ജനറല്‍ ആശുപത്രിയിൽ രാത്രി സെക്യൂരിറ്റി ജീവനക്കാരുടെ സേവനം ലഭ്യമല്ലെന്ന് വിമർശനം
1565343
Friday, June 6, 2025 7:20 AM IST
ചങ്ങനാശേരി: ജനറല്‍ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരുടെ സേവനം രാത്രി പത്തിനുശേഷം ലഭിക്കുന്നില്ലെന്ന് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി യോഗത്തില്‍ വിമര്‍ശനം. ഡ്യൂട്ടി സമയങ്ങളില്‍ സെക്യൂരിറ്റി ജീവനക്കാര്‍ ഒപി കൗണ്ടറില്‍ ഇരിക്കുന്നതായും പരാതിയുയര്‍ന്നു.
ആശുപത്രിയിലെ ഇലക്ട്രീഷന്‍, പ്ലംബര്‍, ഓക്സിജന്‍ പ്ലാന്റ് ജീവനക്കാരന് എന്നിവര്‍ക്ക് യൂണിഫോമും നെയിംപ്ലേറ്റും നല്‍കണമെന്ന മാനേജ്മെന്റ് കമ്മിറ്റിയംഗം ജോസുകുട്ടി നെടുമുടിയുടെ നിര്‍ദേശം യോഗം അംഗീകരിച്ചു. ചില ജീവനക്കാര്‍ തങ്ങളുടെ ഡ്യൂട്ടി മുറികളില്‍ കൂട്ടംകൂടിയിരുന്ന് മദ്യപിക്കുന്നതായും അംഗങ്ങള്‍ ആക്ഷേപം ഉയര്‍ത്തി.
കിടപ്പുരോഗികളുടെ വാര്‍ഡിലെ ശുചിമുറികളുടെ തകരാര്‍ പരിഹരിക്കാത്തത് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ദുരിതമാകുന്നതായി പലതവണ ചൂണ്ടിക്കാട്ടിയിട്ടും പരിഹരിക്കപ്പെടാത്തതു തര്‍ക്കത്തിനും ബഹളത്തിനും ഇടയാക്കി. കഴിഞ്ഞ ഒരു വര്‍ഷമായി താന്‍ ഈ വിഷയം ഉന്നയിച്ചിട്ടും പരിഹരിച്ചില്ലെന്ന് ജയിംസ് കലാവടക്കന്‍ ആരോപിച്ചു. ആശുപത്രി കോമ്പൗണ്ടില്‍ അനധികൃതമായി കാര്‍ ടാക്സി സര്‍വീസ് നടത്തുന്നതിനെതിരേയും പ്രതിഷേധം ഉയര്‍ന്നു.
സ്വകാര്യ ലാബുകളുടെ ലെറ്റര്‍പാഡുകളില്‍ ഡോക്ടര്‍മാര്‍ കുറിപ്പ് നല്‍കുന്നതായും പരാതി ഉയര്‍ന്നു. പി.എന്‍. നൗഷാദ്, ലാലിച്ചന്‍ കുന്നിപ്പറമ്പില്‍, പി.എച്ച്. നാസര്‍, കെ.സി. ജോസഫ്, കെ.ടി. തോമസ്, മുഹമ്മദ് സിയ, സാബു കോയിപ്പള്ളി തുടങ്ങിയവര്‍ വിവിധ വിഷയങ്ങള്‍ ഉന്നയിച്ചു.
നഗരസഭാധ്യക്ഷ കൃഷ്ണകുമാരി രാജശേഖരന് അധ്യക്ഷത വഹിച്ചു. ജോബ് മൈക്കിള്‍ എംഎല്‍എ, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ എല്‍സമ്മ ജോബ്, ആശുപത്രി സൂപ്രണ്ട് ഡോ. പ്രസീദ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.
കാരുണ്യ ഫാര്‍മസി ഇന്നു പുനരാരംഭിക്കും
ചങ്ങനാശേരി: ജനറല്‍ ആശുപത്രിയിലെ കാരുണ്യ ഫാര്‍മസിയുടെ പ്രവര്‍ത്തനം ഇന്ന് പുനരാരംഭിക്കും. രാവിലെ 10ന് ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. പഴയ കെട്ടിടം പൊളിച്ചതിനെത്തുടര്ന്നാണ് കാരുണ്യ ഫാര്‍മസിയുടെ പ്രവര്‍ത്തനം നിലച്ചത്. പേ വാര്‍ഡിലെ ഒരു മുറിയിലാണ് കാരുണ്യ ഫാര്‍മസി ഇന്നുമുതല്‍ പ്രവര്‍ത്തിക്കുന്നത്. കാരുണ്യ ഫാര്‍മസി നിര്‍ത്തിയത് പാവപ്പെട്ട രോഗികളോടുള്ള വെല്ലുവിളിയാണെന്ന് ദീപിക റിപ്പോര്‍ട്ട് ചെയ്തിരുന്നു.