National
ന്യൂഡല്‍ഹി: നാഷണല്‍ അക്കാദമി ഓഫ് ലീഗല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചിലെ ബിരുദധാരികൾ അഭിഭാഷകരായി സത്യപ്രതിജ്ഞ ചെയ്യുന്നതു തടയാൻ നിർദേശം നൽകിയതിൽ ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്മാന് മനന്‍ കുമാര്‍ മിശ്ര.
വിദ്യാര്‍ഥികളോടു ക്ഷമ ചോദിക്കുകയാണെന്നും ഇക്കാര്യത്തിൽ യാതൊരു പിടിവാശിയും ഇല്ലെന്നും സ്വാതന്ത്ര്യദിനത്തില്‍ പുറത്തിറക്കിയ കത്തില്‍ അദ്ദേഹം പറഞ്ഞു.
വിവാദവുമായി ബന്ധപ്പെട്ട വാക്കുകളോ കത്തോ വിദ്യാര്‍ഥികളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ആത്മാര്‍ഥമായി ഖേദിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
2026 ല്‍ പഠനംപൂര്ത്തിയാക്കിയവര്ക്ക് എൻറോള്‍മെന്റിന് അനുമതി നല്കരുതെന്നു സംസ്ഥാന ബാര്‍ കൗണ്‍സിലുകള്‍ക്ക് കത്തയച്ചിരുന്നു. സംഭവം വിവാദമായതോടെ മണിക്കൂറുകൾക്കകം വിലക്കു പിൻവലിക്കുകയും ചെയ്തു.
സര്‍വകലാശാലയിലെ ബിരുദദാനചടങ്ങില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെ മുഖ്യാതിഥിയായി ക്ഷണിക്കുന്നതില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചതിനാലാണു വിലക്ക് പ്രഖ്യാപിച്ചത്.
National
ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റീസ് സൂര്യകാന്തിനുനേരേ പ്രതിഷേധിച്ച നിയമ വിദ്യാർഥികളെ അഭിഭാഷകരായി എൻറോൾ ചെയ്യിക്കരുതെന്ന് വിവാദ നിർദേശമിറക്കിയ ബാർ കൗൺസിൽ ഓഫ് ഇന്ത്യ (ബിസിഐ) ചെയർമാൻ മനൻ കുമാർ മിശ്ര മാപ്പ് പറഞ്ഞു.
ഹൈദരാബാദിലെ നാഷണൽ അക്കാദമി ഓഫ് ലീഗൽ സ്റ്റഡീസ് ആൻഡ് റിസർച്ചിലെ വിദ്യാർഥികളെയായിരുന്നു വിലക്കിയിരുന്നത്. വിവാദമായതിന് പിന്നാലെ ബാർകൗൺസിൽ ഉത്തരവ് മണിക്കൂറുകൾക്കകം പിൻവലിച്ചിരുന്നു. സംഭവത്തിൽ ചീഫ് ജസ്റ്റീസടക്കം രൂക്ഷ പ്രതികരണം നടത്തിയതിന് പിന്നാലെയാണിപ്പോൾ മനൻ കുമാർ മിശ്ര മാപ്പ് പറഞ്ഞിരിക്കുന്നത്.
നിലവിലെ വിവാദവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിൽ തന്റെ വാക്കുകളോ കത്തോ, നമ്മുടെ നിയമ വിദ്യാർഥികളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ, അതിൽ താൻ ആത്മാർഥമായി ഖേദിക്കുകയും മാപ്പ് ചോദിക്കുകയും ചെയ്യുന്നു. അങ്ങനെ പറയുന്നതിൽ യാതൊരു മടിയും തനിക്കില്ല.
ഖേദം പ്രകടിപ്പിക്കുന്നത് അഭിമാനത്തിന്റെയോ അഹങ്കാരത്തിന്റെയോ വിഷയമല്ല. അത് നമ്മുടെ വിദ്യാർഥികളുടെ വികാരങ്ങൾക്കും ആശങ്കകൾക്കും പ്രാധാന്യമുണ്ടെന്നുള്ള തിരിച്ചറിവ് മാത്രമാണെന്നും മനൻ കുമാർ മിശ്ര പറഞ്ഞു.
Kerala
കൊച്ചി: കടവന്ത്ര സൗത്ത് ജനതാ റോഡില്‍ വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ 12 പേര്‍ക്കെതിരെ പോലീസ് കേസ് എടുത്തു. തേവര സേക്രട്ട് ഹാര്‍ട്ട് കോളജിലെയും ലോ കോളജിലെയും വിദ്യാര്‍ഥികളാണ് നടുറോഡില്‍ ഏറ്റുമുട്ടിയത്.
20 ഓളം വിദ്യാര്‍ഥിള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. എസ്എച്ച് കോളജില്‍ നടന്ന പരിപാടിയുമായി ബന്ധപ്പെട്ട് തര്‍ക്കം നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടായിരുന്നു രാത്രിയിലെ ഏറ്റുമുട്ടല്‍.
പാലാരിവട്ടം പോലീസില്‍ ലഭിച്ച പരാതിയെ തുടര്‍ന്നാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. വ്യാഴാഴ്ച രാത്രി നടന്ന കൂട്ടയടിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
District News
പാലാ: ലളിതമായ ആശയങ്ങളെ എങ്ങനെ ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന വലിയ സംരംഭങ്ങളാക്കി മാറ്റാമെന്ന തിരിച്ചറിവ് പകര്‍ന്ന് പാലാ സെന്റ് ജോസഫ്സ് കോളജ് ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്നോളജിയിലെ സ്പില്‍ ദി കോഫി സംവാദം. കോളജിലെ ഐഇഡിസിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ആഗോള ക്രിയേറ്റര്‍ പ്ലാറ്റ്ഫോമായ ബൈ മീ എ കോഫിയുടെ സ്ഥാപകരായ ജിജോ സണ്ണി, അലീഷാ ജോണ്‍ എന്നിവര്‍ വിദ്യാര്‍ഥികളുമായി സംവദിച്ചു.
സംരംഭകത്വ യാത്രയിലെ തുടക്കകാല അനുഭവങ്ങളും വെല്ലുവിളികളും ആശയങ്ങളെ ഉല്‍പ്പന്നങ്ങളാക്കി മാറ്റുന്ന വഴികളും ഇരുവരും വിദ്യാര്‍ഥികളുമായി പങ്കുവെച്ചു.
ക്രിയേറ്റര്‍മാര്‍ക്ക് അവരുടെ സൃഷ്ടികള്‍ക്ക് നേരിട്ട് പിന്തുണ നേടാനും ഡിജിറ്റല്‍ ഉല്പന്നങ്ങളിലൂടെയും മറ്റും വരുമാനം കണ്ടെത്താനും സഹായിക്കുന്ന പ്ലാറ്റ്ഫോമാണ് 2018 ല്‍ ജിജോ സണ്ണി, ജോസഫ് സണ്ണി, അലീഷാ ജോണ്‍ എന്നിവര്‍ ചേര്‍ന്ന് ആരംഭിച്ച ബൈ മീ എ കോഫി. ഈ പ്ലാറ്റ്ഫോമിന്റെ വളര്‍ച്ചയുടെ നാള്‍വഴികള്‍ ഇവര്‍ വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ വിശദീകരിച്ചു.
ക്രിയേറ്റര്‍ ഇക്കോണമി, ഡിജിറ്റല്‍ സംരംഭകത്വം, കമ്മ്യൂണിറ്റി ബില്‍ഡിംഗ്, ഉല്പന്ന വികസനം, സര്‍ഗാത്മകത, പ്രശ്നപരിഹാരം തുടങ്ങിയ ആധുനിക വിഷയങ്ങളിലും പരിപാടിയില്‍ ചര്‍ച്ചകള്‍ നടന്നു. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്ക് ജിജോ സണ്ണിയും അലീഷാ ജോണും മറുപടി നല്കി.
കോളജ് ഡയറക്ടര്‍ ഫാ. ഡോ. ജയിംസ് ജോണ്‍ മംഗലത്ത്, പ്രിന്‍സിപ്പല്‍ ഡോ വി.പി ദേവസ്യ, സിഫ് ഇന്‍ക്യുബേറ്റര്‍ സി ഇ ഒ എസ്. സര്‍ജു എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
Kerala
ആലപ്പുഴ: ഈമാസം 13ന് ഓണപ്പരീക്ഷ ആരംഭിക്കുന്പോൾ അധ്യാപകരും രക്ഷിതാക്കളും വിദ്യാർഥികളും ഒരുപോലെ ആശങ്കയിലാണ്. കനത്ത മഴയും അധ്യാപകരുടെ സെൻസസ് ഡ്യൂട്ടിയും മൂലം സ്കൂളുകളിൽ പഠനദിനങ്ങൾ നഷ്ടപ്പെടുകയും സിലബസ് പൂർത്തിയാക്കാൻ കഴിയാതെ വരികയും ചെയ്തതോടെ സംസ്ഥാനത്തെ ഓണപ്പരിക്ഷ കടുത്ത പ്രതിസന്ധിയിൽ.
ഭൂരിഭാഗം സ്കൂളുകളിലും നാമമാത്രമായ പാഠഭാഗങ്ങൾ മാത്രമാണ് ഇതുവരെ പഠിപ്പിച്ചുതീർത്തത്. സിലബസ് തീരാത്ത സാഹചര്യത്തിൽ പരീക്ഷ ഓണം കഴിഞ്ഞ് നടത്തിയാൽ മതിയെന്ന് അധ്യാപക സംഘടനകൾ ആവശ്യപ്പെട്ടെങ്കിലും അക്കാഡമിക് കലണ്ടർ ചൂണ്ടിക്കാട്ടി പരീക്ഷാ തീയതികളിൽ മാറ്റം വരുത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് തയാറായില്ല.
ജൂൺ, ജൂലൈ മാസങ്ങളിലെ കനത്ത മഴയും തുടർന്നുണ്ടായ വെള്ളപ്പൊക്കവും പ്രാദേശിക അവധിയും അധ്യയന ദിവസങ്ങളെ ബാധിച്ചു. വെള്ളപ്പൊക്കം മൂലം പുസ്തകങ്ങളും പഠനോപകരണങ്ങളും നഷ്ടപ്പെട്ട വിദ്യാർഥികളുമുണ്ട്.
ഈ മാസം ആദ്യവാരം തന്നെ കനത്തമഴയെ തുടർന്ന് ഭൂരിഭാഗം ജില്ലയിലും വിദ്യാഭ്യാസ്ഥാപനങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ അവധി കൊടുക്കേണ്ടി വന്നു. ഇതിന് പുറമെ ജൂലൈയിൽ നടന്ന സെൻസസ് ഡ്യൂട്ടിക്കായി പകുതിയോളം അധ്യാപകരേ നിയോഗിച്ചതും പരിശീലനങ്ങളും സ്കൂളുകളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചു.
അധ്യാപകർക്ക് പകരം സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യം സർക്കാർ തള്ളിയതോടെ അധ്യയനം പൂർണമായി തടസപ്പെടുകയായിരുന്നു. ടൈം ടേബിൾ പ്രകാരം 13ന് ഒന്ന് മുതൽ 10 വരെയുള്ള ക്ലാസുകളിൽ ഓണപ്പരീക്ഷ ആരംഭിക്കും. ഹയർസെക്കൻഡറി വിഭാഗത്തിൽ 14നും പരീക്ഷകൾ തുടങ്ങും. സ്കൂളുകൾ ഓണാവധിക്കായി അടയ്ക്കുന്ന ഈ മാസം 21നാണ് പരീക്ഷകൾ അവസാനിക്കുന്നത്.
നഷ്ടപ്പെട്ട ദിവസങ്ങൾക്ക് പകരമായി സ്പെഷൽ ക്ലാസുകളും ഓൺലൈൻ ക്ലാസുകളും സംഘടിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അടിസ്ഥാനസൗകര്യങ്ങളുടെ കുറവുമൂലം പല വിദ്യാർഥികളിലേക്കും ഇത് എത്തിക്കാൻ സാധിക്കുന്നില്ലെന്ന് അധ്യാപകർ പറയുന്നു.
ഹൈസ്കൂൾ വിഭാഗത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമായ പ്രധാന വിഷയങ്ങൾ ഒരേ ദിവസം പരീക്ഷയായി വരുന്നത് വിദ്യാർഥികൾക്ക് കടുത്ത മാനസിക സമ്മർദവും ഉണ്ടാക്കുന്നുണ്ട്. പാഠഭാഗങ്ങൾ പൂർണമായി പഠിപ്പിച്ചു തീർക്കാതെ പരീക്ഷ നടത്തുന്നത് കുട്ടികളുടെ രണ്ടാം ടേം പരീക്ഷകളെയും സാരമായി ബാധിക്കുമെന്ന ആശങ്കയിലാണ് അധ്യാപകരും രക്ഷിതാക്കളും.
Kerala
കൊച്ചി: സംസ്ഥാനത്തെ സ്കൂളുകളില്‍ രൂപീകരിച്ച കതിര് ക്ലബ്ബുകളോടനുബന്ധിച്ച് കര്‍ഷകരായ വിദ്യാര്‍ഥികള്‍ക്കു ഗ്രേസ് മാര്‍ക്ക് ഏര്‍പ്പെടുത്താന്‍ സംസ്ഥാനം.
ഇതിനുള്ള പ്രാരംഭനടപടികള്‍ പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് കൃഷി വകുപ്പ് ആരംഭിച്ചു. ഇതു പ്രാവര്‍ത്തികമാകുന്നതോടെ രാജ്യത്തു കൃഷിക്ക് ഗ്രേസ് മാര്‍ക്ക് നല്കുന്ന ആദ്യസംസ്ഥാനമായി കേരളം മാറുമെന്ന് കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ് പറഞ്ഞു.
സംസ്ഥാന കൃഷി വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് കഴിഞ്ഞ പരിസ്ഥിതി ദിനത്തിലാണ് കതിര് ക്ലബ്ബുകള്‍ക്ക് തുടക്കം കുറിച്ചത്. പുതുതലമുറയില്‍ കൃഷിയോടും പ്രകൃതിയോടും മണ്ണിനോടുമുള്ള ആത്മബന്ധം വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യം.
ഇതിന്റെ തുടര്‍ച്ചയായി കനിപ്പന്തല്‍ ഇനി വിദ്യാലയങ്ങളിലും പദ്ധതിയിലൂടെ 2,921 വിദ്യാലയങ്ങളില്‍ പഴവര്‍ഗ പോഷക തോട്ടങ്ങള്‍ സ്ഥാപിക്കുന്നതിനും തുടക്കംകുറിച്ചിട്ടുണ്ട്.
Kerala
കോട്ടയം: രാജ്യത്തെ ഏറ്റവും വലിയ കളറിംഗ് മത്സരങ്ങളിലൊന്നായ ‘ദീപിക - ഡിസിഎൽ കളർ ഇന്ത്യ സീസൺ 5’ മത്സരത്തിന് തുടക്കമായി. അതേസമയം, ഇന്ന് അവധിയുള്ള സ്കൂളുകളിൽ അടുത്തുവരുന്ന പ്രവൃത്തിദിനത്തിലായിരിക്കും മത്സരം.
രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷവും ദീപികയുടെ 140-ാം വാർഷികവും ദീപിക ബാലസഖ്യത്തിന്റെ 75-ാം വാർഷികവും പ്രമാണിച്ച് ‘ഒരേയൊരു ഇന്ത്യ, ഒരൊറ്റ ജനത’ എന്ന സന്ദേശമുയർത്തിയും ലഹരിക്കെതിരേയുള്ള ബോധവത്കരണം ലക്ഷ്യമിട്ടുമാണ് മത്സരം നടക്കുന്നത്.
പ്രശസ്ത സിനിമാതാരം മമിത ബൈജുവിന്റെ കൈയൊപ്പോടുകൂടിയ സർട്ടിഫിക്കറ്റുകളാണ് ഇത്തവണ കളർ ഇന്ത്യ മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും ലഭിക്കുക.
District News
വെള്ളറട: അമ്പൂരിയില്‍ കെഎസ്ഇബിയുടെ 100 കിലോയോളം വരുന്ന അലുമിനിയത്തിന്റെ ഇലക്ട്രിക് കമ്പി മോഷ്ടിക്കാന്‍ ശ്രമിച്ച പ്ലസ് ടു വിദ്യാര്‍ഥിയെ പൊലീസ് പിടികൂടി. മൂന്നുപേര്‍ രക്ഷപ്പെട്ടു.
കഴിഞ്ഞ ദിവസം വൈകുന്നേരം 5:30 ഓടെയായിരുന്നു സംഭവം. അമ്പൂരിയില്‍ വിനോദസഞ്ചാരത്തിനായി രണ്ടു ബൈക്കുകളിലായി നാലു വിദ്യാര്‍ഥികളാണ് എത്തിയത്. പഞ്ചായത്ത് ഓഫീസിനു സമീപത്തെ കെഎസ്ഇബി. ഓഫീസിനു മുന്നിലിരുന്ന 100 കിലോയോളം വരുന്ന അലുമിനിയം കമ്പികളാണ് മോഷ്ടിക്കാന്‍ ശ്രമിച്ചത്. വിദ്യാര്‍ഥികളിലൊരാള്‍ അലുമിനിയം കമ്പികളുടെ ചുരുള്‍ അഴിക്കുന്നതു കുമ്പിച്ചല്‍കടവില്‍ പട്രോളിംഗ് കഴിഞ്ഞു തിരികെ വരികയായിരുന്ന പൊലീസ് സംഘത്തിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
പൊലീസിനെ കണ്ടതോടെ മറ്റു വിദ്യാര്‍ഥികള്‍ ബൈക്കില്‍ രക്ഷപ്പെട്ടു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് നെയ്യാറ്റിന്‍കര സ്വദേശികളായ പ്ലസ് ടു വിദ്യാര്‍ഥികളാണെന്നും അമ്പൂരിയില്‍ സ്ഥലംകാണാന്‍ എത്തിയതാണെന്നും അറിയുന്നത്. കേസെടുത്ത ശേഷം രക്ഷകര്‍ത്താക്കളെ വിളിച്ചുവരുത്തി കുട്ടിയെ വിട്ടയച്ചു.
