ചങ്ങനാശേരിക്കിനി കുടിവെള്ളം സുലഭമാകും
1564489
Tuesday, June 3, 2025 5:56 AM IST
ചങ്ങനാശേരി: പെരുന്നയില്‍ ഉന്നതതല ജലസംഭരണിയുടെയും ഓഫീസ് സമുച്ചയത്തിന്റെയും നിര്‍മാണം അവസാനഘട്ടത്തില്‍. മുകളില്‍ 15 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ജലസംഭരണിയും താഴത്തെ നിലയില്‍ ഓഫീസ് സംവിധാനങ്ങളുമാണ് സജ്ജമാകുന്നത്. നിര്‍മാണം പൂര്‍ത്തിയാക്കി ഈ വര്‍ഷം അവസാനത്തോടെ കമ്മീഷന് ചെയ്യാനാണ് വാട്ടര്‍ അഥോറിറ്റി ആലോചിക്കുന്നത്.
ചങ്ങനാശേരിയില്‍ റെയില്‍വേ ട്രാക്കിനടിയിലൂടെ കടന്നുപോകുന്ന കല്ലിശേരി, കറ്റോട് പദ്ധതികളുടെ പൈപ്പ് ലൈനുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി റെയില്‍വേ അനുമതിക്കായി കാത്തിരിക്കേണ്ടിവരുന്നതിലുള്ള ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് പുതിയ പദ്ധതി വിഭാവനം ചെയ്യുന്നതിന് വിവിധ തലങ്ങളില്‍നിന്നു നിര്‍ദേശം ഉണ്ടായത്. ഇതേത്തുടർന്ന് ജല അഥോറിറ്റിക്ക് പെരുന്നയില്‍ ലഭ്യമായ സ്ഥലം പ്രയോജനപ്പെടുത്തി ഉന്നതതല ജലസംഭരണി ഉള്‍പ്പെടെ ഓഫീസ് സമുച്ചയം നിര്‍മിക്കുന്നതിന് പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു.
ജോബ് മൈക്കിള്‍ എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ മുന്‍കൈയെടുത്ത് 2021-22 സാമ്പത്തികവര്‍ഷത്തെ ബജറ്റില്‍ ഇതിനായി 10 കോടി രൂപ ഉള്‍പ്പെടുത്തി ഭരണാനുമതി നേടി. 2023ലാണ് പദ്ധതിയുടെ നിര്‍മാണം ആരംഭിച്ചത്.
ഈ പദ്ധതി പൂര്‍ത്തീകരിക്കുന്നതോടെ ചെറുകരക്കുന്നിലുള്ള ഓഫീസ് സമുച്ചയം പെരുന്നയിലെ പുതിയ കെട്ടിടത്തിലേക്ക് മാറ്റും. ചങ്ങനാശേരി നിവാസികൾക്കും ഉപഭോക്താക്കൾക്കും ചെറുകരക്കുന്നിലെ ഓഫീസില്‍ എത്താനുള്ള ബുദ്ധിമുട്ടുകള്‍ക്കു പരിഹാരമാകും.
തടസമായി റെയില്‍വേ ട്രാക്കിനടിയിലെ പൈപ്പ് ലൈനുകളുടെ അറ്റകുറ്റപ്പണികള്‍
ചങ്ങനാശേരി നഗരസഭയിലും അനുബന്ധ പഞ്ചായത്തുകളിലും നിലവില്‍ കല്ലിശേരി, കറ്റോട് എന്നീ രണ്ടു പദ്ധതികളില്‍നിന്നാണ് ജല വിതരണം നടത്തിവരുന്നത്. അര്‍ബന്‍ വാട്ടര്‍ സപ്ലൈ സ്കീമായി കല്ലിശേരി പദ്ധതിയും റൂറല്‍ വാട്ടര്‍ സപ്ലൈ സ്കീമായി കറ്റോട് പദ്ധതിയുമാണ് നിലവിലുള്ളത്. ഈ രണ്ടു പദ്ധതികളുടെയും ജലസ്രോതസ് യഥാക്രമം കല്ലിശേരി പദ്ധതിയുടേത് പമ്പനദിയും കറ്റോട് പദ്ധതിയുടേത് മണിമലയാറുമാണ്.
