കര്‍ഷകരെ നഷ്ടക്കെണിയിലാക്കി പെരുമഴ ശമിച്ചു
1564404
Monday, June 2, 2025 11:53 PM IST
കോട്ടയം: രണ്ടാഴ്ച നീണ്ട കാലവര്‍ഷക്കെടുതിയില്‍ വാഴ, കപ്പ, പച്ചക്കറി കര്‍ഷകര്‍ക്ക് ഭീമമായ നഷ്ടം.
മീനച്ചില്‍, പമ്പ നദിയോരങ്ങ ളിലെ താഴ്ന്ന പ്രദേശങ്ങളിലും പാടങ്ങളിലും കൃഷിയിറക്കിയവര്‍ക്കാണ് വന്‍നഷ്ടം. വെള്ളക്കെട്ടിലായ കപ്പ പറിച്ച് നിസാരവിലയ്ക്ക് വില്ക്കാന് നിര്‍ബന്ധിതരായവരുമുണ്ട്. പച്ചക്കപ്പവില മാര്‍ക്കറ്റില്‍ 40 രൂപയുണ്ടായിരിക്കെ ഇക്കൊല്ലം ആശ്വാസവില കണക്കുകൂട്ടിയവര്‍ ഇരുപതു രൂപയ്ക്ക് വഴിയോരങ്ങളില്‍ കപ്പ വില്ക്കാന് കഴിഞ്ഞ ദിവസങ്ങളില്‍ തിരക്ക് കൂട്ടി.
കഴിഞ്ഞ മാസങ്ങളില്‍ നട്ട കപ്പയും വാഴയും മഴയ്ക്കൊപ്പമുണ്ടായ കനത്ത കാറ്റില്‍ പിഴുതുവീണതും നഷ്ടം ഇരട്ടിയാക്കി. ഓണം വിപണി ലക്ഷ്യമാക്കി വാഴയും പച്ചക്കറിയും കൃഷി ചെയ്ത ചെറുകിടക്കാര്‍ക്കാണ് ഏറ്റവും നഷ്ടമുണ്ടായത്. സ്ഥലം പാട്ടത്തിനെടുത്തും ലോണെടുത്തും സംഘകൃഷി നടത്തിയവര്‍ക്ക് ലക്ഷങ്ങളുടെ ബാധ്യതയാണുണ്ടായിരിക്കുന്നത്.
മറ്റുള്ളവരുടെ സ്ഥലത്ത് വാരത്തിന് കൃഷി നടത്തി നഷ്ടമുണ്ടായാല്‍ കൃഷിവകുപ്പിന്റെ നഷ്ടപരിഹാര തുക ലഭിക്കാന്‍ പരിമിതിയുണ്ട്. പലയിടങ്ങളില്‍ നഷ്ടം നിര്‍ണയിക്കാന്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്താതിരുന്നതും തിരിച്ചടിയായി. മഴ തുടരെ പെയ്തതിനാല്‍ പച്ചക്കറി ഇനങ്ങള്‍ ചീഞ്ഞും കായ് കൊഴിഞ്ഞും കര്‍ഷകര്‍ക്ക് നഷ്ടമുണ്ടായി. പാടങ്ങളില്‍ നട്ട വെള്ളരി, മത്തന്‍, പടവലം എന്നിവയുടെ ഫലവും പൂര്‍ണമായി അഴുകി.
പയര്‍, പടവലം, പാവല്‍, വെണ്ട, വഴുതിന, ചീര തുടങ്ങിയ പച്ചക്കറി കര്‍ഷകരും പ്രതീക്ഷയറ്റ് കഴിയുകയാണ്. ജൂണ്‍, ജൂലൈ മാസങ്ങളില്‍ കൃഷിയിറക്കി വിളകൊയ്യാന്‍ പാകത്തിലെത്തിയ നെല്‍പ്പാടങ്ങളില്‍ വെള്ളം കയറി കതിരുകള്‍ ചീഞ്ഞളിഞ്ഞ് നശിച്ചു. ആയിരക്കണക്കിന് കര്‍ഷകരുടെ പ്രതീക്ഷയാണ് മഴയും കാറ്റും തല്ലിക്കെടുത്തിത്.
കാലവര്‍ഷം
ഇടമുറിയാം
കോട്ടയം: മേയില്‍ ശക്തമായ മഴ തത്കാലം പിന്മാറി നില്‍ക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം.
രണ്ടു വര്‍ഷം മുന്‍പ് സംഭവിച്ചതുപോലെ ജൂണ്‍, ജൂലൈ മാസങ്ങളില്‍ മണ്‍സൂണ്‍ പൂര്‍ണമായി പിന്മാറി വേനലിന്റെ ഘടനയിലെത്തുകയും ഓഗസ്റ്റ്, സെപ്റ്റംബറില്‍ ശക്തിപ്പെടുകയും ചെയ്യാനുള്ള സാധ്യത കുറവല്ല. കേരളം നേരിടുന്ന കാലാവസ്ഥാവ്യതിയാനത്തിന്റെ ഭാഗമായി കാലവര്‍ഷം ഇടമുറിയാന്‍ സാധ്യതയുണ്ട്.
അങ്ങനയെങ്കില്‍ കാര്ഷികവിളവിനെ അത് പ്രതികൂലമായി ബാധിക്കും.
കാപ്പി, കുരുമുളക് തുടങ്ങിയ ഫലങ്ങള്‍ നന്നേ കുറയും. നടീല്‍ കൃഷി പകമാകാന്‍ വൈകും. വിളവും കുറയും.
ജില്ലയില്‍ 57 ദുരിതാശ്വാസ ക്യാമ്പുകള്‍;
717 കുടുംബങ്ങള്‍ സുരക്ഷിത കേന്ദ്രങ്ങളില്‍
കോട്ടയം: കനത്ത മഴ, വെള്ളപ്പൊക്കം എന്നിവയെത്തുടര്‍ന്ന് ജില്ലയില്‍ സുരക്ഷിത കേന്ദ്രങ്ങളില്‍ കഴിയുന്നത് 717 കുടുംബങ്ങള്‍. 57 ദുരിതാശ്വാസ ക്യാമ്പുകളാണു പ്രവര്‍ത്തിക്കുന്നത്. കോട്ടയം താലൂക്കിലാണ് കൂടുതല്‍ ക്യാമ്പുകളുള്ളത് -41. ചങ്ങനാശേരി-12, വൈക്കം-4 എന്നിങ്ങനെയാണു മറ്റു താലൂക്കുകളിലെ ക്യാമ്പുകളുടെ എണ്ണം. 2,095 പേരാണു ക്യാമ്പുകളിലുള്ളത്.
വിദ്യാഭ്യാസ
സ്ഥാപനങ്ങൾക്ക്
അവധി
കോട്ടയം: ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അവധി പ്രഖ്യാപിച്ചു.