പെരിക്കല്ലൂർ പ്രശ്നത്തിന് പിന്നിൽ സാന്പത്തിക മാഫിയ: കത്തോലിക്ക കോണ്ഗ്രസ്
1568113
Tuesday, June 17, 2025 8:08 AM IST
പുൽപ്പള്ളി: പെരിക്കല്ലൂരിലെ കർഷകരുടെ ഭൂമി പ്രശ്നത്തിന് പിന്നിൽ പ്രവർത്തിക്കുന്നത് സാന്പത്തിക മാഫിയ സംഘം ആണെന്ന് സംശയിക്കുന്നതായി കത്തോലിക്കാ കോണ്ഗ്രസ് മാനന്തവാടി രൂപതാ സമിതി.
കർഷകർക്ക് ലഭിച്ച വക്കിൽ നോട്ടീസ് ഈ സംശയം വർധിപ്പിക്കുന്നു. കർഷകർക്ക് ഗവണ്മെന്റ് നിയമാനുസരണം പട്ടയം നൽകിയിരിക്കുന്നതും കഴിഞ്ഞ അരനൂറ്റാണ്ട് കൈവശംവച്ച് അനുഭവിക്കുന്നതുമായ ഭൂമിയിൽ അവകാശം ഉന്നയിക്കുന്നവരും അവരുടെ പിന്നിൽ പ്രവർത്തിക്കുന്നവരുടെയും ഗൂഢലക്ഷ്യം പാവപ്പെട്ട കർഷകരെ ഭീഷണിപ്പെടുത്തിയും ആശങ്കപ്പെടുത്തിയും പണം കൈക്കലാക്കുക മാത്രമാണ്.
ഈ മാഫിയ സംഘത്തിൽ റവന്യു വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ പിന്തുണയുണ്ടെന്ന് കത്തോലിക്ക കോണ്ഗ്രസ് സംശയിക്കുന്നു. പട്ടയ കൈവശക്കാരുടെ വ്യക്തി വിവരങ്ങൾ ചോർത്തി കൊടുക്കുന്ന ഈ ഉദ്യോഗസ്ഥരുടെമേൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കണം. ഈ ഭൂമിയിൽ താമസിക്കുന്നവർക്ക് എതിരായ നീക്കങ്ങളിൽ നിന്ന് ബന്ധപ്പെട്ടവർ പിൻമാറണം. കത്തോലിക്ക കോണ്ഗ്രസ് നിയമസഹായ വേദി എല്ലാവിധ പിന്തുണയും ഇവർക്ക് നൽകും. സിവിൽ വക്കീൽമാരുടെയും റിട്ട.റവന്യു ഉദ്യോഗസ്ഥരുടെയും സേവനം ലഭ്യമാക്കും.
പട്ടാണികൂപ്പ് ഉണ്ണിമിശിഹാ ദേവാലയത്തിൽ ചേർന്ന കത്തോലിക്ക കോണ്ഗ്രസ് രൂപത പ്രവർത്തക സമിതി യോഗം രൂപത ഡയറക്ടർ ഫാ. ജോബി മുക്കാട്ടുകാവുങ്കൽ ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് ജോണ്സണ് തൊഴുത്തുങ്കൽ അധ്യക്ഷത വഹിച്ചു. മുള്ളൻകൊല്ലി ഫൊറോനാ ഡയറക്ടർ ഫാ. സുനിൽ വട്ടുകുന്നേൽ, ഫാ. ജോജോ ഒൗസേപ്പറന്പിൽ, ജനറൽ സെക്രട്ടറി സെബാസ്റ്റ്യൻ പുരക്കൽ, സജി ഫിലിപ്പ്, ഡോ.കെ.പി. സാജു കൊല്ലപ്പള്ളി, സാജു പുലിക്കോട്ടിൽ, അന്നക്കുട്ടി ഉണ്ണിക്കുന്നേൽ, ഗ്ലാഡിസ് ചെറിയാൻ, ബീന കരിമാംകുന്നേൽ, തോമസ് പട്ടമന, സുനിൽ പാലമറ്റം, ചാൾസ് വടശേരിൽ, ജേക്കബ് ബത്തേരി, എന്നിവർ പ്രസംഗിച്ചു. ആക്ഷൻ കൗണ്സിൽ ഭാരവാഹികളും ജനപ്രതിനിധികളുമായ ജോസ് നല്ലോണം, ഷിനു കച്ചിറയിൽ, തോമസ് എന്നിവരുമായി സമിതി അംഗങ്ങൾ ചർച്ച നടത്തുകയും പിന്തുണ അറിയിക്കുകയും ചെയ്തു.