കല്ലിശേരി പദ്ധതിയുടെ ജലം കല്ലിശേരിയിലുള്ള ശുദ്ധീകരണ ശാലയില്‍ ശുദ്ധീകരിച്ച ശേഷം പെരുന്ന ഭൂതല ജലസേചന സംഭരണിയിലെത്തിച്ച് അവിടെനിന്നും പമ്പ് ചെയ്തു ചെറുകരക്കുന്നിലുള്ള ഉന്നതതല ജലസംഭരണിയില്‍ എത്തിച്ചാണ് വിതരണം ചെയ്യുന്നത്. കറ്റോട് പദ്ധതിയുടെ ജലം തിരുവല്ല ശുദ്ധീരണശാലയില് ശുദ്ധീകരിച്ച് അവിടെനിന്നു പമ്പ് ചെയ്ത് നേരിട്ട് ചെറുകരക്കുന്നിലെ ഉന്നതതല ജലസംഭരണിയിലെത്തിച്ചാണ് വിതരണം ചെയ്യുന്നത്.
ഇരുപദ്ധതികളുടെയും പൈപ്പ് ലൈനുകള്‍ ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനോടു ചേര്‍ന്ന് പാതകളുടെ അടിയിലൂടെയാണ് ചെറുകരക്കുന്നിലേക്ക് കടന്നുപോകുന്നത്. പെരുന്നയില്‍നിന്നു ചെറുകരകുന്നിലേക്ക് പമ്പു ചെയ്തിരുന്ന പൈപ്പ്ലൈന് മൂന്നുവര്‍ഷം മുമ്പ് റെയില്‍വേ ട്രാക്കിന് അടിയില്‍ പൊട്ടുകയും റെയില്‍വേ ട്രാക്കിനടിയിലൂടെയുള്ള പൈപ്പ് മാറ്റി സ്ഥാപിക്കുന്നതിന് ഒരു വര്‍ഷത്തോളം കാലതാമസം നേരിടുകയും ചെയ്തിരുന്നു.
ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനു കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങള്‍ക്കായി രണ്ടു പദ്ധതികള്‍
നിലവില്‍ പെരുന്ന ഭൂതല ജലസംഭരണിയില്‍ ലഭ്യമാകുന്ന ജലം പമ്പു ചെയ്ത് പുതുതായി നിര്‍മിച്ച ജലസംഭരണിയില്‍ സംഭരിച്ച് അവിടെനിന്നും ചങ്ങനാശേരി മുനിസിപ്പാലിറ്റിയുടെ റെയില്‍വേ ക്രോസിന് പടിഞ്ഞാറുവശത്തുള്ള മുഴുവന്‍ പ്രദേശങ്ങളിലും പായിപ്പാട് പഞ്ചായത്തിലെ ളായിക്കാട്, പൂവം, എസി റോഡ് പ്രദേശങ്ങളിലും വാഴപ്പള്ളി പഞ്ചായത്തിലെ പറാല്‍, വെട്ടിത്തുരുത്ത് പ്രദേശങ്ങളിലും ജലവിതരണം ചെയ്യുന്നതിനായാണ് ഈ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.
ചങ്ങനാശേരി നഗരസഭയുടെ റെയില്‍വേ പാതയുടെ കിഴക്കന്‍ മേഖലയുള്‍പ്പെടെ സമീപ പഞ്ചായത്തുകളിൽ നിലവിലുള്ള ജലദൗര്‍ലഭ്യത്തിനു പരിഹാരമായി 22 ദശലക്ഷം ശേഷിയോടുകൂടിയ ശുദ്ധീകരണശാലയുള്പ്പെടെയുള്ള ബൃഹത് പദ്ധതി മോര്‍ക്കുളങ്ങര കേന്ദ്രമാക്കി നിര്‍മാണം നടന്നുവരികയാണ്. പെരുന്നയില്‍ അധികമായി ശുദ്ധജലം ശേഖരിച്ച് പടിഞ്ഞാറന്‍ മേഖലയില്‍ ജലവിതരണം നടത്തുമ്പോള്‍ കിഴക്കന്‍ മേഖലയിലുള്‍പ്പടെയുള്ള പഞ്ചായത്തുകള്‍ക്ക് ജലലഭ്യതക്കുറവുണ്ടാകുമെന്ന ആശങ്കകള്‍ക്കും ഇതോടെ പരിഹാരമാകും.