അതേസമയം, കഴിഞ്ഞ ദിവസം കാറ്റിലും മഴയിലും വ്യാപകമായി വൈദ്യുതി തകരാറുകള്‍ സംഭവിച്ചിരുന്നു. ഇതിന്റെ പണിത്തിരക്കിലായതിനാല്‍ ജീവനക്കാര്‍ ഓഫീസ് പരിസരത്ത് ഇല്ലാതിരുന്നതാണു വിദ്യാര്‍ഥികള്‍ക്ക് മോഷണത്തിന് അവസരമൊരുക്കിയത്.
District News
തിരുവനന്തപുരം : വിദ്യാർഥികൾ ലോക സമാധാനത്തിന്റെ സന്ദേശവാഹകരാകണമെന്ന് മന്ത്രി രമേശ് ചെന്നിത്തല.
അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യസമിതി തിരുവനന്തപുരം ജില്ലാ കൗൺസിലും വഞ്ചിയൂർ ഹോളി ഏഞ്ചൽസ് കോൺവ ന്റ് എച്ച്എസ്എസും സംയുക്തമായി സംഘടിപ്പിച്ച ഹിരോഷിമാ ദിനാചരണം സ്കൂൾ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മനുഷ്യ മസ്തിഷ്കത്തിന്റെ ശരിയായ പ്രവർത്തനത്തെ തകർക്കുന്ന എംഡിഎംഎ പോലെയുള്ള മയക്കുമരുന്നുകൾക്കെതിരേ സർക്കാർ നടത്തുന്ന വലിയ പോരാട്ടമായ തൂഫാൻ പദ്ധതിയുടെ സന്ദേശവാഹകരായി വിദ്യാർ ഥികൾ മാറണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സെബിൻ ഫെർണാണ്ടസ് അധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ എംപി പന്ന്യൻ രവീന്ദ്രൻ സമാധാന സന്ദേശം നൽകി. ഐപ്സോ സെക്രട്ടറി അഡ്വ. എം.എ. ഫ്രാൻസിസ് യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ പ്രസിഡന്റ് ആറ്റിങ്ങൽ സുഗുണൻ പ്രസംഗിച്ചു. ചടങ്ങിനു സ്കൂൾ വിദ്യാർഥികളായ മെഹന്തി ശ്രീജിത് സ്വാഗതവും മിഖേല മിറിയം തെരേസ നന്ദിയും പറഞ്ഞു.
Kerala
തിരുവനന്തപുരം: അക്വാഫിറ്റ് നീന്തൽ പരിശീലന പദ്ധതിയിലൂടെ ആദ്യ ഘട്ടത്തിൽ 14,000 വിദ്യാർഥികൾക്ക് പരിശീലനം നൽകുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ . പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നൂറുദിന പദ്ധതിയുടെ ഭാഗമായി സ്കൂൾ വിദ്യാർഥികൾക്കായി നടപ്പാക്കുന്ന ”അക്വാഫിറ്റ് ’ നീന്തൽ പരിശീലന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ഓരോ ജില്ലയിലും 1000 കുട്ടികൾക്ക് പരിശീലനം ലഭ്യമാക്കും. സ്കൂളുകളിൽനിന്ന് തെരഞ്ഞെടുക്കുന്ന കുട്ടികൾക്ക് അഞ്ച് കിലോമീറ്റർ പരിധിക്കുള്ളിലെ അനുയോജ്യമായ നീന്തൽക്കുളങ്ങളിൽ പരിശീലനം നൽകും. ഇതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ബന്ധപ്പെട്ട വകുപ്പുകളുടെയും സഹകരണം ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
നീന്തൽ പരിശീലനത്തിലൂടെ അപകടങ്ങൾ കുറയ്ക്കുന്നതിനൊപ്പം മികച്ച നീന്തൽ താരങ്ങളെ വളർത്തിയെടുക്കാനും ഈ പദ്ധതിയിലൂടെ സാധിക്കും. നീന്തൽ അഭ്യസിച്ചവർ മറ്റുള്ളവരെയും പരിശീലിപ്പിക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുന്നതിലൂടെ സമൂഹത്തിൽ ജലസുരക്ഷയെക്കുറിച്ചുള്ള അവബോധം കൂടുതൽ ശക്തിപ്പെടുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി കെ. മുരളീധരൻ അധ്യക്ഷത വഹിച്ചു. മന്ത്രി ഒ.ജെ. ജനീഷ് വിശിഷ്ടാതിഥിയായിരുന്നു.
District News
കൊട്ടാരക്കര: രാജ്യത്തെ പ്രതിപക്ഷമായി വിദ്യാര്‍ഥികള്‍ മാറിയതാണ് നാം കണ്ടതെന്ന് മുന്‍ മന്ത്രി കെ.എന്‍. ബാലഗോപാല്‍ എംഎല്‍എ പറഞ്ഞു. ഡിവൈഎഫ്ഐ കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച മികവ് മെറിറ്റ് അവാര്‍ഡ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നീറ്റ് പരീക്ഷയില്‍ വന്‍ അഴിമതിയാണ് നടന്നതെന്നും നന്നായി പഠിച്ചാല്‍പോലും തുടര്‍പഠനം പ്രതിസന്ധിയാവുന്ന കാലമാണെന്നും ഒടുവില്‍ വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ മോദിക്കു മുട്ടുമടക്കേണ്ടി വന്നെന്നും ബാലഗോപാല്‍ പറഞ്ഞു.
ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് ് ജിസ് ബി .മോനച്ചന് അധ്യക്ഷനായി. കേന്ദ്ര കമ്മിറ്റിയംഗം ചിന്ത ജെറോം, സംസ്ഥാന സെക്രട്ടേറിയറ്റംഗം ശ്യാം മോഹന്‍, ജില്ലാ പ്രഡിഡന്റ് എം.ഹരികൃഷ്ണന്, ബ്ലോക്ക് സെക്രട്ടറി എസ്. അരവിന്ദ്, ട്രഷറര്‍ അരുണ്‍ ദേവ്, ജില്ലാ കമ്മിറ്റി അംഗം ഫൈസല്‍ ബഷീര്‍, മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ അനിത ഗോപകുമാര്‍, അരുണ്‍ സുദര്ശന്, എസ്. ദീപു, വിപിന്‍, ലിജോ, ആദിത്യന്, ശ്രീലക്ഷ്മി, അക്ഷയ് ലാല്‍, ജിതിന് ലാല്‍, അനന്ദു, അഭിരാമി, കിരണ്‍ ബോധി, രജിത് എന്നിവര്‍ സംസാരിച്ചു.
District News
കൊല്ലം: ലഹരിക്കെതിരെയുളള പോരാട്ടങ്ങളില്‍ സര്‍ക്കാരിനൊപ്പം വിദ്യാര്‍ഥികളും അണിനിരക്കണമെന്ന് ജില്ലാ കളക്ടര്‍ ആനി ജൂലാ തോമസ് ആഹ്വാനം ചെയ്തു. ഓപ്പറഷന് തൂഫാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കെസിബിസി മദ്യവിരുദ്ധ സമിതി രൂപതാ കമ്മിറ്റി കൊല്ലം സെന്റ് ജോസഫ് ജിഎച്ച്എസ്എസില്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ വിദ്യാര്‍ഥി സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടര്‍.
ഓപ്പറേഷന് തൂഫാന് വരും തലമുറയ്ക്കായുളള ലഹരി വിമോചന ദൗത്യമാണെന്നും അതില്‍ അധ്യാപകരും മാതാപിതാക്കളും ഉത്തവാദിത്വ പൂര്‍ണമായ പങ്ക്വഹിക്കണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു. സമൂഹത്തില്‍ അതിഭീകരമായി പിടിമുറുക്കിയിരിക്കുന്ന മയക്കുമരുന്നു സംഘങ്ങള്ക്കെതിരേയുളള നടപടികള്‍ സമഗ്രമായ സാമൂഹിക മാറ്റങ്ങള്‍ക്ക് വെളിച്ചമായിത്തീരുമെന്ന് കളക്ടര്‍ ചൂണ്ടിക്കാട്ടി.
മദ്യവിരുദ്ധ കമ്മീഷന് ഡയറക്ടര്‍ ഫാ. ബിനു തോമസ് തുപ്പാശേരി അധ്യക്ഷത വഹിച്ചു. വികാര്‍ ജനറല്‍ മൊണ്‍സിഞ്ഞോര്‍ ഡോ.ബൈജു ജൂലിയാന് ലഹരിവിരുദ്ധ സന്ദേശം നല്കി.
പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ആഞ്ജലീന മൈക്കിള്‍, രൂപതാ പ്രസിഡന്റ് യോഹന്നാന് ആന്റണി, സംസ്ഥാന സെക്രട്ടറി എ.ജെ. ഡിക്രൂസ്, സുരേഷ് റിച്ചാര്‍ഡ്, തോപ്പില്‍ സെബാസ്റ്റ്യന്‍, പിടിഎ പ്രസിഡന്റ് സതീഷ് കുമാര്‍, സ്റ്റാഫ് സെക്രട്ടറി
ഷിബി ലൂക്കോസ്, അധ്യാപക പ്രതിനിധി സി. ഡെനീലാ എന്നിവര്‍ പ്രസംഗിച്ചു. സ്കൂള്‍ ലീഡര്‍ കുമാരി ആന്മേരി സെബി ലഹരിവിരുദ്ധ പ്രതിജ്ഞയ്ക്ക് നേതൃത്വം നല്കി.
National
ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരേ പല കോണിൽനിന്നും പലതരത്തിൽ വേട്ടയാടലുകൾ നടക്കുന്നതായി ആരോപണം. സമരത്തിനുശേഷം സൈബർ ആക്രമണവും വിദ്വേഷ പരാമർശങ്ങളും നേരിട്ടുകൊണ്ടിരിക്കുന്നതായി വിദ്യാർഥികൾ പറഞ്ഞു.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയിലും പരീക്ഷാ ക്രമക്കേടിലും പ്രതിഷേധിച്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിദ്യാർഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി നടത്തിയ വാർത്താസമ്മേളനത്തിലാണ് നേരിട്ടുകൊണ്ടിരിക്കുന്ന വേട്ടയാടലുകൾ വിദ്യാർഥികൾ വിവരിച്ചത്. പ്രതിഷേധിച്ച തങ്ങളെ മതത്തിന്റെ പേരിൽ വേർതിരിക്കുകയും ദേശവിരുദ്ധരായി മുദ്രകുത്താൻ പോലീസ് ശ്രമിക്കുകയും ചെയ്ത അനുഭവങ്ങളും വിദ്യാർഥികൾ പങ്കുവച്ചു.
പ്രതിഷേധിച്ചതിന്റെ പേരിൽ പല കോണിൽനിന്നും സൈബർ ആക്രമണം നേരിട്ടുകൊണ്ടിരിക്കുന്നതായി മുംബൈയിൽ പോലീസ് വാൻ തടഞ്ഞ് അനധികൃതമായി കസ്റ്റഡിയിലെടുത്ത വിദ്യാർഥികളെ മോചിപ്പിച്ച് സമൂഹമാധ്യമങ്ങളിൽ വൈറലായ റിയ ആഹിർ പറഞ്ഞു.
പാർട്ടിപ്രവർത്തകരുൾപ്പെടെ തന്റെ ചിത്രം വച്ച് സമൂഹമാധ്യമങ്ങളിൽ അശ്ലീല പോസ്റ്റുകൾ ഇടുന്നതായി റിയ ആരോപിച്ചു. ഇതിനെതിരേ കഴിഞ്ഞ മാസം 27ന് പരാതി നൽകിയിട്ടും ഇതുവരെ കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ തയാറായിട്ടില്ലെന്നും റിയ കുറ്റപ്പെടുത്തി.
പോലീസ് വാൻ തടഞ്ഞ പ്രതിഷേധക്കാരി എന്ന ലേബൽ അല്ല തനിക്കു വേണ്ടതെന്നും പകരം അനധികൃതമായി കസ്റ്റഡിയിലെടുത്ത വിദ്യാർഥികളെ മോചിപ്പിക്കുകയാണു താൻ ചെയ്തതെന്നും റിയ പറഞ്ഞു.
ജൂലൈ 20ന് നടന്ന പ്രതിഷേധത്തിൽ ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടപ്പോൾ ഇത്രയധികം അതിക്രമം നേരിടേണ്ടിവന്നു. എന്നാൽ അമിത് ഷായുടെ രാജി ആവശ്യപ്പെട്ടിരുന്നെങ്കിൽ വിദ്യാർഥികൾക്കെതിരേ നേരിട്ട് വെടിയുതിർത്തേനെയെന്ന് പ്രതിഷേധത്തിൽ പങ്കെടുത്ത നാഗ്പുർ സ്വദേശി ഭാരത് ബാന പറഞ്ഞു.
അതേസമയം വിദ്യാർഥികളെ ക്രൂരമായി മർദിക്കാനും പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ച് ആക്രമിക്കാനും അനുമതി നൽകിയതിന്റെ പൂർണ ഉത്തരവാദിത്വം അമിത് ഷായ്ക്കാണെന്നും പാർലമെന്റിൽ വന്നു സംഭവത്തെക്കുറിച്ച് വിശദീകരിക്കാനുള്ള ധൈര്യവും മാന്യതയും അദ്ദേഹത്തിനില്ലെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
ക്രമസമാധാനം തകർത്തതും 15 വയസുള്ള കുട്ടികളിൽനിന്നുപോലും ഗുണ്ടകളെ അയച്ച് ബലമായി മാപ്പപേക്ഷ എഴുതിവാങ്ങിയതും അംഗീകരിക്കാനാകില്ലെന്നും രാഹുൽ പറഞ്ഞു.
National
ന്യൂഡൽഹി: രാജ്യത്തെ വിദ്യാർഥികൾ മാധ്യമങ്ങൾക്ക് മുന്നിൽ നേരിട്ടെത്തി സംസാരിക്കാൻ തയാറാകുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും അതിനുള്ള ധൈര്യമില്ലെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
ജെൻസി പ്രതിഷേധക്കാരുമായി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ഭരണഘടനയ്ക്കും വിദ്യാഭ്യാസ സമ്പ്രദായത്തിനും വേണ്ടിയാണ് വിദ്യാർഥികൾ പോരാടുന്നത്. തങ്ങൾക്ക് നേരെ കടുത്ത അതിക്രമങ്ങളാണ് ഉണ്ടായതെന്നും ലാത്തീച്ചാർജ് നേരിടേണ്ടി വന്നതായും വിദ്യാർഥികൾ വ്യക്തമാക്കിയതായി രാഹുൽ ഗാന്ധി പറഞ്ഞു.
പെല്ലറ്റ് തോക്ക് ഉപയോഗിക്കാൻ നിർദ്ദേശം നൽകിയ വ്യക്തിയാണ് അമിത് ഷാ. പാർലമെന്റിൽ വരാനുള്ള മര്യാദയോ അതിനുള്ള ധൈര്യമോ അദ്ദേഹത്തിനില്ല. വിദ്യാർഥികൾക്കെതിരായ അതിക്രമങ്ങളുടെ പൂർണ്ണ ഉത്തരവാദി അമിത് ഷായാണ്. യാതൊരു തെറ്റും ചെയ്യാത്ത ഈ വിദ്യാർഥികളെ ഓർത്ത് തനിക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമരം ചെയ്ത 15 വയസുള്ള ഒരു പെൺകുട്ടിയെ ഉൾപ്പെടെ മാപ്പ് പറയാൻ നിർബന്ധിതയാക്കിയ സംഭവത്തെ രാഹുൽ ഗാന്ധി ശക്തമായി അപലപിച്ചു. വിദ്യാർഥികളുടെ വീടുകളിലേക്ക് ഗുണ്ടകളെ അയച്ച് ഭീഷണിപ്പെടുത്തുകയാണ്. എന്നാൽ വിദ്യാർഥികൾ ആരോടും മാപ്പ് പറയേണ്ട യാതൊരു കാര്യവുമില്ല. ഇന്ത്യയുടെ ഭാവിയെയും ഭരണഘടനയുമാണ് ഈ വിദ്യാർഥികൾ സംരക്ഷിച്ചതെന്നും രാഹുൽ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: കാട്ടാക്കടയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ആദിശേഖറിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയെന്ന കേസിലെ പ്രതി പ്രിയരഞ്ജന് ജാമ്യം അനുവദിച്ച സുപ്രീം കോടതി ശിക്ഷ താല്‍ക്കാലികമായി മരവിപ്പിച്ചു.
ജസ്റ്റീസ് എം.എം. സുന്ദരേഷ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി പ്രിയരഞ്ജന് ജീവപര്യന്തം കഠിനതടവും 10 ലക്ഷം രൂപ പിഴയുമാണ് വിധിച്ചിരുന്നത്.
ആദിശേഖറിനെ കൊലപ്പെടുത്തണമെന്ന ലക്ഷ്യം പ്രതിക്ക് ഇല്ലായിരുന്നുവെന്ന് പ്രിയരഞ്ജനു വേണ്ടി ഹാജരായ അഭിഭാഷക സ്വീന മാധവന് നായര്‍ വാദിച്ചു. കാറിന്റെ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിലാണ് മരണമുണ്ടായതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
ശിക്ഷ വിധിച്ച വിചാരണക്കോടതി ഉത്തരവില്‍ തന്നെ പ്രോസിക്യൂഷന് കണ്ടെത്തലുകളില്‍ സംശയം രേഖപ്പെടുത്തുന്നുണ്ടെന്നും പ്രതിഭാഗം വാദിച്ചു. വിചാരണക്കോടതിയുടെ ശിക്ഷയ്ക്കെതിരെ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയില്‍ ആണെന്നും അതില്‍ തീര്‍പ്പ് ഉണ്ടാകുന്നതുവരെ ജാമ്യം അനുവദിക്കണമെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്.
