പുലിഭീതി: പ്രക്ഷോഭത്തിനൊരുങ്ങി ചീരാൽ, നന്പ്യാർകുന്ന് മേഖലയിലെ ജനങ്ങൾ
1568118
Tuesday, June 17, 2025 8:08 AM IST
സുൽത്താൻ ബത്തേരി: ചീരാലിലെ പുലിഭീതി നീങ്ങാത്ത സാഹചര്യത്തിൽ പ്രക്ഷോഭത്തിനൊരുങ്ങി ചീരാൽ, നന്പ്യാർകുന്ന് നിവാസികൾ. പുലിയെ മയക്കുവെടിവച്ച് പിടികൂടിയില്ലെങ്കിൽ വരുംദിവസം ശക്തമായപ്രതിഷേധവുമായി രംഗത്തിറങ്ങുമെന്നാണ് പ്രദേശവാസികൾ നൽകുന്ന മുന്നറിയിപ്പ്.
ഏപ്രിൽ പകുതിയോടെയാണ് ചീരാൽ, നന്പ്യാർകുന്ന് പ്രദേശങ്ങളിൽ പുലിയുടെ സാനിധ്യം സ്ഥിരീകരിച്ചത്. തുടർന്ന് ഞായാറാഴ്ച രാത്രിവരെ പത്ത് വളർത്ത് മൃഗങ്ങളാണ് പുലിയുടെ ആക്രമണത്തിന് ഇരയായത്. ഇതിൽ അഞ്ചെണ്ണം കൊല്ലപ്പെട്ടു. എന്നിട്ടും പുലിയെ പിടികൂടി ഭീതി ഒഴിവാക്കാൻ വനംവകുപ്പിനാകുന്നില്ലെന്നാണ് ജനങ്ങൾ പറയുന്നത്.
കഴിഞ്ഞ വെള്ളി, ഞായർ ദിവസങ്ങളിലായി നാല് വളർത്തുമൃഗങ്ങളെയാണ് പുലി ആക്രമിച്ചത്. ഇതിൽ ഒന്ന് ചത്തു. ഇതിനോടകം പലരും പുലിയെ നേരിട്ടുകാണുകയും ചെയ്തു. സന്ധ്യമയങ്ങിയ ഉടനെ വീട്ടുമുറ്റത്ത് പുലിയെ കണ്ടതോടെ നാട്ടുകാർ ഭീതിയിലായിരിക്കുകയാണ്. ഞായറാഴ്ച രാത്രി ഏഴരയോടെ പാറക്കുഴുപ്പിൽ ദാമോദരന്റെ വീട്ടുമുറ്റത്താണ് പുലിയെത്തിയത്. കുറച്ചുനേരം പുലി വീട്ടുമുറ്റത്തുതന്നെ നിന്നു. പിന്നീട് വീട്ടുകാർ ബഹളം വച്ചതോടെ ഇരുളിലേക്ക് മറയുകയായിരുന്നു. തുടർന്നാണ് കല്ലൂർ മൂക്കുപുര കൃഷ്ണന്റെ പശുവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. ഇതോടെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി.
രാത്രിയോടെ വനംവകുപ്പ് കൂട് സ്ഥാപിച്ചു. നന്പ്യാർകുന്ന് കല്ലൂർ പൊതുശ്മശാനത്തിന് സമീപമാണ് കൂട് സ്ഥാപിച്ചിരിക്കുന്നത്. നിരീക്ഷണ കാമറകളും പ്രദേശങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്.
പ്രത്യേക സംഘത്തെ രൂപീകരിച്ച് പുലിയെ മയക്കുവെടിവച്ച് പിടികൂടി ഉടനെ ഭീതയകറ്റണമെന്ന ആവശ്യമാണ് ഉയരുന്നത്. ഈ ആവശ്യമുന്നയിച്ച് ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാർച്ച് നടത്താനൊരുങ്ങുകയാണ് നാട്ടുകാർ. ഒന്നിൽ കൂടുതൽ പുലികൾ പ്രദേശത്തുള്ളതായും സംശയിക്കുന്നുണ്ട്.