ഇനിയെങ്കിലും കോൺഗ്രസ് അച്ചടക്കമുള്ള പാർട്ടിയായി ജനകീയ വിഷയങ്ങൾ ഏറ്റെടുത്ത് മുന്നോട്ടു പോയിരുന്നെങ്കിൽ എന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. കോൺഗ്രസിനും
അങ്ങനെയൊരു ആഗ്രഹമുണ്ടായിരുന്നെങ്കിൽ!
ആർക്കും അമിത പ്രതീക്ഷയൊന്നുമില്ലെങ്കിലും വൈകിയ വേളയിലെങ്കിലും ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്വയം നന്നാകാൻ ശ്രമിക്കുന്നെന്ന പ്രതീതി ഉണർത്താൻ പാർട്ടിയുടെ വന്പൻ ആലോചനാ യോഗമായ ചിന്തൻ ശിബിരത്തിനു കഴിഞ്ഞിട്ടുണ്ട്. കോൺഗ്രസിനു വേണ്ടത് കരുത്തുറ്റ നേതൃത്വമാണ്. ജനങ്ങളെ ഇളക്കിമറിക്കുന്ന ഒരു പ്രസംഗം ഈ പാർട്ടിയുടെ നേതാക്കളിൽ നിന്നു കേട്ടിട്ട് എത്ര നാളായി? രാജ്യത്തെ ഇളക്കിമറിക്കുന്ന ഒരു പ്രക്ഷോഭത്തിന് ആ പാർട്ടി നേതൃത്വം നൽകിയിട്ടു കാലമെത്രയായി? ഇന്ധനവില വർധന, വിലക്കയറ്റം, കാർഷികരംഗത്തെ തകർച്ച, തൊഴിലില്ലായ്മ, ...എത്രയെത്ര വിഷയങ്ങൾ ജനങ്ങളെ ഗതികേടിലാക്കി.
എവിടെയായിരുന്നു കോൺഗ്രസ്? ഇത്രയൊക്കെ നിഷ്ക്രിയാവസ്ഥയിൽ ചടഞ്ഞുകൂടിയിരുന്നിട്ടും ആ പാർട്ടിയെ ജനഹൃദയങ്ങളിൽനിന്നു തുടച്ചുനീക്കാൻ കഴിഞ്ഞിട്ടില്ലെന്നത് അദ്ഭുതപ്പെടുത്തുന്നതാണ്. രാജ്യത്തിനു സ്വാതന്ത്ര്യം നേടിത്തരാൻ മുന്നിൽനിന്ന ദേശീയ പ്രസ്ഥാനം ഇന്ത്യൻ രാഷ്്ട്രീയത്തിന്റെ അവിഭാജ്യ ഘടകമായി. അത്തരമൊരു പാർട്ടിയാണ് 137 വർഷത്തെ ചരിത്രത്തിൽ ഏറ്റവും വലിയ കെടുകാര്യസ്ഥതയിലൂടെ ഇഴയുന്നത്. ഇനിയൊരു ചുവടുപോലും ഇങ്ങനെ മുന്നോട്ടുപോകാനാവില്ലെന്ന് ഒടുവിൽ സ്വയം തോന്നിയിരിക്കുന്നു. അങ്ങനെയാണ് രാജസ്ഥാനിലെ ഉദയ്പൂരിൽ മൂന്നു ദിവസത്തെ ചിന്തൻ ശിബിരം നടത്തിയത്.
നിലവിൽ സംഘടനയുടെ പരിഷ്കരണത്തിലും കെട്ടുറപ്പിലുമാണ് ചിന്തൻ ശിബിരം ലക്ഷ്യമിട്ടിരിക്കുന്നതെന്നറിയുന്നു. നല്ല കാര്യം. ഇപ്പോഴത്തെ ദുർബലമായ സംഘടനയ്ക്കു ബിജെപിയെ നേരിടാൻ കഴിയില്ല. എൻഡിഎ ഭരണത്തിൽ ഇന്ത്യ ഏറെ മാറിക്കഴിഞ്ഞു. മതപരമായ ധ്രൂവീകരണത്തിനുള്ള ശ്രമങ്ങൾ പല തലത്തിലും നടന്നുകൊണ്ടിരിക്കുന്നതായാണ് വിലയിരുത്തപ്പെടുന്നത്. അതു പൂർണമായാൽ, തിരിച്ചെടുക്കാനാവാത്തവിധമുള്ള നഷ്ടമായിരിക്കും ജനാധിപത്യത്തിനും മതേതരത്വത്തിനും സംഭവിക്കുക. പഴയ ശൈലിയിലും കാഴ്ചപ്പാടിലും ഇനി കോൺഗ്രസിനു മുന്നോട്ടു പോകാനാവില്ല. അടിമുടി മാറണം. ചിന്തൻ ശിബിരം "ലാസ്റ്റ് ബസ്' ആയി നേതൃത്വം കണക്കിലെടുക്കണം. രാഹുൽ വീണ്ടും നേതാവായാൽ ശൈലിയിൽ മാറ്റമുണ്ടായേ തീരൂ.
