്ങൾ അടിസ്ഥാനമാക്കി മണ്ഡല പുനർനിർണ്ണയം നടത്തി സംവരണം നടപ്പിലാക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. മണ്ഡല പുനർനിർണയം പൂർത്തിയാകുന്നതോടെ ലോക്സഭയിലെ ആകെ സീറ്റുകളുടെ എണ്ണം 543-ൽ നിന്ന് 816 ആയി ഉയർന്നേക്കാം.
National
ന്യൂഡൽഹി: വനിതാ സംവരണ ബിൽ വ്യാഴാഴ്ച തുടങ്ങുന്ന പാർലമെന്റ് സമ്മേളനത്തിൽ യാഥാർഥ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടന്ന നാരിശക്തി വന്ദൻ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വനിതാ സംവരണ ബില്ല് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനമാണ്. നാരി ശക്തിക്കായി ഈ ചരിത്രപരമായ നീക്കം സമർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വനിതാ സംവരണ ബില്ലിന്റെ കാര്യത്തിൽ ഇന്ത്യ ഒറ്റക്കെട്ടായി നിലകൊള്ളുകയാണ്.
40 വർഷത്തിനു ശേഷമാണ് ബിൽ വരുന്നത്. ഇത് 2029 ഓടെ നടപ്പിലാക്കണം. 21-ാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളിലൊന്നാണിതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 2023 ൽ രാഷ്ട്രീയ ഭേദമന്യേ ഒറ്റക്കെട്ടായാണ് പാർലമെന്റ് വനിതാ സംവരണ ബില്ല് പാസാക്കിയത്.
2029 ഓടെ നിയമം നടപ്പിലാക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം കൂടി പരിഗണിച്ചാണ് ബിൽ പാസാക്കാൻ സർക്കാർ മുൻകൈ എടുക്കുന്നത്. ഈ തീരുമാനം ഒരു പുതിയ യുഗത്തിന്റെ തുടക്കമാണ്. കൂടാതെ എല്ലാ രാഷ്ട്രീയ പാർട്ടികളും ഈ പരിശ്രമത്തിൽ അവരുടേതായ രീതിയിൽ സംഭാവന നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
National
ന്യൂഡൽഹി: പാർലമെന്റിലും നിയമസഭയിലും വനിതാ സംവരണം നടപ്പിലാക്കുന്നതിന് ആവശ്യമായ ഭരണഘടനാ ഭേദഗതി ബിൽ അവതരിപ്പിക്കുന്നതിനും പാസാക്കുന്നതിനുമായി വിളിച്ച പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് ബിജെപി എംപിമാർക്ക് മൂന്നു വരി വിപ്പ് നൽകി.
വിപ്പ് കർശനമായി പാലിക്കണമെന്നും സമ്മേളനം നടക്കുന്ന മൂന്നു ദിവസം അവധി അനുവദിക്കില്ലെന്നും എംപിമാരെ അറിയിച്ചു.2023ലെ നാരീശക്തി വന്ദൻ നിയമത്തിൽ മാറ്റം വരുത്താനാണ് കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്.
നിലവിൽ വരാനിരിക്കുന്ന സെൻസസിന്റെയും ഡീലിമിറ്റേഷന്റെയും അടിസ്ഥാനത്തിൽ വനിതാ സംവരണം നടപ്പാക്കാനായിരുന്നു നിർദേശം. എന്നാൽ, അടുത്ത പൊതുതെരഞ്ഞെടുപ്പിൽ സംവരണം നടപ്പാക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നതിനാൽ 2011ലെ സെൻസസ് വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള ഭേദഗതി നിർദേശിക്കാനാണ് സർക്കാർ നീക്കം.
എന്നാൽ ബില്ലിനെ അനുകൂലിക്കുന്ന നിലപാട് സ്വീകരിച്ചെങ്കിലും കൂടിയാലോചനകൾ ഇല്ലാതെ ഏകപക്ഷീയ തീരുമാനത്തെ പ്രതിപക്ഷം പാർലമെന്റിന് അകത്തും പുറത്തും ചോദ്യം ചെയ്യും. ബംഗാളിലും തമിഴ്നാട്ടിലും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യമിട്ടാണ് പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ച് ബിൽ പരിഗണിക്കുന്നത് എന്ന ആരോപണവും പ്രതിപക്ഷം ഉന്നയിക്കുന്നു.
