ജില്ലയുടെ വൃത്തിയ്ക്ക് മാർക്കിടുന്നു; സ്വച്ഛ് സർവേക്ഷൻ സർവേ 23 വരെ
1568116
Tuesday, June 17, 2025 8:08 AM IST
കൽപ്പറ്റ: ജില്ലയുടെ വൃത്തിക്ക് മാർക്കിടാൻ സ്വച്ഛ് സർവേക്ഷൻ 23 വരെ സർവേ നടത്തുന്നു. സ്വച്ഛ് ഭാരത് മിഷൻ ഗ്രാമീണ്‍ നടത്തുന്ന രണ്ടാംഘട്ട സർവേയിലാണ് ജില്ല ഉൾപ്പെട്ടത്.
സർവേ അടിസ്ഥാനമാക്കി ജില്ലകൾക്ക് റാങ്ക് നൽകുകയാണ് സ്വച്ഛ് സർവേക്ഷൻ. രാജ്യത്തെ വിവിധ അംഗീകൃത ഏജൻസികൾ വീടുകൾ, വില്ലേജുകൾ, പൊതുസ്ഥലങ്ങൾ എന്നിവയാണ് വൃത്തി സർവേയിൽ പരിശോധിക്കുക. ജില്ലയിലെ മുഴുവൻ ഗ്രാമ പഞ്ചായത്തുകളിലെയും 45 വില്ലേജുകളിൽ ടീം സർവേ നടത്തും. ഓരോ ഗ്രാമപഞ്ചായത്തിലെയും തെരഞ്ഞെടുക്കുന്ന 20 മുതൽ 30 വരെ വീടുകളിൽ നേരിട്ടെത്തി പരിശോധന നടത്തും.
വീടുകളിലെ ശുചിത്വശുചിമുറി മാലിന്യസംസ്കരണ, മലിനജല സൗകര്യങ്ങൾ, പൊതു ഇടങ്ങളിലെ ശുചിത്വം, മാലിന്യം വലിച്ചെറിയൽ, മലിനജലത്തിന്റെ തോത് എന്നിവ പരിശോധിക്കും. ഗ്രാമപഞ്ചായത്തുകളുടെ നിലവിലെ ജൈവ, അജൈവ, ദ്രവ മാലിന്യ സംസ്കരണ ഉപാധികളും പ്രവർത്തനവും സമിതി വിലയിരുത്തും. ശൗചാലയ മാലിന്യ സംസ്കരണം, ജൈവ മാലിന്യ സംസ്കരണ ഗോബർധൻ ബയോഗ്യാസ് പ്ലാന്റ്, പ്ലാസ്റ്റിക് മാലിന്യ സംസ്കരണ യൂണിറ്റുകളുടെ പ്രവർത്തനങ്ങളും എന്നിവയും പരിശോധിക്കും.
സംസ്ഥാനത്തെ 450 വില്ലേജുകളിലായി സ്വച്ഛ് സർവേക്ഷൻ വൃത്തി പരിശോധന നടത്തും. മാനദണ്ഡങ്ങൾക്കനുസരിച്ച് സമിതി മാർക്ക് നൽകും. തദ്ദേശവകുപ്പിന്റെ നേതൃത്വത്തിൽ ശുചിത്വമിഷൻ സംസ്ഥാനത്തെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. സർവേയുടെ ഭാഗമായി രാജ്യത്തെ 761 ജില്ലകളിലായി 21,000 വില്ലേജുകളിൽ പരിശോധന നടത്തും. 3,36,000 വീടുകൾ, 1,05,000 പൊതു ഇടങ്ങൾ, 1971 പ്ലാസ്റ്റിക് മാലിന്യ സംസ്കരണ യൂണിറ്റ്, 875 ഗോബർധൻ പ്ലാന്റ്, 983 ശൗചാലയ പ്ലാന്റ് എന്നിവ സർവേ അടിസ്ഥാനമാക്കി പരിശോധിക്കും. പൊതുജനങ്ങളിൽ നിന്ന് നേരിട്ട് അഭിപ്രായമറിയാൻ സിറ്റിസണ്‍ ഫീഡ്ബാക്ക് മൊബൈൽ ആപ്ലിക്കേഷനും (സ്വച്ഛ് സർവേക്ഷൻ ഗ്രാമീണ്‍ 2025) ഉപയോഗിക്കും.