ക്രിസ്മസ് നന്മയുടെ അവതാരവേളയാണ്, ശാന്തിയുടെ പ്രഘോഷണമാണ്, പ്രത്യാശയുടെ കാഹളമാണ്. നന്മയും ശാന്തിയും സമൂഹത്തിൽ വാഴണമെന്നു സുമനസുകളെല്ലാം ആഗ്രഹിക്കും. എന്നാൽ അവയെ ആശങ്കയോടെ കാണുന്നവരുമുണ്ട്. ഹേറോദേസ് രാജാവിന്റെ കാലത്തായിരുന്നു യൂദയായിലെ ബേത്ലഹെമിൽ യേശുവിന്റെ ജനനം. മനുഷ്യരാശിയെ രക്ഷിക്കുന്നവന്റെ ജനനത്തെക്കുറിച്ചറിഞ്ഞ് പൗരസ്ത്യദേശത്തുനിന്നു മൂന്നു ജ്ഞാനികൾ നക്ഷത്രം കാട്ടിയ പാതയിലൂടെ ജറുസലമിലെത്തി. ""അപ്പോൾ ഹേറോദേസ് ആ ജ്ഞാനികളെ രഹസ്യമായി വിളിച്ച് നക്ഷത്രം പ്രത്യക്ഷപ്പെട്ടതെപ്പോഴെന്നു സൂക്ഷ്മമായി ആകാംക്ഷയോടെ അന്വേഷിച്ചറിഞ്ഞു. അവൻ അവരെ ബേത്ലഹെമിലേക്ക് അയച്ചുകൊണ്ടുപറഞ്ഞു: പോയി ശിശുവിനെപ്പറ്റി സൂക്ഷ്മമായി അന്വേഷിക്കുക; അവനെ കണ്ടു കഴിയുന്പോൾ ഞാനും ചെന്ന് ആരാധിക്കേണ്ടതിന് എന്നെ അറിയിക്കുക'' (മത്തായി2:7-9). ജ്ഞാനികൾ ശിശുവിനെ കണ്ടു, ആരാധിച്ചു, കാഴ്ചകൾ സമർപ്പിച്ചു. എന്നാൽ, ഹേറോദേസിന്റെ അടുത്തേക്കു മടങ്ങിപ്പോകരുതെന്നു സ്വപ്നത്തിൽ ഉപദേശം ലഭിച്ചതനുസരിച്ച് അവർ മറ്റൊരു വഴിയേ സ്വദേശത്തേക്കു പോയി. യഹൂദരുടെ രാജാവാകേണ്ടവനെ കൊലപ്പെടുത്താൻ ഹേറോദേസ് അയച്ച ഭടന്മാരിൽനിന്നു രക്ഷപ്പെടാൻ ശിശുവിനെയും മാതാവിനെയും കൂട്ടി ജോസഫ് ഈജിപ്തിലേക്കു പലായനം ചെയ്തു. ഇന്നും നമ്മുടെയിടയിൽ ഹേറോദേസുമാരുണ്ട്. പകയും ശത്രുസംഹാരത്വരയും ഉള്ളിൽ മറച്ചുവച്ചു സ്നേഹവും ആരാധനയും നടിക്കുന്നവർ. ലോകത്തിൽ സമാധാനം പുലരണമെന്ന് അവർക്കു തെല്ലും ആഗ്രഹമില്ലെന്നു മാത്രമല്ല, സമാധാനത്തെ അവർ ഭയപ്പെടുകയും ചെയ്യുന്നു. അവർ ലോകത്തെ നരകമാക്കുന്നു.
യേശുവിന്റെ ജനനത്തിൽ ഏറെ സന്തോഷിച്ചത് ആട്ടിടയന്മാരായിരുന്നു. നിഷ്കളങ്കരായിരുന്നു അവർ. ദരിദ്രരായ അവർക്കു വലിയ ആഗ്രഹങ്ങളോ ആരോടെങ്കിലും പകയോ ഉണ്ടായിരുന്നില്ല. ആടുകളെ സ്നേഹിച്ചും പരിരക്ഷിച്ചും കഴിഞ്ഞിരുന്നവർ. സന്മനസുള്ളവർ. സമാധാനം അവർക്കുള്ളതാണ്. സദ്വാർത്ത ആദ്യം വെളിപ്പെടുത്തപ്പെട്ടതും അവർക്കായിരുന്നു. ലോകം കാത്തിരുന്ന സന്ദേശം സ്വീകരിക്കാൻ ഏറ്റവും എളിയവരായ മനുഷ്യരെയാണു ദൈവം തെരഞ്ഞെടുത്തത്. യേശുവിന്റെ ജനനം അവർക്ക് ആഹ്ലാദവാർത്തയായിരുന്നുവെങ്കിൽ, ഭരണാധികാരിക്ക് അതേ വാർത്ത ഭീതിക്കു കാരണമായി. തന്റെ സ്ഥാനത്തിനും അധികാരത്തിനും നഷ്ടമുണ്ടാകുമോ എന്നു ഹേറോദേസ് ഭയപ്പെട്ടു. അടിസ്ഥാനമില്ലാത്ത ഭയമായിരുന്നു അത്. പക്ഷേ അധികാരികൾക്കു സാധാരണയായി ഉണ്ടാകാറുള്ള രോഗമാണത്. ആ ഭയം അവരെ വലിയ തിന്മകൾക്കു പ്രേരിപ്പിക്കുന്നു.