പ്രത്യേക സമ്മേളനം വിളിക്കുന്നതിന് മുന്‍പ് പ്രതിപക്ഷവുമായി കൂടിയാലോചന നടത്താൻ സർക്കാർ പരാജയപ്പെട്ടു എന്നാരോപിച്ച് രാജ്യസഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിഞ്ഞ ദിവസം കത്തെഴുതിയിരുന്നു .
International
ആഥൻസ്: പതിനഞ്ചിനു താഴെ പ്രായമുള്ളവരുടെ സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കുമെന്ന് ഗ്രീക്ക് ഭരണകൂടം അറിയിച്ചു. ഇതിനുള്ള ബിൽ വൈകാതെ പാർലമെന്റിൽ അവതരിപ്പിക്കും.അടുത്ത ജനുവരി ഒന്നിനു നിയമം പ്രാബല്യത്തിലാകും.
ഫേസ്ബുക്ക്, ടിക്ടോക്, സ്നാപ്ചാറ്റ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കു നിരോധനം ബാധകമായിരിക്കും. യുട്യൂബ്, വാട്ട്സാപ്പ്, വൈബർ, മെസഞ്ചർ തുടങ്ങിയ വീഡിയോ സ്ട്രീമിംഗ്, മെസേജിംഗ് ആപ്പുകളെ ഒഴിവാക്കും.
നിയമം പ്രാബല്യത്തിൽ വന്നുകഴിഞ്ഞാൽ പതിനഞ്ചിനു താഴെ പ്രായമുള്ളവർ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വം സോഷ്യൽ മീഡിയ കന്പനികൾക്കാണ്.
സോഷ്യൽ മീഡിയ ഉപയോഗം കുട്ടികളിൽ ഉത്കണ്ഠ, ഉറക്കമില്ലായ്മ, അടിമത്തം എന്നിവയ്ക്കു കാരണമാകുന്നതിനാലാണ് നടപടിയെന്നു ഗ്രീക്ക് പ്രധാനമന്ത്രി കിര്യാക്കോസ് മിറ്റ്സോതാക്കീസ് പറഞ്ഞു.
കുട്ടികളെ സോഷ്യൽ മീഡിയയിൽനിന്നു പുറത്താക്കിയ ആദ്യരാജ്യം ഓസ്ട്രേലിയയാണ്. ഡിസംബറിലാണ് ഓസ്ട്രേലിയയിൽ നിയമം പ്രാബല്യത്തിലായത്. ബ്രിട്ടൻ, മലേഷ്യ, ഫ്രാൻസ്, ഡെന്മാർക്ക്, പോളണ്ട് തുടങ്ങിയ രാജ്യങ്ങൾ സമാന നീക്കത്തിലാണ്.
National
ന്യൂഡൽഹി: അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനിടെ തിരക്കിട്ടു വനിതാ സംവരണം നടപ്പാക്കാനുള്ള പുതിയ ഭരണഘടനാ ഭേദഗതികളെച്ചൊല്ലി പാർലമെന്റിൽ ഭരണ-പ്രതിപക്ഷ പോര്.
ഇന്നലെ സമാപിക്കേണ്ടിയിരുന്ന പാർലമെന്റിന്റെ ബജറ്റ് സമ്മേളനം വനിതാ സംവരണത്തിനായുള്ള പുതിയ ഭേദഗതികൾക്കായി ഈ മാസം 16, 17, 18 തീയതികളിൽ വീണ്ടും ചേരാനുള്ള സർക്കാർ നീക്കമാണു രാഷ്ട്രീയ വാക്പോരിനു വഴിതെളിച്ചത്.
തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിലിരിക്കെ സർക്കാരിനു രാഷ്ടീയനേട്ടം ഉണ്ടാക്കാനായി സഭ പ്രത്യേകമായി വീണ്ടും സമ്മേളിക്കുന്നത് ശരിയല്ലെന്നു ചൂണ്ടിക്കാട്ടി രാജ്യസഭയിൽ കോണ്‍ഗ്രസ് ചീഫ് വിപ്പ് ജയ്റാം രമേശാണു വിഷയം ഉയർത്തിയത്.
ജയ്റാമിനു പുറമെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ, എഎപി നേതാവ് സഞ്ജയ് സിംഗ്, ആർജെഡി നേതാവ് മനോജ്കുമാർ ഝാ തുടങ്ങിയവർ സർക്കാരിന്റേതു രാഷ്ട്രീയപ്രേരിത നീക്കമെന്നു കുറ്റപ്പെടുത്തിയപ്പോൾ കേന്ദ്രമന്ത്രിമാരായ രാജ്യസഭാ നേതാവ് ജെ.പി. നഡ്ഡ, പിയൂഷ് ഗോയൽ, കിരണ്‍ റിജിജു എന്നിവർ സർക്കാരിനെ പ്രതിരോധിച്ചു.
എന്നാൽ, വനിതാ ഭേദഗതി ബില്ലുകൾ പരിഗണിക്കാനായി പാർലമെന്റ് ചേരുന്ന കൃത്യ തീയതികൾ പാർലമെന്ററികാര്യ മന്ത്രി റിജിജു പറഞ്ഞില്ല.
ആഴ്ചകൾക്കകം സമ്മേളിക്കുമെന്നു മാത്രമാണു മന്ത്രി പറഞ്ഞത്. വനിതകളോട് ആത്മാർഥതയുണ്ടായിരുന്നെങ്കിൽ ഇന്നലെ സമാപിച്ച ബജറ്റ് സമ്മേളനത്തിന്റെ രണ്ടു ഘട്ടങ്ങളിലും വനിതാ സംവരണ ഭേദഗതി ബില്ലുകൾ എന്തുകൊണ്ടു വന്നില്ലെന്ന് ഖാർഗെ ചോദിച്ചു.
തമിഴ്നാട്ടിലും പശ്ചിമബംഗാളിലും വോട്ടെടുപ്പ് പൂർത്തിയാക്കുന്ന 29നുശേഷം സർവകക്ഷി യോഗം വിളിച്ചു വിഷയം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷനേതാവെന്ന നിലയിൽ രണ്ടുതവണ സർക്കാരിനു കത്തെഴുതിയിരുന്നുവെന്ന് ഖാർഗെയും ജയ്റാം രമേശും പറഞ്ഞു.
ഏപ്രിൽ 29നുശേഷം സർവകക്ഷി യോഗം ചേരണമെന്നും അതിനു പിന്നാലെ മാത്രമേ പാർലമെന്റിൽ നിയമഭേദഗതികൾ പാസാക്കാവൂ എന്നും പ്രതിപക്ഷനേതാവ് എഴുതിയിരുന്നതായി റിജിജു പറഞ്ഞു.
പ്രതിപക്ഷത്തിന്റെ അഭിപ്രായം കേൾക്കുമെങ്കിലും സർക്കാരാണു തീരുമാനിക്കുകയെന്ന് മന്ത്രി റിജിജു ചൂണ്ടിക്കാട്ടി. വനിതാ സംവരണത്തിന്റെ ക്രഡിറ്റ് പ്രധാനമന്ത്രി മോദിക്കു കിട്ടിക്കഴിഞ്ഞുവെന്നും നഡ്ഡ പറഞ്ഞു. എന്നാൽ, കോണ്‍ഗ്രസാണു വനിതാ സംവരണ ബിൽ ആദ്യം കൊണ്ടുവന്നതെന്നും കോണ്‍ഗ്രസിന്റെ പിന്തുണയിലാണ് ഏകകണ്ഠമായി ബിൽ പാസാക്കിയതെന്നും ഖാർഗെ പറഞ്ഞു.