പൂവച്ചല്‍ സ്വദേശികളായ അരുണ്‍കുമാറിന്റെയും ദീപയുടെയും മകനായ ആദിശേഖര്‍ (15)നെ പ്രിയരഞ്ജന് മനപൂര്‍വം കാറിടിച്ച് കൊലപ്പെടുത്തി എന്നാണു കേസ്. പൂവച്ചല്‍ പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിന്റെ മതിലില്‍ പ്രിയരഞ്ജന് മൂത്രമൊഴിച്ചതിനെ ആദിശേഖര്‍ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യത്തില്‍ 2023 ഓഗസ്റ്റ് 30ന് ആദിശേഖറിനെ സുഹൃത്തുക്കള്‍ക്കു മുന്നില്‍ വച്ചാണ് പ്രിയരഞ്ജന് കാറിടിപ്പിച്ചത്.
ക്ഷേത്രത്തിനു സമീപത്തെ റോഡില്‍ സൈക്കിളില്‍ കയറാന്‍ ആദിശേഖര്‍ ശ്രമിക്കുന്നതിനിടെ പിന്നിലൂടെ കാറിലെത്തിയ പ്രതി ഇടിച്ചു തെറിപ്പിച്ചശേഷം നിര്‍ത്താതെ ഓടിച്ചു പോവുകയായിരുന്നു. അലക്ഷ്യമായി വാഹനമോടിച്ചതിനാണ് ആദ്യം കേസെടുത്തത്. കുട്ടിയുടെ ബന്ധുക്കള്‍ നല്കിയ മൊഴിയും സിസിടിവി ദൃശ്യങ്ങളുമാണു ആസൂത്രിത കൊലപാതകമാണെന്നു തിരിച്ചറിയാന്‍ കാരണമായത്.
കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്നു കണ്ടെത്തിയതായി പോലീസ് കോടതിയില്‍ അറിയിച്ചിരുന്നു. ആദിശേഖറിനോടു മുന്‍വൈരാഗ്യമുള്ള പ്രിയരഞ്ജന് കൊല്ലണമെന്നു കരുതി കാത്തുനിന്നു കുട്ടിയെ ലക്ഷ്യം വച്ച് വണ്ടി ഇടിപ്പിക്കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി പോലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിചാരണക്കോടതി ജീവപര്യന്തം കഠിനതടവിനു ശിക്ഷ വിധിച്ചത്.
National
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് കഴിഞ്ഞ 20ന് വിദ്യാർഥികൾ നടത്തിയ പാർലമെന്റ് മാർച്ചിനു നേരേ പോലീസ് നടത്തിയ അതിക്രമങ്ങൾ ചോദ്യം ചെയ്തുള്ള ഒന്നിലധികം ഹർജികളിൽ സുപ്രീംകോടതി ഇന്ന് വീണ്ടും വാദം കേൾക്കും.
ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരുടെ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. നേരത്തേ സമാനവിഷയത്തിൽ വാദം കേട്ട കോടതി വിദ്യാർഥികൾക്കെതിരായ പോലീസ് നടപടികൾ അന്വേഷിക്കുന്നതിന് സുപ്രീംകോടതി മുൻ ജഡ്ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തെ നിയമിക്കുന്നതു പരിഗണിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
പ്രതിഷേധക്കാർക്കെതിരേ എഫ്ഐആറുമായി മുന്നോട്ടുപോകാമെന്നും എന്നാൽ അറസ്റ്റ് ഉൾപ്പെടെയുള്ള കർശന നടപടി പാടില്ലെന്നും നിർദേശം നൽകിയിരുന്നു. എഫ്ഐആറുമായി മുന്നോട്ടുപോകാമെന്ന സുപ്രീംകോടതി നിർദേശത്തിൽ ആശങ്ക പങ്കുവച്ച് കോക്രോച്ച് ജനതാ പാർട്ടി ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. അതിനാൽ കോടതിയുടെ ഈ നിർദേശത്തിലുള്ള ആശങ്ക ഹർജിക്കാർ ഇന്ന് ബെഞ്ചിനുമുന്നിൽ ഉന്നയിച്ചേക്കും.
ആസാമിലെ ആക്ടിവിസ്റ്റിന്റെ അറസ്റ്റ് പ്രതികാരനടപടിയെന്ന് കോൺഗ്രസ്
ന്യൂഡൽഹി: ജില്ലാ കോടതി ജാമ്യം അനുവദിച്ചതിനു പിന്നാലെ ആക്ടിവിസ്റ്റ് പ്രണബ് ഡോളിക്കെതിരേ ആസാം സർക്കാർ ദേശീയ സുരക്ഷാനിയമം പ്രയോഗിച്ച നടപടിയെ ചോദ്യം ചെയ്തു കോൺഗ്രസ്. വിയോജിപ്പുകൾ ഉള്ളവർക്കെതിരേ അസാധാരണ നിയമം പ്രയോഗിക്കുകയാണെന്നും കരുതൽ തടങ്കൽ നിയമത്തിന്റെ ദുരുപയോഗമാണു സംഭവിച്ചതെന്നും കോൺഗ്രസ് മാധ്യമവിഭാഗം മേധാവിയും രാജ്യസഭാ എംപിയുമായ ജയ്റാം രമേശ് ആരോപിച്ചു.
കാസിരംഗ നാഷണൽ പാർക്കിനു സമീപത്തെ സംസ്ഥാന സർക്കാരിന്റെ പിന്തുണയുള്ള പഞ്ചനക്ഷത്ര റിസോർട്ടിനെതിരായ പ്രതിഷേധത്തിൽ ഗ്രാമീണർക്കൊപ്പം നിന്നതിനാണു പ്രണബിനെതിരേ നിയമവിരുദ്ധ അറസ്റ്റ് നടന്നതെന്ന് ജയ്റാം രമേശ് കുറ്റപ്പെടുത്തി.
2022 മുതൽ തദ്ദേശവാസികൾ എതിർക്കുന്ന പദ്ധതിയാണിത്. പദ്ധതിയുടെ പേരിൽ ബലമായി ഭൂമി ഏറ്റെടുക്കുന്നതിനെതിരേ പ്രദേശവാസികൾ ഹൈക്കോടതിയെവരെ സമീപിച്ചിരുന്നു. ഇതിനു പിന്തുണ നൽകിയതിന്റെ പ്രതികാരമാണു സംസ്ഥാനസർക്കാരിന്റേത്.
National
ലക്നോ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി യുവാക്കളും വിദ്യാർഥികളുമായി സംവാദത്തിന്.
ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ ശനിയാഴ്ചയാണ് ഛത്ര സംവാദ് എന്ന പരിപാടി നടക്കുകയെന്ന് യുപി കോൺഗ്രസ് വക്താവ് അൻഷു അവസ്തി പറഞ്ഞു.
പരിപാടിയിൽ പങ്കെടുക്കാൻ ഇതുവരെ 1.5 ലക്ഷം വിദ്യാർഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ടന്നും അവസ്തി കൂട്ടിച്ചേർത്തു.
National
ചെന്നൈ: വിദ്യാർഥികളുടെ ആശങ്കകൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി അവരോടാണ് ക്ഷമാപണം നടത്തേണ്ടതെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
ഇന്ത്യയിലെ വിദ്യാർഥികൾക്ക് പ്രധാനമന്ത്രിയുടെ മാപ്പിന്റെ ആവശ്യമില്ലെന്നും പകരം അദ്ദേഹം വിദ്യാർഥികളോട് മാപ്പുചോദിക്കുകയാണ് വേണ്ടതെന്നും രാഹുൽ പറഞ്ഞു. തനിക്കെതിരേ നടത്തിയ പരാമർശങ്ങളുടെ പേരിൽ വിദ്യാർഥികൾക്ക് മാപ്പുനൽകുന്നുവെന്ന പ്രധാനമന്ത്രിയുടെ മുൻ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നീറ്റ് പരീക്ഷാ ക്രമക്കേടുകൾ കാരണം ജീവനൊടുക്കേണ്ടി വന്ന വിദ്യാർഥികളുടെ കുടുംബാംഗങ്ങളെ മഹാബലിപുരത്തുവച്ച് രാഹുൽ ഗാന്ധി നേരിൽകണ്ട് ആശ്വസിപ്പിച്ചു.
മക്കളുടെ വേർപാടിൽ മാതാപിതാക്കൾ അനുഭവിക്കുന്ന വേദനയേക്കാൾ വലുതായി മറ്റൊന്നുമില്ലെന്നും നഷ്ടപ്പെട്ടുപോയ ഓരോ ജീവിതവും അവരുടെ കുടുംബങ്ങൾക്ക് നികത്താനാകാത്ത ആയുഷ്കാല വേദനയാണ് സമ്മാനിച്ചിരിക്കുന്നതെന്നും രാഹുൽ കൂട്ടിച്ചേർത്തു.
National
ന്യൂഡല്‍ഹി: വിദ്യാര്‍ഥികള്‍, വിഡ്ഢികള്‍, പിന്നെ അന്ധഭക്തര്‍ എന്ന മൂന്നുതരം മനുഷ്യരുണ്ടെന്ന പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയുടെ വിവരണം പുതുമയായി. ലോക്സഭയില്‍ ചോദ്യപേപ്പര്‍ ചോര്ച്ചയ്ക്കെതിരേയുള്ള ബില്ലിന്റെ ചര്‍ച്ചയില്‍ സംസാരിക്കവേയായിരുന്നു ആരുടെയും പേരു പറയാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആര്‍എസ്എസ് നേതാക്കള്‍ക്കുമെതിരേ രാഹുലിന്റെ പരിഹാസം നിറച്ച കടന്നാക്രമണം.
ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കെതിരേ കോണ്‍ഗ്രസ് സംഘടിപ്പിച്ച ഛാത്രോം കി ഗൂഞ്ച് (വിദ്യാര്‍ഥികളുടെ ശബ്ദം) എന്ന പരിപാടിയില്‍ ഒരു പെണ്‍കുട്ടിയുടെ വാക്കുകള്‍ പറഞ്ഞു പ്രസംഗം തുടങ്ങാമെന്ന മുഖവുരയോടെയായിരുന്നു രാഹുല്‍ പറഞ്ഞുതുടങ്ങിയത്. വിദ്യാര്‍ഥികളും അല്ലാത്തവരും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് 18 വയസുള്ള പെണ്‍കുട്ടിയുമായി നടത്തിയ സംസാരത്തിലെ വാക്കുകളും ചിന്തയും തന്നെ ആകര്‍ഷിച്ചെന്നു പ്രതിപക്ഷനേതാവ് വ്യക്തമാക്കി.
സത്യം മധുരമുള്ളതാണ്. ഒരു വിദ്യാര്‍ഥി എപ്പോഴും സത്യത്തിനു പിന്നാലെ സഞ്ചരിക്കുന്നു. അവരെ സംബന്ധിച്ചിടത്തോളം സത്യം മധുരമുള്ളതാണ്. ഗാന്ധിജി പറഞ്ഞതുപോലെ, അദ്ദേഹത്തിന്റെ വീടിന്റെ ജനലുകള്‍ എല്ലാത്തരം കാറ്റുകള്ക്കുമായി തുറന്നിട്ടിരിക്കുന്നു.
അപ്പോള്‍ ഞാന്‍ അവളോട് ചോദിച്ചു- വിഡ്ഢിയുടെ കാര്യമോ? അവള് പറഞ്ഞു... അഭിമാനത്തോടെ സത്യത്തെ നെഞ്ചിലേറ്റുന്നതാണു വിദ്യാര്‍ഥിയുടെ മുഖമുദ്ര. അത് ഓരോ വിദ്യാര്‍ഥിയുടെയും നെഞ്ചില്‍ എഴുതിയിട്ടുണ്ട്.
ശരി, വിദ്യാര്‍ഥിയല്ലാത്ത മറ്റുള്ള വ്യക്തികളുടെ കാര്യമോ? എന്ന് അവളോടു ചോദിച്ചു. അവള് പറഞ്ഞു- മറ്റേ വിഭാഗത്തിനൊരു പ്രതിച്ഛായ ആവശ്യമാണ്. ആ പ്രതിച്ഛായ സത്യമല്ലാത്തതുകൊണ്ടാണിത്. കാരണം, വിഡ്ഢി താന്‍ ദൈവമാണെന്ന് നടിക്കാന്‍ ശ്രമിക്കുകയാണ്. അയാള്‍ക്ക് വലിയൊരു പ്രതിച്ഛായ സൃഷ്ടിക്കേണ്ടിവരുന്നു.
അപ്പോള്‍ ഞാന്‍ മറ്റൊരു ചോദ്യം ചോദിച്ചു. വിദ്യാര്‍ഥിയുണ്ട്, വിഡ്ഢിയുണ്ട്, അപ്പോള്‍ മൂന്നാമതൊരു വിഭാഗം എവിടെ വരും? അവള് തിരിച്ചുചോദിച്ചു. മൂന്നാം വിഭാഗം ഏതാണ്? ഞാന്‍ പറഞ്ഞു. അന്ധഭക്തർ.
അവള് പറഞ്ഞു- വിഡ്ഢി ദൈവമാണെന്നു പൂര്‍ണമായും വിശ്വസിക്കുന്ന വ്യക്തിയാണ് അന്ധഭക്തർ.
അങ്ങനെ മൂന്നു വിഭാഗങ്ങളാണുള്ളത്: വിദ്യാര്‍ഥി, വിഡ്ഢി, പിന്നെ വിഡ്ഢിയെ പിന്തുടരുന്ന അന്ധഭക്തർ.
വിഡ്ഢികള്‍ തങ്ങളെ കേള്‍ക്കുന്നില്ലെന്ന് തന്നോടൊരു വിദ്യാര്‍ഥി പറഞ്ഞുവെന്നുകൂടി രാഹുല്‍ കൂട്ടിച്ചേര്‍ത്തതോടെ, ഭരണപക്ഷം ബഹളം വച്ചു. ആരുടെയും പേരു പറഞ്ഞിട്ടില്ലെന്ന രാഹുലിന്റെ വിശദീകരണം ബിജെപി എംപിമാര്‍ക്കു സ്വീകാര്യമായില്ല.
National
ബംഗളൂരു: എച്ച്ഐവി ബാധ വർധിച്ചുവരുന്ന സാഹചര്യത്തിൽ രോഗബാധ നേരത്തേ കണ്ടെത്താനായി സംസ്ഥാനത്തെ കോളജ് വിദ്യാർഥികൾക്ക് എച്ച്ഐവി പരിശോധന നടത്താൻ കർണാടക ആരോഗ്യവകുപ്പ് തീരുമാനിച്ചു.
നാഷണൽ എയ്ഡ്സ് കൺട്രോൾ പ്രോഗ്രാമിന്റെയും മറ്റ് സംഘടനകളുടെയും റിപ്പോർട്ടുകൾ പ്രകാരം എച്ച്ഐവി വ്യാപനത്തിൽ രാജ്യത്ത് മൂന്നാം സ്ഥാനത്താണ് കർണാടക. സംസ്ഥാനത്തു നിലവിൽ ഏകദേശം 2.60 ലക്ഷം എച്ച്ഐവി ബാധിതരുണ്ട്. ഇതിൽ 2.05 ലക്ഷം പേർ ഇപ്പോൾ ആന്റി-റെട്രോവൈറൽ തെറാപ്പി ചികിത്സ സ്വീകരിച്ചുവരുന്നു.
ഏകദേശം 54,000 ആളുകൾ തങ്ങൾക്ക് എച്ച്ഐവി ബാധയുണ്ടെന്ന കാര്യം അറിയാതെ ജീവിക്കുകയാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. 18 മുതൽ 35 വയസ് വരെയുള്ള യുവാക്കൾക്കിടയിലാണ് രോഗം വേഗത്തിൽ പടരുന്നത്. ഇതിൽ 18 മുതൽ 25 വയസ് വരെയുള്ള ഏകദേശം 7,000 പേർക്ക് എച്ച്ഐവി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് കോളജുകളിൽ പരിശോധന നടത്താൻ തീരുമാനിച്ചത്.
ഇതിനോട് എല്ലാ കോളജ് പ്രിൻസിപ്പൽമാരും വിദ്യാർഥികളും സഹകരിക്കണമെന്ന് ആരോഗ്യവകുപ്പ് അഭ്യർഥിച്ചു. വിദ്യാർഥികൾക്ക് സ്വയം രോഗസാധ്യത വിലയിരുത്തുന്നതിനും എച്ച്ഐവി വിവരങ്ങൾ രഹസ്യമായി അറിയുന്നതിനുമായി ക്യുആർ കോഡ് അധിഷ്ഠിത ‘നോ യുവർ എച്ച്ഐവി സ്റ്റാറ്റസ്’ സൗകര്യവും ആരോഗ്യ വകുപ്പ് ഒരുക്കുന്നുണ്ട്.
എച്ച്ഐവി തുടക്കത്തില്‍ തന്നെ കണ്ടെത്തുക, കൃത്യസമയത്ത് കൗണ്‍സലിംഗും ചികിത്സയും നല്‍കുക, യുവജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം വര്‍ധിപ്പിക്കുക എന്നിവയാണ് പരിശോധനയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ക്യാന്പുകളില്‍ എച്ച്ഐവി പ്രതിരോധം, സുരക്ഷിത രീതികള്‍, ആരോഗ്യ പരിശോധനകളുടെ ആവശ്യകത എന്നിവയെക്കുറിച്ച് വിദ്യാര്‍ഥികളെ ബോധവത്കരിക്കും.
National
ന്യൂഡൽഹി: വിദ്യാർഥി പ്രതിഷേധത്തിലെ പോലീസ് നടപടിയിൽ ലോക്സഭയിൽ ഭരണ-പ്രതിപക്ഷ വാക്പോര്. പൊതുപരീക്ഷകളിലെ ക്രമക്കേടുകൾ തടയുന്നതിനുള്ള ഭേദഗതി ബിൽ ചർച്ചയ്ക്കിടയിലാണ് കേന്ദ്രസർക്കാരിനെതിരേ പ്രതിപക്ഷം ആഞ്ഞടിച്ചത്. വിദ്യാർഥികൾക്കെതിരേ പോലീസ് നടത്തിയ ക്രൂരനടപടിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഭയിൽ മറുപടി പറയണമെന്ന് ലോക്സഭയിലെ കോൺഗ്രസിന്റെ ഉപനേതാവ് ഗൗരവ് ഗൊഗോയ് ആവശ്യപ്പെട്ടു.
