ബേക്കൽ സ്കൂളിൽ കടൽ ജൈവവൈവിധ്യ മ്യൂസിയം വരുന്നു
1565445
Saturday, June 7, 2025 1:36 AM IST
ബേക്കൽ: രാജ്യത്തിനകത്തും പുറത്തും നിന്നുള്ള വൈവിധ്യമാർന്ന വാഴയിനങ്ങൾ നട്ടുവളർത്തി ജൈവവൈവിധ്യ സംരക്ഷണത്തിൽ പുതുമാതൃക സൃഷ്ടിച്ച ബേക്കൽ ഗവ. ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂളിൽ കടലിലെ ജൈവവൈവിധ്യങ്ങൾക്കായി മ്യൂസിയം വരുന്നു. ജില്ലാ പഞ്ചായത്തും ഉദുമ പഞ്ചായത്ത് ജൈവവൈവിധ്യ സമിതിയും ചേർന്നാണ് ഒരു കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി മുന്നോട്ടുവച്ചിരിക്കുന്നത്.
പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി ജില്ലാ പഞ്ചായത്ത് 20 ലക്ഷം രൂപയും ഉദുമ പഞ്ചായത്ത് അഞ്ചുലക്ഷം രൂപയും ഇത്തവണത്തെ ബജറ്റിൽ വകയിരുത്തിട്ടുണ്ട്. 25 ലക്ഷം രൂപ ഫിഷറീസ് വകുപ്പ് വഹിക്കും. ബാക്കി 50 ലക്ഷം രൂപ വിവിധ സ്വകാര്യസ്ഥാപനങ്ങളുടെ സാമൂഹ്യപ്രതിബദ്ധതാ ഫണ്ടിൽ നിന്ന് കണ്ടെത്താനാണ് ഉദ്ദേശിക്കുന്നത്.
സ്കൂളിന്റെ അഞ്ച് മുറികളുള്ള പഴയ കെട്ടിടത്തിലാണ് മ്യൂസിയം സ്ഥാപിക്കുക. കടലിലെ ഹരിത സസ്യങ്ങൾ, പായലുകൾ, വിവിധതരം കടൽമത്സ്യങ്ങൾ, കടൽ പക്ഷികൾ, കടൽപാമ്പുകൾ, കടലിലെ സസ്തനികൾ തുടങ്ങിയവയുടെ ലഭ്യമായ മാതൃകകൾ മ്യൂസിയത്തിൽ പ്രദർശിപ്പിക്കും.
വിവിധയിടങ്ങളിലെ പരമ്പരാഗത മീൻപിടിത്ത രീതികൾ, വലകളുടെയും തോണികളുടെയും മാതൃക, കടലിൽ ദിശ കണ്ടെത്തുന്നതിനും മറ്റും ഉപയോഗിച്ചിരുന്ന പരമ്പരാഗത ഉപകരണങ്ങൾ, പരമ്പരാഗത കടലറിവുകൾ തുടങ്ങിയവയും മ്യൂസിയത്തിന്റെ ഭാഗമാകും.
ഇതോടൊപ്പം ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയുള്ള പ്രദർശനവും വിവരണങ്ങളും ഒരുക്കാനും പദ്ധതിയുണ്ട്. മ്യൂസിയം കൂടി ഒരുങ്ങുന്നതോടെ അന്തർദേശീയ വിനോദസഞ്ചാരകേന്ദ്രമായ ബേക്കലിന് അനുയോജ്യമായ മാതൃകയാകാൻ സ്കൂളിന് കഴിയുമെന്നാണ് പ്രതീക്ഷ.