വനിതാ സംവരണ നിയമം ഏകകണ്ഠമായി ലോക്സഭയിലും രാജ്യസഭയിലും പാസാക്കിയശേഷം രണ്ടര വർഷത്തിലേറെ അതിന്മേൽ സുഖമായി കിടന്നുറങ്ങിയവരാണ് തെരഞ്ഞെടുപ്പുകൾക്കിടയിൽ രാഷ്ട്രീയലാഭത്തിനായി പുതിയ നീക്കം നടത്തുന്നതെന്ന് ഖാർഗെയും ജയ്റാമും കുറ്റപ്പെടുത്തി.
National
ന്യൂഡൽഹി: സിആർപിഎഫ്, ബിഎസ്എഫ്, ഇന്തോ - ടിബറ്റൻ ബോർഡർ പോലീസ്, സശസ്ത്ര സീമബൽ എന്നീ കേന്ദ്ര സായുധസേനകളിലേക്കുള്ള നിയമനങ്ങളും ഡെപ്യൂട്ടേഷനും സ്ഥാനക്കയറ്റവും ക്രമീകരിക്കുന്നതിനായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച സെൻട്രൽ ആംഡ് പോലീസ് ഫോഴ്സ് (ജനറൽ അഡ്മിനിസ്ട്രേഷൻ) ബിൽ ലോക്സഭ പാസാക്കി.
സ്റ്റാൻഡിംഗ് കമ്മിറ്റിക്കു വിടണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിയാണ് ഇരുസഭകളും ശബ്ദവോട്ടോടെ ബിൽ പാസാക്കിയത്.
കേന്ദ്രസേനകളിലെ ഐജിയോ അതിനുമുകളിലോ ഉള്ള തസ്തികകളിലേക്ക് ഇന്ത്യൻ പോലീസ് സേനയിൽനിന്ന് 50 ശതമാനം പേരെയും അഡീഷണൽ ഡയറക്ടർ ജനറൽ തസ്തികകളിലേക്ക് കുറഞ്ഞത് 67 ശതമാനം പേരെയും സ്പെഷൽ ഡയറക്ടർ ജനറൽ, ഡയറക്ടർ ജനറൽ തസ്തികകളിലേക്കുള്ള നിയമനം പൂർണമായും ഡെപ്യൂട്ടേഷൻ വഴിയായിരിക്കണമെന്നുമാണ് ബില്ലിലെ വ്യവസ്ഥ.
ഐപിഎസ് ഉദ്യോഗസ്ഥർക്കു മേധാവിത്വമുള്ള ഈ സംവിധാനം സേനയ്ക്കുള്ളിൽനിന്നുള്ള ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റ സാധ്യതകളെ ഇല്ലാതാക്കുമെന്ന് ലോക്സഭയിൽ പ്രതിപക്ഷാംഗങ്ങൾ ചൂണ്ടിക്കാട്ടിയെങ്കിലും സർക്കാർ വഴങ്ങിയില്ല.
National
ന്യൂഡൽഹി: സ്വഭാവികനീതിക്കു വിരുദ്ധമായ വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പാർലമെന്റിനകത്തും പുറത്തും പ്രതിഷേധമുയർത്തി പ്രതിപക്ഷ എംപിമാർ.
‘എൻജിഒകളെയും സ്ഥാപനങ്ങളെയും ലക്ഷ്യമിടുന്നത് അവസാനിപ്പിക്കുക’ എന്നെഴുതിയ ബാനർ പാർലമെന്റിന്റെ പ്രധാന കവാടത്തിനു പുറത്ത് പ്രദർശിപ്പിച്ചുകൊണ്ട് പ്രതിഷേധിച്ച എംപിമാർ കേന്ദ്രസർക്കാർ നടപടിക്കെതിരേ മുദ്രാവാക്യങ്ങൾ മുഴക്കുകയും ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ബിൽ പാർലമെന്റിന്റെ പരിഗണനയ്ക്ക് ഇന്നലെ എത്തുമെന്ന് അറിഞ്ഞതോടെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിരക്കിലായിരുന്ന കേരള എംപിമാരോട് ഉൾപ്പെടെ ബില്ലിന്റെ ഗൗരവം കണക്കിലെടുത്ത് ഡൽഹിയിലെത്താൻ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടിരുന്നു.
