പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ കന്നി വോട്ടർമാരായുള്ളത് 18,087 പേർ. 18, 19 വയസുകാരാണ് ഈ വിഭാഗത്തിലുള്ളത്. ഇവര്‍ക്ക് പ്രായപൂര്‍ത്തി വോട്ടവകാശം ലഭിച്ച ശേഷമുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പാണിത്.
ഈ പ്രായവിഭാഗത്തിലുള്ള 9,254 ആണ്‍കുട്ടികളും 8,833 പെണ്‍കുട്ടികളും ഇത്തവണ ആദ്യമായി വോട്ട് ചെയ്യാന്‍ അര്‍ഹത നേടി. അടൂര്‍ മണ്ഡലത്തില്‍നിന്നാണ് ഏറ്റവും കൂടുതല്‍ പുതുതലമുറക്കാര് വോട്ടവകാശം നേടിയെടുത്തത്. 1614 പുരുഷന്മാരും 1491 സ്ത്രീകളും ഉള്‍പ്പെടെ 3105 പേര് ഇവിടെനിന്നും വോട്ടര്‍പട്ടികയില്‍ ആദ്യമായി പേരുചേര്‍ത്തു. കുറവ് റാന്നി മണ്ഡലത്തിലാണ്.
1121 പുരുഷന്മാരും 966 സ്ത്രീകളും അടക്കം 2087 പേരാണ് റാന്നിയില്‍നിന്നും പുതുതായി വോട്ടവകാശത്തിന് അര്‍ഹരായത്. ആറന്മുളയില് 1330 പുരുഷന്മാരും 1267 സ്ത്രീകളുമായി 2597 പേരും കോന്നിയില്‍ 1224 പുരുഷന്മാരും 1237 സ്ത്രീകളുമായി 2461 പേരും തിരുവല്ലയില്‍ 1220 പുരുഷന്മാരും 1207 സ്ത്രീകളുമായി 2427 പേരും ആദ്യമായി പ്രായപൂര്‍ത്തി വോട്ടവകാശം നേടിയെടുത്തിട്ടുണ്ട്.
1,250പുരുഷന്മാരും 1,305 സ്ത്രീകളും ഉള്‍പ്പെടെ 2555 പേര് കാഞ്ഞിരപ്പള്ളിയില്‍നിന്നും 1,495 പുരുഷന്മാരും 1,360 സ്ത്രീകളും ഉള്‍പ്പെടെ 2855 പേര് പൂഞ്ഞാറില്‍നിന്നും വോട്ടര്‍പട്ടികയില്‍ ഇടംനേടി. രണ്ടിടത്തുമായി 5,410 കന്നി വോട്ടർമാരാണ് പത്തനംതിട്ട മണ്ഡലത്തിൽ വോട്ട് ചെയ്യാനുള്ളത്.
പോളിംഗ് ശതമാനം ഉയര്‍ത്താന്‍ മികച്ച പങ്കാളിത്തം ഉണ്ടാകണം: ജില്ലാ കളക്ടര്‍
പത്തനംതിട്ട: ലോക്സഭാ മണ്ഡലത്തിലെ പോളിംഗ് ശതമാനം ഉയര്‍ത്താന്‍ മികച്ച ജനപങ്കാളിത്തം ഉണ്ടാകണമെന്ന് തെരഞ്ഞെടുപ്പ് വരണാധികാരിയും ജില്ലാ കളക്ടറുമായ എസ്. പ്രേം കൃഷ്ണന്. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍ ബോധവത്കരണ പദ്ധതി സ്വീപിനോടനുബന്ധിച്ച് വി-കോട്ടയം കൈതക്കര പട്ടികവര്‍ഗ കോളനിയില്‍ സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു കളക്ടര്‍.