ദൈവപുത്രൻ മനുഷ്യാവതാരത്തിനു തെരഞ്ഞെടുത്ത കാലിത്തൊഴുത്ത് ക്രിസ്മസ് ഉയർത്തിപ്പിടിക്കുന്ന ലാളിത്യത്തിന്റെയും നിഷ്കളങ്കതയുടെയും അടയാളമാണ്. തെല്ലും തിന്മയില്ലാത്ത, സ്വാർഥത ഉൾച്ചേർന്നിട്ടില്ലാത്ത ഒരു മനുഷ്യഭവനവും ഇല്ലാത്തതുകൊണ്ടായിരിക്കാം നന്മസ്വരൂപന്റെ പിറവിക്കു പുൽക്കൂടു തെരഞ്ഞടുക്കപ്പെട്ടത്. നന്മയുള്ളവർ മാത്രമേ അവിടേക്കു നയിക്കപ്പെട്ടുള്ളൂ- നന്മ നിറഞ്ഞ മറിയം, നല്ലവനായ ജോസഫ്, നിഷ്കളങ്കരായ ഇടയന്മാർ, പാപമറിയാത്ത കാലികൾ, നന്മയ്ക്കുവേണ്ടി ദേശങ്ങൾ താണ്ടിയെത്തിയ ജ്ഞാനികൾ. കൃത്രിമത്വങ്ങൾ കലരാത്ത പ്രകൃതി ആ ദിവ്യജനനത്തിനു രംഗമൊരുക്കി. നിഷ്കളങ്ക സ്നേഹത്തിന്റെ, കന്മഷം കലരാത്ത സൗഹൃദത്തിന്റെ, ആ ശാന്തസുന്ദര രാത്രിയിൽ ഹേറോദേസ് ഉറങ്ങുന്നുണ്ടായിരുന്നിരിക്കില്ല. യേശുവിന്റെ ജനനത്തെക്കുറിച്ച് അറിയുന്നതിനു മുന്പുതന്നെ അയാൾ അസ്വസ്ഥനായിരുന്നിരിക്കണം. കാരണം, അധികാരമോഹികളും ദുഷ്ടരും എന്നും അസ്വസ്ഥരാണ്.
മനുഷ്യന്റെ ഗർവിനും ധാർഷ്ട്യത്തിനും ചില മറുപടികൾ കാലം നൽകാറുണ്ട്. പാഠം പഠിക്കാത്തവരെ പഠിപ്പിക്കാൻ പ്രകൃതി ചിലപ്പോൾ ഇടപെടും. കഴിഞ്ഞ ഓഗസ്റ്റിലുണ്ടായ മഹാപ്രളയം അത്തരമൊരു സംഭവമായിരുന്നു. തലപ്പൊക്കത്തിലും അതിനു മീതേയും ജലമുയർന്നപ്പോൾ കരം പിടിച്ചു കരകയറ്റാൻ എത്തിയതു മത്സ്യത്തൊഴിലാളികൾ. ചവിട്ടിക്കയറാൻ സ്വന്തം മുതുകു കുനിഞ്ഞു കൊടുത്തവർ. ആരുടെ മുന്പിലും കുനിയില്ലെന്നു വീരവാദം മുഴക്കുന്നവർ കനിവിനായി കേണ നാളുകൾ. വലിയ പാഠങ്ങളാണു പ്രളയം നമുക്കു തന്നത്. പക്ഷേ, നാളുകൾ കഴിയുന്നതിനു മുന്പുതന്നെ നാം ആ പാഠങ്ങളെല്ലാം മറക്കുന്നു. കണ്ടാലും കൊണ്ടാലും പഠിക്കാത്തവർ. പിന്നെയും ആളുകൾ തമ്മിൽ പോരാട്ടമായി. കോടതിവിധിയുടെയോ മറ്റ് എന്തിന്റെയൊക്കെയോ പേരുപറഞ്ഞ്. മതിലുകൾ പണിതാൽ മാലോകരൊന്നാകുമെന്നു ചിലർ പറഞ്ഞു. മതിലുകളില്ലാത്ത ലോകമാണു തങ്ങളുടെ സ്വപ്നമെന്നു മറ്റു ചിലരും. വിഭാഗീയത വളർത്താൻ മാധ്യമങ്ങളും കൂട്ടുനിൽക്കുന്നു. മാധ്യമങ്ങൾ പാകം ചെയ്യുന്ന വ്യാജങ്ങൾ വിപണിയിൽ ചൂടോടെ വിൽക്കുന്നു. വാങ്ങിക്കഴിച്ചവരുടെ തൊണ്ട പൊള്ളി. എന്നിട്ടും വില്പന തകൃതിയായി നടക്കുന്നു.