പെല്ലറ്റ് ഗണ്ണും കണ്ണീർവാതകവും ഉൾപ്പെടെ വിദ്യാർഥികൾക്കെതിരേ ഉപയോഗിക്കാൻ പോലീസിന് ആരാണ് അധികാരം നൽകിയതെന്നു വ്യക്തമാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. കഴിഞ്ഞ ഒരാഴ്ചയായി സ്തംഭിച്ച സഭ ഇന്നലെ ഉച്ചവരെ പ്രതിഷേധത്തെത്തുടർന്ന് നിർത്തിവച്ചിരുന്നു. ഉച്ചകഴിഞ്ഞു രണ്ടിന് വീണ്ടും സഭ ചേർന്നാണ് ബില്ലിന്മേലുള്ള ചർച്ച ആരംഭിച്ചത്.
പ്രതിപക്ഷം ഒന്നടങ്കം സർക്കാർ നടപടിയെ വിമർശിച്ചപ്പോൾ ദ്രുതഗതിയിൽ സ്വീകരിച്ച നടപടികൾ ചൂണ്ടിക്കാട്ടിയാണ് ഭരണപക്ഷം പ്രതിരോധിച്ചത്. ആവർത്തിച്ചുള്ള ചോദ്യപേപ്പർ ചോർച്ച മൂലം സഹികെട്ടാണു വിദ്യാർഥികൾ തെരുവിലിറങ്ങിയതെന്നും നിലവിലെ നിയമങ്ങളുടെ പോരായ്മകളെ തുറന്നുകാട്ടുന്നതാണ് പുതിയ ഭേദഗതി ബില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. എന്നാൽ, പരീക്ഷാ ക്രമക്കേടുകൾക്കെതിരേ കാലങ്ങളായി പൂർത്തിയാക്കാതിരുന്ന നടപടികളാണ് 2024ലെ പൊതുപരീക്ഷകളിലെ ക്രമക്കേടുകൾ തടയുന്നതിനുള്ള നിയമത്തിലൂടെ മോദിസർക്കാർ നടപ്പിലാക്കിയതെന്ന് കേന്ദ്രസർക്കാരിനുവേണ്ടി ചർച്ചയ്ക്ക് തുടക്കം കുറിച്ച കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. ഈ ബില്ലിലാണ് കേന്ദ്രസർക്കാർ ഇപ്പോൾ ഭേദഗതി വരുത്തുന്നത്.
അതേസമയം, വ്യത്യസ്ത പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ചോദ്യപേപ്പർ ചോർച്ചകൾ സംഭവിച്ചിട്ടുണ്ടെന്ന് ആരോപിച്ച സർക്കാർ, വിദ്യാർഥികളോടുള്ള പ്രതിബദ്ധതയുടെ ഭാഗമായാണു ശിക്ഷ കടുപ്പിച്ചുകൊണ്ടുള്ള ഭേദഗതി ബിൽ അവതരിപ്പിച്ചതെന്നും വ്യക്തമാക്കി. എന്നാൽ പ്രധാനമന്ത്രിയുടെ ഇൻസ്റ്റഗ്രാം വീഡിയോയ്ക്കെതിരേ അടക്കം പ്രതിപക്ഷം വിമർശനം ഉന്നയിച്ചു.
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള തടയാൻ കഴിയാതിരുന്ന സർക്കാരിന് ചോദ്യപേപ്പർ ചോർച്ച എങ്ങനെ തടയാൻ കഴിയുമെന്ന് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ചോദിച്ചു. ബിജെപി സർക്കാർ ഉറപ്പുകൾ നൽകുന്നില്ല. പകരം കണ്ണിൽ പൊടിയിടുന്ന നടപടികൾ സ്വീകരിക്കുക മാത്രമാണു ചെയ്യുന്നതെന്നും അഖിലേഷ് കുറ്റപ്പെടുത്തി.
രാജിവച്ചശേഷം പാർലമെന്റിലെത്തിയ മുൻ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രാധാന് ഭരണപക്ഷ എംപിമാർ നൽകിയ സ്വീകരണത്തെയും പ്രതിപക്ഷം രൂക്ഷമായി വിമർശിച്ചു. അതിർത്തിയിൽ യുദ്ധം ജയിച്ചു വന്ന ആളെപ്പോലെയാണ് അദ്ദേഹത്തെ വരവേറ്റതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
National
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കാമറയുടെ ആംഗിള്‍ അല്ല, ഹൃദയത്തിന്റെ കാഴ്ചപ്പാട് (ദില്‍ കാ ആംഗിള്‍) ആണു മാറ്റേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി.
നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോര്‍ച്ചയ്ക്കെതിരേ സമരം ചെയ്ത വിദ്യാര്ഥികള്ക്കെതിരേ എകെ 47 തോക്കും പെല്ലറ്റ് തോക്കുകളും പ്രയോഗിക്കാന്‍ ആരാണ് ഉത്തരവിട്ടതെന്നും വിദ്യാര്‍ഥികള്‍ ഭീകരരാണോയെന്നു പറയണമെന്നും പ്രിയങ്ക ലോക്സഭയില്‍ ആവശ്യപ്പെട്ടു.
വ്യത്യസ്ത ആംഗിളുകളില്‍നിന്നു വീഡിയോ റീലുകള്‍ നിര്‍മിച്ചുകൊണ്ട് ജെന്‍സിയുടെ വിശ്വാസം നേടാന്‍ കഴിയില്ലെന്നു മോദിയോട് പ്രിയങ്ക പറഞ്ഞു. കാമറ ആംഗിളല്ല, ഹൃദയത്തിന്റെ ആംഗിളാണു മാറ്റേണ്ടത്. ഈ തലമുറ ജാഗരൂകരാണ്.
കുട്ടികള്‍ക്കെന്താണു വേണ്ടതെന്ന് പ്രധാനമന്ത്രിക്ക് ഇപ്പോഴുമറിയില്ല. പുതുതലമുറ വിദ്യാര്‍ഥികളെ സ്വാധീനിക്കാനായി അര്‍ധരാത്രിയോടെ പ്രധാനമന്ത്രി നടത്തിയ ഇന്‍സ്റ്റഗ്രാം റീലുകളെ പരിഹസിച്ചായിരുന്നു മോദിക്കെതിരേയുള്ള പ്രിയങ്കയുടെ രൂക്ഷവിമര്‍ശനം.
ഈ രാജ്യത്തെ യുവാക്കള്‍ ആവശ്യപ്പെടുന്നതു നീതിയാണ്, ഔദാര്യമല്ല. സര്‍ക്കാരിനെ താഴെയിറക്കാനല്ല അവര്‍ വന്നത്. മറിച്ച്, പരീക്ഷയിലുള്ള വിശ്വാസം സംരക്ഷിക്കാനാണ്. സര്‍ക്കാരിന്റെ വിശ്വാസ്യത ആദ്യം കാത്തുസൂക്ഷിക്കുക, ഉദ്ദേശ്യശുദ്ധി ഉറപ്പാക്കുക, അഹങ്കാരം ഉപേക്ഷിക്കുക, നല്കിയ വാഗ്ദാനങ്ങള്‍ നിറവേറ്റുക- പ്രിയങ്ക ഓര്‍മപ്പെടുത്തി. ജയ് ഹിന്ദ്. "സര് ഇനിയെങ്കിലും ഒന്നു പുഞ്ചിരിക്കൂ'' എന്ന് സ്പീക്കര്‍ ഓം ബിര്‍ളയോട് പ്രിയങ്ക പറഞ്ഞതു സഭയിലാകെ ചിരി പടര്‍ത്തി.
ലജ്ജാകരമായ സാഹചര്യത്തിലാണു വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന് രാജിവച്ചത്. എന്നാല്‍, അന്നുതന്നെ പാര്‍ലമെന്റിലെ മകര്‍ ദ്വാര്‍ കവാടത്തില്‍ ഭരണപക്ഷ എംപിമാര്‍ അദ്ദേഹത്തെ ഒരു സൂപ്പര്‍ സ്റ്റാറിനെപ്പോലെ സിന്ദാബാദ് മുദ്രാവാക്യങ്ങള്‍ മുഴക്കി വരവേറ്റു. ഇതിലെ വൈരുധ്യം നോക്കൂ: മുന്‍ വിദ്യാഭ്യാസ മന്ത്രിയെ ആദരിക്കുകയും കിരീടം അണിയിച്ചു വരവേല്‍ക്കുകയും ചെയ്യുമ്പോള്‍, മഹാരാഷ്ട്രയിലെ ഒരു കുടുംബം പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ ഇരയായിത്തീര്‍ന്ന തങ്ങളുടെ മകളുടെ ആത്മഹത്യയില്‍ വിലപിക്കുകയായിരുന്നു- പ്രിയങ്ക ചൂണ്ടിക്കാട്ടി.
നിരവധി വിദ്യാര്‍ഥികളുടെ ജീവനെടുത്ത പരീക്ഷാ ക്രമക്കേടിന്റെ ഉത്തരവാദിയായി രാജിവച്ചയാള്ക്കു സ്വീകരണം നല്‍കിയതിലൂടെ രാജ്യത്തെ കോടിക്കണക്കിനു വിദ്യാര്‍ഥികള്‍ക്ക് എന്തു സന്ദേശമാണു സര്‍ക്കാര്‍ നല്‍കിയത്? എന്തിലാണ് അഭിമാനം തോന്നുന്നത്? എന്താണിത്, ഇത്രയേറെ അഹങ്കാരമോ? ലജ്ജിക്കേണ്ടിടത്ത് ആഘോഷവും കൈയടികളുമാണു കാണുന്നത്. ഒരു വശത്ത് ദുഃഖവും വിലാപവും, മറുവശത്ത് ഒരാളെ മാലയിട്ട് ആദരിക്കുന്നു. ആര്‍ക്കാണ് നിങ്ങളെ വിശ്വസിക്കാന്‍ കഴിയുക?- പ്രിയങ്ക തുറന്നടിച്ചു.
തുടര്‍ച്ചയായ ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ വീഴ്ചകളും പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കു നേരേയുണ്ടായ പോലീസ് നടപടികളും ഉയര്‍ത്തിയായിരുന്നു കേന്ദ്രസര്‍ക്കാരിനെതിരായ രൂക്ഷ ആക്രമണം. ബിജെപി അംഗങ്ങള്‍ തടസവാദങ്ങളും ബഹളങ്ങളുമായി എഴുന്നേറ്റു പ്രസംഗം തടസപ്പെടുത്താന്‍ പലതവണ ശ്രമിച്ചെങ്കിലും മോദിക്കും അമിത് ഷായ്ക്കും സര്‍ക്കാരിനുമെതിരേ തമാശയും പരിഹാസവും ഗൗരവ ആരോപണങ്ങളും ചേര്‍ത്തു പ്രിയങ്കയുടെ കടന്നാക്രമണം തുടര്‍ന്നു.
നന്ദൻ നിലേക്കനിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച വിദഗ്ധ സമിതിയില്‍ ഗോമൂത്ര വിദഗ്ധനെ കൂടി ഉള്‍പ്പെടുത്തിയെന്നു പ്രിയങ്ക പരിഹസിച്ചു.
ആര്‍എസ്എസ് പ്രചാരകരെക്കൊണ്ടു നിറച്ച് വിദ്യാഭ്യാസ സംവിധാനത്തെ പൊള്ളയാക്കി മാറ്റിയിരിക്കുന്നു. നിര്‍ബന്ധപൂര്‍വം സ്ഥാപിച്ച നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയില്‍ (എന്‍ടിഎ) എല്ലാം കേന്ദ്രീകരിച്ച് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുകയും ചെയ്തുവെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.
National
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കെതിരേ ബിഹാറിലെ സിവാനില്‍ പ്രതിഷേധിച്ചവര്‍ക്കു നേരേ എകെ-47 റൈഫിള്‍ ഉപയോഗിച്ചു പോലീസ് വെടിവച്ചു. പ്രതിഷേധിച്ചസമരക്കാര്ക്കു നേരേ വെടിയുതിര്‍ക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതോടെ വെടിവച്ച ബിഹാര്‍ പോലീസ് കോണ്‍സ്റ്റബിള്‍ അഭിഷേക് പട്ടേലിനെ സര്‍ക്കാര്‍ ഇന്നലെ സസ്പെന്‍ഡ് ചെയ്തു.
പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയ്ക്കെതിരേ ശനിയാഴ്ച ബിഹാറില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കു നേരേ പോലീസ് നടത്തിയ വെടിവയ്പില്‍ മൂന്നു പേര്‍ക്കു പരിക്കേറ്റു. ഇവര്‍ പാറ്റ്നയിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്നും നില തൃപ്തികരമാണെന്നും പോലീസ് അറിയിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു.
എകെ- 47 ഉപയോഗിച്ചു വിദ്യാര്‍ഥികളെ വെടിവച്ചെന്ന ആരോപണം തെറ്റാണെന്നു ബിജെപി അവകാശപ്പെട്ടതിനു പിന്നാലെയാണ് വെടിവച്ച പോലീസുകാരനെ ബിഹാര്‍ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തത്. വെടിവയ്പില്‍ മൂന്നു പേര്‍ക്കു പരിക്കേറ്റ കാര്യവും എസ്പി സ്ഥിരീകരിച്ചതോടെ സര്‍ക്കാരും ബിജെപിയും വെട്ടിലായി. ജെപി ചൗക്കില്‍ ചില സാമൂഹ്യവിരുദ്ധര്‍ പോലീസിനു നേരേ വെടിയുതിര്‍ത്തതിനെത്തുടര്‍ന്ന് സ്വയം പ്രതിരോധത്തിനായാണു വെടിവച്ചതെന്നാണു പോലീസിന്റെ ന്യായീകരണം.
ഓള് ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷനും (ഐസ) മറ്റ് ഇടതു വിദ്യാര്‍ഥി സംഘടനകളും ആഹ്വാനം ചെയ്ത ശനിയാഴ്ചത്തെ സംസ്ഥാനവ്യാപക ബന്ദിനിടെയാണു പലയിടത്തും വിദ്യാര്‍ഥികള്‍ക്കു നേരേ പോലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവും പ്രയോഗിച്ചത്. സംഘര്‍ഷം രൂക്ഷമായപ്പോള്‍ പോലീസ് വെടിവച്ചതോടെ പ്രശ്നം രൂക്ഷമായി. ഭീകരര്‍ക്കു നേരേ മാത്രം പ്രയോഗിക്കാറുള്ള എകെ-47 തോക്ക് ഉപയോഗിച്ചാണ് പ്രതിഷേധക്കാര്‍ക്കു നേരെ വെടിയുതിര്‍ത്തത്.
പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ ച്ചയ്ക്കെതിരേയുള്ള പ്രതിഷേ ധത്തിൽ കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥികളെ 24 മണിക്കൂറിനകം വിട്ടയച്ചില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രക്ഷോഭം നടത്തുമെന്ന് മുഖ്യമന്ത്രി സാമ്രാട്ട് ചൗധരിക്കു പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് എംഎല്‍എ മുന്നറിയിപ്പ് നൽകി.
ജനാധിപത്യത്തെ ബിജെപി ഒരു ഫയറിംഗ് റേഞ്ച് (വെടിവയ്പ് കേന്ദ്രം) ആക്കി മാറ്റിയെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. ബിഹാറില്‍ എകെ-47 തോക്കുപയോഗിച്ചു പോലീസ് വെടിവയ്ക്കുന്ന വീഡിയോ എക്സില്‍ പങ്കുവച്ചുകൊണ്ടാണ് എഎപിയുടെ ആരോപണം.
വിദ്യാര്‍ഥികള്‍ നീതി ആവശ്യപ്പെട്ടു. ലഭിച്ച മറുപടിയോ? വെടിയുണ്ടകള്‍. ബിഹാറിലെ സിവാന്‍ ജില്ലയില്‍ നിരായുധരായ പ്രതിഷേധക്കാര്‍ക്കു നേരേ ബിഹാര്‍ പോലീസ് എകെ-47 ഉപയോഗിച്ച് വെടിയുതിര്‍ത്തു. ഇതല്ല ക്രമസമാധാനം. ഇതൊരു ഭരണകൂട ക്രൂരതയാണ്. വെടിവയ്പിന് ആര് ഉത്തരവിട്ടെന്നും ആര് ഉത്തരവാദികളായിരിക്കുമെന്നും വ്യക്തമാക്കണമെന്ന് എഎപി ആവശ്യപ്പെട്ടു.
Kerala
മൂവാറ്റുപുഴ: സ്കൂളിലുണ്ടായ തര്‍ക്കത്തിന്റെ പേരില്‍ സഹപാഠിയെ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ച് വീഡിയോ എടുത്ത് പ്രചരിപ്പിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്. മൂവാറ്റുപുഴയിലെ സ്വകാര്യ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിക്കാണ് മര്‍ദനമേറ്റത്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് മൂവാറ്റുപുഴ പോലീസ് നടപടി സ്വീകരിച്ചത്.
ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം സ്കൂള്‍ വളപ്പിന് പുറത്താണ് സംഭവം നടന്നത്. പത്താം ക്ലാസ് വിദ്യാര്‍ഥികളാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ മര്‍ദിച്ചത്. കുട്ടിയെ മര്‍ദിച്ച ശേഷം സഹപാഠികള്‍ പാട്ടു പാടി നൃത്തം ചെയ്യുന്നതും വീഡിയോയിലുണ്ട്. എന്നാല്‍ മര്‍ദനമേറ്റ കുട്ടി പരാതി തന്നിട്ടില്ല എന്നാണ് സ്കൂളിന്റെ വിശദീകരണം. മര്‍ദിച്ച വിദ്യാര്‍ഥികളെ സ്കൂള്‍ മാനേജ്മെന്റ് സസ്പെന്‍ഡ് ചെയ്തു.
