രാമപുരത്ത് വീണ്ടും തെരുവുനായ ആക്രമണം; രണ്ടു പേർക്കുകൂടി കടിയേറ്റു
1565158
Thursday, June 5, 2025 11:55 PM IST
രാമപുരം: കഴിഞ്ഞ ദിവസം പ്ലസ്ടു വിദ്യാര്‍ഥിനി ഉള്‍പ്പെടെ രണ്ടുപേരെ തെരുവുനായ ആക്രമിച്ചതിനു പിന്നാലെ വീണ്ടും തെരുവുനായ്ക്കളുടെ വിളയാട്ടം. പട്ടാപ്പകലുണ്ടായ ആക്രണത്തിനുശേഷം രാത്രിയില്‍ രണ്ടു പേര്‍ക്കു കൂടി തെരുവുനായ്ക്കളുടെ കടിയേറ്റു. കോലത്ത് അപ്പുവിന്റെ മകന് മെബിന് (എട്ട്), ആസാം സ്വദേശി അദാസ് (31)എന്നിവര്‍ക്കാണ് നായ്ക്കളുടെ കടിയേറ്റത്. രാത്രി 9.30 ഓടെയാണ് സംഭവം. പരിക്കേറ്റ മെബിനെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റി ആശുപത്രിയിലും അദാസിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മൈക്കിള്‍ പ്ലാസാ കണ്വന്ഷന് സെന്ററിന് സമീപം ഹോട്ടല്‍ നടത്തുകയാണ് മെബിന്റെ പിതാവ്. ഈ ഹോട്ടലിന് മുന്പില് നിന്നപ്പോഴാണ് രാത്രി തെരുവുനായ ഓടിയെത്തി മെബിനെ കടിച്ചത്. പഴയ മാര്‍ക്കറ്റിനടുത്ത് താമസിക്കുന്ന റൂമിന്റെ മുന്പില് വച്ചാണ് രാത്രി പത്തിന് ആസാദിനെ നായ കടിച്ചത്.
ഒരേ ദിവസം നാലുപേര്‍ക്ക് തെരുവുനായ്ക്കളുടെ കടിയേറ്റതോടെ രാമപുരത്തും പരിസരപ്രദേശത്തുമുള്ളവര്‍ ആശങ്കയിലാണ്. തെരുവനായ്ക്കളെ നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമായി.
ടൗണിലും ഗ്രാമങ്ങളിലും സഞ്ചരിക്കുന്നവരെ ഒരുപോലെ ഭീതിയിലാക്കുകയാണ് അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കള്‍. രാത്രികാലങ്ങളിലും രാവിലെയും പ്രധാന വഴികളില്‍ സഞ്ചരിക്കാന്‍ എത്തുന്നവരാണ് ഇവരുടെ ആക്രമണങ്ങള്‍ക്ക് കൂടുതലും ഇരയാകുന്നത്.
ഭക്ഷണാവശിഷ്ടങ്ങള്‍ ലഭ്യമാകുന്ന ഇടങ്ങളിലാണ് നായ്ക്കള്‍ കൂട്ടത്തോടെ തമ്പടിക്കുന്നത്. അവിടെ ചുറ്റിത്തിരിയുന്ന നായ്ക്കള്‍ സ്കൂൾ വിദ്യാര്‍ഥികള്‍ക്ക് വന്‍ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ടൗണുകളിലും മറ്റും മാലിന്യം ഇടുന്നിടത്തും ഇവ കൂട്ടമായി എത്തുന്നുണ്ട്. അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഇടങ്ങളില്‍ തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം ഉണ്ടാക്കി നല്‍കുന്നതും ഇവ പെരുകാന്‍ കാരണമാകുന്നുണ്ട്. തെരുവുനായ്ക്കളിൽനിന്നു നാടിനെ രക്ഷിക്കാനുള്ള വഴികള്‍ അധികൃതർ കണ്ടെത്തണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
നടപടി സ്വീകരിക്കും: പഞ്ചായത്ത് പ്രസിഡന്റ്
തെരുവുനായ്ക്കളെ നിയന്ത്രിക്കാന്‍ പഞ്ചായത്തുതല നടപടികള്‍ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തച്ചന് പറഞ്ഞു. വീടുകളില്‍ വളര്‍ത്തിക്കൊണ്ടിരിക്കുന്ന നായ്ക്കള്‍ക്ക് പ്രായമാകുമ്പോഴും താമസം മാറി മറ്റു സ്ഥലങ്ങളിലേക്കു പോകുമ്പോഴും ഉടമസ്ഥര്‍ വാഹനങ്ങളില്‍ ടൗണില്‍ കൊണ്ടുവിടുന്നത് നിത്യസംഭവമാണെന്നും ഇത് പ്രതിരോധിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.