സ്ക്രീൻ ഷെയർ ആപ്പിലൂടെ ഓൺലൈൻ തട്ടിപ്പ്; കതിരൂർ സ്വദേശിക്ക് നഷ്ടമായത് 2.32 ലക്ഷം
1376252
Wednesday, December 6, 2023 8:34 AM IST
കണ്ണൂർ: ആർമിയിൽനിന്നും റിട്ടയർ ചെയ്തശേഷം തന്റെ പേരിലുള്ള പേഴ്സണൽ ലോൺ ക്ലോസ് ചെയ്യുന്നതിനായി ഗൂഗിളിൽ സെർച്ച് ചെയ്തു കിട്ടിയ ജയ്സാൽമീറിലുള്ള ബാങ്കിന്റെ ആപ്ലിക്കേഷൻ പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്ത കതിരൂർ പാട്യം സ്വദേശിക്ക് പലതവണകളിലായി എടിഎം വഴി നഷ്ടമായത് 2,32,535 രൂപ.
ഗൂഗിളിൽ സെർച്ച് ചെയ്തപ്പോൾ ലഭിച്ച് ഫോൺ നന്പറിൽ ബന്ധപ്പെട്ടപ്പോൾ ലഭിച്ച ബാങ്കിന്റെ സീനിയർ കൺസൾട്ടന്റാണെന്ന സ്വയം പരിചയപ്പെടുത്തിയ വ്യക്തി പറഞ്ഞതിന്റെ അടിസ്ഥാനത്തിലായിരുന്നു ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തതെന്നും തുടർന്നാണ് തട്ടിപ്പിനിരയായതെന്നും പരാതിയിൽ പറയുന്നു.
ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ പെർമിഷൻ നൽകിയതോടെ ഫോൺ സ്ക്രീൻ ഷെയർ ചെയ്യപ്പെടുകയും പിന്നീട് തട്ടിപ്പുകാർ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ച് എടിഎം വഴി തുക പലതവണകളായി തട്ടിയെടുക്കുകയുമായിരുന്നു. സ്ക്രീൻ ഷെയർ ചെയ്യപ്പെടുന്നതോടെ ബാങ്കിന്റെ ആപ്ലിക്കേഷൻ ലോഗിൻ ചെയ്യാൻ പറഞ്ഞാണ് തട്ടിപ്പുകാർ വിവരങ്ങൾ ശേഖരിച്ചത്. കതിരൂർ പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
അക്കൗണ്ട് ഉടമയുടെ വിവരങ്ങൾ ചോർത്താനുള്ള ഒരു എളുപ്പവഴിയാണ് സ്ക്രീൻ ഷെയർ ആപ്ലിക്കേഷനുകൾ. ബാങ്കിന്റേയോ മറ്റു സ്ഥാപനങ്ങളുടെയോ പ്രതിനിധികൾ എന്ന വ്യാജേന ഫോൺ ചെയ്യു ന്നവർ ചില ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യാൻ നിർബന്ധിക്കും. അതിനുള്ള ലിങ്കുകളും മെസേജുകളും നിങ്ങൾക്ക് അയച്ചുതരും.
ബാങ്കുകളുടെ ആപ്ലിക്കേഷൻ ലോഗിൻ ചെയ്യാൻ പറഞ്ഞും, ബാങ്കുകളുടേതിനു സമാനമായ വ്യാജ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യാൻ പറഞ്ഞുമാണ് സ്ക്രീൻ ഷെയറിംഗിലൂടെ തട്ടിപ്പുകാർ അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കുന്നത്. സ്ക്രീൻ ഷെയറിംഗ് സാധ്യമാകുന്ന ഇത്തരം ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്ത് അവ തുറന്നാലുടൻ ഫോണിലെ വിവരങ്ങൾ തട്ടിപ്പുകാരുടെ കൈകളിലെത്തും.
സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയാകുകയാണെങ്കിൽ ഉടൻ 1930 എന്ന പോലീസ് സൈബർ ഹെൽപ്പ് ലൈനിൽ ബന്ധപ്പെടുക. അല്ലെങ്കിൽ www.cybercrime.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് നിങ്ങളുടെ പരാതി റിപ്പോർട്ട് ചെയ്യുക.