പത്താം ക്ലാസ് വിദ്യാര്‍ഥികളായതിനാല്‍ വീട്ടിലിരുത്തി പഠിപ്പിച്ചാല്‍ മതിയെന്നാണ് മാനേജ്മെന്റ് നിലപാട്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചൈല്‍ഡ് വെല്‍ഫെയര്‍ സംവിധാനങ്ങളുള്‍പ്പെടെ വീഡിയോ ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: വിദ്യാർഥി പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവച്ചതിന് പിന്നാലെ പ്രതിഷേധക്കാരെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ പുനർനിർമിക്കുന്നതിനായുള്ള വലിയൊരു ചുവടുവെയ്പാണ് പ്രധാന്റെ രാജിയെന്ന് രാഹുൽ ഗാന്ധി എക്സിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു.
രാജ്യത്തുടനീളമുള്ള വിദ്യാർഥികൾക്ക് അഭിനന്ദനങ്ങൾ, നിങ്ങളെയോർത്ത് ഞങ്ങൾ ഏവരും അഭിമാനിക്കുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
അതേസമയം, ഇനിയും പ്രധാനപ്പെട്ട രണ്ട് ആവശ്യങ്ങൾ ബാക്കിയുണ്ടെന്ന് ഓർമിപ്പിക്കുന്നു. വിദ്യാർഥികളോടും ഇന്ത്യയുടെ ഭാവിയോടും ആദരവ് പുലർത്തിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പരസ്യമായി മാപ്പ് പറയണം. സമാധാനപരമായി സമരം ചെയ്ത വിദ്യാർഥികൾക്ക് നേരെ അതിക്രമവും അക്രമവും അഴിച്ചുവിട്ട കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണം.
കർഷകർ, തൊഴിലാളികൾ, പാവപ്പെട്ടവർ തുടങ്ങി ഈ ഭരണകൂടം അടിച്ചമർത്തുകയും തകർക്കുകയും ചെയ്ത സമൂഹത്തിലെ ഓരോ വിഭാഗത്തിനും പറയാനുള്ളത് ഒന്നേയുള്ളൂ. സ്വന്തം സ്വാഭിമാനത്തിനായി ഭരണഘടനാപരമായ മാർഗങ്ങളിലൂടെ ഉറച്ചുനിൽക്കുന്നതിലാണ് യഥാർഥ ധൈര്യമുള്ളത്. ഈ സർക്കാരിനെ മാറ്റാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ഭയപ്പെടേണ്ടതില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
National
ന്യൂഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രക്ഷോഭത്തിനിടയിൽ വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജൻപഥ് 10 വസതിയിലാണ് അദ്ദേഹം വിദ്യാർഥി പ്രതിനിധികളെ കണ്ടത്. തുടർന്നു വിദ്യാർഥികളുടെ സാന്നിധ്യത്തിൽ മാധ്യമങ്ങളെ കണ്ട രാഹുൽ രൂക്ഷമായ ആക്രമണമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉയർത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ത്യയുടെ "ഭൂതകാലം" എന്നു വിശേഷിപ്പിച്ച അദ്ദേഹം, സമരം ചെയ്യുന്ന വിദ്യാർഥികളാണ് രാജ്യത്തിന്റെ "ഭാവി" എന്നും വിശേഷിപ്പിച്ചു. പ്രധാനമന്ത്രിക്ക് അവരെ തോൽപ്പിക്കാൻ കഴിയില്ലെന്നും രാഹുൽ മുന്നറിയിപ്പ് നൽകി.
മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, സമരം ചെയ്യുന്ന വിദ്യാർഥികളെ അടിച്ചൊതുക്കാൻ സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുകയാണെന്ന് രാഹുൽ ആരോപിച്ചു. പ്രക്ഷോഭവുമായി ഉറച്ചുനിൽക്കാൻ നിൽക്കാൻ ആഹ്വാനം ചെയ്ത അദ്ദേഹം ആരാണ് നിങ്ങളെ അവിടെനിന്നു മാറ്റുന്നതെന്നു കാണട്ടെയന്നും പറഞ്ഞു.
കേന്ദ്രസർക്കാരിലെ ഏതു ശക്തി ഉപയോഗിച്ചാലും നിങ്ങളെ അവിടെനിന്നു മാറ്റാനാവില്ല. അവർക്ക് ഇഷ്ടമുള്ളത് ചെയ്യട്ടെ. നിങ്ങളെ തടയാനോ ഭീഷണിപ്പെടുത്താനോ ആണ് ശ്രമിക്കുന്നതെങ്കിൽ അങ്ങനെ ചെയ്യട്ടെ. തങ്ങൾ എന്തായാലും പിന്നോട്ടു പോകാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭൂതകാലത്തിന് ഒരിക്കലും ഭാവിയോടു പോരാടാൻ കഴിയില്ല. അതിനാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാർഥികളോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട രാഹുൽ ഗാന്ധി, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ ഉടനടി സ്ഥാനത്തുനിന്നു പുറത്താക്കണമെന്ന ആവശ്യവും ആവർത്തിച്ചു.
വൈകി വന്നു വീഡിയോകൾ ഉണ്ടാക്കുകയും "വളരെ നല്ല നിർദsശങ്ങൾ ലഭിച്ചു' എന്ന് ഇന്നലെ അവകാശപ്പെടുകയും ചെയ്ത പ്രധാനമന്ത്രി തിരിച്ചറിയേണ്ടത്, ഇത് നിർദേശങ്ങളെച്ചൊല്ലിയുള്ള സമരമല്ല, ധർമേന്ദ്ര പ്രധാനെ പുറത്താക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. അത് അംഗീകരിക്കണം. പ്രധാന ചുമതലക്കാരൻ വിദ്യാർഥികളോട് മാപ്പ് പറയണം. കാരണം വിദ്യാർഥികൾ മർദിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്തിട്ടുണ്ട്- രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.
Kerala
തൃശൂർ: പ്രായപൂർത്തിയാകാത്ത മൂന്ന് വിദ്യാർഥികളോട് ലൈംഗിക അതിക്രമം കാണിച്ച കേസിൽ ട്യൂഷൻ അധ്യാപകൻ അറസ്റ്റിലായി. ചൂണ്ടൽ നാലകത്തു വീട്ടിൽ നൗഷാദ് (52) ആണ് കുന്നംകുളം പോലീസിന്റെ പിടിയിലായത്. ഇയാൾക്കെതിരെ പോക്സോ വകുപ്പുകൾ അടക്കം ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വീട്ടിൽ ട്യൂഷനെത്തിയിരുന്ന കുട്ടികൾക്ക് നേരെയാണ് നൗഷാദ് അതിക്രമം നടത്തിയത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി കുട്ടികളുടെ പെരുമാറ്റത്തിൽ അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് പീഡനവിവരം പുറത്തുവരുന്നത്.
തുടർന്ന് രക്ഷിതാക്കൾ കുന്നംകുളം പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
National
പറ്റ്ന: ബിഹാറിലെ സുപൗൾ ജില്ലയിലുള്ള സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ചതിനെ തുടർന്ന് നൂറിലധികം വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം. വിതരണം ചെയ്ത ഉരുളക്കിഴങ്ങും കടലയും ചേർത്ത കറിയിൽ ചത്ത തേളിനെ കണ്ടെത്തിയതായി വിദ്യാർഥികൾ ആരോപിച്ചു.
ബുധനാഴ്ച സ്കൂളിൽ നൽകിയ ഉച്ചഭക്ഷണം കഴിച്ച കുട്ടികൾക്ക് തൊണ്ടയിൽ പുകച്ചിലും വയറുവേദനയും ഛർദിയും തലകറക്കവും അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ സ്കൂൾ അധികൃതരും അധ്യാപകരും ചേർന്ന് കുട്ടികളെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു.
പ്രഥമശുശ്രൂഷ നൽകിയ ശേഷം നിലവിൽ ആശുപത്രിയിൽ കഴിയുന്ന എല്ലാ കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
National
ന്യൂഡല്‍ഹി: സമാധാനപരമായി പ്രതിഷേധിച്ച വിദ്യാര്‍ഥികളെ തല്ലിച്ചതച്ചതിനു പ്രധാനമന്ത്രി മാപ്പു പറയണമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ന്യായമായ ആവശ്യങ്ങളുന്നയിച്ചു വിദ്യാര്‍ഥികള്‍ നടത്തുന്ന സമരത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.
ഏഴര കോടി വിദ്യാര്‍ഥികളെയും അവരുടെ കുടുംബങ്ങളെയും ബാധിച്ച പത്തു വര്‍ഷത്തെ 152 ചോദ്യപേപ്പര്‍ ചോര്‍ച്ചകളിലൂടെ വിദ്യാഭ്യാസ സംവിധാനം അട്ടിമറിക്കപ്പെട്ടെന്നും അതിന്റെ പ്രതീകമായ കഴിവുകെട്ട, അഴിമതിക്കാരനായ വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന് രാജിവയ്ക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
മന്ത്രി പ്രധാന് രാജിവയ്ക്കുക, വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിച്ചവര്‍ക്കെതിരേ നടപടിയെടുക്കുക, പ്രധാനമന്ത്രി വിദ്യാര്‍ഥികളോടു മാപ്പു പറയുക എന്നീ ആവശ്യങ്ങളില്‍നിന്നു പിന്നോട്ടില്ലെന്നും രാഹുല്‍ പ്രഖ്യാപിച്ചു. ഇവ അംഗീകരിക്കാതെ പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തണമോയെന്ന കാര്യത്തില്‍ പ്രതിപക്ഷ നേതാക്കളുടെ ഇന്നത്തെ യോഗം തീരുമാനിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.
എഐസിസി ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ നടത്തിയ വാർത്താസമ്മേളനത്തില്‍ പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാല്‍, ജയ്റാം രമേശ്, പവന് ഖേര എന്നിവരും പങ്കെടുത്തു. വിദ്യാര്‍ഥിസമരത്തിനു പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചപ്പോഴും കോക്രോച്ച് ജനതാ പാര്‍ട്ടിയെക്കുറിച്ച് രാഹുല്‍ സമ്പൂര്‍ണ മൗനം പാലിച്ചതു ശ്രദ്ധേയമായി.
പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ തീവ്രവാദികളല്ല. അവര്‍ നമ്മുടെ ഭാവിയാണ്. ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ക്കു നേരേയാണു സുരക്ഷാസേന ആയുധം ചൂണ്ടിയത്. ഈ രാജ്യം നല്‍കേണ്ട അവകാശങ്ങളാണ് അവര്‍ ചോദിക്കുന്നത്. കുട്ടികളെ തല്ലിച്ചതച്ചതിന് ഉത്തരവാദികളായ എല്ലാവര്‍ക്കുമെതിരേ നടപടിയെടുക്കണം - രാഹുല്‍ ആവശ്യപ്പെട്ടു.
ചോദ്യപേപ്പർ ചോർച്ച ഏഴര കോടി വിദ്യാര്‍ഥികളെയും അവരുടെ കുടുംബങ്ങളെയും ബാധിച്ചിട്ടും ആരെയും ശിക്ഷിച്ചിട്ടില്ല. ലക്ഷക്കണക്കിനു വിദ്യാര്‍ഥികള്‍ അനുഭവിച്ച മാനസികസമ്മര്‍ദം നിസാരമല്ല. ലോകത്തിലെ ഏറ്റവും മികച്ചതെന്ന് അറിയപ്പെട്ടിരുന്ന ഇന്ത്യയുടെ വിദ്യാഭ്യാസ സമ്പ്രദായം ആസൂത്രിതമായി തകര്‍ക്കപ്പെട്ടുവെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി.
മെഡിക്കല്‍ നീറ്റ് പരീക്ഷയെഴുതുന്നവരുടെ കുടുംബം ഓരോ വര്‍ഷവും 1.32 ലക്ഷം കോടി രൂപയോളം ചെലവഴിക്കുന്നു. ഇന്ത്യയുടെ വിദ്യാഭ്യാസ ബജറ്റില്‍ ചെലവഴിക്കുന്ന 1.4 ലക്ഷം കോടി രൂപ വേറെയും. നീതിപൂര്‍വവും കാര്യക്ഷമവുമായ വിദ്യാഭ്യാസ സംവിധാനമാണു വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
National
ന്യൂഡൽഹി: രാഷ്ട്രീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി പ്രതിപക്ഷം വിദ്യാർഥികളെയും യുവാക്കളെയും "രാഷ്ട്രീയായുധങ്ങളായി' ദുരുപയോഗം ചെയ്യുകയാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. രാജ്യതലസ്ഥാനത്ത് വിവിധ ആവശ്യങ്ങളുന്നയിച്ച് തുടരുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി പ്രതിരോധമന്ത്രി രംഗത്തെത്തിയത്.
സാമൂഹികമാധ്യമമായ എക്സിലൂടെയായിരുന്നു രാജ്നാഥ് സിംഗിന്റെ പ്രതികരണം. ഡൽഹിയിൽ നിലവിലുള്ള പ്രതിഷേധങ്ങൾ ഏറെ ആശങ്കയുണ്ടാക്കുന്നതാണെന്ന് അദ്ദേഹം കുറിച്ചു.
രാജ്യത്തെ നിർണായക ശക്തിയായ യുവാക്കളെ തെറ്റിദ്ധരിപ്പിച്ച് വഴിതെറ്റിക്കാനുള്ള ശ്രമങ്ങൾ അത്യന്തം നിർഭാഗ്യകരമാണ്. എന്നാൽ ഇന്ത്യയിലെ വിവേകശാലികളായ യുവതലമുറ ഇത്തരം വഞ്ചനാപരമായ നീക്കങ്ങൾ തിരിച്ചറിയും. അവർ ഇത്തരം അജണ്ടകളിൽ വീഴാതെ രാജ്യത്തിന്റെ വികസനത്തിന്റെയും രാഷ്ട്രനിർമ്മാണത്തിന്റെയും പാത തന്നെ തെരഞ്ഞെടുക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യുവാക്കളുടെ ആശങ്കകൾ പരിഹരിക്കാനും അവരുടെ പ്രതീക്ഷകൾക്കും ആഗ്രഹങ്ങൾക്കുമൊപ്പം നിലകൊള്ളാനും നരേന്ദ്ര മോദി സർക്കാർ പൂർണമായും പ്രതിജ്ഞാബദ്ധമാണെന്നും പ്രതിരോധമന്ത്രി വ്യക്തമാക്കി.
District News
കൊല്ലം: ഫാത്തിമ മാതാ നാഷണല്‍ കോളജിലെ ബോട്ടണി ബിരുദ പ്രോഗ്രാമിലെ ക്ലൈമറ്റ് ചെയ്ഞ്ച് ആൻഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് കോഴ്സ് പഠിക്കുന്ന വിദ്യാര്‍ഥികള്‍ കടപ്പാക്കടയിലുള്ള ഫയര്‍ ആന്‍ഡ് റെസ്ക്യൂ സ്റ്റേഷന് സന്ദര്‍ശിച്ചു.
വിദ്യാർഥികൾ ഡിസാസ്റ്റര്‍ മാനേജ്മെന്റില്‍ പ്രായോഗിക പരിശീലനം നേടി. ഫയര്‍ ആന്‍ഡ് റെസ്ക്യൂ സ്റ്റേഷന് ഓഫീസര്‍ ടി. ശിവകുമാര്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി വിഷയത്തില്‍ ക്ലാസ് നയിച്ചു. തുടര്‍ന്ന് എസ്. സരുണ്‍കുമാര്‍, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ വിവിധ ഉപകരണങ്ങളുടെ പ്രായോഗിക പരിശീലനവും നല്കി.
ബോട്ടണി വിഭാഗം അധ്യാപകരായ ഡോ. കെ.പി. ഡിന്റു, ഡോ. രേഷ്മ ബെന്‍സണ്‍, സ്റ്റാഫ് അംഗം എ. നിക്സണ് എന്നിവര്‍ സന്ദര്‍ശനത്തിനു നേതൃത്വം നല്കി.
Kerala
കൊച്ചി: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളിൽ പരിപാടികളിൽ വിദ്യാർഥികളെ ഭക്ഷണ വിതരണത്തിനും സേവന പ്രവർത്തനങ്ങൾക്കുമായി നിയോഗിക്കരുതെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. വാർഷികാഘോഷങ്ങൾ, ഔദ്യോഗിക ചടങ്ങുകൾ, യാത്രയയപ്പ് സമ്മേളനങ്ങൾ, വിവിധ ആഘോഷ പരിപാടികൾ എന്നിവയിൽ അതിഥികൾക്കും രക്ഷിതാക്കൾക്കും ഭക്ഷണവും പാനീയങ്ങളും വിതരണം ചെയ്യുന്നതിനും മറ്റ് സേവന പ്രവർത്തനങ്ങൾക്കുമായി വിദ്യാർഥികളെ നിയോഗിക്കുന്നത് ശ്രദ്ധയിൽപെട്ടതിന്റെ അടിസ്ഥാനത്തിലാണ് പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കിയത്.
വിദ്യാർഥികളെ ഇത്തരം പ്രവർത്തനങ്ങൾക്കായി നിയോഗിക്കുന്നത് കുട്ടികളുടെ അന്തസിനും അവകാശങ്ങൾക്കും വിരുദ്ധമായ പ്രവണതയാണെന്നും അവരുടെ ആത്മാഭിമാനത്തെയും മാനസികാരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്നതിനും കട്ടികൾക്കിടയിൽ വിവേചനപരമായ സാഹചര്യം സൃഷ്ടിക്കുന്നതിനും ഇടയാക്കുന്നതാണെന്നും ബന്ധപ്പെട്ട പൊതുതാത്പര്യ ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇപ്രകാരമുള്ള പ്രവർത്തനങ്ങൾ കുട്ടികളുടെ അവകാശസംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങളുടെയും ചട്ടങ്ങളുടെയും അന്തഃസത്തയ്ക്ക് നിരക്കുന്നതല്ലെന്നും ഉത്തരവിൽ പറയുന്നു. ചട്ടങ്ങൾ ലംഘിച്ചാൽ ഉചിതമായ നടപടി സ്വീകരിക്കണമെന്നും ഉത്തരവിലുണ്ട്.
