പ്രവേശനോത്സവത്തിൽ അണിചേർന്ന് അഫ്ഗാൻ ദന്പതികളുടെ മകൾ ബഹ്സ കരീമിയും
1564403
Monday, June 2, 2025 11:53 PM IST
ഗാന്ധിനഗർ: മുടിയൂർക്കര ഗവ. എൽപി സ്കൂളിൽ അഫ്ഗാൻ കാബൂൾ സ്വദേശികളുടെ മകളായ ബഹ്സ കരീമി എന്ന അഞ്ചുവയസുകാരി ഒന്നാം ക്ലാസിൽ പുതിയ അതിഥിയായെത്തിയത് പ്രവേശനോത്സവ ആഘോഷങ്ങൾക്ക് കൊഴുപ്പേകി. പുതിയ കൂട്ടുകാരിയെ ലഭിച്ചതിന്റെ സന്തോഷത്തിലായിരുന്നു സഹപാഠികളായെത്തിയവർ. മാതാപിതാക്ക ളായ മുഹമ്മദ് ഫാഹീമിനും എല്ലാഹ സാഹിറിനും സഹോദരൻ ബാഹർ കരീമിനും ഒപ്പമാണ് ബഹ്സാ ഒന്നാം ക്ലാസ് വിദ്യാർഥിയായി സ്കൂളിലേക്കെത്തിയത്.
2021ലാണ് മുഹമ്മദ് കുടുംബത്തോടൊപ്പം കോട്ടയത്തെത്തിയത്. എംജി യൂണിവേഴ്സിറ്റിയിൽ ബിസിനസ് സ്റ്റഡീസിൽ റിസർച്ച് ചെയ്യുകയാണ് മുഹമ്മദ്. മുടിയൂർക്കര ഹൗസിംഗ് കോളനിയിലാണ് താമസം. എസ്എച്ച് മൗണ്ടിലായിരുന്നു ബഹ്സ കെജി പഠനം നടത്തിയിരുന്നത്. മുടിയൂർക്കര സ്കൂളിന്റെ പ്രവർത്തനമികവും പാഠ്യ-പാഠ്യേതര മികവും സോഷ്യൽ മീഡിയാകളിലൂടെ യും മറ്റും അറിഞ്ഞാണ് ബഹ്സയെ ഇവിടെ ചേർത്തതെന്ന് മുഹമ്മദ് പറഞ്ഞു.
മലയാളം അറിയുമോയെന്ന ചോദ്യത്തിന് “ലിറ്റിൽ മലയാളം’’ എന്ന് ബഹ്സ പറഞ്ഞെങ്കിലും ഇംഗ്ലീഷിലാണ് സംസാരിക്കുന്നത്. അഫ്ഗാനി, ഉറുദു എന്നീ ഭാഷകളും അറിയാം. മലയാളം പഠിക്കണമെന്നാണ് ആഗ്രഹം.
പൂക്കൾ നൽകിയാണ് പുതിയ അതിഥിയെ ഒന്നാം ക്ലാസ് ടീച്ചറായ സോളിയമ്മ ജേക്കബും ഹെഡ്മിസ്ട്രസ് കെ.സിന്ധുമോളും മറ്റ് സഹഅധ്യാപകരും വരവേറ്റത്.
രണ്ട് വർഷം മുമ്പാണ് ഈ സ്കൂളിലേക്ക് ഇതരസംസ്ഥാനത്തുനിന്നുള്ള കുട്ടികളെത്തിയത്. ആറ് ബീഹാർ സ്വദേശികളായിരുന്നു പ്രവേശനം നേടിയിരുന്നത്. കൂടാതെ, ഒരു ആസാം സ്വദേശിയും പഠിക്കുന്നുണ്ട്. രണ്ട്, മൂന്ന്, നാല് ക്ലാസുകളിലായാണ് ഇവർ പഠിക്കുന്നത്.
പ്രവേശനോത്സവത്തിൽ മുനിസിപ്പൽ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ, കൗൺസിലർ സാബു മാത്യു, മുടിയൂർക്കര ഹോളി ഫാമിലി പള്ളി വികാരി ഫാ. ഫിലിപ്പ് നെൽപ്പുരപ്പറമ്പിൽ, ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ടി. ശ്രീജിത്ത് തുടങ്ങിയവർ പങ്കെടുത്തു.