കൈവശക്കാരുടെ പട്ടയഭൂമി തട്ടിയെടുക്കാൻ ഗൂഢാലോചന: കെ.കെ. ഏബ്രഹാം
1567762
Monday, June 16, 2025 6:02 AM IST
പുൽപ്പള്ളി: പെരിക്കല്ലൂർ മേഖലയിലെ കൈവശക്കാരായ കർഷകരുടെ പട്ടയഭൂമി തട്ടിയെടുക്കാൻ ഗൂഢാലോചന നടക്കുന്നുവെന്ന് കെപിസിസി മുൻ ജനറൽ സെക്രട്ടറി കെ.കെ. ഏബ്രഹാം ആരോപിച്ചു. പതിറ്റാണ്ടുകളായി അതതുകാലത്തെ ഭൂവുടമകളിൽ നിന്നു വിലകൊടുത്തുവാങ്ങി കൈവശംവച്ച് പട്ടയം ലഭിച്ച് കൃഷി ചെയ്തു ജീവിക്കുന്ന മനുഷ്യരെ അവരുടെ കിടപ്പാടങ്ങളിൽ നിന്ന് ആട്ടിപ്പായിക്കാനുള്ള നീക്കത്തിന് പിന്നിൽ ഭൂമാഫിയയുടെ ഗൂഢ നീക്കമുണ്ട്.
പെരിക്കല്ലൂരിലെ 80 കവല, 33 കവല പ്രദേശങ്ങളിലെ കർഷകർ അവരുടെ പട്ടയഭൂമിയിൽ നിന്ന് കുടിയൊഴിയുകയോ വില കൊടുക്കുകയോ വേണമെന്ന ചിലരുടെ ആവശ്യം ബാലിശമാണ്. അന്‍പത്തിയേഴു വർഷങ്ങൾക്ക് മുന്‍പ് കൈവശമുണ്ടായിരുന്നുവെന്നാണ് നോട്ടീസ് അയച്ചവർ അവകാശപ്പെടുന്നത്.
ഭ്രപരിഷ്കരണനിയമപ്രകാരം സർക്കാർ കൈവശക്കാർക്ക് അനുവദിച്ചു കൊടുത്ത പട്ടയഭൂമി നികുതിയടച്ചും കൃഷി ചെയ്തും പാർപ്പിടങ്ങൾ നിർമിച്ചും കൃഷി ചെയ്തും അനുഭവിച്ചുവരുന്ന ഭൂമിയിൽ ഒരു സുപ്രഭാതത്തിൽ അവകാശവാദവുമായി വരുന്നതിന്റെ പിന്നിൽ അന്തർ സംസ്ഥാന ഭൂമാഫിയയുടെ ഗൂഢ നീക്കമുണ്ട്.
ഈ ഗൂഢാലോചനയ്ക്കെതിരേ ഉന്നതതല അന്വേഷണം നടത്തണമെന്ന് കെ.കെ. ഏബ്രഹാം ആവശ്യപ്പെട്ടു. കിടപ്പാടങ്ങളിൽ നിന്ന് കർഷക ജനതയെ ആട്ടിയിറക്കാനുള്ള ഗൂഢനീക്കത്തെ ചെറുത്തു തോൽപിക്കാൻ പൊതു സമൂഹം ഒറ്റക്കെട്ടായി നിൽക്കണമെന്നും ഏബ്രഹാം ആവശ്യപ്പെട്ടു.