ഹേറോദേസിന്റെ ശിശുഹത്യക്കു തുല്യമായ വ്യക്തിത്വഹത്യകൾ ഇന്നു സമൂഹത്തിൽ നിർബാധം നടക്കുന്നു. നിരപരാധികളായ പലരും കഠിനമായ പീഡനങ്ങൾക്ക് ഇരയാകുന്നു. മാധ്യമങ്ങൾക്ക് ഇതിൽ വലിയൊരു പങ്കുണ്ട്. അച്ചടി, ദൃശ്യ, ശ്രാവ്യ മാധ്യമങ്ങൾക്കൊപ്പമോ അതിലുപരിയോ ഡിജിറ്റൽ മാധ്യമങ്ങൾ സമൂഹത്തിൽ വേരു പടർത്തിയിരിക്കുന്നു. നവമാധ്യമങ്ങളുടെ ചങ്ങലക്കണ്ണികൾ ഏറെ വ്യാപകമാണിന്ന്. അതിൽനിന്നു മാറി നിൽക്കാൻ ആർക്കും കഴിയാത്ത അവസ്ഥ. നാം അറിയാതെപോലും നമ്മെ പിന്തുടരുകയും വേട്ടയാടുകയും ചെയ്യുന്നു സമൂഹ മാധ്യമങ്ങൾ. എല്ലാ നന്മകളെയും നിഷ്പ്രഭമാക്കി അവ അപവാദപ്രചാരണങ്ങൾ നടത്തുന്നു.
സംസ്കാരത്തിന്റെ പാരന്പര്യം ചിലർക്കു മാത്രം അവകാശപ്പെട്ടതാണെന്ന ചിലരുടെ വാദം, യഥാർഥ വസ്തുതകളെ തമസ്കരിക്കുന്നു. സാമൂഹ്യ പരിഷ്കരണം തങ്ങളിലൂടെ മാത്രം എന്നു വീരവാദം മുഴക്കുന്നവർ പൂർവസൂരികളെ സൗകര്യപൂർവം മറക്കുന്നു, മറച്ചുവയ്ക്കുന്നു. ചവിട്ടിയരയ്ക്കപ്പെട്ട വിഭാഗങ്ങളെ മുഖ്യധാരയിലേക്കു കൈപിടിച്ചുയർത്തിയവരെയെല്ലാം വിസ്മൃതിയിലേക്കു തള്ളാൻ നിരന്തരശ്രമം നടക്കുന്നു. ചരിത്രത്തെയും വസ്തുതകളെയും വളച്ചൊടിക്കാൻ ചിലർക്ക് ഒരു മടിയുമില്ല.
ഈ ക്രിസ്മസ് ദിനത്തിൽ ലോകം ഉണർന്നെണീൽക്കുന്നത് പുതിയൊരു ലോകക്രമത്തിലേക്കൊന്നുമല്ല. പക്ഷേ, ലോകത്തിന് ആവശ്യമായ ചില നന്മകൾ ഓരോരുത്തരിലൂടെയും സമൂഹത്തിലേക്കൊഴുകേണ്ടതുണ്ട്. അത് എപ്രകാരമായിരിക്കണമെന്നു രണ്ടായിരം വർഷങ്ങൾക്കപ്പുറം ബേത്ലഹേമിലെ കാലിത്തൊഴുത്തിൽ പിറന്നുവീണവൻ തന്റെ ജീവിതത്തിലൂടെ കാട്ടിത്തന്നിട്ടുണ്ട്. സമാധാനത്തിന്റെ നിത്യനൂതന സന്ദേശം വഹിച്ചുകൊണ്ടു പിറവിത്തിരുനാൾ വീണ്ടുമെത്തിയിരിക്കേ, ദീപികയുടെ എല്ലാ വായനക്കാർക്കും അഭ്യുദയകാംക്ഷികൾക്കും ഹൃദ്യമായ ക്രിസ്മസ് ആശംസകൾ.