തെരഞ്ഞടുപ്പിനോടനുബന്ധിച്ച് എല്ലാ പോളിംഗ് ബൂത്തുകളിലും കുടിവെള്ളം, വെയില് ഏല്ക്കാതെ നില്‍ക്കാനുള്ള സൗകര്യം തുടങ്ങിയവ ഒരുക്കും. പൊതുജനങ്ങള്‍ക്ക് സംശയനിവാരണത്തിനായുള്ള സംവിധാനം ഏര്‍പ്പെടുത്തും. 85 വയസിന് മുകളിലുള്ള മുതിര്‍ന്ന വോട്ടര്‍മാര്‍ക്കും 40 ശതമാനത്തിനു മുകളില്‍ ഭിന്നശേഷിക്കാരായവര്‍ക്കും വീടുകളില്‍തന്നെ വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം ഒരുക്കും. അസന്നിഹിത വോട്ടര്‍മാരുടെ വോട്ടിംഗ് 15 മുതല്‍ ആരംഭിക്കും. യുവവോട്ടര്‍മാര്‍ തങ്ങളുടെ അവകാശത്തെപ്പറ്റി ബോധവാന്മാരായി തെരഞ്ഞെടുപ്പില്‍ കൃത്യമായ ഇടപെടല്‍ നടത്തണമെന്നും കളക്ടർ പറഞ്ഞു.
പന്തളം എന്‍എസ്എസ് കോളജിലെ ഇലക്ടറല്‍ ലിറ്ററസി ക്ലബ്, എന്‍എസ്എസ്, ഐക്യൂഎസി എന്നിവരുടെ നേതൃത്വത്തിലാണ് കോന്നി മണ്ഡലത്തിലെ സ്വീപ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്. തെരഞ്ഞടുപ്പ് ബോധവത്കരണ പരിപാടിയുടെ ഭാഗമായി കോന്നി താഴം വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് സി. കെ. ബിജു ക്ലാസ് നയിച്ചു.
കോന്നി എആര്‍ഒ ടി.വിനോദ് രാജ്, കോന്നി ഡെപ്യൂട്ടി തഹസില്‍ദാര്‍ റെജി ടി. ഉമ്മന്‍, നാഷണല്‍ സര്‍വീസ് സ്കീം പ്രോഗ്രാം ഓഫീസര്‍ ഡോ. സി. ആര്. ജ്യോതി, പന്തളം എന്‍എസ്എസ് അധ്യാപകന് വി. രഘുനാഥ്, എന്‍സിസി ഓഫീസര്‍ ഹരിത ആര്. ഉണ്ണിത്താന്, വാര്‍ഡ് അംഗം മിനി റെജി, ഊരു മൂപ്പന് സന്ധ്യ തുടങ്ങിയവര്‍ പങ്കെടുത്തു.
സി-വിജില്‍: 5052 പരാതികള്‍; 4939 പരിഹാരം
പത്തനംതിട്ട: സി-വിജില്‍ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ജില്ലയില്‍ ഇതേവരെ ലഭിച്ചത് 5052 പരാതികള്‍. ഇതില്‍ 4939 പരാതികള്‍ പരിഹരിച്ചു. 10 പരാതികളില്‍ നടപടികള്‍ പുരോഗമിക്കുന്നു. 103 പരാതികള്‍ കഴമ്പില്ലാത്തവയാണെന്ന് കണ്ടെത്തിയതിനാല്‍ ഉപേക്ഷിച്ചു.
അനധികൃതമായി പ്രചാരണ സാമഗ്രികള്‍ പതിക്കല്‍, പോസ്റ്ററുകള്‍, ഫ്ളക്സുകള്‍ എന്നിവയ്ക്കെതിരേയാണ് കൂടുതല്‍ പരാതികള്‍ ലഭിച്ചത്. കൂടുതല്‍ പരാതികളും അടൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നാണ് ലഭിച്ചത്. അടൂര്‍ 2417, ആറന്മുള 933, കോന്നി 644, റാന്നി 480, തിരുവല്ല 578 പരാതികളാണ് ലഭിച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ പൊതുജനങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന് സി-വിജില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കിയത്.
തെരഞ്ഞെടുപ്പ് സംശയനിവാരണം: ലഭിച്ചത് 250 കോളുകള്‍
പത്തനംതിട്ട: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് 1950 എന്ന ടോള്‍ഫ്രീ നമ്പറില്‍ ഇതേവരെ ലഭിച്ചത് 250 കോളുകള്‍. പൊതുജനങ്ങള്‍ക്ക് പോളിംഗ് ബൂത്ത് കണ്ടുപിടിക്കല്, പുതിയ ഐ.ഡി കാര്‍ഡിനും ഡ്യൂപ്ലിക്കേറ്റിനും അപേക്ഷ നല്കല്, മണ്ഡലം മാറ്റം തുടങ്ങിയ സംശയനിവാരണത്തിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വോട്ടേഴ്സ് ഹെല്പ് ലൈന്‍ കൺട്രോൾ റൂമിലൂടെ സേവനം ലഭ്യമാണ്. ടോള്‍ ഫ്രീ നമ്പര്‍ കൂടാതെ 0468 2224256 എന്ന നമ്പരിലും ബന്ധപ്പെടാം.
