കോട്ടയം: ശബരി റെയില്‍വേ നിര്‍മാണത്തിന് അടുത്തമാസം സ്ഥലം ഏറ്റെടുത്തു തുടങ്ങും എന്ന് പ്രഖ്യാപനം വരുമ്പോള്‍ ആശങ്കയൊഴിയാത്ത അയ്യായിരത്തോളം കുടുംബങ്ങള്‍ വ്യക്തമായ ഉത്തരം തേടുന്നു. നഷ്ടപരിഹാരം എത്ര?, പുനരധിവാസം എവിടെ?തുടങ്ങിയവയാണ് അവരുടെ ചോദ്യങ്ങൾ.
അങ്കമാലി മുതല്‍ കാലടിവരെ നഷ്ടപരിഹാരം നല്കി സ്ഥലം എടുത്ത് ഏഴു കി.മീ. പാളവും കാലടിയില്‍ പെരിയാറിനു കുറകെ പാലവും നിര്‍മിച്ചു. കാലടി, പെരുമ്പാവൂര്‍, ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം (പിഴക്) വരെ സര്‍വേ നടത്തി കല്ലിട്ടിട്ട് മുപ്പത് വര്‍ഷമായി. ഇതോടകം ഭൂമി വിട്ടുകൊടുത്ത 2,862 കുടുംബങ്ങള്‍ നഷ്ടപരിഹാരം ലഭിക്കാതെയും വികസനപ്രവര്‍ത്തനങ്ങള്‍ മുടങ്ങിയും പ്രതിസന്ധിയിലാണ്.
സ്ഥലവും ഇതില്‍പ്പെട്ട നിര്‍മിതികളും വില്‍ക്കാനോ വാങ്ങാനോ വീതം നല്‍കാനോ സാധിച്ചിട്ടില്ല. ഭാവി വികസനത്തിന് ഇരുവശത്തുമായി 75 മീറ്റര്‍ വീതം റെയില്‍വേയുടേതായി തീരുമെന്നിരിക്കെ അനേകം പേരാണ് ആശങ്കയില്‍ കഴിയുന്നത്. മതിപ്പുവിലയുടെ മൂന്നോ നാലോ ഇരട്ടി നഷ്ടപരിഹാരം നല്‍കുമെന്നായിരുന്നു മുന്‍ പ്രഖ്യാപനം. ഇവിടങ്ങളില്‍ നിര്‍മാണം നടത്താന്‍ പഞ്ചായത്തോ മറ്റ് തദ്ദേശസ്ഥാപനങ്ങളോ പെര്‍മിറ്റ് നല്‍കുന്നുമില്ല. കാലപ്പഴക്കം ചെന്ന കെട്ടിടങ്ങള്‍ ബലപ്പെടുത്താനും സാധിക്കുന്നില്ല.
മറ്റൊരു കൊങ്കണ്‍
ഇടുക്കി ജില്ലയില്‍ പാത കടന്നുപോകുന്ന തൊടുപുഴ, കരിങ്കുന്നം പ്രദേശങ്ങളില്‍ വലിയ മലയും ചെരിവും പാടവും പുഴയുമുണ്ട്. ഇവിടെ മലകള്‍ നിരത്തിയോ തുരങ്കം നിര്‍മിച്ചോ വേണം നിര്‍മാണം. ഇതിന് പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി തേടണം. നെല്ലാപ്പാറയിലാണ് പാത കോട്ടയം ജില്ലയിലേക്ക് കടക്കുന്നത്.
അങ്കമാലി മുതല്‍ കോട്ടയം ജില്ലയിലെ രാമപുരം വരെ 70 കിലോമീറ്ററിലാണ് സര്വേക്കല്ലുകളുള്ളത്. അവശേഷിക്കുന്ന സ്ഥലമെടുപ്പിന് വര്‍ഷങ്ങളുടെ താസമുണ്ടാകും. പദ്ധതിക്ക് ആകെ വേണ്ട 303.58 ഹെക്ടറില്‍ ഇതുവരെ 24.40 ഹെക്ടറാണ് ഏറ്റെടുത്തിരിക്കുന്നത്. കാലടിയില്‍നിന്നു തൊടുപുഴ വരെ 48 കിലോമീറ്ററാണ്. ഇത്രയും നിര്‍മാണത്തിന് കുറഞ്ഞത് 700 കോടി രൂപ വേണ്ടിവരും.
കോട്ടയം ജില്ലയില്‍
രാമപുരം, പിഴക്, പ്രവിത്താനം, ഭരണങ്ങാനം, ചെമ്മലമറ്റം, തിടനാട്, പാറത്തോട്, കൊരട്ടി വഴിയാണ് എരുമേലിയില്‍ എത്തേണ്ടത്. രാമപുരം മുതല്‍ എരുമേലി സ്റ്റേഷന് വരെ ഏരിയല്‍ സര്‍വേ മാത്രാണ് നടത്തിയത്. സ്ഥലമെടുപ്പ് നിയമമനുസരിച്ച് സാമൂഹിക ആഘാത പഠനവും ഹിയറിംഗും നടത്തിയേ ഇനിയുള്ള സ്ഥലമെടുപ്പ് സാധിക്കൂ. അതിനും വര്‍ഷങ്ങളുടെ കാലതാമസം വരും.
രാമപുരം, ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി റോഡ്, എരുമേലി എന്നിങ്ങനെ അഞ്ചു സ്റ്റേഷനുകളാണ് ജില്ലയില്‍ നിര്‍ദേശിച്ചിരിക്കുന്നത്. നിര്‍ദിഷ്ട സ്റ്റേഷനുകള്‍ നഗരത്തില്‍നിന്ന് ആറും ഏഴും കിലോമീറ്റര്‍ മാറിയാണ്.
അവിടേക്ക് അപ്രോച്ച് റോഡുകള്‍ നിര്‍മിക്കേണ്ടിവരും. പദ്ധതിയുടെ അനിശ്ചിതാവസ്ഥയ്ക്കെതിരേ പ്രതിഷേധിച്ച് 11 കര്‍മസമിതികളും അവയുടെ അപ്പെക്സ് കമ്മിറ്റികളും നിലവിലുണ്ട്.