ഇന്ന് ലോക പരിസ്ഥിതിദിനം : കൈപ്പുഴ കാറ്റിൽ കാഴ്ചയുടെ വൈവിധ്യമൊരുക്കി മഹാഗണിവനം
1565087
Thursday, June 5, 2025 7:06 AM IST
കൈപ്പുഴ: നാലുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ട തുരുത്തും അവിടെ ഒരു പച്ചമരക്കാടും. തുരുത്ത് നിറയെ കൂറ്റന്‍ മഹാഗണി മരങ്ങള്‍. കൈപ്പുഴയിലാണ് തണല്‍ വിരിച്ചു നില്ക്കുന്ന വശ്യമായ മഹാഗണിക്കാട് പച്ചവിരിച്ചു നിൽക്കുന്നത്.
കൈപ്പുഴ ശാസ്താങ്കല്‍ ജംഗ്ഷനില്‍നിന്നു പാലത്തുരുത്ത് പള്ളിയിലേക്കുള്ള റോഡ് ചെന്നെത്തുന്നത് പടിഞ്ഞാറന്‍ പാടശേഖരങ്ങളിലേക്കാണ്. ഇവിടെ മാക്കോത്തറ പാടശേഖരത്തിന് നടുവിലൂടെയാണ് റോഡ് കടന്നു പോകുന്നത്. കൈപ്പുഴ കാറ്റ് എന്ന് അറിയപ്പെടുന്ന ഈ സ്ഥലത്ത് കാറ്റു കൊള്ളുന്നതിനും അസ്തമയം കാണുന്നതിനും ചൂണ്ടയിടുന്നതിനുമൊക്കെ ദിവസേന നിരവധിപ്പേരാണ് എത്തുന്നത്. വിദേശികളും എത്താറുണ്ട്.
വയലുകളും പുഴകളും കാറ്റും അന്തിവെയിലും അസ്തമയവുമൊക്കെ ആസ്വദിക്കാന്‍ എത്തുന്നവര്‍ക്ക് ആസ്വാദ്യത പകരുന്നതാണ് കൈപ്പുഴ കാറ്റിനോടു ചേര്‍ന്നുള്ള സ്ഥലത്ത് തണല്‍ വിരിച്ച് നില്ക്കുന്ന മഹാഗണിക്കാട്. സ്വകാര്യവ്യക്തിയുടെ സ്ഥലമാണിത്. ഈ കാടിനു ചുറ്റും മാക്കോത്തറ പാടശേഖരമാണ്. കൊയ്ത്ത് കഴിഞ്ഞ പാടത്ത് വെള്ളം കയറി കിടക്കുകയാണ്. കാടിനു ചുറ്റും വെള്ളമാണ്. പാടത്ത് കൃഷിയിറക്കിക്കഴിഞ്ഞാല്‍ കാടിനു ചുറ്റും നെല്‍ക്കതിരുകള്‍ പച്ചവിരിക്കും.
മഹാഗണി മരങ്ങള്‍ ഇടതിങ്ങി വളര്‍ന്നു നില്‍ക്കുകയാണ്. ഇടയ്ക്ക് ഓരോ ആഞ്ഞിലി മരവും കാണാം. കൈപ്പുഴ കാറ്റിലെത്തുന്നവര് കാടിന്റെ ഭംഗി കണ്ട് കാറ്റു കൊള്ളാന്‍ കാടിനുള്ളില്‍ നടക്കുകയും ഇരിക്കുകയും ചെയ്യും. എത്ര നേരം ഇവിടെ ചെലവഴിക്കുന്നുവോ അത്രയും നേരം ആനന്ദകരമായിരിക്കും. വൈകുന്നേരം വിവിധ തരത്തിലും നിറത്തിലുമുള്ള പക്ഷികളാണ് മഹാഗണിയുടെ കമ്പില്‍ ചേക്കേറാനെത്തുന്നത്.
പിന്നെ ഇവിടം പക്ഷികളുടെ ലോകമാകും. വ്യത്യസ്ത സ്വരങ്ങളിലുള്ള കലപില ശബ്ദമുയരും. ഇതൊക്കെ ആസ്വാദനത്തിന്റെ അതിരുകളില്ലാതാക്കും. ഈ മരക്കൂട്ടം വെട്ടിമാറ്റരുതെന്നാണ് സ്ഥലം ഉടമയോട് കൈപ്പുഴ കാറ്റിലെത്തുന്നവര്ക്ക് പറയാനുള്ളത്.