രണ്ടാംഘട്ട സന്ദർശനത്തിൽ വിഷു ആശംസാ കാർഡുകൾ
കോഴഞ്ചേരി: തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിലെ ഭവന സന്ദർശനത്തിൽ കൊന്നപ്പൂക്കളും വിഷു ആശംസാകാര്‍ഡുകളുമായാണ് പ്രവര്‍ത്തകര്‍ എത്തുന്നത്. ആദ്യഘട്ട പ്രചാരണ സമയത്ത് ഈസ്റ്റർ, റംസാൻ ആശംസകൾ അറിയിച്ചുകൊണ്ട് കാർഡുകൾ സ്ഥാനാർഥികൾ തയാറാക്കിയിരുന്നു. അഭ്യർഥനകൾക്കൊപ്പം ഇതു വിതരണം ചെയ്തു. മണ്ഡലത്തിനുവേണ്ടി ചെയ്തതും ചെയ്യാനിരിക്കുന്നതുമായ കാര്യങ്ങൾ ഉൾപ്പെടുത്തിയുള്ള ലഘുലേഖകളും മൂന്ന് സ്ഥാനാർഥികൾക്കുമുണ്ട്.
15 വർഷം എംപിയെന്ന നിലയിൽ ആന്റോ ആന്റണി നടത്തിയിട്ടുള്ള പ്രവർത്തനങ്ങളുടെ വിവരണങ്ങളടങ്ങിയ ലഘുലേഖകളാണ് അദ്ദേഹം പ്രചാരണത്തിന് ഉപയോഗിക്കുന്നത്. തോമസ് ഐസക്കിനു വിവരിക്കാൻ വിജ്ഞാന പത്തനംതിട്ട, ഉറപ്പാണ് തൊഴിൽ എന്ന ആശയത്തിന്റെ വിവരങ്ങളാണ്. കേന്ദ്ര സർക്കാരിന്റെ പദ്ധതികളുടെ നേട്ടങ്ങൾ വിവരിച്ച് എൻഡിഎ സ്ഥാനാർഥി അനിൽ ആന്റണിയും പ്രചാരണപുസ്തകം തയാറാക്കിയിട്ടുണ്ട്.
വിഷുക്കാലമായതോടെ ആശംസാകാർഡിനൊപ്പം കൊന്നപ്പൂക്കളുമായാണ് പ്രവർത്തകരുടെ ഭവന സന്ദർശനം. ചൂടിന്റെ കാഠിന്യം കൂടിയതോടുകൂടി പുലര്‍ച്ചെയും വൈകുന്നേരങ്ങളിലുമാണ് പ്രവര്‍ത്തകര്‍ കൊന്നപ്പൂക്കളുമായി വീടുകളിലെത്തുന്നത്. വിഷുവിനു തൊട്ടടുത്ത ദിവസങ്ങളിൽ മാത്രം പൂത്തുലഞ്ഞിരുന്ന കൊന്നപ്പൂക്കള്‍ ഇത്തവണ നേരത്തേ പൂത്തത് പ്രവര്‍ത്തകര്‍ക്ക് സഹായകമായി. സ്വീകരണ പരിപാടികളിലും ഏറെയും കൊന്നപ്പൂക്കളായിരുന്നു.
മൂന്നുരാഷ്ട്രീയ പാര്‍ട്ടികളും ആശംസാകാര്ഡുകളോടൊപ്പം കൊന്നപ്പൂക്കളും ഒന്നിച്ച് പിന്ചെയ്താണ് വീടുകളില്‍ എത്തിക്കുന്നത്. ഇതിനോടൊപ്പം സ്ഥാനാർഥിയുടെ അഭ്യർഥനകളും വികസന രേഖകളുമൊക്കെയുണ്ട്. കൊന്നപ്പൂവിന്റെ നിറമുള്ള വസ്ത്രങ്ങള്‍ ധരിച്ച ഫോട്ടോ പതിച്ച ആശംസാകാര്‍ഡുകളാണ് ഓരോരുത്തരും തയാറാക്കിയിരിക്കുന്നത്.