ദൈവം ആഗ്രഹിച്ച മനുഷ്യത്വം മാർ ക്രിസോസ്റ്റത്തിൽ പ്രകടമായി: മാർ കൂറിലോസ്
1548288
Tuesday, May 6, 2025 5:25 AM IST
തിരുവല്ല: ദൈവം ആഗ്രഹിച്ച മനുഷ്യൻ എങ്ങനെ ആയിരിക്കണമെന്നതിന്റെ ഉത്തമ മാതൃകയായിരുന്നു ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മ വലിയ മെത്രാപ്പോലീത്തായെന്ന് യാക്കോബായ സുറിയാനി സഭ നിരണം ഭദ്രാസന മുൻ അധ്യക്ഷൻ ഡോ. ഗീവർഗീസ് മാർ കൂറിലോസ്. മാർത്തോമ്മ സഭയുടെ ആഭിമുഖ്യത്തിലുള്ള നാലാമത് ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മ വലിയ മെത്രാപ്പോലീത്ത സ്മാരക പ്രഭാഷണം കുമ്പനാട് മാർത്തോമ്മ വലിയ പള്ളിയിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വിശാലമായ അറിവും ആഴമായ ആധ്യാത്മികതയും കൊണ്ട് അദ്ദേഹം നമുക്ക് അനുഗ്രഹമായി. മനുഷ്യനെ മനുഷ്യനാക്കുക എന്ന ധർമത്തിനു വേണ്ടി ജീവിതം മാറ്റിവച്ചു. ജാതിമനുഷ്യനെ വെടിഞ്ഞ് ക്രിസ്തുവിൽ ഒരു നവമാനവികത കൈവരുത്താനാണ് വലിയ മെത്രാപ്പോലീത്തയുടെ ജീവിതം നമുക്കു നൽകുന്ന വെല്ലുവിളിയെന്ന് മാർ കൂറിലോസ് അനുസ്മരിച്ചു.
യഥാർഥ മനുഷ്യനാണ് യഥാർഥ മതവിശ്വാസി ആകുന്നത്. എല്ലാവരെയും തുല്യരായി കാണുന്ന മാനവികത ആയിരിക്കണം നമ്മുടെ മതം എന്നദ്ദേഹം പഠിപ്പിച്ചു. ഏറ്റവും പാവപ്പെട്ടവരും അവഗണിക്കപ്പെട്ടവരുമായ മനുഷ്യരുടെ ഇടയിലേക്കിറങ്ങിച്ചെന്ന് അവരെ അന്തസുള്ളവരാക്കിത്തീർത്തു.
നർമത്തെ വേദപുസ്തക വ്യഖ്യാനത്തിനുള്ള ഉപാധിയാക്കി മാറ്റി മനുഷ്യത്വം പ്രാവർത്തികമാക്കി. മതവൈവിധ്യമുള്ള സമൂഹത്തിൽ എല്ലാ മതങ്ങളെയും ആദരിക്കണമെന്നുള്ള മതേതരത്വ മാനവിക കാഴ്ചപ്പാട് മാർ ക്രിസോസ്റ്റം സമൂഹത്തിനു നൽകിയെന്നും ഗീവർഗീസ് മാർ കൂറിലോസ് ചൂണ്ടിക്കാട്ടി. ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു.
സഭാ സെക്രട്ടറി റവ. എബി റ്റി. മാമ്മൻ, അല്മായ ട്രസ്റ്റി അൻസിൽ സഖറിയ കോമാട്ട് എന്നിവർ പ്രസംഗിച്ചു. സഭാ കൗൺസിൽ അംഗവും ഇടവക വികാരിയുമായ റവ. ഡോ. ഡാനിയേൽ മാമ്മൻ, വൈദിക ട്രസ്റ്റി റവ. ഡേവിഡ് ഡാനിയേൽ എന്നിവർ പ്രാർത്ഥന നയിച്ചു. വികാരി ജനറാൾ റവ. കെ. എം. മാമ്മൻ സഭയുടെ ഉപഹാരം മാർ കൂറിലോസ് മെത്രാപ്പോലീത്തയ്ക്ക് നൽകി. കുമ്പനാട് മാർത്തോമ്മ വലിയപള്ളി, ഇരവിപേരൂർ ഇമ്മാനുവേൽ മാർത്തോമ്മ പള്ളി ഗായകസംഘങ്ങൾ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.