പടിഞ്ഞാറത്തറ-പൂഴത്തോട് റോഡ്: കർമ സമിതി പ്രിയങ്ക ഗാന്ധിക്ക് നിവേദനം നൽകി
1567761
Monday, June 16, 2025 6:02 AM IST
കൽപ്പറ്റ: പടിഞ്ഞാറത്തറ-പുഴിത്തോട് ചുരമില്ലാ പാത യാഥാർഥ്യമാക്കുന്നതിന് ശക്തമായ ഇടപെടൽ തേടി കർമ സമിതി പ്രതിനിധികൾ പ്രിയങ്ക ഗാന്ധി എംപിക്ക് നിവേദനം നൽകി. കർമസമിതി ചെയർപേഴ്സണ് ശകുന്തള ഷണ്മുഖൻ, ജുനൈദ് കൈപ്പാണി, പോൾസൻ കൂവയ്ക്കൽ, ഒ.ജെ. ജോണ്സൻ, സാജൻ തുണ്ടിയിൽ, അസീസ് കളത്തിൽ, വി. പ്രകാശൻ എന്നിവരടങ്ങുന്നതായിരുന്നു നിവേദകസംഘം. പ്രിയങ്കയെ ഇന്നലെ ഉച്ചയ്ക്ക് പടിഞ്ഞാറത്തറ താജ് ഹോട്ടലിലാണ് കർമസമിതി പ്രതിനിധികൾ സന്ദർശിച്ചത്.
വയനാട് അഭിമുഖീകരിക്കുന്ന ഗതാഗത പ്രശ്നങ്ങളുടെ പരിഹാരത്തിൽ ചുരം ബദൽ പാതയുടെ പ്രാധാന്യം വിശദീകരിക്കുന്നതാണ് നിവേദനം. ബദൽ പാതയായി 30 വർഷം മുന്പ് സംസ്ഥാന സർക്കാർ അംഗീകരിച്ചതാണ് പടിഞ്ഞാറത്തറ, തരിയോട്, വെള്ളമുണ്ട, തൊണ്ടർനാട്, ചക്കിട്ടപാറ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ്.
1994ൽ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരൻ ഉദ്ഘാടനം ചെയ്തതാണ് റോഡ് പ്രവൃത്തി. പടിഞ്ഞാറത്തറയിൽനിന്നു പുഴിത്തോടു വരെ 27 കിലോമീറ്ററാണ് റോഡ് ദൈർഘ്യം. വനത്തിലൂടെ 8.25 കിലോമീറ്റർ റോഡ് നിർമിക്കണം. ഇതിന് ഏകദേശം 52 ഏക്കർ ഭൂമിയാണ് ആവശ്യം.
റോഡ് പ്രവൃത്തിയിൽ 70 ശതമാനം നേരത്തേ പൂർത്തിയായതാണ്. വിട്ടുകിട്ടാത്തതിനാൽ വനഭൂമിയിൽ നിർമാണം നടത്താനായില്ല. റോഡിന് ഉപയോഗിക്കുന്നതിനു പകരം 104 ഏക്കർ സ്ഥലം പഞ്ചായത്തുകൾ വനം വകുപ്പിന് കൈമാറിയതാണ്. എന്നിട്ടും വനഭൂമി ഉപയോഗപ്പെടുത്തുന്നതിനു കേന്ദ്രാനുമതി ലഭിച്ചില്ല. റോഡിനായി വിട്ടുകൊടുക്കേണ്ടത് റിസർവ് വനമാണെന്ന് വനം വകുപ്പ് നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. ഇതാണ് വനഭൂമിയിൽ പ്രവൃത്തി നടത്തുന്നതിനുള്ള അനുമതിക്കു മുഖ്യ തടസം.
കർമ സമിതി നിവേദനത്തെത്തുടർന്ന് ജില്ലാ വികസന സമിതി തീരുമാനിച്ചത് അനുസരിച്ച് പാതയിൽ കുറ്റ്യാംവയൽ മുതൽ സൗത്ത് വയനാട് വനം ഡിവിഷൻ അതിർത്തിയിലെ കരിങ്കണി വരെ സംയുക്ത പരിശോധന നേരത്തേ നടന്നിരുന്നു. റവന്യു, വനം, പൊതുമരാമത്ത്, കഐസ്ഇബി ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. റോഡിൽ കോഴിക്കോട് ജില്ലയിൽ ഉൾപ്പെടുന്ന ഭാഗങ്ങളിലും പരിശോധന നടന്നു. നിർദിഷ്ട പാതയുടെ സാധ്യതാപഠനത്തിന് സംസ്ഥാന സർക്കാർ 1.5 കോടി രൂപ അനുവദിച്ചിരുന്നു.
പാത നിർമാണവുമായി ബന്ധപ്പെട്ട് മലബാർ വന്യജീവി സങ്കേതത്തിൽ ഉൾപ്പെടുന്നതടക്കം വനഭൂമിയിൽ ഡ്രോണുകൾ ഉപയോഗിച്ചുള്ള ജിപിഎസ് സർവേയ്ക്ക് ചീഫ് വൈൽഡ് ലൈഫ് വാർഡൻ കഴിഞ്ഞ ദിവസം അനുമതി നൽകിയിട്ടുണ്ട്.
പേരാന്പ്ര എംഎൽഎ ടി.പി. രാമകൃഷ്ണൻ ആവശ്യപ്പെട്ടതനുസരിച്ച് വനംമന്ത്രി ഇടപെട്ടതോടെയാണ് സർവേക്ക് അനുമതിയായത്. ഇക്കാര്യങ്ങൾ കർമ സമിതി പ്രതിനിധികൾ എംപി മുന്പാകെ അവതരിപ്പിച്ചതായി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ജുനൈദ് കൈപ്പാണി പറഞ്ഞു.