District News
അറക്കുളം: വിദ്യാര്‍ഥികള്‍ ലോകത്തിലെ മാറ്റങ്ങള്‍ക്കൊപ്പം സഞ്ചരിച്ച് രാജ്യത്തിന് മുതല്‍ക്കൂട്ടാകണമെന്ന് ഡീന്‍ കുര്യാക്കോസ് എംപി പറഞ്ഞു. മൂലമറ്റം സെന്റ് ജോസഫ്സ് കോളജിലെ ബിരുദാനന്തരബിരുദ വിദ്യാര്‍ഥികളുടെയും ഡോക്ടറല്‍ ബിരുദധാരികളുടെയും ഗ്രാജുവേഷന് ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിഎംഐ കോട്ടയം പ്രൊവിന്‍ഷ്യല്‍ ഫാ. സന്തോഷ് മാത്തന്‍കുന്നേല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. സിഎഫ്ഒ ഫാ. ബാസ്റ്റിന് മംഗലത്ത്, പ്രിയോര്‍ ഫാ. സ്റ്റാന്‍ലി ചെല്ലിയില്‍, പ്രിന്‍സിപ്പല്‍ ഡോ. ജോസഫ് ജോര്‍ജ്, ഫാ. ബോബിന് കുമരേട്ട്, ഫാ. ഡോണി കുറുവന്താനത്ത്, അധ്യാപകരായ രൂപ ജോസ്, റോബി മാത്യു, ഡോ. ജോസ് ജയിംസ്, ഡോ. അഞ്ജു പി. മാത്യൂസ് എന്നിവര്‍ പ്രസംഗിച്ചു.
District News
കണ്ണൂർ: സാധാരണ ക്ലാസ് മുറി പോലെ ശ്വാസം അടക്കിപ്പിടിച്ച് അച്ചടക്കത്തോടെ ഇരിക്കുകയായിരുന്നു കുട്ടികള്‍. എന്നാല്‍, ജില്ലാ കളക്ടര്‍ പി. വിഷ്ണുരാജ് സംസാരിച്ചു തുടങ്ങിയതോടെ ചോദ്യോത്തരങ്ങളും കളിചിരികളുമായി അവര്‍ കളം നിറഞ്ഞു. പാഠപുസ്തകങ്ങളിലെ പതിവ് പാഠങ്ങള്‍ക്കപ്പുറം, വലിയ ജീവിതപാഠങ്ങള്‍ പകര്‍ന്നു കിട്ടിയതിന്റെ സന്തോഷം അവരുടെ മുഖത്ത് പ്രകടമായിരുന്നു.
ജില്ലാ കളക്ടറുമായുള്ള കുട്ടികളുടെ പ്രതിവാര സംവാദ വേദിയായ "കളം' പരിപാടിയാണ് വിദ്യാര്‍ഥികള്‍ക്ക് വേറിട്ട അനുഭവമായത്. കണ്ണൂർ ഭാരതീയ വിദ്യാഭവനിലെയും സെന്റ് മൈക്കിള്‍സ് ഹൈസ്കൂളിലെയും അന്‍പത് വിദ്യാര്‍ഥികളാണ് ഇത്തവണ കളം പരിപാടിയിലെ അതിഥികളായെത്തിയത്. പഠനം, കരിയര്‍, ഐഎഎസ് തുടങ്ങിയ വിഷയങ്ങള്‍ ജില്ലാ കളക്ടറുമായുള്ള സംവാദത്തില്‍ ഉയര്‍ന്നുവന്നു. അതോടൊപ്പം തങ്ങള്‍ക്കു ചുറ്റുമുള്ള സാമൂഹിക വിഷയങ്ങളെ കുറിച്ചുള്ള ആശങ്കകളും അവര്‍ ജില്ലാ കളക്ടറുമായി പങ്കുവച്ചു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധ്യാപകര്‍ക്ക് പകരമാകുമോ എന്ന ജില്ലാ കളക്ടറുടെ ചോദ്യത്തിന് ഒറ്റക്കെട്ടായിരുന്നു വിദ്യാര്‍ഥികളുടെ മറുപടി. ഇല്ല, ഒരിക്കലുമില്ല. കൃത്രമബുദ്ധിക്ക് ഗുരുനാഥന്മാരെ പോലെ സ്നേഹവും അനുകമ്പയും പകര്ന്നുനല്കാനാകില്ല.
ജില്ലാ ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കുറിച്ച് അസിസ്റ്റന്റ് കളക്ടര്‍ എസ്. സ്വാതി കുട്ടികളുമായി പങ്കുവച്ചു. കുട്ടികള്‍ക്കായി വിവിധ വ്യക്തിത്വ വികസന ഗെയിമുകളും കളം പരിപാടിയുടെ ഭാഗമായി ഏര്‍പ്പെടുത്തിയിരുന്നു. പരിപാടിയില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും ജില്ലാ കളക്ടര്‍ പി. വിഷ്ണുരാജ് പ്രത്യേകം ആശംസ കാര്‍ഡുകള്‍ കൈമാറി. കളക്ടറോടൊത്തുള്ള ഫോട്ടോ കൂടി എടുത്താണ് വിദ്യാര്‍ഥികള്‍ "കളം' വിട്ടത്.
Kerala
കണ്ണൂർ: വിദ്യാർഥികളോടുള്ള മുൻ മന്ത്രി കെ.ടി. ജലീലിന്റെ നിലപാട് കാലഘട്ടത്തിനു നിരക്കാത്തതെന്നു മന്ത്രി എ.പി. അനിൽകുമാർ. മുന്‍പൊക്കെ കുട്ടികളെ അടിച്ചുവളർത്തണം എന്നാണ് പറയുക. പക്ഷേ, ഇന്ന് അങ്ങനെയല്ല. മാനസികമായി തളർത്താൻ അതു കാരണമാകും.
പൊതുവേദിയിൽ വിദ്യാർഥികളുടെ ഇടയിൽനിന്ന് ഒരു കുട്ടിയെ വിളിച്ചുവരുത്തി ശിക്ഷിച്ചതു ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു മന്ത്രി അനിൽകുമാർ.
അടിച്ചു പഠിപ്പിക്കുന്ന പഴകിയ ചിന്താഗതി പിന്തുടരുകയാണ് അധ്യാപകൻ കൂടിയായിരുന്ന കെ.ടി. ജലീൽ. സദുദ്ദേശ്യത്തോടുകൂടിയാണ് കെ.ടി. ജലീൽ അത് ചെയ്തതെങ്കിൽ പോലും ഇനിയെങ്കിലും തെറ്റാണു ചെയ്തതെന്ന് അംഗീകരിക്കാൻ അദ്ദേഹം തയാറാകണമെന്നും മന്ത്രി പറഞ്ഞു.
Kerala
ചമ്പക്കുളം: സീറോമലബാർ സിറിയൻ കാത്തലിക് വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് കമ്യൂണിറ്റി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തതിനാൽ ഉന്നതപഠനത്തിനും മത്സരപരീക്ഷകൾക്കും അപേക്ഷിക്കാൻ തടസം നേരിടുന്നതായി പരാതി. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട വെബ്സൈറ്റുകളിൽ സീറോമലബാർ സിറിയൻ കാത്തലിക് എന്ന് മാത്രം ചേർത്തിരിക്കുന്നത് ഈ വിഭാഗത്തിലെ കുട്ടികൾക്ക് അപേക്ഷ സമർപ്പിക്കാനും തടസമാകുന്നു.
സീറോമലബാർ സമുദായ അംഗങ്ങളായിട്ടുള്ള സുറിയാനി കത്തോലിക്കരുടെ സമുദായപ്പേര് സീറോ മലബാർ സിറിയൻ കാത്തലിക് എന്ന് 2023 ജൂലൈ എട്ടിനാണ് സർക്കാർ ഉത്തരവിറക്കിയത്.
ഈ ഉത്തരവ് ഇറങ്ങിയതിനുശേഷം വിദ്യാലയങ്ങളിൽ ചേർന്ന കുട്ടികളുടെ പേരിനൊപ്പം ജാതി/ സമുദായം ഇപ്രകാരം ചേർത്തുവരുന്നുണ്ട്.ഇതിന് മുൻപ് ഈ സമുദായത്തിൽപെട്ട കുട്ടികളുടെയും മുതിർന്നവരുടെയും സ്കൂൾ രേഖകളിലെല്ലാം റോമൻ കാത്തലിക് (ആർസി), റോമൻ കാത്തലിക് സിറിയൻ ക്രിസ്ത്യൻ (ആർസി എസ്സി) എന്നിങ്ങനെ വ്യത്യസ്തമായിട്ടാണ് ചേർത്തിരുന്നത്.
ഇതാണ് ഇപ്പോൾ ഉന്നതവിദ്യാഭ്യാസത്തിനായി ശ്രമിക്കുന്ന ഈ വിഭാഗത്തിലെ കുട്ടികളുടെ പ്രവേശനത്തിനും അപേക്ഷ സമർപ്പണത്തിനും തടസമായിരിക്കുന്നത്.സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സമുദായത്തിന്റെ പേരുമാറ്റം വന്നതോടെ ബന്ധപ്പെട്ട റവന്യു അധികാരികൾ ഈ വിഭാഗത്തിലെ അപേക്ഷകർക്ക് സീറോ മലബാർ സിറിയൻ കാത്തലിക് എന്ന് സാക്ഷ്യപത്രം നല്കാൻ തയാറാകുന്നില്ല.
സീറോ മലബാർ സിറിയൻ കാത്തലിക് എന്ന് രേഖപ്പെടുത്തിയ സ്കൂൾ രേഖകളാണ് സാക്ഷ്യപത്രം നൽകാൻ ബാധ്യസ്ഥരായ ഉദ്യോഗസ്ഥർ അപേക്ഷകരോട് ആവശ്യപ്പെടുന്നത്. ഇത് മൂലം ഇഡബ്ല്യുഎസ് സംവരണവും നഷ്ടപ്പെടുന്ന സാഹചര്യമാണ്.
District News
ഇരിങ്ങാലക്കുട: ലഹരി മാഫിയയെ പ്രതിരോധിക്കാന്‍ പോലീസിനേക്കാളും എക്സൈസിനേക്കാളും കൂടുതല്‍ ശക്തിയോടെ കഴിയുക വിദ്യാര്‍ഥികള്‍ക്കാണെന്ന് ഷാഫി പറമ്പില്‍ എംപി അഭിപ്രായപ്പെട്ടു. കേരള സര്‍ക്കാരിന്റെ തൂഫാന് പദ്ധതിയില്‍ വിദ്യാര്‍ഥികള്‍ കണ്ണികളായി തുടരണമെന്നും എംപി കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു, വിഎച്ച്എസ്ഇ, സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും 100 ശതമാനം വിജയം കൈവരിച്ച വിദ്യാലയങ്ങളെയും ആദരിക്കുന്ന മെറിറ്റ് ഡേ ആദരണ സമ്മേളനം രാജീവ്ഗാന്ധി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാനും നഗരസഭ ചെയര്‍മാനുമായ എം.പി. ജാക്സണ് അധ്യക്ഷത വഹിച്ചു. 100 ശതമാനം വിജയം കൈവരിച്ച നിയോജക മണ്ഡലത്തിലെ 42 സ്കൂളുകളെയും നിയോജകമണ്ഡലത്തിന് പുറത്ത് പഠിച്ച് ഫുള്‍ എപ്ലസ് നേടിയ നിയോജകമണ്ഡലത്തിലെ വിദ്യാര്‍ഥികളെയും ഫുള്‍ എപ്ലസ് നേടിയ 70 സ്കൂളുകളില്‍ നിന്നായി 883 വിദ്യാര്‍ഥികളുമാണ് ആദരിക്കപ്പെട്ടത്. ഡിസിസി ജനറല്‍ സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി, അഡ്വ. സതീഷ് വിമലന്, ടി.വി. ചാര്‍ളി, ബ്ലോക്ക് പ്രസിഡന്റുമാരായ സോമന് ചിറ്റേത്ത്, ഷാറ്റോ കുരിയന്‍, ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റും ജനറല്‍ കണ്‍വീനറുമായ റോസിലി ഫ്രാന്‍സീസ്, കോഡിനേറ്റര്‍മാരായ സി.എസ്. അബ്ദുല്‍ഹഖ്, എ.സി. സുരേഷ്, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ്് സനല്‍ കല്ലൂക്കാരന് എന്നിവര്‍ പ്രസംഗിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി തുടര്‍ച്ചയായി അഞ്ചാം തവണയാണ് മെറിറ്റ് ഡേ സംഘടിപ്പിക്കുന്നത്.
കോടശേരി പഞ്ചായത്ത്
ചാലക്കുടി:കോടശേരി പഞ്ചായത്ത് "മികവ് 2026' സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുനന്ദ നാരായണൻ അധ്യക്ഷത വഹിച്ചു. എസ്എസ്എൽസി പ്ലസ്ടു പരീക്ഷകളിൽ ഫുൾ എപ്ലസ് നേടിയ വിദ്യാർഥികൾക്ക് അവാർഡുകൾ നൽകി.
ജില്ല പഞ്ചായത്ത് അംഗം ഡാർളി പോൾസൺ മുഖ്യാതിഥിയായിരുന്നു. വൈസ് പ്രസിഡന്റ്് സി.പി. എസ്തപ്പാൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ കെ മേനോൻ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഓമന രവി, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ കെ.കെ. സരസ്വതി, സൗമ്യ ബാബു, സിജി ജോയി അറയ്ക്കൽ, സെക്രട്ടറി പി.വി.ഷിൽജി തുടങ്ങിയവർ പ്രസംഗിച്ചു.
District News
തിരുവല്ല: സാധ്യതകൾ ധാരാളമുള്ള ലോകത്ത് മൂല്യബോധമുള്ള വിദ്യാർഥികൾക്കു മാത്രമേ ദിശാബോധത്തോടെ ജീവിക്കാനാകൂവെന്ന് നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത.
എംജിഎം ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷത്തെ മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് വിദ്യാർഥി പ്രസ്ഥാനം പ്രവർത്തനോദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രിൻസിപ്പൽ പി.കെ. തോമസ് അധ്യക്ഷത വഹിച്ചു. സഭ മാനേജിംഗ് കമ്മിറ്റിയംഗം മത്തായി റ്റി. വർഗീസ്, കൺവീനർമാരായ സോഫിയ പി. ഏബ്രഹാം, സ്റ്റെഫി ഫിലിപ്പ്, രേഷ്മ ഹെലൻ തോമസ്, ആനി ജോർജ്, ഷേർളി തോമസ്, ബിനു ചെറിയാൻ,ഗ്രീഷ്മ ഫിലിപ്പ്, ലിയ മറിയം നൈനാൻ എന്നിവർ പ്രസംഗിച്ചു.
International
അബുജ: നൈജീരിയയിലെ ഓയോ സംസ്ഥാനത്തുനിന്ന് സായുധസംഘം തട്ടിക്കൊണ്ടുപോയ 39 വിദ്യാർഥികളെയും അഞ്ച് അധ്യാപകരെയും 56 ദിവസത്തിനുശേഷം സൈനികനീക്കത്തിലൂടെ മോചിപ്പിച്ചു.
ദൗത്യത്തിനിടെ ഏതാനും സൈനികർക്കു ജീവൻ നഷ്ടപ്പെട്ടതായി പ്രതിരോധമന്ത്രാലയം അറിയിച്ചു. ഒറിയർ ലോക്കൽ ഗവൺമെന്റ് പരിധിയിൽനിന്ന് ‘അൻസാരു’ എന്ന തീവ്രവാദി ഗ്രൂപ്പ് തട്ടിക്കൊണ്ടുപോയ ഇവർ 56 ദിവസത്തോളമാണ് കൊടുംകാട്ടിൽ ഭീകരരുടെ തടവിൽ കഴിഞ്ഞത്. മോചിപ്പിക്കപ്പെട്ടവർക്ക് ആവശ്യമായ വൈദ്യസഹായവും മാനസിക പിന്തുണയും നൽകിവരികയാണ്.
വിദ്യാർഥികളും അധ്യാപകരും സുരക്ഷിതരായി തിരിച്ചെത്തിയതിൽ ഓയോ രൂപത ബിഷപ് ഇമ്മാനുവൽ ബഡേജോയും കുട്ടികളുടെ മാതാപിതാക്കളും ആശ്വാസവും സന്തോഷവും പ്രകടിപ്പിച്ചു. ജീവൻ ബലിനൽകിയ സൈനികരുടെ കുടുംബങ്ങളെ ബിഷപ് അനുശോചനം അറിയിക്കുകയും ചെയ്തു.
District News
കോതമംഗലം: വനമഹോത്സവത്തിന്റെ ഭാഗമായി മാർ അത്തനേഷ്യസ് കോളജ് ബോട്ടണി വകുപ്പ്, ഭൂമിത്രസേന ക്ലബ്, ബയോഡൈവേഴ്സിറ്റി ക്ലബ്, നേച്ചർ ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ വൃക്ഷത്തൈ നടീലും ക്വിസ് മത്സരവും പ്രകൃതി പഠനയാത്രയും നടത്തി. ഉദ്ഘാടനം കോളജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ തദ്ദേശീയവും അപൂർവവുമായ വൃക്ഷത്തൈകൾ നട്ടുകൊണ്ട് നിർവഹിച്ചു.
വനമഹോത്സവത്തോടനുബന്ധിച്ച് വിദ്യാർഥികളിൽ പരിസ്ഥിതി അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ വനമഹോത്സവ ക്വിസ് മത്സരവും സംഘടിപ്പിച്ചു. തൊമ്മൻകുത്ത് വനമേഖലയിൽ പ്രകൃതി പഠനയാത്രയും സംഘടിപ്പിച്ചു. കാളിയാർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ ടോമിൻ ജെ. അരഞ്ഞാണി വിദ്യാർഥികളോട് സംവദിച്ചു.
