മുണ്ടക്കയം പഞ്ചായത്തിന്റെ കാമറ കണ്ണുകൾ പണി തുടങ്ങി മാലിന്യ നിക്ഷേപകർക്കെതിരേ കർശന നടപടി
1564651
Tuesday, June 3, 2025 11:29 PM IST
മുണ്ടക്കയം: പൊതുനിരത്തിൽ മാലിന്യം തള്ളുന്നവർ സൂക്ഷിക്കുക. നിങ്ങളെ പിടികൂടാൻ കാമറ കണ്ണുകൾ തുറന്നിരിക്കുന്നു. മുണ്ടക്കയം പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന കാമറകളിലാണ് മാലിന്യം തള്ളിയവർ കുടുങ്ങിത്തുടങ്ങിയത്. കഴിഞ്ഞദിവസം രാത്രിയിൽ മുണ്ടക്കയം ടൗണിൽ ദേശീയപാതയിൽ പച്ച മീൻ കടയിൽ നിന്നു മാലിന്യം തള്ളിയവർക്കെതിരേ നടപടി ആരംഭിച്ചു.
കൂടാതെ കഴിഞ്ഞ ദിവസം രാത്രി 10ാടെ മുണ്ടക്കയം- എരുമേലി റൂട്ടിൽ ഇല്ലികൂപ്പ് ഭാഗത്ത് തള്ളിയ വ്യക്തിയെ കാമറ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസിന്റെ സഹായത്തോടെ കണ്ടെത്തി. ആദ്യഘട്ടമെന്ന നിലയിൽ കേസ് എടുക്കാതെ താക്കീത് നൽകി 5000 രൂപ ഫൈൻ ഈടാക്കി വിട്ടയച്ചു.
മാലിന്യം തള്ളുന്നവരെ പിടികൂടുകയെന്ന ലക്ഷ്യത്തോടെ മുണ്ടക്കയം പഞ്ചായത്ത് വിവിധ ഭാഗങ്ങളിലായി 12 കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. പഞ്ചായത്ത് ഓഫീസിൽ ക്രമീകരിച്ചിരിക്കുന്ന മോണിറ്ററിൽ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള കാമറയിലെ ദൃശ്യങ്ങൾ നിരീക്ഷിക്കുവാൻ കഴിയും. ഇതിനായി ഒരു ജീവനക്കാരെ പ്രത്യേകം നിയോഗിച്ചിട്ടുണ്ട്.
360 ഡിഗ്രി തിരിയുന്ന ആധുനിക സംവിധാനങ്ങളോടുകൂടിയ കാമറ പഞ്ചായത്ത് ഓഫീസിൽ ഇരുന്നുകൊണ്ടുതന്നെ നിയന്ത്രിക്കുവാൻ കഴിയുമെന്നതും പ്രത്യേകതയാണ്. അടുത്ത ഘട്ടത്തിൽ കൂടുതൽ കാമറകൾ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച് പഞ്ചായത്തിനെ മാലിന്യമുക്തമാക്കുവാനാണ് അധികാരികളുടെ തീരുമാനം.