രാവിലെ 11ന് പാർലമെന്റ് നടപടി ആരംഭിച്ചപ്പോൾത്തന്നെ പ്രതിപക്ഷ എംപിമാർ എഫ്സിആർഎ ബില്ല് പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യങ്ങൾ മുഴക്കി. ഇരിപ്പിടത്തിൽനിന്ന് എഴുന്നേറ്റ എംപിമാർ എന്നാൽ നടുത്തളത്തിലേക്ക് ഇറങ്ങിയില്ല.
പ്രതിഷേധം ശക്തമായതോടെ കേന്ദ്ര ന്യൂനപക്ഷ, പാർലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു ബില്ല് പരിഗണനയ്ക്കെടുക്കുന്നില്ലെന്ന് വ്യക്തമാക്കി. കഴിഞ്ഞദിവസം ബിൽ പാർലമെന്റിൽ അവതരിപ്പിച്ചതിനാലാണ് ഇന്നലെ വീണ്ടും പരിഗണനയ്ക്കെത്തിയത്.
രാജ്യസുരക്ഷയ്ക്കും ദേശതാത്പര്യം നിലനിർത്തുന്നതിനുമാണ് വിദേശ സംഭാവന നിയന്ത്രണ നിയമം ഭേദഗതി ചെയ്യാൻ സർക്കാർ തീരുമാനിച്ചത്. ഒരു സംഘടനയെയോ മതത്തെയോ ബില്ല് ലക്ഷ്യം വയ്ക്കുന്നില്ല. എന്നാൽ ഭേദഗതി സംബന്ധിച്ച തെറ്റായ പ്രചരണം കോണ്‍ഗ്രസും സിപിഎമ്മും കേരളത്തിൽ നടത്തുന്നതായും കേന്ദ്രമന്ത്രി ആരോപിച്ചു. തുടർന്ന് 12 വരെ സഭ നിർത്തിവയ്ക്കുന്നതായി സ്പീക്കർ അറിയിച്ചു.
കേരളത്തിൽനിന്ന് എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, എൻ.കെ. പ്രേമചന്ദ്രൻ, ബെന്നി ബെഹനാൻ, ഇ.ടി. മുഹമ്മദ് ബഷീർ, എം.കെ .രാഘവൻ, ഫ്രാൻസിസ് ജോർജ്, ആന്റോ ആന്റണി, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, അബ്ദുൾ സമദാനി, ജെബി മേത്തർ, കെ. രാധാകൃഷ്ണൻ തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു.
Kerala
കൊച്ചി: എഫ്സിആര്‍എ നിയമഭേദഗതിക്കെതിരെ കേരള കത്തോലിക്കാ മെത്രാന് സമിതി. ഭേദഗതിയില്‍ നീതി നിഷേധമുണ്ട്. ബിൽ ഭരണഘടനാ വിരുദ്ധമെന്നും കെസിബിസി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ബിൽ പാര്‍ലമെന്ററി സബ്ജക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും അഭ്യന്തര മന്ത്രിക്കും കെസിബിസി കത്തയച്ചു.
ഭരണഘടന ഉറപ്പു നല്കുന്ന മൗലിക അവകാശങ്ങളും ന്യൂനപക്ഷ അവകാശങ്ങളും നിഷേധിക്കുന്നതാണ് ബിൽ. ജാതി-മത ഭേദമന്യേ സന്നദ്ധ സംഘടനകള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റ് സ്ഥാപനങ്ങളും ആരാധനാലയങ്ങളും അനായാസമായി പിടിച്ചെടുക്കാനാകുന്ന അധികാര ദുര്‍വിനിയോഗത്തിന്റെ നിരവധി സാധ്യതകള്‍ ഈ ഭേദഗതിയിലൂടെ ഉണ്ടാവുന്നത് ആശങ്കാജനകമാണ്.