ഈ ശുദ്ധീകരണശാലയോടൊപ്പം 20 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഓവര്‍ഹെഡ് ടാങ്കും മോര്‍ക്കുളങ്ങരയില്‍ നിര്‍മിക്കുന്നുണ്ട്. ഈ പ്രവൃത്തികള്‍ പൂര്‍ത്തിയാകുമ്പോള്‍ കല്ലിശേരിയില്നിന്നുള്ള വെള്ളം സംഭരിച്ചിരുന്ന ചെറുകരക്കുന്നിലുള്ള 20 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ടാങ്ക് മോര്ക്കുളങ്ങരയില്നിന്നു പമ്പ് ചെയ്യുന്ന വെള്ളം സംഭരിക്കാന്‍ ഉപയോഗിക്കും. കൂടാതെ, മോര്ക്കുളങ്ങരയില്തന്നെ 20 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഉന്നതതല സംഭരണിയും നിര്‍മാണം നടന്നുവരികയാണ്.
തൃക്കൊടിത്താനത്തും ഹോമിയോ കോളജിലും രണ്ട് പദ്ധതികള്‍
തൃക്കൊടിത്താനം കുന്നുംപുറത്ത് ഏഴു ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഉന്നതതല സംഭരണിയും കുറിച്ചി ഹോമിയോ കോളജ് പരിസരത്ത് ഏഴു ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഉന്നതതല ജലസംഭരണിയും വിതരണ ശൃംഖലകളും രണ്ടു വര്‍ഷത്തിനകം പൂര്‍ത്തിയാകുമെന്നാണു കരുതുന്നത്. ഇതോടെ ചങ്ങനാശേരി മണ്ഡലത്തിലെ എല്ലാ പ്രദേശങ്ങളിലും 24 മണിക്കൂറും ജലവിതരണം സാധ്യമാകും. ഇതോടൊപ്പം ചങ്ങനാശേരി നിയോജകമണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ജൽജീവന്‍ മിഷന് പദ്ധതി മുഖേന പൈപ്പ്ലൈനുകള് സ്ഥാപിക്കുന്ന പ്രവൃത്തികള്‍ നടന്നുവരുന്നുണ്ട്.
തിരുവല്ല കറ്റോടുനിന്ന് ചങ്ങനാശേരി മോര്ക്കുളങ്ങരയിലേക്കു വെള്ളം എത്തിക്കുന്നതിന് ആവശ്യമായ 700 എംഎം ഡിഐ വാട്ടര്‍ പമ്പിംഗ് ലൈന്‍ സ്ഥാപിക്കാനുള്ള പദ്ധതിയുടെയും നിർമാണം നടന്നുവരികയാണ്.
ചങ്ങനാശേരി മുനിസിപ്പാലിറ്റിയിലെ കാലപ്പഴക്കം ചെന്ന എസി പൈപ്പ്ലൈനുകള് മാറ്റി സ്ഥാപിക്കുന്നതിനും പെരുന്നയില്‍ നിര്‍മിക്കുന്ന 15 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഉന്നതതല ജല സംഭരണിയില്‍നിന്ന് ഡിസ്ട്രിബൂഷന്‍ മെയിന്‍ സ്ഥാപിക്കുന്നതിനുമുള്ള ടെന്‍ഡര്‍ നടപടികളും നടന്നുവരുന്നു. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 11.38 കോടി രൂപയുടെ ഭരണാനുമതി ഇതിനായി ലഭ്യമായിട്ടുണ്ട്.