District News
പാലക്കാട്: വിദ്യാർഥികൾക്ക് മികച്ച പഠനസൗകര്യം ഉറപ്പാക്കുമെന്ന് മന്ത്രി കെ.എ. തുളസി. പ്ലസ് വണ്‍ പ്രവേശനോത്സവം 2026 ന്റെ ജില്ലാതല ഉദ്ഘാടനം കോങ്ങാട് കെപിആർപി ഹയർസെക്കൻഡറി സ്കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. വിദ്യാർഥിസൗഹൃദ അന്തരീക്ഷം ഒരുക്കേണ്ടത് സർക്കാരിന്റേയും തദ്ദേശസ്ഥാപനങ്ങളുടേയും വിദ്യാലയങ്ങളുടേയും ഉത്തരവാദിത്വമാണ്.
പഠനേതര പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് ലഹരി പോലുള്ള സാമൂഹികവിപത്തുകളിൽ നിന്നും കുട്ടികളെ അകറ്റാൻ സഹായിക്കും. ലഹരിക്കെതിരായി ആഭ്യന്തര വകുപ്പിന്റെയും സംസ്ഥാന സർക്കാരിന്റെയും നേതൃത്വത്തിൽ നടത്തുന്ന തൂഫാൻ പദ്ധതിയിൽ വിദ്യാർഥികളും രക്ഷിതാക്കളും പൊതുജനങ്ങൾ അടങ്ങുന്ന സമൂഹം ഒറ്റക്കെട്ടായി പോരാടണമെന്നും മന്ത്രി പറഞ്ഞു.
പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കൃഷ്ണദാസ് അധ്യക്ഷയായി. കോങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സൂര്യ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗം പി.ആർ. ശോഭന, ബ്ലോക്ക് വികസനകാര്യ സമിതി അംഗം ടി.എം. ഷറഫുദ്ദീൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ എസ്. പദ്മജ, വാർഡ് മെംബർ കെ. ബിന്ദു, പ്രിൻസിപ്പൽ എം.പി. ശ്യാമള, പ്രസിഡന്റ് എം.പി. സുരേഷ് കുമാർ, പറളി ബിപിസിഎ എം. അജിത്, ഹെഡ്മിസ്ട്രസ് ആർ. ബീനാമോൾ തുടങ്ങിയവർ പങ്കെടുത്തു.
Kerala
തേഞ്ഞിപ്പാലം: കാലിക്കറ്റ് സർവകലാശാലയിൽ ജൂണിയർ വിദ്യാർഥികളെ ക്രൂരമായി മർദിച്ച സംഭവത്തിൽ നാല് വിദ്യാർഥികൾക്ക് സസ്പെൻഷൻ. മൂന്നാം വർഷ ബിരുദ വിദ്യാർഥികളായ പി. അഭിജിത്ത്, ശ്രീഹരി, അബനീഷ് ചക്രവർത്തി, അർജുൻ എന്നിവരെയാണ് പത്ത് ദിവസത്തേക്ക് സർവകലാശാലയിൽ നിന്ന് സസ്പെൻഡ് ചെയ്തത്. മൂന്നാം വർഷ ബിരുദ വിദ്യാർഥികളായ പി. അഭിജിത്ത്, ശ്രീഹരി, അബനീഷ് ചക്രവർത്തി, അർജുൻ എന്നിവരെയാണ് പത്ത് ദിവസത്തേക്ക് സർവകലാശാലയിൽ നിന്ന് സസ്പെൻഡ് ചെയ്തത്.
ഫിസിക്കൽ എജുക്കേഷൻ ഡിപ്പാർട്ട്മെന്റിൽ ജൂണിയർ വിദ്യാർഥികളെയാണ് ക്രൂരമായി മർദിച്ചത്. സസ്പെൻഷൻ കാലാവധിയിൽ ഇവർക്ക് ക്യാമ്പസിലോ സ്പോർട്സ് ഹോസ്റ്റലിലോ പ്രവേശിക്കാൻ അനുമതിയുണ്ടായിരിക്കില്ല. ഒന്നാം വർഷ വിദ്യാർഥികളായ പരാതിക്കാരെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് ക്രൂരമായി മർദിച്ചെന്നാണ് വി.സിക്ക് ലഭിച്ച പരാതിയിൽ പറയുന്നത്.
മുൻപും പലതവണ അച്ചടക്ക ലംഘനം നടത്തിയിട്ടുള്ള ഈ വിദ്യാർഥികൾക്കെതിരെയുള്ള റാഗിംഗ് പരാതിയിൽ ആന്റ റാഗിംഗ് കമ്മിറ്റിയും തേഞ്ഞിപ്പാലം പോലീസും നിലവിൽ വിശദമായ അന്വേഷണം ആരംഭിച്ചു.
District News
എടത്വ: ഓപ്പറേഷന് തൂഫാന്റെ ഭാഗമായി ലഹരിവിരുദ്ധ ബോധവത്കരണവുമായി വിദ്യാര്‍ഥികള്‍. തകഴി കാര്‍മല്‍ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാര്‍ഥികളാണ് അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചാരണത്തിന്റെ ഭാഗമായി എടത്വ ജംഗ്ഷനില്‍ ബോധവത്കരണ പരിപാടി നടത്തിയത്.മാനേജര്‍ സിസ്റ്റര്‍ വിനയ റോസ്, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജൂബി തേരേസ്, അധ്യാപകര്‍ എന്നിവര്‍ നേതൃത്വം നല്കി.
Kerala
മാനന്തവാടി: താമരശേരിയിൽനിന്ന് കാണാതായ മൂന്ന് വിദ്യാർഥികളെയും കണ്ടെത്തി. വയനാട് വടുവഞ്ചാൽ എസ്റ്റേറ്റ് വനമേഖലയിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയിരിക്കുന്നത്. രാത്രിയോടുകൂടി നടത്തിയ തെരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. കാണാതായവരിൽ ഒരു വിദ്യാർഥിയെ നേരത്തെ വയനാട് വടുവഞ്ചാൽ എസ്റ്റേറ്റ് മേഖലയിൽനിന്ന് നാട്ടുകാർ കണ്ടെത്തിയിരുന്നു.
ഇയാളിൽനിന്ന് വിവരങ്ങൾ തേടിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഊർജിതപ്പെടുത്തിയത്. രാത്രി 11 ഓടെയാണ് വനത്തിൽ കുടുങ്ങിയ പെൺകുട്ടിയേയും യുവാവിനെയും കണ്ടെത്തിയത്. വടകര കുരിക്കലാട് സ്വദേശികളാണ് കുടുങ്ങിയ വിദ്യാർഥികൾ. വിനോദ സഞ്ചാരത്തിനായി എത്തിയതായിരുന്നു യുവതിയും യുവാക്കളുമെന്ന് പോലീസ് പറഞ്ഞു.
നാട്ടുകാരെ കണ്ട് സംഘത്തിലെ പെൺകുട്ടിയും യുവാവും എസ്റ്റേറ്റിനുള്ളിലേക്ക് കയറിപ്പോയി. പിന്നീട് ഇവർ വനത്തിൽ അകപ്പെടുകയായിരുന്നുവെന്നാണ് വിവരം. എന്നാൽ കാട് കാണുന്നതിനിടെ ഒരാൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇതേതുടർന്ന് പരിഭ്രാന്തരായി തിരിച്ച് ഇറങ്ങുന്നതിനിടെ വഴി തെറ്റി ഉൾക്കാട്ടിലേക്ക് പോയെന്നാണ് രക്ഷപ്പെടുത്തിയ യുവാക്കൾ പറയുന്നത്. രാത്രി വനത്തിൽ നിന്നും വെളിച്ചവും ശബ്ദവും കേൾക്കുന്നതായി നാട്ടുകാർ ശ്രദ്ധിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. മൂന്ന് പേരെയും തിരിച്ച് എത്തിച്ച് ഇവർക്ക് പ്രാഥമിക ചികിത്സ നൽകി.
Kerala
തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടുന്ന പട്ടികജാതി വിദ്യാർഥികൾക്കു നൽകിവരുന്ന സ്വർണമെഡൽ പദ്ധതി 2020 മുതൽ നടപ്പിലാക്കിയിട്ടില്ലെന്നു മന്ത്രി കെ.എ. തുളസി. ഈ പദ്ധതി തുടരുന്ന കാര്യത്തിൽ സർക്കാർ ആലോചന നടത്തിവരികയാണ്.
കൂടാതെ സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ പങ്കെടുത്ത് എ ഗ്രേഡ് കരസ്ഥമാക്കുന്ന പട്ടികജാതി വിദ്യാർഥികൾക്കു പതിനായിരം രൂപ സമ്മാനം അനുവദിക്കുന്ന സർഗോത്സവം പദ്ധതി 2019 മുതൽ നടപ്പാക്കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
International
മനില: മധ്യ ഫിലിപ്പീൻസിലെ സ്കൂളിൽ രണ്ട് വിദ്യാർഥികൾ മൂന്ന് സഹപാഠികളെ വെടിവച്ചുകൊന്നു. ആക്രമണത്തിൽ ഏഴു പേർക്കു പരിക്കേറ്റു. 14ഉം 15ഉം വയസുള്ള കുട്ടികളാണ് ആക്രമണം നടത്തിയത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽനിന്നു പിസ്റ്റൾ പിടിച്ചെടുത്തു.
തക്ലോബാൻ സിറ്റിയിലെ സർക്കാർ സ്കൂളായ സാൻജോസ് നാഷണൽ ഹൈസ്കൂളിലായിരുന്നു സംഭവം. മരിച്ചവരിലും പരിക്കേറ്റവരിലും ഭൂരിപക്ഷം പെൺകുട്ടികളാണ്.
പ്രതികളിലൊരാളെ സ്കൂളിൽനിന്നുതന്നെ പിടികൂടി. ആക്രമണത്തിനു ശേഷം രക്ഷപ്പെട്ട രണ്ടാമനെ സമീപത്തുള്ള വീട്ടിൽനിന്നാണു പിടികൂടിയത്. ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
Kerala
കൊച്ചി: എറണാകുളം ഇലഞ്ഞിയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം. മോനിപ്പിള്ളി ലിറ്റിൽ ഫ്ലവർ സ്കൂളിന്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. മുത്തോലപുരം ജോസ്ഗിരി മരിയ ഭവന് സമീപത്തു വച്ചാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്.
ഇന്ന് വൈകുന്നേരം 3.45 ന് ആണ് അപകടം നടന്നത്. സ്കൂൾ വിദ്യാർഥികളുമായി കയറ്റം കയറി പോകുകയായിരുന്ന സ്കൂൾ ബസ് പിന്നോട്ട് ഉരുണ്ട് സമീപത്തെ തോട്ടത്തിലേക്ക് മറയുകയായിരുന്നു.
വാഹനത്തിൽ വിദ്യാർഥികൾ ഉണ്ടായിരുന്നെങ്കിലും ഗുരുതര പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടകാരണം വ്യക്തമല്ല.
District News
കാഞ്ഞിരപ്പള്ളി: വിദ്യാർഥികളിൽ പുതുവെളിച്ചവും പ്രതീക്ഷയും സന്തോഷവും പകർന്ന് ദീപിക - സീക് കണ്‍സൾട്ടൻസി അക്കാദമിക് എക്സലൻസ് അവാർഡ് ദാനം. ദീപികയുടെ 140-ാം വാർഷികത്തോടനുബന്ധിച്ച് സീക് കണ്‍സൾട്ടൻസിയും ദീപികയും സംയുക്തമായി "വിജയോത്സവം 2026' എന്ന പേരിലാണ് അക്കാഡമിക് എക്സലൻസ് അവാർഡ് ദാനം സംഘടിപ്പിച്ചത്.
കാഞ്ഞിരപ്പള്ളി കത്തീഡ്രൽ മഹാജൂബിലി ഹാളിൽ നടന്ന സമ്മേളനം കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്തു. ഓരോ വിജയവും പുതുചരിത്രം സൃഷ്ടിക്കാനുള്ള ചുവടുവയ്പായിരിക്കണമെന്ന് മാർ ജോസ് പുളിക്കൽ പറഞ്ഞു. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. പ്രഫ. റോണി കെ. ബേബി എംഎൽഎ അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ ആമുഖ പ്രസംഗം നടത്തി.
എം.ജെ. സെബാസ്റ്റ്യൻ എംഎൽഎ, രാഷ്ട്രദീപിക ലിമിറ്റഡ് ഡയറക്ടർ ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യൻ, ദീപിക ജനറൽ മാനേജർ സർക്കുലേഷൻ ഫാ. ജോർജ് മാന്തുരുത്തിൽ, ആർച്ച്പ്രീസ്റ്റും സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ വികാരിയുമായ ഫാ. ഡോ. കുര്യൻ താമരശേരി, ഡിഎഫ്സി രൂപത ഡയറക്ടർ ഫാ. ജസ്റ്റിൻ മതിയത്ത്, ദീപിക മാർക്കറ്റിംഗ് ജനറൽ മാനേജർ ആൻഡ് പിആർഒ മാത്യു കൊല്ലമലക്കരോട്ട്, പഞ്ചായത്ത് പ്രസിഡന്റ് സുനി പത്യാല, ഡിസിഎൽ നാഷണൽ കോ-ഓർഡിനേറ്റർ വർഗീസ് കൊച്ചുകുന്നേൽ, ഡിഎഫ്സി സംസ്ഥാന ജനറൽ സെക്രട്ടറി ജോയി മടുക്കക്കുഴി എന്നിവർ പ്രസംഗിച്ചു.
വിജയോത്സവത്തിന്റെ ഭാഗമായി പ്രമുഖ കരിയർ വിദഗ്ധരും സീക് ലിമിറ്റഡ് കരിയർ കണ്‍സൾട്ടന്റുമായ ജിബിൻ ബിനു ജോസഫ് നയിച്ച കരിയർ ഗൈഡൻസ് സെമിനാറും ശില്പശാലയും ഉണ്ടായിരുന്നു. എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ്, ഒന്‍പത് എ പ്ലസ്, എട്ട് എ പ്ലസ് നേടിയവർ, പ്ലസ്ടു പരീക്ഷയിൽ ഫുൾ എ പ്ലസ്, 80 ശതമാനത്തിൽ കൂടുതൽ മാർക്ക് കരസ്ഥമാക്കിയവർ എന്നിവരെയാണ് വിജയോത്സവത്തിൽ ആദരിച്ചത്. വിജയികൾക്ക് മെഡലുകളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. കൂടാതെ, പ്ലസ്ടു, എസ്എസ്എൽസി പരീക്ഷകളിൽ നൂറു ശതമാനം വിജയം കൈവരിച്ച വിദ്യാലയങ്ങൾക്ക് അക്കാഡമിക് എക്സലൻസ് അവാർഡും നൽകി ബിഷപ് മാർ ജോസ് പുളിക്കൽ ആദരിച്ചു. കാഞ്ഞിരപ്പള്ളി ഏരിയായിൽനിന്നുള്ള ആയിരത്തിലധികം വിദ്യാർഥികളും മാതാപിതാക്കളും സമ്മേളനത്തിൽ പങ്കെടുത്തു.
Business
കൊച്ചി: മുന്‍നിര എഐ കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജ്മെന്റായ സെയില്‍സ്ഫോഴ്സ് 2030ഓടെ രാജ്യത്തു പത്തു ലക്ഷം പഠിതാക്കളെ എഐ കേന്ദ്രീകൃത നൈപുണ്യങ്ങളാല്‍ സജ്ജരാക്കുന്നതിനുള്ള പദ്ധതി പ്രഖ്യാപിച്ചു.
സെയില്‍സ്ഫോഴ്സ് ഇന്ത്യയുടെ സെന്റര്‍ ഓഫ് എക്സലന്‍സ് പ്രവര്‍ത്തനത്തിന്റെ പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് ഈ പ്രഖ്യാപനം.
ഭാവിയിലെ തൊഴിലവസരങ്ങള്‍ക്കായി രാജ്യത്തെ തൊഴില്‍ശേഷിയെ സജ്ജമാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് സെയില്‍സ്ഫോഴ്സ് സൗത്ത് ഏഷ്യ പ്രസിഡന്റും സിഇഒയുമായ അരുന്ധതി ഭട്ടാചാര്യ പറഞ്ഞു.
District News
പാലപ്പിള്ളി: കേരള പ്ലാന്റേഷന് വര്‍ക്കേഴ്സ് യൂണിയന് ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ പാലപ്പിള്ളി തോട്ടം മേഖലയിലെ എസ്എസ്എല്‍സി, പ്ലസ് ടു, ഡിഗ്രി പരീക്ഷകളില്‍ ഉന്നതവിജയംനേടിയ വിദ്യാര്‍ഥികളെ ആദരിച്ചു.
ടി.എന്‍. പ്രതാപന് ഉദ്ഘാടനംചെയ്തു. യൂണിയന് ജില്ലാ ജനറല്‍ സെക്രട്ടറി പി.ടി. വിനയന് അധ്യക്ഷതവഹിച്ചു. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മീന മദനന് മുഖ്യാതിഥിയായി.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുഹറ മജീദ്, ജിഷാദ്, അന്തോണി പൊന്നാരി, ഷാദിയ അപ്സല്, സതി രവി, യൂണിയന് നേതാക്കളായ ഇ.എം. ഉമ്മര്‍, ലത്തീഫ് മുച്ചിക്കല്‍, ഷാഫി കല്ലൂപറമ്പില്‍, ഇബ്രാഹിം ചക്കുങ്ങല്‍, മുഫീന ഷിഹാബ്, സി.കെ. ഹസീന തുടങ്ങിയവര്‍ സംസാരിച്ചു.
District News
കൂറ്റനാട്: നാഗലശേരി പഞ്ചായത്തിൽ 12-ാം വാർഡിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർഥികളേയും ഉദ്യോഗാർഥികളേയും വാർഡ് തലത്തിൽ മികവ്- 2026 എന്ന പേരിൽ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.
മൂളിപ്പറമ്പ് വനസംരക്ഷണസമിതി ഹാളിൽ നടന്ന അനുമോദന സമ്മേളനം നാലശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. നിഷ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി. മോഹൻദാസ് അധ്യക്ഷനായി. പഞ്ചായത്ത് അംഗം ടി.യു. ഉദയൻ, സി. മൂസ പെരിങ്ങോട്, കെ. സിന്ധു, കോതച്ചിറ വനസംരക്ഷണ സമിതി പ്രസിഡന്റ് എം.പി. മണികണ്ഠൻ, കെ. അജിത്ത് എന്നിവർ പ്രസംഗിച്ചു.