കത്തോലിക്ക സഭയുടേതുള്‍പ്പെടെ നിയമാനുസൃതമായി പ്രവര്‍ത്തിച്ചു വരുന്ന നിരവധി സന്നദ്ധ സംഘടനകളുടെ എഫ്സിആര്‍എ അക്കൗണ്ടുകള്‍ പുതുക്കി നല്‍കാത്ത സാഹചര്യമാണ് നിലവില്‍. അതിനു പുറമേ അനിയന്ത്രിത അധികാരത്തോട് കൂടിയുള്ള പുതിയ സംവിധാനങ്ങള്‍ സന്നദ്ധ സേവന മേഖലയില്‍ മതപരവും വര്‍ഗീയവുമായ പ്രതിസന്ധികള്‍ സൃഷ്ടിക്കാന്‍ ഇടയാകും.
ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ബിൽ പൊതു സമൂഹത്തിലോ പാര്‍ലമെന്റിലോ വിശദമായ ചര്‍ച്ചയ്ക്ക് പോലും വന്നിട്ടില്ല. ആയതിനാല്‍ കൂടുതല്‍ പഠനത്തിനും ചര്‍ച്ചക്കുമായി ഈ ബില്ല് പാര്‍ലമെന്ററി സബ്ജക്ട് കമ്മിറ്റിക്ക് വിടണം എന്ന ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് കെസിബിസി പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കത്തയച്ചു.
കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കേരളത്തിലെ 32 കത്തോലിക്കാ രൂപതകളുടെയും മെത്രാന്മാര് പങ്കെടുത്തു.
National
ന്യൂഡൽഹി: എഫ്സിആർഎ നിയമഭേദഗതി ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള ആർഎസ്എസ് അജൻഡയാണെന്ന് ഡീൻ കുര്യാക്കോസ് എംപി. ഡൽഹിയിൽ ദീപിക ഒാൺലൈൻ പ്രതിനിധിയോടു സംസാരിക്കുകയായിരുന്നു എംപി.
ഒരു അഥോറ്റിയെ രൂപീകരിച്ച് ഏതെങ്കിലുമൊരു ചാരിറ്റി സ്ഥാപനത്തിനെതിരേയോ സംവിധാനങ്ങൾക്കെതിരെയോ നടപടിയെടുക്കാൻ കഴിയുംവിധമാണ് ഈ രൂപകല്പന ചെയ്തിരിക്കുന്നത്. ഇന്ത്യയിൽ ആകെമാനം നൂറു കണക്കിന് അനാഥാലയങ്ങളും അഗതിമന്ദിരങ്ങളുമെല്ലാം നടത്തുന്ന സഭാ സംവിധാനങ്ങൾക്കെതിരേയുള്ള നീക്കം തന്നെയാണ് ഇതിനു പിന്നിൽ. ക്രൈസ്തവർ പീഡാനുഭവ വാരം ആചരിക്കുന്ന ആഴ്ചയിൽതന്നെ ബിൽ ചർച്ചയ്ക്കെടുക്കാനായിരുന്നു സർക്കാരിന്റെ ശ്രമം.
എന്നാൽ, പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പിനെത്തുടർന്ന് തത്കാലം മാറ്റിവച്ചിരിക്കുകയാണ്. എംപിമാരുടെ കടുത്ത പ്രതിഷേധത്തെത്തുടർന്ന് പാർലമെന്ററികാര്യമന്ത്രി കിരൺ റിജിജു ബിൽ ചർച്ചയ്ക്കെടുക്കില്ലെന്ന് അറിയിക്കുകയായിരുന്നു. ബിൽ പിൻവലിക്കുകയോ സെലക്ട് കമ്മിറ്റിക്കു വിടുകയോ ചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
വിശദമായ ചർച്ചകൾക്കു ശേഷം ബില്ലിൽ ആശങ്കയുടെ സഭസംവിധാനങ്ങളുടെയും എൻജിഒകളുടെയുമൊക്കെ പ്രതിനിധികളുമായി ചർച്ചയ്ക്കു സർക്കാർ തയാറാകണം. ആതുരാലയങ്ങളും സ്കൂളുകളും അഗതിമന്ദിരങ്ങളുമൊക്കെ ഭയംകൂടാതെ നടത്തിക്കൊണ്ടുപോകാനുള്ള സാഹചര്യം സൃഷ്ടിക്കണം. അതുവരെ പ്രതിഷേധം തുടരുമെന്നും ഡീൻ കുര്യാക്കോസ് കൂട്ടിച്ചേർത്തു.