വെള്ളനാടി വള്ളക്കടവ് പാലം വാഗ്ദാനങ്ങളിൽ മാത്രം
1565352
Friday, June 6, 2025 10:31 PM IST
മുണ്ടക്കയം: ഇപ്പോൾ ശരിയാക്കാമെന്ന അധികാരികളുടെ കപട വാഗ്ദാനങ്ങളിൽ നീളുകയാണ് വെള്ളനാടി വള്ളക്കടവ് പാലത്തിന്റെ പുനരുദ്ധാരണം. 2021 ഒക്ടോബർ 16നുണ്ടായ പ്രളയത്തിലാണ് വെള്ളനാടി വള്ളക്കടവ് പാലം തകർന്നത്. തൂണുകൾ മാത്രം അവശേഷിപ്പിച്ച് പാലം പൂർണമായും തകർന്നു.
പ്രളയത്തിൽ കൂട്ടിക്കൽ, കൊക്കയാർ, മുണ്ടക്കയം പഞ്ചായത്തുകളിലായി ചെറുതും വലുതുമായ നിരവധി പാലങ്ങൾ ഒലിച്ചുപോയി. ഇവയിൽ ഒട്ടുമിക്കതും പുനർനിർമിക്കുകയോ അല്ലെങ്കിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുകയോ ചെയ്യുന്നു. എന്നാൽ വെള്ളനാടി വള്ളക്കടവ് പാലത്തോടുള്ള അധികാരികളുടെ അവഗണന നാലു വർഷത്തോടടുക്കുകയാണ്.
പ്രളയം നടന്ന് ഒരു വർഷത്തിനു ശേഷം വെള്ളനാടി പാലം പുനരുദ്ധരിക്കുന്നതിന് 50 ലക്ഷം രൂപ അനുവദിച്ചെന്ന് സ്ഥലം എംഎൽഎ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പ്രഖ്യാപനം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടെങ്കിലും തുടർനടപടികൾ ഒന്നുമായിട്ടില്ല .പുതിയ പാലം നിർമിക്കുന്നതിന് രണ്ടു കോടി രൂപയോളം ചെലവ് വരുമെന്നതിനാൽ നിലവിലുള്ള പാലത്തിന്റെ തൂണുകൾ നിലനിർത്തി നവീകരിക്കാനായിരുന്നു പദ്ധതി. എന്നാൽ ഒന്നും നടന്നില്ല.
പഞ്ചായത്തിന് ഇത്രയും വലിയ തുക മുടക്കി പാലം നിർമാണം നടത്താനും കഴിയില്ല. ഇതോടെ തോട്ടം തൊഴിലാളികളും സാധാരണക്കാരുമായ ആളുകൾ കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്. സ്കൂൾ തുറന്നതോടെ മുരിക്കുംവയൽ, കണ്ണിമല അടക്കമുള്ള സ്കൂളുകളിൽ പഠനം നടത്തുന്ന വിദ്യാർഥികൾ കിലോമീറ്ററോളം അധികം സഞ്ചരിച്ച് സ്കൂളുകളിലെത്തേണ്ട ഗതികേടിലാണ്. വാഹന ചെലവിനത്തിൽ മാത്രം ഭാരിച്ച തുകയാണ് ഇത്തരത്തിൽ വിദ്യാർഥികൾക്കു നൽകേണ്ടി വരുന്നത്.
1990കളിലാണ് പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനു ശേഷം ഈ പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. എസ്റ്റേറ്റ് മാനേജ്മെന്റിന്റെയും തൊഴിലാളികളുടെയും സഹകരണത്തോടെ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലാണ് അന്ന് പാലത്തിന്റെ പണി പൂർത്തിയാക്കിയത്. ഇപ്പോൾ ഈ പാലം തകർന്ന് നാലു വർഷത്തോടടുക്കുമ്പോൾ 90കളിലേക്കാൾ പരിമിതമാണ് തങ്ങളുടെ യാത്രാസൗകര്യമെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.
പ്രളയ ബാധിത മേഖലയിലെ മറ്റെല്ലാ പ്രദേശങ്ങൾക്കും നൽകിയ പരിഗണന തങ്ങൾക്കും നൽകണമെന്നും വെള്ളനാടി പാലത്തിനോടുള്ള അധികാരികളുടെ അവഗണന അവസാനിപ്പിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കുമെന്നും പ്രദേശവാസികൾ പറഞ്ഞു.