National
ന്യൂഡൽഹി: രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളുടെ ആത്മഹത്യകളെ കേവലമൊരു മാനസികാരോഗ്യ പ്രശ്നമായി മാത്രം കാണാനാകില്ലെന്നു സുപ്രീംകോടതി നിയോഗിച്ച സമിതി.
വിദ്യാർഥികളിലെ ആത്മഹത്യകളെപ്പറ്റി പഠിക്കാൻ നിയോഗിച്ച സമിതി സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിലാണു നിർണായക കണ്ടെത്തൽ.
വിദ്യാർഥികളുടെ ആത്മഹത്യക്കു പിന്നിൽ വിദ്യാഭ്യാസരംഗത്തെ വ്യവസ്ഥാപിതവും ഘടനാപരവുമായ പാളിച്ചകളാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഡൽഹി ഐഐടിയിൽ രണ്ട് വിദ്യാർഥികളുടെ ആത്മഹത്യക്കു പിന്നാലെ കഴിഞ്ഞ മാർച്ചിലാണ് സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റീസ് എസ്. രവീന്ദ്ര ഭട്ട് അധ്യക്ഷനായ സമിതിക്കു രൂപം നൽകിയത്.
പരാതിപരിഹാരം രേഖകളിൽ മാത്രം
വിദ്യാഭ്യാസമേഖലയിലെ ആത്മഹത്യകൾ തടയാൻ രാജ്യത്ത് കൃത്യമായൊരു നിയമനിർമാണം ഇല്ലെന്നതാണു സമിതിയുടെ പ്രധാന കണ്ടെത്തൽ. നിലവിലുള്ള ഇടപെടലുകൾ പൊതുവായതും ഒരുസംഭവം നടന്നതിനുശേഷം മാത്രമുള്ളതുമാണെന്നും സമിതിയുടെ കണ്ടെത്തലിലുണ്ട്.
ഭൂരിഭാഗം സ്ഥാപനങ്ങളിലും മാനസികാരോഗ്യത്തിന് ആവശ്യമായ സേവനങ്ങൾ ലഭ്യമല്ല. സമിതി നടത്തിയ സർവേയിൽ പങ്കെടുത്ത ഭൂരിഭാഗം വിദ്യാർഥികളും തങ്ങളുടെ സ്ഥാപനങ്ങളിലെ കൗൺസലിംഗ് സംവിധാനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.
District News
വടക്കഞ്ചേരി: തരൂർ നിയോജകമണ്ഡലത്തിൽ 2025-26 അധ്യയനവർഷം എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയവർ, സിബിഎസ്ഇ, ഐസിഎസ്ഇ, ഐഎസ് സി എന്നീ പരീക്ഷകളിൽ എല്ലാ വിഷയത്തിനും 90 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയവർ, വിവിധ ബിരുദ, ബിരുദാനന്തര കോഴ്സുകളിൽ റാങ്ക് നേടിയർ, പുതിയതായി ഡോക്ടറേറ്റ് തുടങ്ങി മറ്റു ബഹുമതികൾ ലഭിച്ചവർക്ക് പി.പി. സുമോദ് എംഎൽഎ മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ മെറിറ്റിലൂടെ അനുമോദിക്കും.
20ന് രാവിലെ 10 ന് വടക്കഞ്ചേരി ഇഎംഎസ് സ്മാരക കമ്യൂണിറ്റി ഹാളിൽ വച്ചാണ് പ്രതിഭാ പുരസ്കാരം എംഎൽഎ മെറിറ്റ് അവാർഡ് - 2026 നൽകി ആദരിക്കുന്നത്. നൂറ് ശതമാനം വിജയം കൈവരിച്ച സ്കൂളുകളേയും അനുമോദിക്കും. തരൂർ നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ട സ്കൂളുകളിൽ പഠിച്ച കുട്ടികളുടെ വിവരങ്ങൾ സ്കൂളുകളിൽ നിന്നും ലഭിച്ചിട്ടുള്ളതിനാൽ മണ്ഡലത്തിലുള്ള വിദ്യാർഥികൾ ഇനി വിവരം നൽകേണ്ടതില്ല.
മണ്ഡലത്തിന് പുറത്ത് സ്കൂളുകളിൽ പഠിച്ച കുട്ടികൾ വ്യക്തിഗതമായി മാർക്ക് ലിസ്റ്റും പേരു വിവരങ്ങളും വടക്കഞ്ചേരി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലുള്ള എംഎൽഎ ഓഫീസിൽ നേരിട്ട് എത്തിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ജൂൺ10. 9846712880, 9526262284.
District News
ദീപിക ആദരം 2026 പാലക്കാട് മേഖലാതല ഉദ്ഘാടനം
പാലക്കാട്: വിദ്യാർഥികളുടെ ലോകം വിശാലമായിരിക്കുന്ന ഇക്കാലത്ത് അതിനെ വിവേകപൂർവം ഉപയോഗപ്പെടുത്തുന്പോഴാണ് വിദ്യാഭ്യാസം പൂർണമാകുന്നതെന്ന് രമേഷ് പിഷാരടി എംഎൽഎ. എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്ന ദീപിക ആദരം 2026 പാലക്കാട് മേഖലാതല ഉദ്ഘാടനം മേഴ്സി കോളജ് ഓഡിറ്റോറിയത്തിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു എംഎൽഎ.
ലോകത്തെവിടെയും പോയി വിദ്യാഭ്യാസം നേടാൻ കഴിയുന്ന കാലമാണിത്. വർഷംതോറും 12,500 കോടിയോളം രൂപയാണ് നമ്മുടെ സംസ്ഥാനത്തുനിന്നും വിദ്യാഭ്യാസത്തിനായി പുറത്തേക്കൊഴുകുന്നത്. മൈഗ്രേഷൻ തെറ്റായ കാര്യമല്ല. എങ്കിലും ഇന്നിന്റെ കോഴ്സുകൾ കണ്ടെത്തി പഠിക്കേണ്ടതും ആവശ്യമാണ്. ആദരിക്കപ്പെട്ട വിദ്യാർഥികളെല്ലാം മികച്ച നേട്ടത്തിന് അർഹരായവരാണെന്നും പിഷാരടി പറഞ്ഞു.
എഴുത്തും വായനയും അറിയുന്നവർ ചുരുക്കമായിരുന്ന കാലത്ത് ജനങ്ങൾക്ക് അറിവ് നൽകാനായി ആരംഭിച്ച ദീപിക സമൂഹത്തിന്റെ നന്മക്കായി നൽകിയ സംഭാവനകൾ വലുതാണെന്നും പിഷാരടി പറഞ്ഞു.
വിദ്യാർഥികൾ എംഎൽഎയോട് വിവിധ വിഷയങ്ങളിൽ ചോദ്യങ്ങൾ ചോദിച്ചു. എല്ലാ ചോദ്യങ്ങൾക്കും സ്വതസിദ്ധമായ ശൈലിയിൽ തമാശകളിലൂടെ പിഷാരടി മറുപടി പറഞ്ഞു. ജനപ്രതിനിധി എന്ന നിലയിൽ പാലക്കാടിനു വേണ്ടി നടപ്പാക്കാനുദ്ദേശിക്കുന്ന കാര്യങ്ങൾ പിഷാരടി വിശദീകരിച്ചു.
മേഴ്സി കോളജ് മുൻ പ്രിൻസിപ്പൽ സിസ്റ്റർ ഡോ. നിർമൽ അധ്യക്ഷത വഹിച്ചു. യംഗ് മാസ്റ്റർ അവാർഡ് വിതരണവും രമേഷ് പിഷാരടി നിർവഹിച്ചു. എസ്എസ്എൽസി, പ്ലസ് ടു വിജയികൾക്ക് ദീപിക തൃശൂർ മാർക്കറ്റിംഗ് കോ- ഓർഡിനേറ്റർ ഫാ. അജിത്ത് തച്ചോത്ത്, സിസ്റ്റർ ഡോ.നിർമൽ എന്നിവർ മെഡലുകളും സർട്ടിഫിക്കറ്റും സമ്മാനിച്ചു.
അസിസ്റ്റന്റ് പ്രഫസർ ഡോ.എൻ. ദീപ വിദ്യാർഥികൾക്ക് ക്ലാസെടുത്തു. ഫാ. അജിത് തച്ചോത്ത് സ്വാഗതവും ദീപിക സർക്കുലേഷൻ പാലക്കാട് ഏരിയ മാനേജർ സനൽ ആന്റോ നന്ദിയും പറഞ്ഞു. പരിപാടികൾക്കു ദീപിക തൃശൂർ കോ- ഓർഡിനേറ്റിംഗ് എഡിറ്റർ ഫാ. റിന്റോ പയ്യപ്പിള്ളി നേതൃത്വം നൽകി.
Kerala
ചങ്ങനാശേരി: റോഡിലൂടെ നടന്നുപോയ വിദ്യാര്‍ഥികളുടെ കുടയ്ക്ക് മുകളിലേക്ക് മരത്തില്‍നിന്ന് മൂര്‍ഖന്‍ പാമ്പ് വീണു.
ഭയന്ന വിദ്യാര്‍ഥികള്‍ പ്രാണരക്ഷാര്‍ഥം ഓടിയതിനാല്‍ ഭാഗ്യംകൊണ്ട് പാമ്പിന്റെ കടിയേല്‍ക്കാതെ രക്ഷപ്പെട്ടു. ചെത്തിപ്പുഴ ക്രിസ്തുജ്യോതി കോളജിലെ വിദ്യാര്‍ഥികളാണ് രക്ഷപ്പെട്ടത്.
ഇന്നലെ രാവിലെ 9.30നായിരുന്നു സംഭവം. സ്ഥലത്തെത്തിയ സ്നേക് കാച്ചര്‍ വാഴപ്പള്ളി ഷിനോ കുറ്റിശേരി പാമ്പിനെ പിടികൂടി.
Business
കൊച്ചി: അധ്യയനവർഷാരംഭത്തിൽ സാമൂഹികവും സാന്പത്തികവുമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിൽപ്പെട്ട 13,000 വിദ്യാർഥികൾക്കു പഠനോപകരണങ്ങൾ വിതരണംചെയ്യുമെന്ന് ജോയ് ആലുക്കാസ് ഫൗണ്ടേഷൻ.
കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന, ഒഡീഷ സംസ്ഥാനങ്ങളിലെ കുട്ടികൾക്ക് ഗുണമേന്മയുള്ള സ്കൂൾബാഗിനൊപ്പം നോട്ടുബുക്കുകൾ, പെൻസിൽ ബോക്സ്, ലഞ്ച് ബോക്സ്, വാട്ടർ ബോട്ടിൽ, കുട എന്നിവയടങ്ങുന്ന കിറ്റാണ് വിതരണം ചെയ്യുക. എൽകെജി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് പഠനോപകരണങ്ങൾ നൽകുക.
ജോയ് ആലുക്കാസ് ഫൗണ്ടേഷൻ നടത്തുന്ന സാമൂഹികസന്നദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായാണു പരിപടി. സംസ്ഥാനങ്ങളിൽ സ്കൂളുകൾ തുറക്കുന്ന മുറയ്ക്ക് ജോയ് ആലുക്കാസ് ഷോറൂമുകളിലൂടെ പഠനോപകരണങ്ങൾ വിതരണം ചെയ്യും.
Kerala
കായംകുളം: ജനങ്ങളെ ഭീതിയിലാഴ്ത്തി കായംകുളത്ത് വീണ്ടും തെരുവ് നായ ആക്രമണം. സ്കൂൾ വിദ്യാർഥിനികൾ ഉൾപ്പടെ എട്ടുപേർക്ക് കടിയേറ്റു. കായംകുളം ഐക്യ ജംഗ്ഷന് സമീപം ഇന്നലെ രാവിലെ ഒൻപതോടെയാണ് സംഭവം.
ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം പുല്ലുകുളങ്ങരയിൽ മുത്തശിയുടെ കൈയിലിരുന്ന നാലുമാസം പ്രായമായ കുഞ്ഞിനെ ഉൾപ്പടെ നാലുപേർക്ക് തെരുവ് നായ ആക്രമണത്തിൽ പരിക്കേറ്റിരുന്നു.
പിന്നാലെയാണ് ഇന്നലെ കായംകുളം ഐക്യ ജംഗ്ഷനിൽ വീണ്ടും തെരുവ് നായ ആക്രമണം ഉണ്ടായത്. സ്കൂൾ വിദ്യാർഥിനികളായ ഐക്യ ജംഗ്ഷൻ ഇല്ലിക്കുളത്ത് നൗഷാദിന്റെ മകൾ നെഹ്റ ഫാത്തിമ, ഐക്യ ജംഗ്ഷൻ കൊപ്രാപുരയിൽ സുനീറിന്റെ മകൾ ഫൈസ ഫാത്തിമ എന്നിവർക്കാണ് പരിക്കേറ്റത്.
കൂടാതെ മുരുകൻ (52), വലിയഴീക്കൽ സ്വദേശി സുരേഷ് (59), ഐക്യ തെക്കേത്തലയ്ക്കൽ സരസൻ (65), ശംഭു (28),മുണ്ടകത്തിൽ നസീർ (60) ഐക്യജംഗ്ഷൻ കീരിക്കാട് തെക്ക് കോട്ടയ്ക്കാട്ട് പടീറ്റതിൽ ബിനു (47) എന്നിവരും തെരുവ് നായ ആക്രമണത്തിനിരയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അന്യസംസ്ഥാന തൊഴിലാളികളായ മുരുകൻ, ശംഭു, എന്നിവരെയും ഐക്യ ജംഗ്ഷൻ സ്വദേശി നസീറിനെയും മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.മറ്റുള്ളവരെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
കൊച്ചി: മെഡിക്കല്‍ കോളജുകളില്‍ വിദ്യാര്‍ഥികള്‍ നേരിടുന്ന ദുരിതം പഠിക്കാന്‍ സര്‍ക്കാര്‍ കമ്മീഷനെ നിയമിക്കണമെന്ന് ഹൈക്കോടതി.
മെഡിക്കല്‍ വിദ്യാര്‍ഥികളോടുള്ള അധ്യാപകരുടെയും അധികൃതരുടെയും മോശം സമീപനം സംബന്ധിച്ച പരാതി ഏറിവരുന്നതു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസ് എ. ബദറുദ്ദീന്റെ വാക്കാലുള്ള നിര്‍ദേശം.
പഠനകാലത്ത് തനിക്കു നേരിടേണ്ടിവന്ന പീഡനം ഈ കുട്ടികളും അനുഭവിക്കട്ടേയെന്ന അമ്മായിയമ്മ സിന്‍ഡ്രോം ആകാം മിടുക്കന്മാരായ കുട്ടികളുടെ ഭാവി ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ തകര്‍ക്കുന്ന ഇത്തരം പ്രവണതകള്‍ക്കു കാരണമെന്നും കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടു.
അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ അധ്യാപകന് ഡോ. എം.കെ. റാമിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം.
അച്ചടക്കകാര്യത്തില്‍ കണിശത കാട്ടുന്ന തന്നോട് കുട്ടികള്‍ക്കു ദേഷ്യമാണെന്നും താനല്ല നിതിന്റെ മരണത്തിനു കാരണമെന്നുമായിരുന്നു ഡോ. റാമിന്റെ വാദം. മാധ്യമ വിചാരണ കോടതിയുടെ നിലപാടിനെ ബാധിക്കരുതെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നും ഹര്ജിക്കാരന് ആവശ്യപ്പെട്ടു.
എന്നാല്‍, ഹര്‍ജിക്കാരനെതിരേ കുട്ടികളുടെയടക്കം മൊഴിയുണ്ടെന്നും മറ്റു തെളിവുകളുമുണ്ടെന്നായിരുന്നു പ്രോസിക്യൂഷന് വാദം. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ ആഴ്ചയിലൊരു ദിവസം കളര്‍ഡ്രസ് അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി എന്‍. ഷംസുദ്ദീന്. കളര്‍ ഡ്രസ് എന്നത് ആകര്‍ഷകമായ ആശയമാണെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.
മന്ത്രിയുടെ ഈ പ്രസ്താവനയോട് മികച്ച പ്രതികരണമാണ് വിദ്യാർഥികളുടെ ഭാഗത്തുനിന്നുണ്ടാകുന്നത്.
അതേസമയം, ബാക്ക് ബെഞ്ച് രീതി ഒഴിവാക്കുമെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി. ആര്‍ത്തവ അവധിയെ പോസീറ്റിവായി കാണണമെന്നും ഭ്രഷ്ട് കല്‍പ്പിച്ചിരുന്ന പഴയ കാലം കഴിഞ്ഞുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Kerala
തിരുവനന്തപുരം: മധ്യവേനലവധിക്കു ശേഷം പുതിയ അധ്യയന വർഷത്തിനു തുടക്കം കുറിച്ച് സ്കൂളുകൾ തുറന്നു. 42 ലക്ഷം വിദ്യാർഥികളാണ് ഇന്ന് വിവിധ സ്കൂളുകളിലായി എത്തിയത്.
പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് തിരുവനന്തപുരം പട്ടം ഗവ.ഗേൾസ് എച്ച്എസ്എസിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും. വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദീൻ അധ്യക്ഷത വഹിക്കും.
കുട്ടികളിൽ സൈബർ സുരക്ഷ സംബന്ധിച്ച ബോധവൽക്കരണം ലക്ഷ്യമിട്ടു കേരള പൊലീസ് സൈബർ ഡോം നടപ്പാക്കുന്ന കിഡ് ഗ്ലൗ പദ്ധതിയുടെ ഭാഗമായി എല്ലാ പ്രവേശനോത്സവ ചടങ്ങുകളിലും സൈബർ സുരക്ഷാ പ്രതിജ്ഞയെടുക്കും.