അധ്യക്ഷസ്ഥാനത്തിന്റെ അഭാവമായിരുന്നില്ലല്ലോ രാഹുലിന്റെ പരിമിതി. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും രാഷ്ട്രീയകാര്യ സമിതികൾ, പാർട്ടി അധ്യക്ഷ പദവിയിലുള്ളവരെ സഹായിക്കാൻ പ്രവർത്തകസമിതിക്കുള്ളിൽതന്നെ മറ്റൊരു സമിതി, നേതൃത്വപരിശീലനത്തിനായി കേന്ദ്രം, 50 വയസിൽ താഴെയുള്ളവർക്ക് 50 ശതമാനം പ്രാതിനിധ്യം, ഒരാൾക്ക് ഒരു പദവി, പദവിക്ക് അഞ്ചുവർഷത്തെ കാലാവധി, പാർട്ടിയുടെ ആഭ്യന്തര നവീകരണത്തിനു കർമസമിതി, ഓഗസ്റ്റ് 15ന് ആരംഭിക്കുന്ന കാഷ്മീർ മുതൽ കന്യാകുമാരിവരെ തൊഴിൽ നൽകൂ പദയാത്ര, ദളിതർക്കും ആദിവാസികൾക്കും പിന്നാക്കക്കാർക്കും ന്യൂനപക്ഷങ്ങൾക്കും സ്ത്രീകൾക്കുമൊക്കെ തുല്യ പ്രാധാന്യം തുടങ്ങിയ പദ്ധതികൾ... അതൊക്കെ നല്ലതുതന്നെ. പക്ഷേ ഇതൊന്നുമല്ല, കരുത്തുറ്റ നേതൃത്വത്തിന്റെ അഭാവമാണ് കോൺഗ്രസിനെ നശിപ്പിക്കുന്നത്.
കുടുംബവാഴ്ചയല്ല പ്രശ്നം. നെഹ്റുവിന്റെയും ഇന്ദിരയുടെയും രാജീവിന്റെയുമൊക്കെ വ്യക്തിപ്രഭാവത്തിനു മുന്നിൽ കോൺഗ്രസ് കരുത്തോടെ മുന്നോട്ടുപോയപ്പോൾ അവർ ഒരു കുടുംബത്തിൽ പെട്ടവരാണെന്നൊന്നും പാർട്ടിയംഗങ്ങളോ ജനങ്ങളോ ചിന്തിച്ചില്ല. രാജ്യത്തിനുവേണ്ടി ഇന്ദിരയും രാജീവും രക്തസാക്ഷികളായതോടെ ഈ കുടുംബത്തോടുള്ള ജനങ്ങളുടെ അടുപ്പം കൂടുതൽ ശക്തമാകുകയായിരുന്നു. രാജീവ് ഗാന്ധിക്കുശേഷം സോണിയയുടെ പേരാണ് ഉയർന്നുവന്നത്. പക്ഷേ, പ്രധാനമന്ത്രി പദമോ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനമോ ഏറ്റെടുക്കാൻ അവർ ആദ്യം തയാറായില്ല. തുടർന്ന് പി.വി. നരസിംഹറാവു പ്രധാനമന്ത്രിയായി. പാർട്ടി അധ്യക്ഷനായ സീതാറാം കേസരിക്കെതിരേ പാർട്ടിയിൽ എതിർപ്പുയർന്നതോടെ സോണിയ രാഷ്ട്രീയത്തിൽ പ്രവേശിക്കുകയും 1998ൽ പാർട്ടി അധ്യക്ഷയാകുകയും ചെയ്തു.
2014ലെ തെരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വത്തിൽ എൻഡിഎ അധികാരത്തിലെത്തിയതോടെ ഇന്ത്യൻ രാഷ്ട്രീയം പുതിയ വഴിത്തിരിവിലായി. അതുവരെയുണ്ടായിരുന്ന രാഷ്ട്രീയ ശൈലി മാറി. കാഷ്മീരിന്റെ പ്രത്യേക പദവിയും അയോധ്യയും തീവ്രവാദവും മുത്തലാക്ക് നിരോധനവും ഏകീകൃത സിവിൽകോഡുമൊക്കെ ദാരിദ്ര്യത്തെയും തൊഴിലില്ലായ്മയെയുംകാൾ വലിയ വിഷയങ്ങളായി. ഏറ്റവും കൂടുതൽ കാലം രാജ്യത്തെ ഭരിച്ച പാർട്ടി പ്രതിപക്ഷത്ത് ഇരിക്കാനുള്ള യോഗ്യതപോലും നഷ്ടപ്പെടുത്തി. 2019ലെ തെരഞ്ഞെടുപ്പിൽ എൻഡിഎ വീണ്ടും അധികാരത്തിലെത്തിയതോടെയാണ് കോൺഗ്രസ് നേതൃത്വത്തിന്റെ പാപ്പരത്തം അതിന്റെ പൂർണതയിലെത്തിയത്. രണ്ടു വർഷം പാർട്ടി അധ്യക്ഷനായിരുന്ന രാഹുൽ ഗാന്ധി സ്ഥാനമൊഴിഞ്ഞു. നിർണായക സമയത്ത് നേതാവ് ഉത്തരവാദിത്വത്തിൽനിന്ന് ഒളിച്ചോടിയതോടെ കോൺഗ്രസ് നാഥനില്ലാക്കളരിയായി. പിന്നീട് ജി-23 എന്ന പേരിൽ തിരുത്തൽ വാദികൾ ഉയർന്നുവന്നു. അവരെക്കൂടി പങ്കെടുപ്പിച്ചാണ് ഇപ്പോൾ ശിബിരം നടത്തിയത് എന്നുള്ളത് ആശാവഹമാണ്. ഇനിയെങ്കിലും കോൺഗ്രസ് അച്ചടക്കമുള്ള പാർട്ടിയായി ജനകീയ വിഷയങ്ങൾ ഏറ്റെടുത്ത് മുന്നോട്ടു പോയിരുന്നെങ്കിൽ എന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. കോൺഗ്രസിനും അങ്ങനെയൊരു ആഗ്രഹമുണ്ടായിരുന്നെങ്കിൽ!